ഹൈദരാബാദ്/ന്യൂദല്‍ഹി: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദിലുണ്ടായ സ്ഫോടന പരമ്പരയില്‍ 15 മരണം. ഉഗ്രസ്ഫോടനത്തില്‍ അമ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മൂന്നിടങ്ങളിലായി അഞ്ചുമിനിറ്റിന്റെ ഇടവേളയിലാണ് തുടര്‍സ്ഫോടനങ്ങള്‍ നടന്നത്. ഇന്നലെ വൈകുന്നേരം 7.01നാണ് ആദ്യസ്ഫോടനം നടന്നത്. തുടര്‍ന്ന് രണ്ട് സ്ഫോടനം കൂടിയുണ്ടായി. ഏറ്റവും തിരക്കേറിയ ദില്‍സുക്ക് നഗര്‍, വെങ്കിടാദ്രി തിയേറ്റര്‍, കൊണാര്‍ക്ക് തിയേറ്റര്‍ എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങളുണ്ടായത്. സ്ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. അതേസമയം, സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ ആകില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. }ടിഫിന്‍ബോക്സ് ബോംബുകളുപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സൈക്കിളില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു സ്ഫോടനത്തില്‍ എട്ടു പേരും മറ്റൊരു സ്ഫോടനത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.
സ്ഫോടനത്തെത്തുടര്‍ന്ന് ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മരണ നിരക്ക് കൂടാനാണ് സാധ്യതയെന്നും ഷിന്‍ഡെ പറഞ്ഞു. രാജ്യത്ത് ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ഹൈദരാബാദിന് ഭീഷണിയുള്ളതായി പ്രത്യേക വിവരം ലഭിച്ചിരുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പരമാവധി അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വളരെ വിദഗ്ദ്ധമായാണ് സ്ഫോടനം നടത്തിയിരിക്കുന്നത്. ആദ്യ സ്ഫോടനം നടന്ന കൊണാര്‍ക്ക് തീയേറ്ററില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെയുള്ള വെങ്കിടാദ്രി തീയേറ്ററാണ് രണ്ടാമത്തെ സ്ഫോടനത്തിനായി തെരഞ്ഞെടുത്തത്. സംഭവസ്ഥലത്തു നിന്ന് ജനങ്ങളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. പോലീസും ബോംബ് വിദഗ്ദ്ധരും തെളിവെടുപ്പ് തുടങ്ങി. എന്‍ഐഎ, എന്‍എസ്ജി, ഐബി സംഘങ്ങളും വിദഗ്ധപരിശോധനക്കായി സ്ഫോടന സ്ഥലത്തെത്തി. ഹൈദരാബാദ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങി മെട്രോ നഗരങ്ങളില്‍ ജാഗ്രതാനിര്‍ദ്ദേശം നല്കി.
പരിക്കേറ്റവരെ ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി സംഭവസ്ഥലത്തെത്തി. രണ്ട് ദിവസം മുമ്പ് കേന്ദ്ര ഇന്റിലജന്‍സ് ഏജന്‍സികള്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് ആക്രമണമുന്നറിയിപ്പ് നല്‍കിയിരുന്നതായി റെഡ്ഡിയും വ്യക്തമാക്കി. രാഷ്ട്രീയവ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും കിരണ്‍ കുമാര്‍ പറഞ്ഞു. രാജ്യത്തിനും ജനാധിപത്യത്തിനും നേരെ നടന്ന ആക്രമണമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മാരകമായ ആക്രമണമാണ് ഇതെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് താല്‍ക്കാലിക ധനസഹായമായി രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഭീകരാക്രമണത്തെ ശക്തമായ അപലപിച്ച ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം ദു:ഖമറിയിച്ചു. അപലപനീയമായ സംഭവമാണിത്. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദില്‍ മുമ്പും ബോംബ് സ്ഫോടനങ്ങളില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2007 മെയ് 18ന് നടന്ന മക്ക മസ്ജിദ് ബോംബ് സ്ഫോടനത്തില്‍ പതിന്നാല് പേര് കൊല്ലപ്പെട്ടു. തുടര്‍ന്ന് അതേവര്‍ഷം ആഗസ്റ്റ് 25 ലുംബിനി അമ്യൂസ്മെന്റ് പാര്‍ക്കില്‍ നടന്ന സ്ഫോടനത്തില്‍ 42 പേരുടെ ജീവനാണ് നഷ്ടമായത്. തൊട്ടടുത്ത ദിവസം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ ബോബുകള്‍ കണ്ടെടുത്ത് പോലീസ് നിര്‍വീര്യമാക്കിയിരുന്നു. 2002 ല്‍ ദില്‍സുഖ് നഗറില്‍ സായ്ബാബ ക്ഷേത്രത്തിന് സമീപത്തായി നടന്ന ബോംബ് സ്ഫോടനത്തില്‍ രണ്ടു പേരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: