മലപ്പുറം: പാര്‍ട്ടി വാര്‍ത്തകള്‍ ചോരുന്നത് തടയാന്‍ സിപിഎം കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുന്നു. സംസ്ഥാന – കേന്ദ്ര നേതൃയോഗങ്ങളിലെ തീരുമാനങ്ങളും ചര്‍ച്ചകളും വരെ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന സാഹചര്യത്തിലാണ് വാര്‍ത്തകള്‍ ചോരുന്നത് തടയാന്‍ സിപിഎം നടപടികള്‍ ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് അതിരുവിട്ട അടുപ്പവും സൗഹൃദവും സൂക്ഷിക്കുന്ന നേതാക്കളെയും ജനപ്രതിനിധികളെയും പാര്‍ട്ടി നിരീക്ഷിക്കും. മാധ്യമപ്രവര്‍ത്തകരുമായുള്ള സൗഹൃദ സംഭാഷണങ്ങളില്‍ പോലും പാര്‍ട്ടികാര്യങ്ങള്‍ ചര്ച്ചചെയ്യരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
മലബാറില്‍ നിന്നും മദ്ധ്യതിരുവിതാംകൂറില്‍ നിന്നും സ്ഥിരമായി ചാനല്‍ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ചില ജനപ്രതിനിധികളോട് ഇനി ചാനല്‍ചര്‍ച്ചകള്‍ക്ക് പോകരുതെന്ന് പാര്‍ട്ടി വിലക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍മാത്രം അടങ്ങുന്ന സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനങ്ങള്‍പോലും മിനിറ്റുകള്‍ക്കുള്ളില്‍ വാര്‍ത്തയാകുന്നതാണ് പാര്‍ട്ടിനേതൃത്വത്തെ അമ്പരപ്പിക്കുന്നത്. ഈയിടെ വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട മൂന്ന് പേര്‍ക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥന സമിതിയിലെയും സെക്രട്ടറിയേറ്റ് യോഗത്തിലേയും നേതാക്കളുടെ അഭിപ്രായപ്രകടനങ്ങളും തീരുമാനങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ വാര്‍ത്തയായിരുന്നു. സിപിഎം ഔദ്യോഗിക പക്ഷത്തോടൊപ്പം നില്ക്കുന്ന 15 മുതിര്‍ന്ന നേതാക്കള്‍ മാത്രമാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഈ യോഗത്തിലെ തീരുമാനങ്ങളും പുറത്തായി. പാര്‍ട്ടിവാര്‍ത്തകള്‍ ചോര്‍ത്തിയെന്ന കുറ്റത്തിന്റെ പേരിലാണ് വിഎസിന്റെ പേഴ്സണല്‍ സ്റ്റാഫില്പ്പെട്ടവര്ക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ നടപടി സ്വീകരിക്കാന്‍ ചേര്‍ന്ന യോഗത്തിന്റെ വിവരങ്ങളും ചോര്‍ന്നത് താഴേതട്ടില്‍ വലിയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു.
വിഎസ് വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമല്ല ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ളവരില് ചിലരും വാര്‍ത്ത ചോര്‍ത്തുന്നുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുന്‍ മന്ത്രിയായ കേന്ദ്ര കമ്മറ്റി അംഗവും സംശയത്തിന്റെ നിഴലിലാണ്. ചില മാധ്യമ പ്രവര്‍ത്തകരുമായി നേതാക്കള്‍ക്കുള്ള അടുപ്പമാണ് പലപ്പോഴും പാര്‍ട്ടിവാര്‍ത്തകള്‍ ചോരാനിടയാക്കുന്നതെന്ന് ഒരു മുതിര്‍ന്ന സിപിഎം നേതാവ് പറഞ്ഞു. ഔദ്യോഗിക പക്ഷത്തിനിടയില്തന്നെയുള്ള ചില ചേരിപ്പോരുകളും ഇത്തരം വാര്‍ത്ത ചോരലുകള്ക്ക് ഇടയാക്കുന്നുണ്ട്.
