തെര. കമ്മീഷന്റെ അധികാരം കവരാന്‍ കേന്ദ്ര നീക്കം


ന്യൂദല്‍ഹി: രാജ്യത്ത്‌ സത്യസന്ധവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ കൊണ്ടുവന്ന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ നീക്കം തുടങ്ങി. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള ഗൂഢനീക്കത്തെ പൊതുജനം ചെറുക്കുമെന്ന്‌ മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ എസ്‌.വൈ. ഖുറേഷി പ്രതികരിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന, ധനമന്ത്രി പ്രണാബ്‌ മുഖര്‍ജിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതിയുടെ 24ന്‌ നടക്കുന്ന യോഗത്തിലാണ്‌ മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച സര്‍ക്കാരിന്റെ രഹസ്യഅജണ്ടയും ചര്‍ച്ച ചെയ്യുക. സമിതിയുടെ ഏഴാമത്‌ യോഗമാണ്‌ അന്ന്‌ നടക്കുക. യോഗത്തിന്‌ പരിഗണിക്കാനായി സര്‍ക്കാരിന്റെ കുറിപ്പുകളും വിതരണം ചെയ്തുകഴിഞ്ഞു.
തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ്‌ അതിന്‌ നിയമത്തിന്റെ പിന്‍ബലം നല്‍കി കൈപ്പിടിയിലൊതുക്കാന്‍ കേന്ദ്രം ശ്രമം തുടങ്ങിയിരിക്കുന്നത്‌. ഈ നീക്കം വിജയിച്ചാല്‍ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികളെല്ലാം തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അധികാരപരിധിക്ക്‌ പുറത്താകും. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുറപ്പെടുവിക്കുന്ന എക്സിക്യൂട്ടീവ്‌ നിര്‍ദ്ദേശങ്ങള്‍ക്ക്‌ നിയമത്തിന്റെ രൂപം നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര ലെജിസ്ലേറ്റീവ്‌ സെക്രട്ടറി വിശദീകരണം നല്‍കുമെന്നാണ്‌ രഹസ്യക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്‌. ചട്ടത്തിന്‌ നിയമപിന്‍ബലം നല്‍കുന്നത്‌ വഴി അതിന്റെ ലംഘനങ്ങള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വിവേചനാധികാരം വഴി തീര്‍പ്പാക്കാന്‍ കഴിയില്ല. അവ കോടതിയുടെ വിചാരണക്ക്‌ വിധേയമാക്കേണ്ടിവരും. ഏതെങ്കിലുമൊരു രാഷ്ട്രീയക്കാരന്റെ പെരുമാറ്റച്ചട്ട ലംഘനപ്രശ്നം കോടതിയിലെത്തിയാല്‍ അത്‌ വര്‍ഷങ്ങളോളം നീളുകയും ഒപ്പം ആരോപണ വിധേയന്‍ അധികാരത്തിന്റെ ഫലം അനുഭവിക്കുകയും ചെയ്യുമെന്നതാണ്‌ പുതിയ നീക്കത്തിന്റെ അനന്തരഫലം.
കഴിഞ്ഞയാഴ്ച കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ നടത്തിയ സംവരണ പ്രസ്താവനക്കെതിരെ കമ്മീഷന്‍ നല്‍കിയ മുന്നറിയിപ്പുകളാണ്‌ കോണ്‍ഗ്രസിന്റെ പെട്ടെന്നുള്ള നീക്കത്തിന്‌ പിന്നിലെന്ന്‌ കരുതുന്നു. മാതൃകാപെരുമാറ്റച്ചട്ടത്തിന്‌ നിയമത്തിന്റെ പിന്‍ബലം നല്‍കുന്നതുള്‍പ്പെടെ വിശാലമായ തെരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങള്‍ക്ക്‌ സമയമായിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തന്നെ ഇക്കാര്യത്തില്‍ സ്വന്തം നിലപാടുകള്‍ പുനഃപരിശോധിക്കണമെന്നും കോണ്‍ഗ്രസ്‌ വക്താവ്‌ മനീഷ്‌ തിവാരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അഴിമതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിതല സമിതി 24ന്‌ പെരുമാറ്റച്ചട്ട പ്രശ്നം ചര്‍ച്ച ചെയ്തേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം, കൃഷിമന്ത്രി ശരദ്പവാര്‍, പ്രതിരോധമന്ത്രി എ.കെ. ആന്റണി, നിയമമന്ത്രി എം. വീരപ്പമൊയ്‌ലി, ടെലികോം മന്ത്രി കപില്‍ സിബല്‍, വളംമന്ത്രി എം.കെ. അളഗിരി, റെയില്‍വേ മന്ത്രി ദിനേശ്‌ ത്രിവേദി തുടങ്ങിയവരും മന്ത്രിതല സമിതിയില്‍ അംഗങ്ങളാണ്‌. മാതൃകാ പെരുമാറ്റച്ചട്ടത്തിന്‌ നിയമപിന്‍ബലം വേണമെന്ന്‌ ശക്തമായി വാദിക്കുന്ന വ്യക്തിയാണ്‌ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌. ഇദ്ദേഹത്തിന്റെ സമ്മര്‍ദ്ദഫലമായാണ്‌ മന്ത്രിതല സമിതിയുടെ യോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയവും ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. കഴിഞ്ഞ സപ്തംബര്‍ 30ന്‌ നടന്ന അവസാന യോഗത്തില്‍ വികസന പദ്ധതികള്‍ നിര്‍ത്തിവെക്കാനുള്ള ഏറ്റവും വലിയ ഒഴിവുകഴിവായി മാതൃകാ ചട്ടം മാറിയിരിക്കുകയാണെന്ന്‌ മന്ത്രി പ്രണാബ്‌ മുഖര്‍ജി അഭിപ്രായപ്പെട്ടതും ശ്രദ്ധേയമാണ്‌.
മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച്‌ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ കമ്മീഷന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുകയെന്ന ദുഷ്ടലാക്കാണ്‌ അതിന്‌ പിന്നിലെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ എസ്‌.വൈ. ഖുറേഷി ഒരു പ്രമുഖ ഇംഗ്ലീഷ്‌ ദിനപത്രത്തോട്‌ പറഞ്ഞു. കഴിഞ്ഞ രണ്ട്‌ ദശാബ്ദമായി പരീക്ഷണങ്ങളെ അതിജീവിച്ചുനില്‍ക്കുന്ന ഒന്നാണ്‌ മാതൃകാ പെരുമാറ്റച്ചട്ടം. രാജ്യത്ത്‌ നടക്കുന്ന തെരഞ്ഞെടുപ്പ്‌ പ്രക്രിയകളെ സകലരും പ്രകീര്‍ത്തിക്കുന്നതുമാണ്‌. പെരുമാറ്റച്ചട്ടത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത്‌ കുറ്റക്കാരെ രക്ഷിക്കാന്‍ നടത്തുന്ന നീക്കങ്ങളെ പൊതുസമൂഹം എതിര്‍ക്കുമെന്നും ഖുറേഷി മുന്നറിയിപ്പുനല്‍കി.

Short URL: http://www.janmabhumidaily.com/jnb/?p=44129



Posted by admin on Feb 21 2012. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011