വി എസിന്റെ കാലംകഴിഞ്ഞാല്‍ സിപിഎം രക്ഷപെടും: പിള്ള

കൊട്ടാരക്കര: വി.എസ്‌. അച്യുതാനന്ദന്റെ കാലം കഴിഞ്ഞാല്‍ മാത്രമേ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി രക്ഷപെടുകയുള്ളുവെന്ന്‌ ആര്‍. ബാലകൃഷ്ണപിള്ള.

അച്യുതാനന്ദന്‍ യോഗ്യനൊന്നുമല്ല. രണ്ടു കേസുകളാണ്‌ സിബിഐ അന്വേഷിക്കുന്നത്‌. പിണറായി വിജയന്‍ ഇതില്‍ എത്രയോ ഭേദമാണ്‌. ലാവ്ലിന്‍ കേസില്‍ പിണറായിക്കുള്ള അതേ ഉത്തരവാദിത്തം അച്യുതാനന്ദനുമുണ്ട്‌. അച്യുതാനന്ദന്റെ ആളുകള്‍ യുഡിഎഫ്‌ മന്ത്രിസഭയിലും ഉണ്ടോ എന്ന്‌ സംശയമുണ്ട്‌. പിണറായിയെ തകര്‍ക്കുന്നതാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടതെന്ന്‌ അവര്‍ മനസിലാക്കിയിരിക്കുന്നു. പാര്‍ട്ടി ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാലകൃഷ്ണപിള്ള.

അച്യുതാനന്ദനെ രക്ഷപ്പെടുത്താന്‍ ആരൊക്കയോ ശ്രമിക്കുന്നുണ്ട്‌. ഇത്ര നീചനായ മനുഷ്യനെ സഹായിക്കുന്നതിന്‌ ദൈവം പോലും പൊറുക്കില്ല. കുഞ്ഞാലിക്കുട്ടി മന്ത്രിസഭയില്‍ ഉള്ളപ്പോഴെങ്കിലും നീതി നടക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കുപോലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രദേശിക കക്ഷികളുടെ പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുകയാണെന്നും പിള്ള പറഞ്ഞു. സംസ്ഥാന വികസനത്തിന്‌ പ്രദേശിക കക്ഷികളാണ്‌ നല്ലതെന്ന്‌ ബഹുഭൂരിപക്ഷവും മനസിലാക്കികഴിഞ്ഞു. പ്രദേശിക കക്ഷികളുടെ കാലം കഴിഞ്ഞു എന്നു പറയുന്ന കേരളത്തിലും മുന്നണിയെ കൊണ്ടുപോകുന്നത്‌ പ്രാദേശിക കക്ഷികളാണെന്നും പിള്ള ചൂണ്ടിക്കാട്ടി.

പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്ന മന്ത്രിയെ തുണയ്ക്കുന്ന യുഡിഎഫിന്റെയും ഉമ്മന്‍ചാണ്ടിയുടെയും നയം തെറ്റാണ്‌. കോണ്‍ഗ്രസിലായിരുന്നു ഈ പ്രശ്നമെങ്കില്‍ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അംഗീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. മന്ത്രിമാര്‍ക്ക്‌ പെരുമാറ്റ ചട്ടം കൊണ്ടുവരുന്ന മുഖ്യമന്ത്രി, പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്ന മന്ത്രിയും അതിനെ തുണയ്ക്കുന്ന മുഖ്യമന്ത്രിയും ഉള്ളപ്പോള്‍ പുതിയൊരു പെരുമാറ്റച്ചട്ടം ഉണ്ടാക്കേണ്ട ആവശ്യമില്ല. അത്‌ അംഗീകരിച്ചാല്‍ മാത്രം മതിയെന്നും പിള്ള പറഞ്ഞു. ജയിപ്പിച്ച പാര്‍ട്ടിയെ പുറംകാല്‍ കൊണ്ട്‌ തള്ളുകയും ചെയര്‍മാനെ തെറിവിളിക്കുകയും പ്രവര്‍ത്തകരെ തള്ളിപ്പറയുകയും ചെയ്ത മന്ത്രിയെ പ്രോത്സാഹിപ്പിക്കുകയാണ്‌ മുഖ്യമന്ത്രി ചെയ്യുന്നത്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ മന്ത്രിസഭയില്‍ നല്ലൊരു വകുപ്പ്‌ വാങ്ങികൊടുത്ത്‌ തിരിഞ്ഞ്‌ നോക്കിയപ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ മന്ത്രിയെ കാണാനില്ല. പതിനാലുമാസമായി ഇതാണ്‌ അവസ്ഥ.

ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ലെന്നാണ്‌ തോന്നുന്നത്‌. ഇദ്ദേഹത്തിന്റെ പിന്നിലുള്ളവര്‍ പാര്‍ട്ടി അംഗത്വം ഇല്ലാത്തവരാണ്‌. ജനപ്രതിനിധികളായിട്ടുള്ളവരെ വേണമെങ്കില്‍ പുറത്താക്കാമായിരുന്നു. വേണ്ടെന്നു വച്ചതാണെന്നും അവരെ ജനങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളുമെന്നും പിള്ള വ്യക്തമാക്കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌ പൊടിയന്‍ വര്‍ഗീസ്‌ അധ്യക്ഷനായി. കെടിയുസി സംസ്ഥാന പ്രസിഡന്റ്‌ മെയിലം പാപ്പച്ചന്‍, കരിക്കത്തില്‍ തങ്കപ്പന്‍ പിള്ള, ഡോ.എന്‍.എന്‍. മുരളി, തൃക്കണ്ണമംഗല്‍ ജോയിക്കുട്ടി, പൂവറ്റൂര്‍ സുരേന്ദ്രന്‍, അഡ്വ. മാത്യൂസ്‌ കോശി, കെ. കെ. തോമസ്‌, തടത്തിവിള രാധാകൃഷ്ണന്‍, കെ. ലക്ഷ്മിക്കുട്ടി, ജേക്കബ്ബ്‌ വര്‍ഗീസ്‌ വടക്കടത്ത്‌, എ. ഷാജു, കെ.ജി. സേതുമാധവന്‍ പിള്ള, കോട്ടാത്തല മാധവന്‍ പിള്ള, എം.ബി. ഗോപിനാഥന്‍ പിള്ള, പ്രഭാകരന്‍പിള്ള, ദിവാകരന്‍ കവലോടി, ശരത്ചന്ദ്രന്‍ പിള്ള, എന്‍. ശിവന്‍പിള്ള, കരിക്കോട്‌ ദിലീപ്കുമാര്‍, ആര്‍. കുട്ടന്‍പിള്ള, മാവടി സുരേഷ്‌, ജോയി, ശങ്കരന്‍കുട്ടി തുടങ്ങിവര്‍ സംസാരിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=66548



Posted by admin on Jul 27 2012. Filed under KOLLAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011