അശാസ്ത്രീയ റോഡ്‌ നിര്‍മ്മാണം: പൊന്തന്‍പുഴ- ആലപ്ര റോഡ്‌ ഒരു വര്‍ഷത്തിനുള്ളില്‍ തകര്‍ന്നു

ആലപ്ര : വാഹനഗതാഗതം കുറഞ്ഞ മേഖലയില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ടാറിംഗാണ്‌ ഒരുവര്‍ഷത്തിനുള്ളില്‍ തകര്‍ന്ന്‌ നാട്ടുകാര്‍ക്ക്‌ ദുരിതമായിത്തീര്‍ന്നിരിക്കുന്നത്‌. പൊന്തന്‍പുഴ-ആലപ്ര-പുളിക്കന്‍പാറ റോഡിനാണ്‌ ഈ ദുര്‍ഗതി ഉണ്ടായത്‌. മണിമല പഞ്ചായത്തില്‍പ്പെട്ട ഈ മേഖലയില്‍കൂടിയുള്ള ഏക റോഡ്‌ ടാറിംഗ്‌ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്‌. പ്രതിഷേധം ശക്തമായതോടെ യാണ്‌ അധികൃതര്‍ റോഡ്‌ ടാറിംഗിന്‌ തയ്യാറായത്‌. എന്നാല്‍ ടാറിംഗ്‌ കഴിഞ്ഞ്‌ ഒരു വര്‍ഷത്തിനുള്ളില്‍ റോഡ്‌ പൂര്‍ണമായും തകരുകയായിരുന്നുവെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. പൊന്തന്‍പുഴ റോഡില്‍ വെള്ളരിപ്പാടി-മേലേക്കവല ഭാഗത്തെ റോഡരികില്‍ക്കൂടിയുള്ള ശക്തമായ വെള്ളമൊഴുക്കാണ്‌ റോഡ്‌ തകരാന്‍ കാരണമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കുന്നിന്‍പ്രദേശത്തുകൂടിയുള്ള വെള്ളമൊഴുക്ക്‌ നിയന്ത്രിക്കാനോ പ്രത്യേക ഓടകള്‍ നിര്‍മ്മിക്കാനോ തയ്യാറാകാതെ ടാറിംഗ്‌ ചെയ്തതാണ്‌ തകരാന്‍ കാരണമായത്‌. റോഡരികില്‍ കൂടിയുള്ള ഓടകള്‍ പുനര്‍നിര്‍മ്മിച്ച്‌ വെള്ളം ഒഴുകിപ്പോകാന്‍ സൌകര്യം ഒരുക്കിക്കൊടുത്താല്‍ മാത്രമേ റോഡ്‌ സംരക്ഷിക്കാന്‍ കഴിയൂ എന്നും നാട്ടുകാര്‍ പറഞ്ഞു. വെള്ളമൊഴുക്ക്‌ മൂലം റോഡുകല്‍ തകരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആലപ്ര തച്ചരിക്കല്‍ ക്ഷേത്രകമ്മറ്റി ആവശ്യപ്പെട്ടു. സുരേഷ്‌ കരിമ്പനക്കുഴി, കെ.ടി.സുരേന്ദന്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=39058



Posted by Kottayam on Jan 17 2012. Filed under KOTTAYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011