തിരുവനന്തപുരം: പി.സി.ജോര്‍ജ് വിഷയത്തില്‍ യുഡിഎഫിലും കോണ്‍ഗ്രസിലും തമ്മിലടി രൂക്ഷമായി. ജോര്‍ജ് അതിരുവിടുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ലെങ്കിലും യുഡിഎഫിന്റെ കെട്ടുറപ്പിനെ തന്നെ തകര്‍ക്കുന്ന, ഒരു പക്ഷേ ഭരണ തകര്‍ച്ചയിലേക്ക് നയിക്കാവുന്ന അവസ്ഥ സംജാതമാകുമോയെന്ന ഭയത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ജോര്‍ജിന്റെ പെരുമാറ്റം വച്ചുപൊറുപ്പിക്കേണ്ടന്ന അഭിപ്രായത്തിന് കോണ്‍ഗ്രസിലും ഘടകകക്ഷികളിലുംപിന്തുണ കൂടിവരികയാണ്. പി.സി.ജോര്‍ജിനെ ഗവണ്മെന്റ് ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതോടെയാണ് പ്രശ്നം വീണ്ടും വഷളായത്. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ചട്ടലംഘനമാണെന്നാണ് കോടിയേരി കത്തില്‍ പറയുന്നത്.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ഭൂരിഭാഗം പേരും മറ്റ് കേരളാകോണ്ഗ്രസ്സുകാരും ജോര്‍ജിനെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കൂടാതെ ജെഎസ്എസും സിപിഐയും ശക്തമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്. കോടിയേരിയുടെ പരാതിക്ക് യുഡിഎഫിലെ ഘടകകക്ഷികളില്‍ നിന്ന് തന്നെ പിന്തുണ ലഭിക്കുമോ എന്ന ആശങ്കയിലാണ് മുഖ്യമന്ത്രി. പൊതുപ്രവര്ത്തകന് ചേരാത്തപദപ്രയോഗങ്ങള് നടത്തി സര്‍ക്കാരിനെ പലപ്പോഴും വെട്ടിലാക്കുന്ന ജോര്‍ജ് ചീഫ് വിപ്പാണെന്ന കാര്യം പലപ്പോഴും മറക്കുന്നതായും മുഖ്യമന്ത്രിക്ക് പരാതിയുണ്ട്. ഇക്കാര്യം പലപ്പോഴായി ജോര്‍ജിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതുമാണ്. എന്നിട്ടും ആരെയും വകവയ്ക്കാതെയുള്ള ജോര്‍ജിന്റെ പോക്ക് തുടരുകയാണ്.
മന്ത്രി കെ.ബി.ഗണേഷ് വിഷയത്തിലും ഗൗരിയമ്മ, ടി.വി.തോമസ് തുടങ്ങി ഉന്നത രാഷ്ട്രീയ നേതാക്കളെ മോശമായ ഭാഷയില്‍ അവഹേളിച്ചപ്പോള്‍ അനാവശ്യ സംസാരം നിര്‍ത്തണമെന്ന് ജോര്‍ജിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇനി ജോര്‍ജിനെ രക്ഷിക്കാനായി സമയം കളയേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി. എന്നാല്‍ പി.സി.ജോര്‍ജിനോട് മൃദുസമീപന ശൈലിയാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കൈക്കൊണ്ടിട്ടുള്ളത്. ഇതിനിടെ ഇന്നലെ ജോര്‍ജിനെതിരെ വി.എം.സുധീരന് രംഗത്തെത്തിയതോടെ എരിതീയില്‍ എണ്ണയൊഴിക്കുന്ന അവസ്ഥയായി.
മൂവാറ്റുപുഴയില്‍ മാണിവിഭാഗം തന്നെ ജോര്‍ജിന്റെ കോലം കത്തിച്ചതോടെ സ്വന്തം പാര്‍ട്ടിക്കെതിരെയും ജോര്‍ജ് അസഭ്യവര്‍ഷം നടത്തി. കേരളാകോണ്‍ഗ്രസ് വൈസ്ചെയര്‍മാന്‍ പി.സി.ജോര്‍ജിനെതിരെ പാര്‍ട്ടിയിലെതന്നെ മുതിര്‍ന്ന നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് കടുത്തഭാഷയില്‍ പ്രതികരിച്ചതോടെ മാണിഗ്രൂപ്പിലും പൊട്ടിത്തെറിക്ക് സാധ്യതയേറി. ഇതോടെ സമ്മര്‍ദ്ദത്തിലായ കെ.എം.മാണി ജോര്‍ജിനെ അനുകൂലിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. ഇതിനിടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ശക്തമായ നിലപാടുമായി രംഗത്തെത്തി. പൂര്‍ണമായും ഒറ്റപ്പെട്ട ജോര്‍ജിന്റെ നാവില്‍ നിന്ന് ഇനി ആര്‍ക്കെതിരെ എന്താണ് ഉയരുകയെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.
പി.സി.ജോര്‍ജിനെതിരെ നിയമസഭയില്‍ ചെരുപ്പോങ്ങിയ സിപിഐയിലെ വി.എസ്.സുനില്‍കുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസും സ്പീക്കര്‍ക്ക് കത്തുനല്‍കി. ജോസഫ് വാഴയ്ക്കനാണ് പരാതി നല്‍കിയത്. സഭയുടെ അന്തസ്സിനുചേരാത്ത പ്രവര്‍ത്തിയാണ് സുനില്‍കുമാര്‍ ചെയ്തത് എന്ന് പരാതിയില്‍ പറയുന്നു. ഈ പരാതി പ്രതിപക്ഷത്തിനുമേല്‍ സമ്മര്ദ്ദത്തിനുപയോഗിക്കാമെന്ന കണക്കുകൂട്ടലിലാണ് ഭരണപക്ഷം. പക്ഷേ പാര്‍ട്ടിക്കുള്ളിലും ഘടകകക്ഷികള്‍ക്കിടയിലും ജോര്‍ജിനെതിരെ പ്രതിഷേധമുയര്‍ന്നത് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി. മുസ്ലീംലീഗിനെതിരെ മന്ത്രി ആര്യാടന് മുഹമ്മദ് രംഗത്തുവന്നതും കോണ്‍ഗ്രസിന് കൂടുതല്‍ തലവേദനയായി എന്നിരുന്നാലും ഭരണം തകരാതിരിക്കാനുള്ള കരുതലിലാണ് എല്ലാവരും പി.സി.ജോര്‍ജിന് ആശ്വാസമാകുന്നതും അതുതന്നെ.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: