ആലത്തിയൂര്‍ ശ്രീ പെരുംതൃക്കോവില്‍

മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട്‌ പഞ്ചായത്തിലാണ്‌ പുരാതനമായ ആലത്തിയൂര്‍ ശ്രീപെരും തൃക്കോവില്‍. ആലും അത്തിയും ഒന്നിച്ചു വളര്‍ന്നിരുന്ന സ്ഥലമായതുകൊണ്ട്‌ ആലത്തിയൂര്‍ എന്ന്‌ പേരുവന്നു എന്ന്‌ പറയപ്പെടുന്നു. അതുമാത്രമല്ല, ആലസ്തികം എന്നാല്‍ പ്രകാശം എന്ന അര്‍ത്ഥത്തില്‍ സ്ഥലപ്പേരുണ്ടായി എന്നും ഹനുമാന്റെ ദിവ്യപ്രകാശത്തെ പരാമര്‍ശിച്ചുകൊണ്ടാവാം സ്ഥലത്തിന്‌ ഈ പേരു വന്നതെന്ന്‌ പറയുന്നവരുണ്ട്‌. ഇത്‌ പരശുരാമ ഗ്രാമങ്ങളില്‍ ഒന്നായിരുന്നു. അങ്ങനെ ക്ഷേത്രം ആലത്തിയൂര്‍ ഗ്രാമത്തിലെ നമ്പൂതിരിമാരുടേതായി. മൂവായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വസിഷ്ഠമഹര്‍ഷി പ്രതിഷ്ഠ നടത്തിയെന്ന്‌ ഐതിഹ്യം.
സീതാന്വേഷണത്തിനായി പോകുന്ന തന്റെ ഭക്തനായ ഹനുമാന്‌ സീതാദേവിയോട്‌ പറയാനുള്ള അടയാളവാക്യം ചെവിയില്‍ പറഞ്ഞുകൊടുക്കുന്ന ഭാവമാണ്‌ ശ്രീരാമന്റേത്‌. തലയൊന്ന്‌ ചരിച്ചുപിടിച്ച്‌ എല്ലാം ശ്രദ്ധിച്ചുകേള്‍ക്കുന്ന ഭാവമാണ്‌ ഹനുമാന്റേത്‌. ഹനുമാനോട്‌ പറയുന്നത്‌ കേള്‍ക്കാതിരിക്കാന്‍ ലക്ഷ്മണനെ അല്‍പം ദൂരത്തേക്ക്‌ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന്‌ തോന്നും പ്രധാന കോവിലിന്‌ പുറത്തുള്ള ലക്ഷ്മണക്ഷേത്രം കണ്ടാല്‍. വിഷ്ണുവിന്‌ പ്രത്യേകം ശ്രീകോവില്‍. ഗണപതിക്കും അയ്യപ്പനും ദുര്‍ഗ്ഗയ്ക്കും ഭഗവതിക്കും ഭദ്രകാളിക്കും പ്രതിഷ്ഠകളുണ്ട്‌. സമുദ്രം കടന്ന്‌ ഹനുമാന്‍ ലഹ്കയിലേക്ക്‌ ചാടിയതിന്റെ ഓര്‍മ്മയ്ക്കായി കല്ലുകൊണ്ടുകെട്ടിയ ഒരു തറ ഇവിടെയുണ്ട്‌. അതിന്റെ ഒരറ്റത്ത്‌ നീളത്തില്‍ ഒരു കരിങ്കല്ലുണ്ട്‌. ഈ കല്ല്‌ സമുദ്രമായി സങ്കല്‍പിച്ച്‌ ഭക്തര്‍ ഓടിവന്ന്‌ കല്ലില്‍ തൊടാതെ ചാടുന്നു. ഇങ്ങനെ ചാടുന്നത്‌ നല്ലതാണെന്നാണ്‌ വിശ്വാസം. ഒരു വഴിപാടുകണക്കെ കുട്ടികള്‍ ഉന്മേഷപൂര്‍വ്വം ചാടുന്നത്‌ കാണാം. ലങ്കയിലേക്ക്‌ പുറപ്പെട്ട ഹനുമാന്‌ ശക്തി പകര്‍ന്നത്‌ ദേവഗണങ്ങളായിരുന്നല്ലോ. ദേവകള്‍ അനുഗ്രഹിച്ചുനല്‍കിയ ശക്തിയാണ്‌ ഹനുമാനെ വിജയത്തിലെത്തിച്ചതെന്ന സങ്കല്‍പമാണ്‌ ഈ കല്ലിന്മേല്‍കൂടിയുള്ള ചാട്ടത്തിന്റെ പിന്നിലും. ക്ഷേത്രത്തില്‍ മൂന്നുപൂജയുണ്ട്‌. ഹനുമാന്‌ നിവേദ്യം മാത്രം. തന്ത്രം കറുത്തേടത്ത്‌. ഹനുമാന്‌ കുഴച്ച പൊതി അവല്‍ നിവേദ്യം. ദിവസവും രാവിലെയും വൈകിട്ടും നടക്കും. അവില്‍ വഴിപാട്‌ പൊതിക്കണക്കാണ്‌.
ഏതാണ്ട്‌ മൂവായിരത്തോളം രൂപ ചെലവ്‌ വരുന്നതാണ്‌ ഈ വഴിപാട്‌. അരപൊതിയായോ കാല്‍ പൊതിയായോ അതുമല്ലെങ്കില്‍ മുപ്പതുരൂപ മാത്രം ചെലവ്‌ വരുന്ന ഒരു നാഴിയോ നടത്താം. അവല്‍ പ്രസാദത്തിനായി ജാതിമതഭേദമ്യേ ആളുകളെത്തും. അവല്‍ പ്രസാദം പതിനഞ്ചുദിവസം കേടുകൂടാതെയിരിക്കും. സീതാന്വേഷണത്തിനായി പുറപ്പെട്ട ഹനുമാന്റെ കൈയില്‍ ഈ ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നല്‍കിയതായി പുരാണം ഉദ്ഘോഷിക്കുന്നു. ശ്വാസംമുട്ടിന്‌ പാളയും കയറും ഇവിടെ വഴിപാടായുണ്ട്‌. ശ്രീരാമസ്വാമിക്ക്‌ ചതുശ്ശതവും മറ്റ്‌ വഴിപാടുകളും നടത്തിവരുന്നു. മഹാകവി വള്ളത്തോളും കുഞ്ഞിക്കുട്ടന്‍ തമ്പുരാനുമൊക്കെ ഈ വിശേഷപ്പെട്ട അവല്‍ നേര്‍ച്ചയെപ്പറ്റി കവിത രചിച്ചിട്ടുണ്ട്‌.
തുഞ്ചത്ത്‌ എഴുത്തച്ഛന്‍ ഈ ക്ഷേത്രത്തിലെ ഉപാസകനായിരുന്നുവെന്ന്‌ പറയപ്പെടുന്നു. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരമരത്തില്‍ ഹനുമാന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടാണ്‌ ഇലകയ്ക്കാത്തതെന്ന്‌ പഴമ. തുലാംമാസത്തിലെ തിരുവോണത്തിന്‌ അവസാനിക്കത്തക്കവിധത്തില്‍ മൂന്നുദിവസമാണ്‌ പ്രധാന ഉത്സവം. മീനമാസത്തിലെ അത്തത്തിന്‌ പ്രതിഷ്ഠാദിന വാര്‍ഷികവും ആഘോഷിച്ചുവരുന്നു.
- പെരിനാട്‌ സദാനന്ദന്‍പിള്ള

Short URL: http://www.janmabhumidaily.com/jnb/?p=58134



Posted by admin on Jun 3 2012. Filed under KSHETHRAYANAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011