ന്യൂദല്‍ഹി: വിചാരണ കോടതി വിധിച്ച ആറു വര്‍ഷത്തെ ശിക്ഷയിന്മേല് സമര്‍പ്പിച്ച അപ്പീലില്‍ ഹിന്ദി സിനിമാതാരം സഞ്ജയ് ദത്തിന്റെ ശിക്ഷ അഞ്ച് വര്‍ഷമായി കുറച്ചു. നേരത്തേ ഒന്നരവര്‍ഷം ജയിലില്‍ കഴിഞ്ഞ സഞ്ജയ് ദത്തിന് ഇനി മൂന്നരവര്‍ഷം കൂടി ജയിലില്‍ കഴിയേണ്ടിവരും. ഇപ്പോള്‍ ജാമ്യത്തിലുള്ള ദത്തിനോട് നാലാഴ്ച്ചയ്ക്കുള്ളില്‍ കീഴടങ്ങാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
കേസിലെ പ്രതികളിലൊരാള്‍ സഞ്ജയ്ദത്തിന് ആയുധം നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ആദ്യം സഞ്ജയ് ദത്തിനെ ഭീകരാക്രമണ കേസില്‍ തന്നെ പ്രതിയാക്കിയിരുന്നു. എന്നാല്‍ വിചാരണ കോടതി ആ കേസില്‍ ദത്തിനെ വെറുതെവിട്ടു. ആയുധം കൈവശം വെച്ചതിനുള്ള ശിക്ഷ മാത്രമാണ് ഭീകരവാദ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ടാഡാ കോടതി നല്‍കിയത്. എ കെ 56 റൈഫിളും 9 എം എം പിസ്റ്റളും കൈവശംവച്ച കേസിലാണ് ടാഡാ കോടതി ദത്തിന് ശിക്ഷ വിധിച്ചത്. ലൈസന്‍സുള്ള 9 എം.എം പിസ്റ്റള്‍ മാത്രമാണ് തന്റെ കൈവശം ഉണ്ടായിരുന്നതെന്നായിരുന്നു സഞ്ജയ് ദത്തിന്റെ വാദം.
പ്രോസിക്യൂഷന് നിരത്തിയ പല തെളിവുകളും കെട്ടിച്ചമച്ചതാണെന്നും ദത്ത് വാദിച്ചിരുന്നു. കേസ് അന്വേഷിച്ച സിബിഐ സഞ്ജയ് ദത്തിന്റെ വാദങ്ങളെ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നില്ല.
ദത്തിന് വേണമെങ്കില്‍ വിധിയിന്മേലുള്ള പുനപരിശോധന ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: