കോടതി ആശങ്ക അറിയിച്ചിട്ടും പോലീസ്‌ അനങ്ങുന്നില്ല

തിരുവനന്തപുരം: ഇസ്ലാമിക ഭീകരപ്രവര്‍ത്തനമായ ലൗജിഹാദിലൂടെ നിരവധി അമുസ്ലീം പെണ്‍കുട്ടികള്‍ മതപരിവര്‍ത്തനത്തിനു വിധേയരാകുന്നത്‌ ആശങ്കാജനകമാണെന്ന്‌ ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടും പോലീസും സംസ്ഥാന ആഭ്യന്തര വകുപ്പും അനങ്ങുന്നില്ല. അടുത്ത ദിവസങ്ങളില്‍ നിരവധി ഹിന്ദുപെണ്‍കുട്ടികളാണ്‌ ലൗജിഹാദിന്‌ വിധേയരായിരിക്കുന്നത്‌. ഇതില്‍ ആറു കേസുകളാണ്‌ ഹൈക്കോടതി ജൂലൈ നാലിന്‌ അവധിക്ക്‌ വച്ചിരിക്കുന്നത്‌. ആലപ്പുഴ, തിരൂര്‍, മഞ്ചേരി, കോഴിക്കോട്‌, പാലക്കാട്‌ എന്നിവിടങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കളാണ്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്‌.

തിരൂര്‍ ആതനാട്‌ കരിമ്പനയ്ക്കല്‍ ബാലസുബ്രഹ്മണ്യന്‍ നല്‍കിയ ഹേബിയസ്‌ കോര്‍പ്പസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ മൊഴിയായി ലഭിച്ചത്‌. ഇദ്ദേഹത്തിന്റെ മകള്‍ സൗമ്യ കോടതിയില്‍ വെളിപ്പെടുത്തിയത്‌ കോടതിയെ പോലും ഭീതിപ്പെടുത്തുന്നതാണ്‌. താന്‍ ഇപ്പോള്‍ മഞ്ചേരിയിലെ സത്യസരണി എന്ന ഇസ്ലാമിക മതപരിവര്‍ത്തന കേന്ദ്രത്തിലാണെന്നും അവിടെ മുപ്പതോളം പെണ്‍കുട്ടികള്‍ തന്നെപ്പോലെ എത്തപ്പെട്ടിട്ടുണ്ടെന്നും സൗമ്യ മൊഴി നല്‍കി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഈ കേന്ദ്രത്തില്‍ നിന്നും 600ലധികം പേരാണ്‌ ഇസ്ലാമിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നത്‌. സത്യസരണിയുടെ നടത്തിപ്പുകാര്‍ ഒരു മുസ്ലീം തീവ്രവാദ സംഘടനയാണ്‌. നിരവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇവര്‍ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുമാണ്‌. സൗമ്യയെ തട്ടിക്കൊണ്ടു പോയത്‌ എന്‍ഡിഎഫ്‌ എന്ന മുസ്ലീം തീവ്രവാദസംഘടനയുടെ സജീവ പ്രവര്‍ത്തകനായ മുഹമ്മദ്‌ ഹസ്സന്‍ എന്ന അംനാസ്‌ ആണെന്ന്‌ പിതാവ്‌ ബാലസുബ്രഹ്മണ്യന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ്‌ പോലീസ്‌ മുഹമ്മദ്‌ ഹസ്സനെയും സൗമ്യയെയും കോടതിയില്‍ ഹാജരാക്കിയത്‌.

മുഹമ്മദ്‌ ഹസ്സന്റെയും സൗമ്യയുടെയും മൊഴിയില്‍ നിരവധി വൈരുദ്ധ്യങ്ങളുള്ളതിനാലും ഹസ്സന്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക്‌ സത്യസന്ധമായി മറുപടി നല്‍കാത്തതിനാലും സൗമ്യയെ എറണാകുളത്തെ ശാന്തിനികേതനില്‍ താമസിപ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. മാതാപിതാക്കളല്ലാതെ മറ്റാരും സൗമ്യയെ സന്ദര്‍ശിക്കാനും പാടില്ലെന്ന്‌ കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്‌. സമാനമായ മറ്റൊരു കേസിലും ഹാജരാക്കപ്പെട്ട പെണ്‍കുട്ടിയെ ഹൈക്കോടതി ഇന്നലെ ഒരു മാസത്തേക്ക്‌ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ നിര്‍ദേശിച്ചു. കോഴിക്കോട്‌ സ്വദേശി ഉണ്ണികൃഷ്ണന്റെ മകള്‍ ഹോമിയോ വിദ്യാര്‍ഥിനിയായ അഞ്ജലിയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി എന്ന കേസിലാണ്‌ ഈ ഉത്തരവ്‌. ഹാരിസ്‌ എന്ന യുവാവ്‌ ഇക്കഴിഞ്ഞ ഏപ്രിലില്‍ ഈ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെങ്കിലും മജിസ്ട്രേട്ട്‌ കോടതി ഇടപെട്ട്‌ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയായിരുന്നു.

ഈ കേസുകളിലെല്ലാം ലൗജിഹാദിനെക്കുറിച്ച്‌ വ്യക്തമായ നിരീക്ഷണങ്ങളാണ്‌ കോടതി നടത്തിയത്‌. കേസ്‌ പരിഗണിക്കുന്നതിനിടെ വാക്കാല്‍ പോലീസിനെ രൂക്ഷമായി കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാറിയും മറിഞ്ഞും ഉരുണ്ടു കളിക്കുന്നതല്ലാതെ പോലീസ്‌ ശരിയായ അന്വേഷണം പോലും നടത്തുന്നില്ലെന്നാണ്‌ സംഭവങ്ങള്‍ തെളിയിക്കുന്നത്‌. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്‌. ഇസ്ലാമിക ഭീകരവാദികള്‍ക്ക്‌ ചെല്ലും ചെലവും കൊടുക്കുന്ന മുസ്ലീം ലീഗ്‌ ഭരണത്തില്‍ പോലീസ്‌ നിര്‍ജീവമാണെന്ന അവസ്ഥയിലാണ്‌ കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നത്‌.


Short URL: http://www.janmabhumidaily.com/jnb/?p=62528



Posted by admin on Jun 28 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011