ന്യൂദല്‍ഹി: കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ കൊണ്ടുവരാമെന്ന് രാജ്യത്തിന്റെ പരമോന്നത കോടതിയെ രേഖാമൂലം അറിയിച്ചിട്ട് വാക്കുപാലിക്കാത്തതിന്റെ ന്യായീകരണമായി തനിക്ക് നയതന്ത്രപരിരക്ഷയുണ്ടെന്ന് വാദിച്ച ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മാന്‍സിനിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. മാന്സിനിയില് വിശ്വാസമില്ലെന്നും അദ്ദേഹം രാജ്യംവിട്ട് പോകരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജാമ്യഇളവ് ലഭിച്ച് ഇറ്റലിയിലേക്ക് മടങ്ങിയ നാവികരെ തിരികെ കൊണ്ടുവരാനാകില്ലെന്ന് സ്ഥാനപതി ഡാനിയേല്‍ മാന്‍സിനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് മുകുള്‍ രഹ്തോഗി സുപ്രീംകോടതിയെ അറിയിച്ചു. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ അതേപടി കോടതിയില്‍ ആവര്‍ത്തിക്കുകയാണ് അഭിഭാഷകന് ചെയ്തത്.
നാവികരെ തിരികെയെത്തിക്കാമെന്ന് ഉറപ്പ് നല്കാന് ഇറ്റലി തയ്യാറായില്ല. നയതന്ത്രജ്ഞനായ സ്ഥാനപതിയില്‍ നിന്ന് ഇതു പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ കോടതി, സത്യവാങ്മൂലം നല്‍കിയിട്ട് കോടതിയെ വഞ്ചിച്ചെന്നു പറഞ്ഞു. കൊലക്കേസില്‍ പ്രതികളായ നാവികരെ വോട്ട് ചെയ്ത ശേഷം നാട്ടിലേക്ക് തിരികെ കൊണ്ടുവരാമെന്ന സത്യവാങ്മൂലം നല്‍കിയിട്ട് വാക്ക് പാലിക്കാന്‍ സ്ഥാനപതിക്കായില്ല. സ്ഥാനപതിയില്‍ ഇനി കോടതിക്ക് വിശ്വാസമില്ല. കോടതിക്ക് നല്കിയ വാക്ക് സ്ഥാനപതി ലംഘിച്ചിരിക്കുകയാണ്, ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സ്ഥാനപതി എന്ന നിലയില്‍ തനിക്ക് പരിരക്ഷയുണ്ടെന്ന് പറഞ്ഞ മന്‍സിനിയുടെ വാദം കോടതി തള്ളി.
1961 ലെ വിയന്ന കണ്‍വെന്‍ഷനില്‍ രൂപപ്പെട്ട അന്താരാഷ്ട്ര ഉടമ്പടി പ്രകാരം സ്ഥാനപതിമാര്‍ക്ക് മറ്റൊരു രാജ്യത്തെ നിയമ നടപടികളില്‍ നിന്ന് പരിരക്ഷ നല്‍കുന്നുണ്ടെന്നാണ് മാന്‍സിനി തന്റെ വാദത്തിന് അടിസ്ഥാനമായി പറഞ്ഞത്. ഇറ്റാലിയന്‍ സര്‍ക്കാരിനു വേണ്ടിയാണ് ഉറപ്പു നല്‍കിയതെന്ന് സ്ഥാനപതി കോടതിയെ അറിയിച്ചു. എന്നാല്‍, വ്യക്തി എന്ന നിലയില്‍ നിയമ നടപടികളുമായി കോടതിയെ സമീപിക്കുകയും വാഗ്ദാനം നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ നയതന്ത്ര പരിരക്ഷ അവകാശപ്പെടാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസ് തീര്‍പ്പാകുന്നതുവരെ സ്ഥാനപതിക്ക് രാജ്യം വിടാനുള്ള വിലക്ക് തുടരും. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് കോടതി കഴിഞ്ഞാഴ്ച്ച തന്നെ മന്‍സിനിയെ അറിയിച്ചിരുന്നു. നാവികരെ 22ന് മുമ്പുതന്നെ ഇന്ത്യയിലെത്തിക്കണമെന്നും കോടതി മാന്‍സിനിക്ക് അന്ത്യശാസനം നല്കി. നാവികരെ ഹജരാക്കിയതിനു ശേഷം മാത്രമേ കോടതിയില്‍ നിന്ന് ഇറ്റാലിയന്‍ സ്ഥാനപതിക്ക് എന്തെങ്കിലും ഇളവു ലഭിക്കുകയുള്ളുവെന്നും സുപ്രീംകോടതി ഇറ്റലിയുടെ അഭിഭാഷകനോട് പറഞ്ഞു.
കടല്‍ക്കൊല കേസ് അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരമാണ് തീര്പ്പാക്കേണ്ടതെന്ന നിലപാട് കോടതിയില്‍ ഇറ്റലി ആവര്‍ത്തിച്ചു.
ഇന്ത്യയില്‍ എത്തിച്ച് വിചാരണയ്ക്ക് ഹാജരാക്കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന് ഗുലാം.ഇ.വഹന്‍വതി സ്വീകരിച്ചത്. സര്‍ക്കാരിന് ഇറ്റാലിയന്‍ നാവികര്‍ തിരിച്ചെത്താനുള്ള സമയപരിധി 22 നാണ് അവസാനിക്കുന്നത്. അതിനുള്ളില്‍ നാവികര്‍ തിരികെയെത്തണം. നാവികരെ തിരികെ എത്തിക്കാനാവില്ലെന്ന് ഇറ്റലിയുടെ നിലപാട് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് ഏപ്രില്‍ രണ്ടിന് വീണ്ടും പരിഗണിക്കും.
അതേസമയം, വിയന്ന കണ്വെന്ഷന് ഉടമ്പടി പ്രകാരമുള്ള ഇറ്റാലിയന്‍ സ്ഥാനപതിയുടെ പരിരക്ഷയെ ഇന്ത്യ ബഹുമാനിക്കണമെന്ന് യുറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടു. യുറോപ്യന്‍ യൂണിയന് വക്താവ് മിഷേല്‍ മാന്‍ സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറ്റാലിയന്‍ സ്ഥാനപതിയുടെ സ്വാതന്ത്ര്യവും നയതന്ത്രപദവിയും അന്തസ്സും മാനിക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി ഇന്ത്യക്ക് കുറിപ്പ് അയച്ചതായി വാര്‍ത്തയുണ്ട്. വിയന്ന കണ്വെന്ഷന് ഉടമ്പടി ബഹുമാനിക്കണമെന്നും ഇറ്റലിയുടെ കുറിപ്പില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍, ആതിഥേയ രാജ്യത്ത് കേസില്‍ കുടുങ്ങിയാല്‍ നയതന്ത്ര പരിരക്ഷ നഷ്ടമാകുമെന്ന് വിയന്ന കണ്‍വെന്‍ഷനിലെ 32-ാം വകുപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത് മാന്‍സിനിക്ക് തിരിച്ചടിയാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: