തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച ബജറ്റിനെതിരായ വിമര്‍ശനങ്ങളും ചീഫ്വിപ്പ് പി.സി. ജോര്‍ജിനെതിരെ കേരളാ കോണ്‍ഗ്രസ് എമ്മിലും കോണ്‍ഗ്രസിലും നടക്കുന്ന പടപ്പുറപ്പാടും യുഡിഎഫില്‍ വന്‍ രാഷ്ട്രീയപ്രതിസന്ധിയായി വളരുന്നു.
കേരളാകോണ്‍ഗ്രസ് സ്ഥാപകന്‍ കെ.എം.ജോര്‍ജിന്റെ മകനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഫ്രാന്‍സിസ് ജോര്‍ജ്ജിനെതിരെ തന്നെ പി.സി. ജോര്‍ജ് രംഗത്തെത്തി. അതേസമയം ബജറ്റിനെച്ചൊല്ലി മുസ്ലീംലീഗും ആര്യാടന് മുഹമ്മദും ഏറ്റുമുട്ടല്‍ ശക്തമാക്കി. ഹൈദരാലി ശിഹാബ് തങ്ങള്‍ക്കെതിരെ ആര്യാടന് വിമര്‍ശനം ഉയര്‍ത്തിയതോടെ ലീഗ് നേതാക്കളെല്ലാം ആര്യാടനെതിരെ അണിനിരന്നിരിക്കുകയാണ്.
ഫ്രാന്‍സിസ് ജോര്‍ജ് തനിക്കെതിരെ പറയുന്നത് രാജ്യസഭാ സീറ്റു കിട്ടാത്തതു കൊണ്ടാണെന്ന പ്രതികരണവുമായാണ് പി.സി. ജോര്‍ജ് ശനിയാഴ്ച അധിക്ഷേപ വര്‍ഷം തുടങ്ങിയത്. ജോര്‍ജ് കാട്ടുന്നത് മൂന്നാംകിട പണിയാണെന്നും ഇതുമായി അധികകാലം മുന്നോട്ടു പോകില്ലെന്നും ഫ്രാന്‍സിസ് പ്രതികരിച്ചിരുന്നു.
സഹപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന ജോര്‍ജിന്റെ നടപടി തിരുത്തണം. ഇല്ലെങ്കില്‍ തുടരാനാവില്ല. ജോര്‍ജിനെ ഒരു പട്ടിയും വില വയ്ക്കില്ല. കെ.എം മാണി ജോര്‍ജിനെ പിന്തുണക്കുന്നില്ല. മുഖ്യമന്ത്രി യുഡിഎഫിന്റെ ചെയര്‍മാനാണ്. മുഖ്യമന്ത്രിയെ അനുസരിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്. അത് ചോദ്യം ചെയ്യുന്ന ജോര്‍ജിന്റെ നടപടി അംഗീകരിക്കില്ലെന്നും ഖേദപ്രകടനംകൊണ്ട് കാര്യമില്ലെന്നും ഫ്രാന്‍സിസ് പറഞ്ഞു.
പാര്‍ട്ടിയില്‍ ആദ്യമെത്തിയത് താനാണെന്ന് ജോര്‍ജ് പ്രതികരിച്ചു. ഫ്രാന്‍സിസ് മറുപടി അര്‍ഹിക്കുന്നില്ല.തനിക്കെതിരെ പറയാന്‍ ഫ്രാന്‍സിസ് ആയില്ല. ഫ്രാന്‍സിസിന്റെ തന്ത താനാണെന്ന് പറഞ്ഞാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുമോയെന്നും ജോര്‍ജ് പരിഹസിച്ചു. കഴിഞ്ഞ നിയമസഭയില്‍ തോറ്റ കക്ഷിയാണ് ഫ്രാന്‍സിസ്. ഗൗരിയമ്മയെപ്പറ്റി പറഞ്ഞത് ഒട്ടും കൂടിപ്പോയില്ലെന്നും ജോര്‍ജ് ആവര്‍ത്തിച്ചു. ഇതിനിടെ ജോര്‍ജുമായി ഒരുമിച്ചു പോകാന്‍ കഴിയില്ലെന്ന് ഡോ: കെ സി ജോസഫ് ചൂണ്ടിക്കാട്ടി. ജോര്‍ജിനെ ആരും അംഗീകരിക്കുന്നില്ല. തന്നെക്കുറിച്ചു ഗൗരിയമ്മ പറഞ്ഞത് കല്ലുവച്ച നുണയാണെന്നു പറഞ്ഞുകൊണ്ടാണ് വീണ്ടും ആക്ഷേപിക്കുന്ന വാക്കുകള്‍ ജോര്‍ജ് ഉപയോഗിച്ചത്. ഇത്തരം വൃത്തികെട്ട നുണ ഒരു സ്ത്രീ പറയാമോ. ഈ സ്ത്രീയെക്കുറിച്ച് പിന്നെന്തു പറയണമെന്നും ജോര്‍ജ് ചോദിക്കുന്നു.
അതേസമയം, ഗൗരിയമ്മയെക്കുറിച്ച് പി.സി.ജോര്‍ജിന്റെ വിവാദ പരാമര്‍ശം സംബന്ധിച്ച് യുഡിഎഫിനു പരാതി നല്‍കുമെന്ന് ജെഎസ്എസ് നേതൃത്വം അറിയിച്ചു. പി.സി.ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ നിയമസഭയോടുള്ള അവഹേളനമാണ്. പ്രശ്നത്തില്‍ കെ.എം.മാണി അടിയന്തരമായി ഇടപെടണമെന്ന് ടി.എന്‍.പ്രതാപന് ആവശ്യപ്പെട്ടു.
ഇതിനിടയിലാണ് ആര്യാടനും ലീഗ്സെക്രട്ടറി കെപിഎ മജീദും നന്നായി ഇടഞ്ഞത്. തന്നെ കൂട്ടുത്തരവാദിത്വം പഠിപ്പിക്കാന്‍ മജീദ് വളര്‍ന്നിട്ടില്ല. മജീദിന്റെ നേതാവ് ഹൈദരലി തങ്ങളും തന്നെ പഠിപ്പിക്കാറായിട്ടില്ലെന്ന് ആര്യാടന് തുറന്നടിച്ചു. മുന്നണി മര്യാദകള്‍ ലംഘിച്ചാല്‍ അതേ നാണയത്തില്‍ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി മുനീര്‍ തിരിച്ചടിച്ചു. ആര്യാടന് സോണിയാ ഗാന്ധി പോലെയാണ് ലീഗിന് ശിഹാബ് തങ്ങള്‍. വിവാദത്തിലേക്ക് തങ്ങളെ വലിച്ചിഴച്ചത് ശരിയായില്ലെന്നും മുനീര്‍ പറഞ്ഞു.
ഏതായാലും നാളെ ആരംഭിക്കുന്ന ബജറ്റ് ചര്‍ച്ചയും തുടര്‍ന്നുള്ള നിയമസഭാ സമ്മേളനവും അതിജീവിക്കാന്‍ ഭരണമുന്നണിക്ക് ഏറെ പ്രയത്നിക്കേണ്ടിവരും. ചീഫ് വിപ്പിനെ അനുസരിക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും പ്രസ്താവിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും.
സംസ്ഥാന ഭരണം നടത്തുന്നത് ഐക്യജാധിപത്യ മുന്നണിയാണെന്നാണ് സങ്കല്പം. എന്നാല്‍ ഭരണമുന്നണിയില്‍ ഐക്യവും ജനാധിപത്യവും നഷ്ടപ്പെട്ടിട്ട് കാലം കുറെയായി. അനൈക്യമായിരിക്കുന്നു മുന്നണിയുടെ സ്വഭാവം. അസഭ്യം ശൈലിയും. അഞ്ചാം മന്ത്രിയില്‍ കലഹം കൊടുമ്പിരിക്കൊണ്ടതാണ്.
നെല്ലിയാമ്പതിയും കടന്ന് മന്ത്രി ഗണേഷ്കുമാര് വിഷയവും പിന്നിട്ട് ഇപ്പോള്‍ വിപ്പ് പി.സി.ജോര്ജ്ജിലെത്തി നില്ക്കുമ്പോള് എഴുതാനും പറയാനും പറ്റാത്തഭാഷയും രീതിയുമായി. കഷ്ടി ഭൂരിപക്ഷത്തില്‍ ഭരണത്തിലെത്തിയ മുന്നണിക്ക് ഭരണത്തിന്റെ കടിഞ്ഞാണ്പോലും കൈവിട്ടു. ഏതുനിമിഷവും ഭരണം തകരുമെന്ന അവസ്ഥയിലാണ് സംസ്ഥാനം. ചീഫ് വിപ്പ് പി.സി.ജോര്‍ജും മന്ത്രി ഗണേഷ്കുമാറും ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് താത്ക്കാലിക വിരാമമിട്ടപ്പോഴാണ് ചീഫ് വിപ്പ് പുതിയ വിഷയങ്ങള്‍ സൃഷ്ടിച്ചത്. ഇപ്പോള്‍ മുന്നണി ആകെ ആടി ഉലയുകയാണ്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: