തിരുവനന്തപുരം: പെന്ഷന് പ്രായം വര്‍ദ്ധിപ്പിച്ചും ക്ഷേമപെന്‍ഷനുകള്‍ കൂട്ടിയും ധനമന്ത്രി കെ.എം.മാണിയുടെ പതിനൊന്നാമത്തെ ബജറ്റ്. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്കുന്ന ബജറ്റില്‍ പക്ഷേ, വിലക്കയറ്റം നേരിടാനും തൊഴിലില്ലായ്മ പരിഹരിക്കാനുമുള്ള പദ്ധതികളില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം അറുപതു വയസ്സാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ യുവാക്കളെ വിശ്വാസത്തിലെടുത്തു മാത്രമേ പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കൂ എന്ന് മുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഉറപ്പ് പാലിക്കാതെയാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപനം നടത്തിയത്.
ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ പെന്ഷന് പ്രായം 60 വയസാക്കി ഉയര്‍ത്തി. പങ്കാളിത്ത പെന്ഷന് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദേശീയ പെന്ഷന് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത് പോലെ പെന്ഷന് പ്രായം ഉയര്‍ത്തുന്നതെന്നാണ് വിശദീകരണം. നേരത്തെ തയ്യാറാക്കിയ ബജറ്റ് പ്രസംഗത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ധനമന്ത്രി കെ.എം.മാണി ഇക്കാര്യം വെളിപ്പെടുത്തിയില്ല. പിന്നീട്, വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് മാണി ഇതിന് സ്ഥിരീകരണം നല്‍കിയത്. തന്റെ നടുവ് വിലങ്ങിയതിനാലാണ് വായിക്കാന്‍ വിട്ടുപോയതെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്താത്തതുമൂലം യുവജനതാല്പ്പര്യങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും ഭാവിയില്‍ അവര്‍ക്ക് ഗുണകരമാകുമെന്നും മന്ത്രി അവകാശപ്പെട്ടു. നിലവില്‍ സര്‍വീസിലുള്ളവരുടെ പെന്ഷന് പ്രായം 56 വയസായി തുടരും. ഏപ്രില്‍ ഒന്ന് മുതല്‍ പങ്കാളിത്ത പെന്ഷന് നടപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് ധനമന്ത്രി കെ.എം.മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിരമിക്കല്‍ ഏകീകരണം എടുത്തുകളഞ്ഞുകൊണ്ട് കഴിഞ്ഞ ബജറ്റിലാണ് പെന്ഷന് പ്രായം 56 ആക്കി ഉയര്‍ത്തിയത്. ഈ നടപടി തന്നെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിഎസ്സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36 വയസാക്കി ഉയര്‍ത്തിയാണ് അന്ന് ഈ പ്രശ്നം പരിഹരിച്ചത്.
ക്ഷേമപെന്‍ഷനുകളില്‍ വന്‍വര്‍ദ്ധന വരുത്തി ബജറ്റ് ജനപ്രിയമാക്കാന്‍ മാണി ശ്രമിച്ചു. എന്നാല്‍ വിലക്കയറ്റത്തിന് ആനുപാതികമായ വര്‍ദ്ധന ഇല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇത് വലിയ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. 58057.88 കോടി റവന്യുവരവും 60327.85 കോടി റവന്യു ചെലവും വരുന്ന ബജറ്റാണ് മന്ത്രി മാണി അവതരിപ്പിച്ചത്.
അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കിയുള്ള ബജറ്റാണ് ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ചത്. കൊച്ചി മെട്രോ, ഹൈസ്പീഡ് റയില്‍ കോറിഡോര്‍, തിരുവനന്തപുരം കോഴിക്കോട് മോണോറയില്‍ പദ്ധതി, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, 35-ാം ദേശീയ ഗെയിംസ് പദ്ധതികള്‍, മൊബിലിറ്റി ഹബ് തുടങ്ങിയ പദ്ധതികള്‍ ബജറ്റ് പ്രസംഗത്തിലുണ്ട്. എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും വൈറ്റില മാതൃകയില്‍ മൊബിലിറ്റി ഹബുകള്‍ സ്ഥാപിക്കും. റയില്‍വേ വികസന പദ്ധതികള്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക സഹകരണത്തോടെ നടപ്പാക്കുന്ന കേന്ദ്രപദ്ധതി കേരളത്തിലും ആരംഭിക്കും. ശബരി റയില്‍പ്പാത നിര്‍മാണം ഈ വര്‍ഷം തന്നെ തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രിമാണി പറഞ്ഞു.
ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമായി സൂര്യനെ ആശ്രയിക്കുമെന്നാണ് ബജറ്റ് വിഭാവന ചെയ്യുന്നത്. കേരളത്തിലെ ജലാശയങ്ങളില്‍ ഫ്ലോട്ടിങ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതി ആരംഭിക്കുന്നതായി ധനമന്ത്രി കെ.എം. മാണി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ചുള്ളിയാര്‍, മീങ്കര എന്നിവിടങ്ങളില്‍ 20 മെഗാവാട്ട് വൈദ്യുതി ഈ വര്‍ഷം തന്നെ ഉത്പാദിപ്പിക്കും. സോളാര്‍ പാനലുകളുടെ നിര്‍മാണ-സംയോജന വ്യവസായം സംസ്ഥാനത്ത് വളര്‍ത്തിയെടുക്കും. ഇതിനുവേണ്ടി ഒരു സോളാര്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.
കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് മാണിയുടെ ബജറ്റ്. ചെറുകിട കര്‍ഷകരുടെ പലിശ ബാധ്യത എഴുതിത്തള്ളുമെന്നും എല്ലാ ചെറുകിട കര്‍ഷകര്‍ക്കും പലിശരഹിത വായ്പ ലഭ്യമാക്കുമെന്നും ബജറ്റ് പറയുന്നു. കാര്ഷികവായ്പാതിരിച്ചടവിന് റിസ്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും. സംയോജിത കൃഷിത്തോട്ട പദ്ധതി വ്യാപിപ്പിക്കുകയും കാര്‍ഷികാദായ നികുതിയില്‍ നിന്ന് വ്യക്തികളെ ഒഴിവാക്കുകയും ചെയ്യും. നെല്ലില്‍ നിന്ന് നീര ഉല്പാദിപ്പിക്കാനുള്ള വിപുലമായ പദ്ധതിക്ക് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. വിദ്യാഭ്യാസ വായ്പ ഇളവ് എപിഎല്‍ വിഭാഗത്തിനു കൂടി വ്യാപിപ്പിക്കുന്നതും നിര്‍ധനരായ സമര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതും അടക്കം നിരവധി പദ്ധതികള്‍ വിദ്യാഭ്യാസ മേഖലയിലും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: