സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന സിബിഐയ്ക്ക് കേരളത്തില്‍ പേരും പെരുമയുമുണ്ടായിരുന്നു. എറണാകുളത്തെ ഒരു കൊലപാതകത്തിന്റെ യഥാര്‍ത്ഥപ്രതികളെ സമര്‍ത്ഥമായി കണ്ടെത്തിയ സിബിഐയുടെ ശൈലിയും സത്യസന്ധതയും പരക്കെ പ്രകീര്ത്തിക്കപ്പെട്ടതോടെയാണത്. ആ സംഭവം വച്ചൊരു തിരക്കഥയും മമ്മൂട്ടി നായകനായി ഒരു സിനിമയും വന്നപ്പോള്‍ സംഗതി കസറി. ‘ഒരു സിബിഐ ഡയറികുറിപ്പെ’ന്ന സിനിമ ഹിറ്റായി. ഒന്നിനുപുറകെ മറ്റൊന്ന് സിനിമ പിന്നെയും വന്നു. സിബിഐ തന്നെവേണം, എല്ലാവര്ക്കും. കേരള പോലീസ് സമര്‍ത്ഥരാണെന്ന സത്യമൊക്കെ വിസ്മരിച്ച് ‘നേരറിയാന്‍ സിബിഐ’ എന്നുതന്നെയായി. ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജന്‍സിയാണ് സിബിഐ. 1914ല്‍ സ്ഥാപിതമായ സ്പെഷ്യല്‍ പോലീസില്‍ നിന്നാണ് സിബിഐയുടെ തുടക്കം. ലോക വിഡ്ഢി ദിനത്തിലാണ് സിബിഐയുടെ പിറവി. 1963 ഏപ്രില്‍ ഒന്നിനാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സിബിഐ നിലവില്‍ വന്നത്. ഡിപി കോഹ്ലിയായിരുന്നു ആദ്യത്തെ ഡയറക്റ്റര്‍.
ആന്റികറപ്ഷന്‍ ഡിവിഷന്, സ്പെഷ്യല്‍ ക്രൈംസ് ഡിവിഷന് എന്നിങ്ങനെയാണ് സിബിഐയിലെ രണ്ട് അന്വേഷണ വിഭാഗങ്ങള്‍. അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, സാധാരണ കുറ്റകൃത്യങ്ങള്‍ എന്നിവയെല്ലാം സിബിഐയുടെ അന്വേഷണ വിഷയങ്ങളാവാറുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം തുടങ്ങിയ പൊതു കുറ്റകൃത്യങ്ങളില്‍, സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോ, സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ നിര്‍ദ്ദേശമോ ഉണ്ടെങ്കിലേ സിബിഐ അന്വേഷണത്തിനായി എടുക്കാറുള്ളൂ.
ഇന്റര്‍പോളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സിബിഐയാണ്. കേന്ദ്ര പേഴ്സണല്‍, പെന്ഷന് ആന്റ് പബ്ലിക് ഗ്രീവന്‍സസ് വകുപ്പിന് കീഴിലാണ് ഇപ്പോള്‍ സിബിഐ പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ ഹിതാനുസരണം പെരുമാറുന്ന ഏജന്‍സിയായി സിബിഐയെ മാറ്റാന്‍ എളുപ്പമാണ്. ജവഹര്‍ലാല്‍ നെഹ്റു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി തുടങ്ങിയവര്‍ പ്രധാനമന്ത്രിമാരായിരുന്നപ്പോള്‍ സി.പി. കോഹ്ലി തന്നെയായിരുന്നു സിബിഐ ഡയറക്ടര്‍. അതിനുശേഷം രാഷ്ട്രീയ താല്‍പ്പര്യം സിബിഐയുടെ തലപ്പത്തെത്തുന്നവരെ സ്വാധീനിച്ചു എന്നുപറയാം. ഇന്ദിരാഗാന്ധിയുടെ കാലം സിബിഐ കോണ്‍ഗ്രസ്സിന്റെ അടുത്ത ബന്ധുവായി. നരസിംഹറാവുവിന്റെ കാലം ബന്ധം സുദൃഢമായി. ഒരു ദശാബ്ദകാലത്തെ ചരിത്രം പഠിക്കുമ്പോള്‍ സിബിഐ നേരറിയാനല്ല നെറികേടിന് കാവല്നില്ക്കാനാണെന്ന സംശയം ബലപ്പെടുകയാണ്. പ്രധാനമന്ത്രിയുടേതെന്ന കോണ്ഗ്രസുകാരുടെപോലും ആജ്ഞാനുവര്‍ത്തിയായി സിബിഐയുടെ തലപ്പത്തുള്ളവര്‍ പെരുമാറാന്‍ തുടങ്ങി. രാഷ്ട്രീയപ്രതിയോഗികളെ പൂട്ടിക്കെട്ടാനുള്ള ഉപകരണമായി സിബിഐ. ലാല്‍കൃഷ്ണ അദ്വാനി ഉള്‍പ്പെടെയുള്ള സമുന്നത നേതാക്കളെ ഹവാലാ കേസില്‍ ഉള്‍പ്പെടുത്താന്‍ സിബിഐ തിടുക്കം കാട്ടിയത് അതിന്റെ ഭാഗമാണ്. വര്‍ഷങ്ങളോളം അദ്വാനിയെ ജനമനസ്സുകളില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. “മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിക്കാനില്ലെന്ന”പോലെ കേസിനെ സധൈര്യം നേരിടാന്‍ പ്രതിപക്ഷനേതാവെന്ന പദവിപോലും ഉപേക്ഷിച്ചു. ഒടുവില്‍ കേസ് തെളിയിക്കാന്‍ കഴിയാതെ സിബിഐ നാണം കെട്ടു.
മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായതോടെയാണ് സിബിഐ പൂര്‍ണമായും ‘ഹിസ് മാസ്റ്റേഴ്സ് വോയിസ്’ ആയത്. മന്‍മോഹന്‍സിംഗ ് പ്രധാനമന്ത്രി സ്ഥാനത്ത് നില്‍ക്കുന്നത് ‘പൊയ്ക്കാലിലാ’ണ്. സിബിഐ എന്ന ഊന്നുവടിയില്ലെങ്കില്‍ നരസിംഹറാവു പ്രധാനമന്ത്രിക്കസേരയില്‍നിന്ന് ‘വീണിതല്ലോ കിടക്കുന്നു’എന്ന് പണ്ടേ പാടുമായിരുന്നു. 540 അംഗ ലോകസഭയില്‍ 200പേര് മാത്രമാണ് കോണ്‍ഗ്രസ്സിനുള്ളത്. 270 മറി കടക്കാന്‍ പലപ്പോഴും ആശ്രയിക്കുന്നത് സിബിഐയെയാണ്. ഉത്തര്‍പ്രദേശിലെ മുലായംസിംഗിനെയും മായാവതിയേയും യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രേരിപ്പിക്കുന്നത് സിബിഐയാണ്. സര്‍ക്കാരിന് എതിരായ നിലപാടെടുക്കുമെന്ന സംശയം വന്നാല്‍ സിബിഐയ്ക്ക് ചുമതലാബോധം ഉയരും. അഴിമതിക്കേസിന്റെ ഫയലുകള്‍ പൊടിതട്ടിയെടുക്കും.
അഞ്ചാറുവര്‍ഷത്തിനിടയില്‍ മായാവതിയേയും മുലായംസിംഗിനെയും സിബിഐ വിരട്ടി വശത്താക്കി ഭൂരിപക്ഷം ഉറപ്പിച്ചത് കണ്ടുകഴിഞ്ഞു. ഏറ്റവും ഒടുവിലത്തേതാണ് തമിഴ്നാട്ടില്‍ എം.കരുണാനിധിക്കെതിരായ നീക്കം. യുപിഎയില്‍ നിന്നും പിന്മാറിയ ഡിഎംകെയോട് കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച് പ്രതികാരം ചെയ്യുന്നു. കരുണാനിധിയുടെ മകന് സ്റ്റാലിന്റെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡ് പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് വ്യക്തം. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് റെയ്ഡ് നടത്തിയതെന്നും പ്രത്യേക വ്യക്തിയെ ലക്ഷ്യംവച്ചല്ലെന്നും സിബിഐ അവകാശപ്പെടുമ്പോഴും ഒരു ദുര്‍ബലമായ കേസില്‍ എന്തിന് സിബിഐ ഇത്ര തിടുക്കം കാട്ടി?. ഒരുകൂട്ടം രാഷ്ട്രീയനേതാക്കളുടെ ശക്തമായ പ്രതിഷേധത്തിനിടയില്‍ സിബിഐ സംഘത്തെ സ്റ്റാലിന്റെ വീട്ടില്‍ നിന്നും തള്ളിയിറക്കിയെന്നും അവര്‍ക്ക് വീടിനകത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ലെന്ന കാര്യം നാണക്കേടല്ലെ.
ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ പരിശോധനയ്ക്കെത്തിയതെന്ന് സിബിഐ വൃത്തങ്ങള്‍ പറയുന്നു. ക്രിമിനല്‍ ഗൂഢാലോചന, തട്ടിപ്പ്, വഞ്ചന, അധികാരപദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങി വിവിധ ഐപിസി വകുപ്പുകള്‍ പ്രകാരം കേസ് തമിഴ്നാട്ടിലേക്ക് വിദേശത്തുനിന്നും 33 വാഹനങ്ങള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണിത്. ഇറക്കുമതി ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നും ഇതിലൂടെ സര്‍ക്കാര്‍ഖജനാവിന് 48 കോടിരൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സിബിഐ പറയുന്നത്.
സ്റ്റാലിന്റെ മകന് ഉദയനിധി ഇറക്കുമതി ചെയ്ത ഹമ്മര്‍ കാറുമായി ബന്ധപ്പെട്ടാണ് സിബിഐ കര്‍ക്കശമായ പരിശോധന നടത്തിയത്. അതിരാവിലെ ആറിനാണ് റെയ്ഡ് ആരംഭിച്ചത്. യുപിഎ മുന്നണിക്കുള്ള പിന്തുണ ഡിഎംകെ പിന്‍വലിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് സിബിഐ റെയ്ഡ് ശ്രീലങ്കയിലെ തമിഴര്‍ക്കെതിരെ ലങ്കന്‍ സേന നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് അമേരിക്ക ഐക്യരാഷ്ട്രസഭയില്‍ കൊണ്ടുവന്ന പ്രമേയവുമായി ബന്ധപ്പെട്ടാണ് ഡിഎംകെ പിന്തുണ പിന്‍വലിച്ചത്.
റെയ്ഡ് സംബന്ധിച്ച കേസ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ന്യൂദല്‍ഹിയിലാണ്. വിദേശ നിര്‍മിത കാറുകള്‍ ഇറക്കുമതി ചെയ്യുന്നതും അതിന്റെ കസ്റ്റംസ് തീരുവ അടയ്ക്കുന്നതും സംബന്ധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്റ്റാലിന്റെ സുഹൃത്ത് രാജാ ശങ്കറിന്റെ വീട്ടിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതികരിച്ച സ്റ്റാലിന് ഇതുസംബന്ധിച്ച എല്ലാ നിയമപ്രശ്നങ്ങളെയും നേരിടുമെന്നും പറഞ്ഞു. സിബിഐ ചോദ്യം ചെയ്യുന്ന കരുണാനിധി കുടുംബത്തിലെ മൂന്നാമനാണ് സ്റ്റാലിന്. 2011ല്‍ സ്റ്റാലിന്റെ അമ്മ ദയാലു അമ്മാളിനെയും സഹോദരി കനിമൊഴിയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. സ്വാന് ടെലികോം പ്രമോട്ടര്‍ ഷാഹിദ് ബല്‍വയുടെ ഡിബി റിയാലിറ്റിയില്‍ നിന്നും കലൈഞ്ജര്‍ ടിവി ചാനലിലേക്ക് 200 കോടിരൂപ കോഴവാങ്ങിയെന്ന കേസിലായിരുന്നു ഇത്. കരുണാനിധി കുടുംബത്തിലെ പല അംഗങ്ങളും ഇതിന്റെ മുഖ്യപങ്ക് ലഭിച്ചെന്നായിരുന്നു ആരോപണം. പിന്നീട് ടു ജി അഴിമതിക്കേസില്‍ തിഹാര്‍ ജയിലിലായ മുന്‍ ടെലികോം മന്ത്രി എ.രാജയോടൊപ്പം കനിമൊഴിയും കൂട്ടുപ്രതിയായി ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
ഏതായാലും സിബിഐ എന്നാല്‍ കോണ്‍ഗ്രസ്സ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന പരിഹാസം അവര്‍ക്കിപ്പോള്‍ നന്നായി ചേരുകയാണ്. കോണ്‍ഗ്രസ്സിന് താല്‍പ്പര്യമുള്ള കേസുകളില്‍ മാത്രം ഇടപെടുക എന്നതാണ് അവരുടെ നയം. അല്ലായിരുന്നെങ്കില്‍ മാറാട് സംഭവം ഉള്‍പ്പെടെയുള്ള കേരളത്തിലെ കേസുകള്‍ അവര്‍ ഏറ്റെടുക്കുമായിരുന്നു. 8 മത്സ്യത്തൊഴിലാളികളെ സായുധരായ അക്രമിസംഘം വെട്ടിനുറുക്കി കൊന്ന കേസ് ഏറ്റെടുക്കാന്‍ വര്‍ഷം ഇത്രയായിട്ടും സിബിഐ തയ്യാറാകാത്തതിന്റെ കാരണം സ്പഷ്ടമാണ്.
അന്വേഷണത്തിലും കേസ് നടത്തിപ്പിലും നിര്‍ലജ്ജം ഇടപെടുന്നവരാണ് കോണ്‍ഗ്രസ്സുകാരെന്നതിന്റെ ഒന്നാന്തരം തെളിവാണ് ഇറ്റാലിയന്‍ പ്രതികളുടെ കാര്യത്തിലുണ്ടായത്. വോട്ടുചെയ്യാന്‍ സുപ്രീംകോടതിയുടെ അനുമതിതേടിപ്പോയ രണ്ടു പ്രതികള്‍ ഇനി ഇന്ത്യയിലേക്കില്ലെന്നറിയിക്കുകയായിരുന്നു. അമ്പാസിഡറെ തടഞ്ഞുവയ്ക്കുന്നതുള്പ്പെടെയുള്ള നടപടികള്‍ സുപ്രീംകോടതി സ്വീകരിച്ചപ്പോള്‍ ഇറ്റലിയുടെ കാലുപിടിച്ച് കേഴുകയായിരുന്നു കേന്ദ്രം. ഒടുവില്‍ ഞെട്ടിപ്പിക്കുന്ന ഉറപ്പ്. രണ്ടുപേരെ കൊന്ന പ്രതികളെ നോവിക്കുന്ന ഒരു ശിക്ഷയും ഇന്ത്യ നല്‍കില്ല. ഇറ്റലിക്ക് നല്കിയ ഉറപ്പ് പാര്‍ലമെന്റില്‍ കൂസലില്ലാതെ പ്രഖ്യാപിക്കാനും ഒരു മന്ത്രിപുംഗവന് മടിച്ചില്ല. ശിക്ഷ വിധിക്കേണ്ടത് സര്‍ക്കാരല്ല. പക്ഷേ പ്രോസിക്യൂഷന് തോറ്റുകൊടുത്താല്‍ കോടതിക്കെന്ത് ചെയ്യാനാകും. നാടിനെ നാണം കെടുത്തുന്ന ഭരണവര്‍ഗം എന്നല്ലാതെന്തുപറയാന്‍.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: