എംഎല്‍എയെ വിട്ടയക്കാന്‍ മാവോയിസ്റ്റുകള്‍ പുതിയ നിബന്ധനവച്ചു


ഭുവനേശ്വര്‍: തട്ടിക്കൊണ്ടുപോയ ബിജെഡി എംഎല്‍എ ജിന ഹികാകയെ വിട്ടുനല്‍കാന്‍ മാവോയിസ്റ്റുകള്‍ പുതിയ ഉപാധി വെച്ചു. എംഎല്‍എയുടെ ഭാര്യയും കൂടെ മുപ്പത്‌ തടവുകാരേയും ഏപ്രില്‍ 10 ന്‌ കോറപുട്ട്‌ ജില്ലയിലെ ഗ്രാമങ്ങളിലെത്തിച്ചാല്‍ മാത്രമേ ഹികാകയെ വിട്ടയക്കൂ എന്ന്‌ സന്ദേശത്തില്‍ പറയുന്നു. നേരത്തെ ഒഡീഷ സര്‍ക്കാര്‍ വിട്ടയക്കാന്‍ നിശ്ചയിച്ച 23 പേര്‍ക്ക്‌ പുറമെ ഏഴ്‌ പേരെ കൂടി ചേര്‍ത്ത്‌ 30 പേരെ വിട്ടയക്കണമെന്നും ഭാര്യ കൗഷല്യ അവരെയുംകൊണ്ട്‌ ബലിപേട്ടയിലെത്തണമെന്നുമാണ്‌ മാവോയിസ്റ്റുകളുടെ ആവശ്യം. മുതിര്‍ന്ന മാവോയിസ്റ്റ്‌ നേതാക്കള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ സന്ദേശത്തില്‍ ഇടനിലക്കാരായ ബി.ഡി.ശര്‍മ്മ, ദണ്ഡപാണി മൊഹന്തി എന്നിവരും കൂടി ഉണ്ടാകുമെന്നും പറയുന്നു. എന്നാല്‍ പോലീസുകാരോ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോ കൂടെ ഉണ്ടാകരുതെന്നും സൂചിപ്പിച്ചിട്ടുണ്ട്‌. തന്റെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയ മാവോയിസ്റ്റുകളില്‍നിന്ന്‌ തനിക്ക്‌ നിര്‍ദ്ദേശങ്ങളൊന്നും കിട്ടിയിട്ടില്ലെന്ന്‌ കൗഷല്യ പറഞ്ഞു. തന്റെ ഭര്‍ത്താവിനെ ഉപദ്രവിക്കാതെ വിട്ടയക്കണമെന്ന്‌ അവര്‍ മാവോയിസ്റ്റുകളോട്‌ ആവശ്യപ്പെട്ടു.
ഏപ്രില്‍ 10വരെ അന്ത്യശാസനം നീട്ടിക്കൊണ്ടുള്ള സന്ദേശം വന്നതിന്‌ ശേഷമാണ്‌ മാവോയിസ്റ്റുകളുടെ പുതിയ ആവശ്യം. ആദ്യം ഏപ്രില്‍ അഞ്ച്‌ വരെയായിരുന്നു അന്ത്യശാസനം. മുമ്പ്‌ നിശ്ചയിച്ച 23 പേര്‍ക്ക്‌ പുറമെ ഏഴ്‌ പേരെ കൂടി വിട്ടയക്കണമെന്ന്‌ ഇന്നലെയാണ്‌ പറഞ്ഞത്‌. മാവോയിസ്റ്റുകളുടെ ആവശ്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന്‌ മുഖ്യമന്ത്രി നവീന്‍ പട്നായിക്‌ നേരത്തെ പറഞ്ഞിരുന്നു. ഇതില്‍ ചാസി മൂലിയ ആദിവാസി സംഘത്തിന്റെ പതിനഞ്ച്‌ പേരെയും എട്ട്‌ മാവോയിസ്റ്റുകളേയും വിട്ടയക്കാമെന്ന്‌ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു.
മാര്‍ച്ച്‌ 24 നാണ്‌ ഹികാകയെ ലക്ഷ്മിപൂര്‍ ജില്ലയില്‍നിന്നും തട്ടിക്കൊണ്ടുപോയത്‌. എന്നാല്‍ ഇറ്റാലിയന്‍ പൗരന്‍ പൗളൊ ബോസസ്കോയെ വിട്ടയക്കുന്നത്‌ വീണ്ടും അനിശ്ചിതത്വത്തിലായി. തങ്ങളുടെ എത്ര അനുയായികളെ വിട്ടയക്കുമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന്‌ തങ്ങളുടെ പതിമൂന്ന്‌ ആവശ്യങ്ങള്‍ എങ്ങനെ പരിഗണിക്കുമെന്നും വ്യക്തമാക്കണമെന്ന്‌ മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഏഴ്‌ അനുയായികളെ വിട്ടയക്കണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടുവെന്ന്‌ ഒഡീഷ സ്റ്റേറ്റ്‌ ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി സബ്യസാചി പാണ്ഡെ പറഞ്ഞു. തുടക്കത്തില്‍ ആറുപേരെ വിട്ടയക്കാമെന്ന്‌ സര്‍ക്കാര്‍ സമ്മതിച്ചുവെങ്കിലും അഞ്ചുപേരെ മാത്രമേ വിട്ടയക്കൂ എന്നും സര്‍ക്കാര്‍ പിന്നീട്‌ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടി സംശയമുണ്ടാക്കുന്നതാണെന്നും എത്രപേരെ വിട്ടയക്കുമെന്ന്‌ സര്‍ക്കാര്‍ പേര്‌ വിവരം ഉള്‍പ്പെടെ വ്യക്തമാക്കണമെന്നും പാണ്ഡെ പറഞ്ഞു.
മാവോയിസ്റ്റുകളുടെ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന്‌ മുഖ്യമന്ത്രി നവീന്‍ പട്നായിക്‌ അടിയന്തര യോഗം വിളിച്ച്‌ ചേര്‍ത്തിട്ടുണ്ട്‌. ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്ന്‌ പട്നായിക്‌ പറഞ്ഞു. സര്‍ക്കാരിന്റേയും മാവോയിസ്റ്റുകളുടേയും ദൂതന്മാര്‍ കൃത്യമായ ഒരു തീരുമാനത്തിലെത്തും. യോഗത്തിനുശേഷം പട്നായിക്‌ പറഞ്ഞു.

Short URL: http://www.janmabhumidaily.com/jnb/?p=50953



Posted by admin on Apr 9 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011