ഗുരുദ്വാരയിലെ കൂട്ടക്കൊല: അമേരിക്കയില്‍ ഏഴ്‌ ദിവസം ദു:ഖാചരണം


വാഷിങ്ങ്ടണ്‍: ഏഴു പേരുടെ മരണത്തിനിടയാക്കിയ ഗുരുദ്വാര വെടിവെപ്പുമായി ബന്ധപ്പെട്ട്‌ യുഎസില്‍ വെള്ളിയാഴ്ച്ച വരെ ദു:ഖാചരണം നടത്തുമെന്ന്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പറഞ്ഞു. സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ ഈ ദിവസങ്ങളില്‍ യുഎസ്‌ ദേശീയപതാക താഴ്ത്തിക്കെട്ടും. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരവായിട്ടാണ്‌ ഇതെന്ന്‌ ഒബാമ പറഞ്ഞു. യുഎസിലെ പ്രമുഖ വിഭാഗമാണ്‌ സിഖ്‌ വംശജര്‍. വിസ്കോണ്‍സിനിലെ സിഖ്‌ ആരാധനാലയത്തില്‍ ഞായറാഴ്ച്ച തോക്കുധാരി നടത്തിയ വെടിവെപ്പില്‍ ആര്‍പേര്‍ മരിക്കുകയും, പ്രത്യാക്രമണത്തില്‍ അക്രമിയും കൊല്ലപ്പെട്ടത്‌ യുഎസില്‍ സുരക്ഷാഭീതി ഉയര്‍ത്തിയിട്ടുണ്ട്‌.
സംഭവത്തെക്കുറിച്ച്‌ എഫ്‌ ബി ഐ അന്വേഷണം ആരംഭിച്ചു. ആഭ്യന്തരഭീകരവാദമായാണ്‌ അക്രമത്തെ കാണുന്നത്‌. മരിച്ചവരില്‍ നാല്‌ ഇന്ത്യക്കാരുണ്ടെന്നും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌. സീതാ സിംഗ്‌, രജ്ഞിത്ത്‌ സിംഗ്‌, സത്‌വാന്ത്‌ സിംഗ്‌, പ്രകാശ്‌ സിംഗ്‌ എന്നിവരാണ്‌ മരിച്ച ഇന്ത്യക്കാര്‍. പഞ്ചാബ്‌ മുഖ്യമന്ത്രി പ്രകാശ്‌ സിംഗ്‌ ബാദല്‍ യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവുവിനെ വിളിക്കുകയും സ്ഥിതിഗതികകള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങള്‍ക്ക്‌ എല്ലാവിധ സഹായങ്ങളും എംബസി ചെയ്ത്‌ നല്‍കുമെന്നും നിരുപമ അറിയിച്ചതായി ബാദല്‍ പറഞ്ഞു.
അക്രമം സംബന്ധിച്ച്‌ യുഎസ്‌ വിദേശകാര്യസെക്രട്ടറി ഹിലരി ക്ലിന്റണുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്ണ ഫോണിലൂടെ ചര്‍ച്ച നടത്തി. ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ യുഎസില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനെക്കുറിച്ചും കൃഷ്ണ ചര്‍ച്ചയില്‍ സംസാരിച്ചു. സംഭവത്തില്‍ ഇന്ത്യയുടെ ആശങ്കയും അദ്ദേഹം അറിയിച്ചു. ആരാധനാലയങ്ങള്‍ക്ക്‌ പൂര്‍ണസംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ലിന്റണ്‍ ഇതെല്ലാം ഉറപ്പ്‌ വരുത്തുമെന്നും ഇന്ത്യയിലെ എല്ലാവരും ആശങ്കപ്പെടുന്നതുപോലെ അവര്‍ക്കും സംഭവത്തില്‍ ആശങ്കയുണ്ടെന്നും കൃഷ്ണ പറഞ്ഞു.
അമേരിക്കയിലെ യുഎസ്‌ സ്ഥാനപതി നിരുപമറാവു വൈതൗസുമായും സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റുമായും ചര്‍ച്ചനടത്തിയതായും കൃഷ്ണ പറഞ്ഞു.
അതേസമയം, ആറ്‌ പേരെ വെടിവെച്ചുകൊന്നത്‌ വെയ്ഡ്‌ മൈക്കല്‍ പെയ്ജ്‌ എന്ന മുന്‍ സൈനികനാണെന്ന്‌ തിരിച്ചറിഞ്ഞു. മന:ശാത്രപരമായ സൈനിക ഓപ്പറേഷനുകളില്‍ വിദഗ്ധനായ പെയിജിനെ 1998 ല്‍ സേനയില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. മോശം പെരുമാറ്റത്തെത്തുടര്‍ന്നാണ്‌ സേനയില്‍ നിന്നും പുറത്താക്കിയത്‌. അതേസമയം അക്രമത്തിന്റെ കാരണമെന്താണെന്ന്‌ ഇതുവരെ വ്യക്തമായിട്ടില്ല. അക്രമത്തെ വളരെ ഗൗരവമായാണ്‌ കാണുന്നതെന്നും ഊര്‍ജ്ജിത അന്വേഷണം ഉണ്ടാകുമെന്നും എഫ്‌ ബി ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=68535



Posted by admin on Aug 7 2012. Filed under VIDESHAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011