വാര്‍ത്ത ചോരല് തടയുന്നതിന്റെ ഭാഗമായി പാര്‍ട്ടിപത്രത്തിലെ ലേഖകന്മാര്ക്കും പാര്‍ട്ടി ചാനല്പ്രവര്ത്തകര്ക്കും ഓഫീസ് സെക്രട്ടറിമാര്‍ക്കും ഉള്‍പ്പെടെ കര്‍ശന പെരുമാറ്റ ചട്ടം നടപ്പാക്കുകയാണ് സിപിഎം. ഇനിമേല്‍ പാര്‍ട്ടിയോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കുന്നതിന് ഇവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. പത്രമോഫീസില്‍ നിന്നോ ചാനല്‍ സ്റ്റുഡിയോയില്‍ നിന്നോ പാര്‍ട്ടിവാര്‍ത്തകള്‍ മറ്റു മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പത്രത്തിന്റെയും ചാനലിന്റെയും ഓഫീസുകളില്‍ നിന്ന് മറ്റ് മാധ്യമങ്ങളിലേക്കോ വ്യക്തിപരമായ കാര്യങ്ങള്‍ക്കോ ഇ – മെയില്‍ അയയ്ക്കരുതെന്ന നിര്‍ദ്ദേശവും ഉണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കാനും ലംഘിച്ചാല്‍ നടപടി എടുക്കാനും സംവിധാനമുണ്ട്.
ജില്ല – സംസ്ഥാന കമ്മറ്റി ഓഫീസുകളിലെ ഓഫീസ് സെക്രട്ടറിമാര്‍ക്കും ഇത്തരം നിബന്ധനകള്‍ ബാധകമാക്കിയിട്ടുണ്ട്. പോഷക സംഘടനകളുടെ ഭാരവാഹികളും നിരീക്ഷണത്തിന് വിധേയരായിരിക്കും. ഓഫീസ് സെക്രട്ടറിമാര്‍ വഴി വാര്‍ത്തകള്‍ ചോരുന്നത് തടയാന്‍ അതാത് ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം അടുത്തകാലത്ത് പാര്‍ട്ടിയില്‍ സജീവമായ യുവാക്കള്വഴിയാണ് വിവരങ്ങള്‍ ചോരുന്നതെന്നാണ് ഒരു മുതിര്‍ന്ന നേതാവിന്റെ അഭിപ്രായം. സീനിയര്‍ നേതാക്കള്‍ക്ക് പറയേണ്ടതെന്ത്, പറയരുതാത്തതെന്ത് എന്ന കാര്യം കൃത്യമായി അറിയാം. എന്നാല്‍ പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് അനുഭവ സമ്പത്തിന്റെ കുറവുണ്ട്. ഇതൊക്കെ പത്രപ്രവര്‍ത്തകര്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയാണ്, അദ്ദേഹം പറഞ്ഞു. ചാനലുകളുടെ അതിപ്രസരവും ഇതുവഴി ലഭിക്കുന്ന ജനശ്രദ്ധയും പുതുതലമുറ നേതാക്കളെ ആകര്‍ഷിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരുമായി അടുത്ത ബന്ധം നിലനിര്‍ത്താനും അതുവഴി ചാനല്‍ ചര്‍ച്ചകളിലെ അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും ഇവര്‍ കാണുന്ന കുറുക്കുവഴി പലപ്പോഴും വാര്‍ത്ത ചോര്‍ത്തി നല്കലാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്തായാലും വിഎസിന്റെ പേഴ്സണല്‍ സ്റ്റാഫില്പെട്ടവര്ക്കെതിരായ നടപടിയോടെ സിപിഎമ്മില്‍ വാര്‍ത്ത ചോര്‍ത്തലിന്റെ കോലാഹലം അവസാനിക്കില്ല എന്നുതന്നെയാണ് സൂചനകള്‍.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: