ടിന്റുവിന്‌ വെങ്കലം

കോബെ: ഏഷ്യന്‍ അത്ലറ്റിക്‌ മീറ്റില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ടിന്റു ലൂക്കായും സൂധാ സിംഗും വെങ്കല മെഡല്‍. സുധാ സിംഗ്‌ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിക്കൊണ്ടു ചരിത്രം കുറിച്ചു. 3000 മീറ്ററില്‍ 10:08.52 സെക്കന്റില്‍ മറികടന്നാണ്‌ സുധ മെഡല്‍ നേട്ടം കൈവരിച്ചത്‌. ജപ്പാന്റെ മിനോറി അയാകരിക്കാണ്‌ ഈ ഇനത്തില്‍ സ്വര്‍ണം. വിയറ്റ്നാമിന്റെ തീ ഫോങ്ങ്‌ വെള്ളി നേടി. മലയാളി താരം ടിന്റുലൂക്കാ 800 മീറ്ററില്‍ (2:02.55) ആണ്‌ വെങ്കലം നേടിയത്‌. തന്റെതന്നെ മികച്ച സമയം തിരുത്തിക്കുറിക്കാന്‍ ടിന്റു ലൂക്കായ്ക്കു കഴിഞ്ഞില്ല.
വിയറ്റ്നാമിന്റെ ടാങ്ങ്‌ ഹാങ്ങ്‌ സ്വര്‍ണവും കസാക്കിസ്ഥാന്റെ മാര്‍ഗരിറ്റ വെള്ളിയും നേടി.
പുരുഷന്‍മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ചൈനയുടെ ലിയു സിയാങ്ങ്‌ സ്വര്‍ണം നേടി. 13.22 സെക്കന്റുകള്‍ കൊണ്ടാണ്‌ ലിയു ഒന്നാമതെത്തിയത്‌. തന്റെ തന്നെ ചാമ്പ്യന്‍ഷിപ്പ്‌ റെക്കോഡ്‌ ലിയു മെച്ചപ്പെടുത്തി. ചൈനയുടെ തന്നെ ഷി ഡോംഗ്‌ പെങ്ങ്‌ വെള്ളിയും ദക്ഷിണ കൊറിയയുടെ പാര്‍ക്ക്‌ തെയ്‌ – കോംഗ്‌ വെങ്കലവും നേടി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാമതു തവണയാണ്‌ ലിയു സ്വര്‍ണം നേടുന്നത്‌.
2004 ഏഥന്‍സ്‌ ഒളിമ്പിക്സില്‍ 12.88 സെക്കന്റുകള്‍ കൊണ്ടാണ്‌ സ്വര്‍ണനേട്ടം കൈവരിച്ചത്‌. ആ നേട്ടം ആവര്‍ത്തിക്കാന്‍ ലിയുവിന്‌ കഴിഞ്ഞില്ല. ഏങ്കിലും ഫലം മോശമല്ലായിരുന്നുവെന്ന്‌ മത്സരശേഷം ലിയു പറഞ്ഞു. 2007ല്‍ ഒസാക്കയില്‍ നടന്ന ടൂര്‍ണമെന്റനു ശേഷം ലിയു ഏറ്റവും മികച്ച ഫോമിലേക്കുയര്‍ന്നത്‌ ഈ വര്‍ഷമാണ്‌. കോബെയ്ക്ക്‌ മുമ്പ്‌ നടന്നപെര്‍ഫോണ്ടെയ്ന്‍ ക്ലാസിക്കില്‍ ലിയു രണ്ടാമതെത്തിയിരുന്നു. അമേരിക്കയുടെ ഡേവിഡ്‌ ഒലിവറാണ്‌ ഒന്നാമതെത്തിയത്‌.
വനിതകളുടെ 200 മീറ്ററില്‍ ജപ്പാന്റെ ചിസാട്ടോ ഫുക്കുഷിമ്‌ സ്വര്‍ണം നേടി(23.49) ലബനണിന്റെ ഗ്രെറ്റ തസ്ലാകിയാന്‍ വെള്ളിയും. സവോരി ഇമായി വെങ്കലവും കരസ്ഥമാക്കി. ഗാങ്ങ്‌ ഷൂ എപ്പിസ ഗെയിംസില്‍ 100 മീറ്ററിലും 200 മീറ്ററിലും വിജയിച്ച താരമാണ്‌ ഫുക്കുഷിമ.
ഓഗസ്റ്റ്‌ 27 മുതല്‍ സപ്തംബര്‍ നാലു വരെ കൊറിയയിലെ ദേഗുവില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ഫുക്കുഷിമ 100 മീറ്ററിലും 200 മീറ്ററിലും മത്സരിക്കും.
പുരുഷന്‍മാരുടെ 200 മീറ്ററില്‍ ഖത്തറിന്റെ നൈജീരിയന്‍ വംശജനായ ഫെമി ഒഗുനോഡെ സ്വര്‍ണം നേടി. ജപ്പാന്റെ ഹിതോഷി സാട്ടോ വെള്ളിയും യുഎഇയുടെ ഒമര്‍ അല്‍സാല്‍ഫ വെങ്കലവും കരസ്ഥമാക്കി.
വനിതകളുടെ ഹൈജംപിലും ഷോട്ടപുട്ടിലും ചൈന സ്വര്‍ണം നേടി. ഹൈജംപില്‍ ഷെഗ്‌ സിംഗ്‌ യുവാനാണ്‌ സ്വര്‍ണം നേടിയത്‌. 1.92 മീറ്ററാണ്‌ ഷെംഗ്‌ തന്റെ പേരില്‍ കുറിച്ചത്‌. ഷോട്ട്പുട്ടില്‍ 18.31 മീറ്റര്‍ എറിഞ്ഞ മെംഗ്‌ കിയാന്‍ക്വയ്ന്‍ ഒന്നാമതെത്തി.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 11 സ്വര്‍ണവും 10 വെള്ളിയും 11 വെങ്കലവും അടക്കം 32 മെഡലുകള്‍ നേടിയ ജപ്പാനാണ്‌ മുന്നില്‍. തൊട്ടു പിന്നില്‍ത്തന്നെ ചൈനയുണ്ട്‌. 10സ്വര്‍ണവും 12 വെള്ളിയും 5 വെങ്കലവുമടക്കം 27 മെഡലുകളാണ്‌ ചൈനയുടെ സമ്പാദ്യം. 5 സ്വര്‍ണമടക്കം 9 മെഡലുകള്‍ നേടിയ ബഹറിന്‍ മൂന്നാം സ്ഥാനത്തും ഖത്തര്‍ നാലാം സ്ഥാനത്തുമാണ്‌. 1 സ്വര്‍ണവും 2 വെള്ളിയും 8 വെങ്കലവുമടക്കം 11 മെഡലുകള്‍ നേടിയ ഇന്ത്യ എട്ടാം സ്ഥാനത്താണ്‌.

Short URL: http://www.janmabhumidaily.com/jnb/?p=5871



Posted by admin on Jul 10 2011. Filed under KAYIKAM, OTHER SPORTS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011