സംസ്കാരത്തെ തള്ളിപ്പറയുമ്പോള്‍

ഭാരതീയ സംസ്കാരത്തിന്റെ മൂല്യവത്തായ ചില ചിഹ്നങ്ങളെയും ചടങ്ങുകളെയും ഇപ്പോഴും പിന്തുടരുകയും അനുസരിക്കുകയും ചെയ്യുന്നു എന്നതാണ്‌ നമ്മുടെ സമൂഹത്തിന്റെ നിലനില്‍പ്പിന്നാധാരം. വിളക്കു വയ്ക്കുന്നതും വ്രതംനോക്കുന്നതുമുള്‍പ്പെടെയുള്ളവ ആ സംസ്കാരത്തിന്റെ ഭാഗമാണ്‌. വിളക്കു തെളിക്കുന്നതിലൂടെ പ്രകാശം കൊണ്ടുവരികയാണ്‌ ചെയ്യുന്നത്‌. അന്ധകാരത്തെ അകറ്റി, വെളിച്ചത്തെ പ്രതിഷ്ഠിക്കുക. ഇരുട്ടു നിറഞ്ഞ ഒരു സ്ഥലത്ത്‌ ജീവിക്കുന്നത്‌ എത്ര ദുഷ്കരമാണ്‌. ഒരു ഇരുട്ടു മുറിയില്‍ നമുക്ക്‌ എത്ര നേരം കഴിയാന്‍ പറ്റും? ഇരുട്ടറയില്‍ കഴിയുന്ന ഒരുവന്റെ മുന്നിലേക്ക്‌ വിളക്കു കത്തിച്ചു വച്ചാല്‍ ആ പ്രകാശം അവനു ദൈവതുല്യമാകും.

മനുഷ്യന്‍ വൈദ്യുതി ഉപയോഗം സാര്‍വ്വത്രികമാക്കിയിട്ട്‌ അധികകാലമായിട്ടില്ല. ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും വൈദ്യുതി എത്താത്ത ഇടങ്ങളുമുണ്ട്‌. വീടുകളില്‍ വൈദ്യുതി എത്താത്ത സ്ഥലങ്ങളുമുണ്ട്‌. എന്നാല്‍ അവരാരും ഇരുട്ടില്‍ ജീവിക്കുന്നില്ല. ജോലികളെല്ലാം കഴിഞ്ഞ്‌ സന്ധ്യാനേരത്ത്‌ വീടിന്റെ ഉമ്മറത്ത്‌ നിലവിളക്കു കത്തിച്ചു വയ്ക്കുന്നത്‌ ആചാരത്തിനുമപ്പുറം പ്രകാശത്തെ കൊണ്ടുവരലാണ്‌. തേയ്ച്ചു മിനുക്കിയ ഓട്ടു വിളക്കില്‍ എള്ളെണ്ണ ഒഴിച്ച്‌ തിരിയിട്ട്‌ വിളക്കു കത്തിക്കുമ്പോഴുള്ള പ്രകാശത്തിന്‌ പ്രത്യേകതയും ഐശ്വര്യവുമുണ്ട്‌. ആ ദീപത്തിനു മുന്നിലിരുന്ന്‌ ഈശ്വര നാമം ഉരുവിടുന്നത്‌ മനസ്സിലേക്ക്‌ പ്രകാശത്തെ ആവാഹിക്കലാണ്‌.

ഇരുട്ട്‌ നമ്മുടെ മനസ്സിനെയും സമൂഹത്തെയും അന്തരീക്ഷത്തെയും മൂടാറുണ്ട്‌. മനസ്സിനെ മൂടുന്ന ഇരുട്ടാണ്‌ ഏറെ ഭയാനകം. മനസ്സില്‍ ഇരുട്ടു മൂടിയാല്‍ പിന്നീട്‌ സ്വസ്ഥ ജീവിതം ഉണ്ടാകില്ല. ഭ്രാന്തനായി മാറും. മനസ്സിലെ ഇരുട്ടകറ്റുന്നത്‌ വിജ്ഞാനത്തിന്റെ വിളക്കാണ്‌. നല്ല സംഗീതം ശ്രവിക്കുന്നയാളുടെ മനസ്സിലേക്ക്‌ പെട്ടന്ന്‌ പ്രകാശം കടന്നു വരും. ഇതൊരു സംസ്കാരത്തിന്റെ ഭാഗമാണ്‌. മതത്തിന്റെതല്ല. നമ്മുടെ സാംസ്കാരിക ചിഹ്നങ്ങളില്‍ പലതും മതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഏതെങ്കിലും മതത്തിനു മാത്രം അവകാശപ്പെട്ടാതാണതെന്നു പറയാനും കഴിയില്ല. നമ്മുടെ സംസ്കാരം ഹൈന്ദവീകമാണ്‌. അതു മതമല്ല. ഇലയിട്ടു ചോറുണ്ണുന്നതും നിലവിളക്കു കത്തിക്കുന്നതും വീടും പരിസരവും വൃത്തിയാക്കുന്നതുമെല്ലാം അതിന്റെ ഭാഗമാണ്‌.

നമ്മുടെ സംസ്കാരത്തിന്‌ വിരുദ്ധമായതിനെയും, നമുക്ക്‌ ചേരാത്ത വൈദേശികാചാരങ്ങളെയും പലരും മതത്തിന്റെ ഭാഗമാക്കാറുണ്ട്‌. എന്നാല്‍ അതെല്ലാം ജീവിതത്തില്‍ ദോഷങ്ങളാണ്‌ കൊണ്ടുവരുന്നത്‌. പ്രഭാതത്തിലും സന്ധ്യാനേരത്തും വീടുകളില്‍ നിലവിളക്ക്‌ കത്തിച്ചുവയ്ക്കുന്നത്‌ ഒരു പ്രത്യേക ഐശ്വര്യം തന്നെയാണ്‌. ക്ഷേത്രങ്ങളിലും ആരാധനയുടെ ഭാഗമായി വ്യാപകമായി നിലവിളക്ക്‌ ഉപയോഗിക്കുന്നു. അവിടെയും വിളക്ക്‌ പ്രകാശത്തെ കൊണ്ടുവരുന്നു എന്നതിനു തന്നെയാണ്‌ പ്രാധാന്യം.

ഇപ്പോള്‍ ഒരു മന്ത്രി നിലവിളക്ക്‌ കൊളുത്തുന്നതിന്‌ വിമുഖത കാട്ടുകയും അതിനെതിരായി രംഗത്തു വരികയും ചെയ്തതിനാലാണ്‌ ഇത്രയും കുറിക്കേണ്ടി വന്നത്‌. പൊതു ചടങ്ങുകള്‍ നിലവിളക്ക്‌ കത്തിച്ച്‌ ഉദ്ഘാടനം ചെയ്യുന്നത്‌ സര്‍വ്വസാധാരണമാണ്‌. പ്രകാശം പരത്തിക്കൊണ്ട്‌ ആരംഭംകുറിക്കുക എന്നത്‌ സംസ്കാരത്തിന്റെ ഭാഗമായതിനാലാണത്‌. എന്നാല്‍ കേരളത്തിലെ മുസ്ലീം ലീഗ്‌ മന്ത്രിമാര്‍ക്ക്‌ നിലവിളക്ക്‌ ‘ഹറാ’മാണത്രെ. കാലങ്ങളായി ഈ വിവാദം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഇപ്പോള്‍ ഒരു ചടങ്ങില്‍ വിളക്കുകൊളുത്താന്‍ വിസമ്മതിച്ച വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയാണ്‌ വിമര്‍ശിക്കപ്പെടുന്നത്‌. അദ്ദേഹം നമ്മുടെ വിദ്യാഭ്യാസത്തെ നിയന്ത്രിക്കേണ്ട വ്യക്തി കൂടിയാണെന്നതാണ്‌ സംഭവത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്‌.

അബ്ദുറബ്ബ്‌ സത്യപ്രതിജ്ഞ ചെയ്തത്‌ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിട്ടാണ്‌. അല്ലാതെ മുസ്ലീം സമുദായത്തിന്റെയോ മുസ്ലീം ലീഗിന്റെയോ മാത്രം മന്ത്രിയായിട്ടല്ല. അദ്ദേഹത്തെ ഉദ്ഘാടനത്തിന്‌ വിളിച്ചത്‌ മുസ്ലീം ആയതുകൊണ്ടുമല്ല, അദ്ദേഹം കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായതിനാലാണ്‌.
ലോകത്തെയോ, കേരളത്തിലെയോ ഏറ്റവും കേമന്മാരായതും മതബോധമുള്ളവരുമായ മുസ്ലീങ്ങളല്ല അബ്ദുറബ്ബും അദ്ദേഹത്തിന്റെ കൂട്ടാളികളായ ലീഗ്‌ മന്ത്രിമാരും. അധികാരത്തിലിരുന്ന്‌ ഇവറ്റകള്‍ കാട്ടിക്കൂട്ടുന്ന നെറികേടുകള്‍ ഏതു തരം മതബോധത്തിന്റെയും ദൈവബോധത്തിന്റെയും അടിസ്ഥാനത്തിലാണ്‌?. അഞ്ചുനേരം നിസ്കരിക്കുകയും മുപ്പതു ദിവസം വ്രതം നോക്കുകയും ചെയ്താല്‍ മാത്രം ഒരാള്‍ നല്ല മതബോധമുള്ള മുസ്ലീമാകില്ല. മറ്റുള്ളവരെ അംഗീകരിക്കാനും സ്വന്തം കാലടി പതിയുന്ന ഭൂമിയുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നതിക്കുവേണ്ടി സത്യസന്ധമായി പ്രവര്‍ത്തിക്കാനും കഴിയണം.

ഇസ്ലാം മതം അറബി നാട്ടില്‍ നിന്നാണല്ലോ കേരളത്തിലേക്കും ലീഗ്‌ മന്ത്രിമാരിലേക്കും അബ്ദുറബ്ബിലേക്കും വളര്‍ന്നത്‌. സൗദി അറേബ്യ മുസ്ലീം മതനിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകുന്ന രാജ്യമാണ്‌. അവിടുത്തെ ജനങ്ങളും അവിടെയത്തുന്ന ജനങ്ങള്‍ ഏതു മതക്കാരാണെങ്കിലും ആ നിയമത്തിനനുസരിച്ചുള്ള ജീവിതമാണ്‌ ജീവിക്കേണ്ടതും. സൗദിയില്‍ നിന്ന്‌ കേരളത്തിലെത്തി സ്മാര്‍ട്സിറ്റി പദ്ധതി നിലവിളക്ക്‌ കൊളുത്തി ഉദ്ഘാടനം ചെയ്തു പോയ മുസല്‍മാനെ അബ്ദുറബ്ബിന്‌ ഓര്‍മ്മയുണ്ടോ?. അതു തിരിച്ചറിയാനുള്ള ശേഷി അദ്ദേഹത്തിനില്ലെന്നതാണ്‌ സത്യം. ശരിയത്താണ്‌ ഇറാനിലെ ഭരണ സംവിധാനത്തെ നിയന്ത്രിക്കുന്നത്‌. ഇറാനില്‍ നിന്ന്‌ കേരളത്തിലെ ചലച്ചിത്ര മേളയ്ക്കെത്തി നിലവിളക്കു തിരിയിട്ട്‌ കത്തിച്ച്‌ പ്രകാശം പരത്തിയ മുസ്ലീങ്ങളായ പ്രതിഭാശാലികളായ ചലച്ചിത്രപ്രവര്‍ത്തകരെയും തിരിച്ചറിയാന്‍ അദ്ദേഹത്തിനു കഴിയില്ല. സിനിമയും അദ്ദേഹത്തിന്‌ ഹറാമായിരിക്കും. വിഖ്യാത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മൊഹ്സിന്‌ മഖ്ബല്‍ബഫ്‌ ഉള്‍പ്പടെയുള്ളവര്‍ ഇവിടെ നിലവിളക്കു കൊളുത്തുന്നതില്‍ ഹറാമായി ഒന്നും കണ്ടില്ല. അബ്ദുറബ്ബിനെപ്പോലൊരാളാണല്ലോ നമ്മുടെ വിദ്യാഭ്യാസ മന്ത്രി എന്നതില്‍ ലജ്ജിക്കാതിരിക്കാനാകുന്നില്ല.

കേരളത്തിലെ പ്രശസ്തമായ ഒരു മുസ്ലീം പള്ളിയില്‍ നിലവിളക്കു കൊളുത്തുന്നത്‌ അദ്ദേഹത്തിന്‌ അറിയുമോ ആവോ. നിലവിളക്ക്‌ കൊളുത്തിവയ്ക്കുന്ന മുസ്ലീംപള്ളിയാണ്‌ കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളി. പള്ളി സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ഈ വിളക്കിലെ എണ്ണ പ്രസാദമായി നല്‍കുകയും ചെയ്യുന്നു. അതുപോലെ ക്രിസ്ത്യാനികളുടെ മാര്‍ഗ്ഗംകളിയില്‍ നിലവിളക്ക്‌ കത്തിച്ചുവയ്ക്കാറുണ്ട്‌. ക്രിസ്തുദേവന്റെ സങ്കല്‍പത്തില്‍ ആണിത്‌. പല ക്രിസ്ത്യന്‍ കുടുംബങ്ങളിലും പ്രധാനപ്പെട്ട ചടങ്ങുകളില്‍ നിലവിളക്ക്‌ കൊളുത്തുന്നത്‌ ആചാരത്തിന്റെ ഭാഗവുമാണ്‌.

ഇന്തോനേഷ്യ മുസ്ലീം രാജ്യമാണ്‌. പക്ഷേ, അവരുടെ സംസ്കാരം ഹൈന്ദവീകമാണ്‌. മുമ്പ്‌ സൂചിപ്പിച്ചതുപോലെ ഹൈന്ദവീകം എന്നത്‌ മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇവിടെ വിവക്ഷിക്കപ്പെടുന്നത്‌. അതിനാല്‍ ഇന്തോനേഷ്യക്കാര്‍ അവരുടെ പൂര്‍വ്വികരുടെ സംസ്കാരത്തെ തള്ളിപ്പറയാന്‍ തയ്യാറാകുന്നില്ല. അവരുടെ എയര്‍ലൈന്‍സിന്‌ ഗരുഡ എന്ന പേരിട്ടതില്‍ അനിസ്ലാമികമായി ഒന്നും കാണുന്നുമില്ല. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ചിത്രങ്ങള്‍ അവര്‍ ഇപ്പോഴും വീടുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. അവരുടെ പാഠ്യ പദ്ധതിയില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇവിടെ അബ്ദുറബ്ബെന്ന സംസ്കാര സമ്പന്നനായ വിദ്യാഭ്യാസ മന്ത്രി ചെയ്തിരിക്കുന്നതോ, സംസ്കൃത ഭാഷയെ എല്‍.പി സ്കൂള്‍ പഠനത്തില്‍ നിന്ന്‌ പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുന്നു. ഒന്നാം ക്ലാസ്സുമുതല്‍ സംസ്കൃതം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന വിവിധ കമ്മീഷനുകളുടെ ഉത്തരവുകളെ കാറ്റില്‍ പറത്തിയാണ്‌, മഹത്തായ ഒരു ഭാഷയ്ക്ക്‌, മതവുമായി ബന്ധപ്പെടുത്തി അദ്ദേഹം വിലക്കു കല്‍പിച്ചിരിക്കുന്നത്‌. ഒന്നാം ക്ലാസ്സു മുതല്‍ അറബിയും ഉറുദുവും നിര്‍ബന്ധമായി പഠിക്കണമെന്ന്‌ ഉത്തരവിറക്കിയ മന്ത്രി സംസ്കൃതം അഞ്ചാം ക്ലാസ്സുമുതല്‍ പഠിപ്പിച്ചാല്‍ മതിയെന്നാണ്‌ പറയുന്നത്‌. അഞ്ചാം ക്ലാസ്സില്‍ പഠനം തുടങ്ങിയാല്‍ എങ്ങുമെത്തില്ലെന്നും അതിനാരും വരില്ലെന്നും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കും നല്ലതുപോലെ അറിയാം. ഉദ്ദേശ്യവും അതു തന്നെ. ഒന്നാം ക്ലാസ്സുമുതല്‍ അറബി പഠനത്തിന്‌ വിവിധ പദ്ധതികളാവിഷ്കരിച്ചിരിക്കുന്ന മന്ത്രി സംസ്കൃത ഭാഷയുടെ കഴുത്തു വെട്ടുകയാണ്‌ ചെയ്തത്‌. മന്ത്രിക്ക്‌ സംസ്കൃതം പഠിക്കാനോ മനസ്സിലാക്കാനോ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ വിലപ്പെട്ട ഒരു ഭാഷ പഠിക്കാനുള്ള കുഞ്ഞുങ്ങളുടെ അവസരത്തെയാണ്‌ മന്ത്രിയുടെ ‘കടുത്ത മത ബോധം’ ഇല്ലാതാക്കിയിരിക്കുന്നത്‌.

അബ്ദുറബ്ബിനെപ്പോലൊരു മന്ത്രിയില്‍ നിന്ന്‌ ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും ഇത്ര പരസ്യമായി ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ ഒരു മന്ത്രിക്ക്‌ എങ്ങനെ കഴിയുന്നു എന്ന വിചാരമാണ്‌ ഈ പ്രതികരണത്തിലേക്കെത്തിച്ചത്‌. ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന്‌ പറഞ്ഞതില്‍ മറ്റൊന്നു കൂടിയുണ്ട്‌. മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്‌ സര്‍ക്കാര്‍ അനുവദിച്ചത്‌ ‘ഗംഗ’ എന്നു പേരിട്ടിരുന്ന സര്‍ക്കാര്‍ മന്ദിരമാണ്‌. ഗംഗ എന്നാല്‍ ഗംഗാനദി. ഹൈന്ദവ പുരാണങ്ങളില്‍ പറയുന്ന പുണ്യ നദി. തിരുവനന്തപുരത്ത്‌ കന്റോണ്‍മെന്റ്‌ കോംപൗണ്ടില്‍ സര്‍ക്കാര്‍ പുതിയ മന്ത്രി മന്ദിരങ്ങള്‍ പണിതപ്പോള്‍ അതിനെല്ലാം നദികളുടെ പേരാണിട്ടത്‌. അതൊന്നും മതം നോക്കിയായിരുന്നില്ല. പക്ഷേ, മന്ത്രിക്ക്‌ ‘ഗംഗ’ ഹറാമായി. ‘ഗംഗ’ എന്ന വീട്ടുപേര്‌ അദ്ദേഹം മാറ്റി ഗ്രേയ്സ്‌ എന്നാക്കി. പ്രകാശത്തെയും വെള്ളത്തെയും ഭയക്കുന്ന മന്ത്രി! നിലവിളക്കിലും ഗംഗാ നദിയിലും സംസ്കൃത ഭാഷയിലും മതാന്ധത കൂട്ടിക്കലര്‍ത്തിയ വിദ്യാഭ്യാസ മന്ത്രി. നമ്മുടെ കുഞ്ഞുങ്ങളെങ്ങനെ സാംസ്കാരിക ബോധമുള്ളവരായി വളരും?.

ആര്‍.പ്രദീപ്‌



Short URL: http://www.janmabhumidaily.com/jnb/?p=58805



Posted by admin on Jun 7 2012. Filed under VICHARAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

1 Comment for “സംസ്കാരത്തെ തള്ളിപ്പറയുമ്പോള്‍”

  1. Urmila Natarajan

    Next time too our Hindu brothers shall queue up and vote for Aburabb and people like him. Let his religion grow. Hindus can eat and sleep secularism everyday

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011