സംസ്ഥാനത്ത് ജനനിബിഡമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികളും മെറ്റല്‍ ക്രഷറുകളും ആരോഗ്യപ്രശ്നങ്ങളും കുടിവെള്ളപ്രശ്നങ്ങളും വരുത്തിവയ്ക്കുന്നു. ജനങ്ങളുടെ സ്വൈരജീവിതത്തിന് ഇത് ഭംഗം വരുത്തുന്നു. നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കുതിരശക്തിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോറുകള്‍ ശബ്ദമലിനീകരണം സൃഷ്ടിക്കുകയാണ്. ഇത് ജനങ്ങളുടെ കേള്‍വിശക്തി കുറയ്ക്കുന്നത് മാത്രമല്ല രക്തചംക്രമണത്തെയും രക്തസമ്മര്‍ദ്ദത്തേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഠിനമായ തലവേദനയിലും ആരോഗ്യപ്രശ്നങ്ങളിലുമാണ് ശബ്ദമലിനീകരണം കൊണ്ട് ചെന്നെത്തിക്കുന്നത്. ഇത് ഹൃദയാഘാതത്തിനും ഹൈപ്പര്‍ ടെന്ഷനിനും ഇടവരുത്തുന്നു. ചില സ്ഥലങ്ങളില്‍ രാത്രി ഏറെ വൈകിയും ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സം സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ചെറിയ കുന്നുകളിലും മലകളിലും പശ്ചിമഘട്ടത്തിലെ വിവിധ സ്ഥലങ്ങളിലും ജൈവവൈവിധ്യ നാശത്തിനും കുടിവെള്ള ക്ഷാമത്തിനും വീടുകളുടെ ബലക്ഷയത്തിനും കാരണമാകുന്നു. ക്വാറികളില്‍നിന്നും ക്രഷറുകളില്‍നിന്നും ഉത്ഭവിക്കുന്ന കരിങ്കല്‍ ഇലകളില്‍ പറ്റിപ്പിടിച്ചിരിക്കയും ചെറിയ ചെടികളേയും ഔഷധ സസ്യങ്ങളെയും പൊതിയുകയും ചെയ്യുന്നത് ഇത്തരം ചെടികളുടെ നാശത്തിന് ഇടവരുത്തുന്നു. ചെടികളുടെ സ്റ്റൊമാറ്റ അടയുന്നതിന് പൊടി കാരണമാകും. പാറപ്പൊടി പല മരങ്ങള്‍ക്കും ചെടികള്‍ക്കു വിഷമായിട്ടാണ് പ്രതിപ്രവര്‍ത്തിക്കുന്നത്. മെറ്റല്‍ പൊടി ജൈവനാശത്തിന് വലിയ തോതില്‍ കളമൊരുക്കുന്നു.
ജനങ്ങള്‍ തിങ്ങിപാര്ക്കുന്നിടങ്ങളിലെ ക്വാറിയില്‍നിന്നും മെറ്റല്‍ ക്രഷറുകളില്‍നിന്നും ചരക്ക് നീക്കുന്നതിന് ഉപയോഗിക്കുന്ന ടിപ്പര്‍, ട്ടോറസ് വണ്ടികളുടെ മരണപാച്ചില്‍ മൂലവും ഉടലെടുക്കുന്ന കരിങ്കല്‍ പൊടി കലര്‍ന്ന പൊടിപടലങ്ങള്‍ മനുഷ്യരിലും മൃഗങ്ങളിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് വഴിവയ്ക്കണം. ചില്ല് പൊടി പോലെ ദൃഢവും മൂര്‍ച്ചയുള്ളതുമായ കരിങ്കല്‍ പൊടിയും ചീളുകളും മൂക്കിലൂടെയും കണ്ണിലൂടെയും വായയിലൂടെയും ജീവികളുടെ ശരീരത്തിലെത്താം. പാര്‍ശ്വങ്ങള്‍ മൂര്‍ച്ചയുള്ളതും ആകൃതിയില്ലാത്തതുമായ പാറപൊടി കണ്ണിന്റെ പോളകള്‍ക്കും കണ്ണിനുമിടയില്‍ പെട്ട് അങ്ങോട്ടും ഇങ്ങോട്ടും നിരങ്ങി നീങ്ങുകയും കണ്ണിന്റെ ഉപരിതലത്തിലും കണ്ണിലെ ചുറ്റുമുള്ളസൂക്ഷ്മ രക്തക്കുഴലുകളെയും തകര്‍ക്കുകയും അല്‍പ്പാല്‍പ്പമായി കാഴ്ചശക്തിയെ സാധിക്കുകയും ചെയ്യുന്നു. കണ്ണിലടിയുന്ന പൊടിപടലങ്ങളില്‍ ഈര്‍പ്പത്തില്‍ അലിയുന്നവ കണ്ണില്‍ രാസപ്രവര്‍ത്തനങ്ങള്‍ക്കും ഇടവരുത്തും. കണ്ണെരിയുന്നതിനും കണ്ണില്‍ കണ്ണുനീര് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും ഇത് ഇടവരുത്തുന്നു. നിരന്തരമായ കരിങ്കല്‍ പൊടി കണ്ണിലെ അസുഖങ്ങള്‍ വര്‍ധിക്കുന്നതിനും കാഴ്ചശക്തി കുറയുന്നതിനും കാരണമാകും. നമ്മുടെ നാസാരന്ധ്രങ്ങളിലെ രോമകൂപങ്ങള്‍വഴി രൂപം കൊണ്ടിട്ടുള്ള അരിപ്പ വളരെ ചെറിയ പൊടിയെയും തടഞ്ഞുനിര്‍ത്തുവാന്‍ ശേഷിയുള്ളതാണ്. പ്രകൃതിയിലെ പ്രതിപ്രവര്‍ത്തനങ്ങളിലൂടെ രൂപമെടുക്കുന്ന ഏതൊരു പൊടിയും മൂക്കിലെ രോമങ്ങള്‍ക്ക് തടയാനാകും. എന്നാല്‍ പാറപൊടിക്കല്‍, പാറപൊട്ടിക്കല്‍ തുടങ്ങി മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാല്‍ രൂപമെടുക്കുന്ന പൊടിപടലങ്ങള്‍ അതിസൂക്ഷ്മമായതിനാല്‍ പ്രകൃതി നിര്‍മിതമായ മൂക്കിലെ അരിപ്പയ്ക്ക് തടയാനാകാത്തതിനാല്‍ മിക്കവാറും ശ്വാസകോശത്തിനകത്തെത്തും അടിഞ്ഞ് ഊറൂം. സിലിക്ക, കരിങ്കല്‍ പൊടി, മറ്റ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവ അടങ്ങിയ പൊടി ശ്വാസകോശത്തിലെത്തുമ്പോള്‍ ശ്വാസകോശ അര്‍ബുദം മുതല്‍ മറ്റ് ശ്വാസകോശ അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.
അലര്‍ജി മൂലം നാടുവിടേണ്ട അവസ്ഥയിലാണ് മെറ്റല്‍ ക്രഷറിനും ക്വാറികള്‍ക്കും അടുത്ത് താമസിക്കുന്നവരില്‍ പലരും. ശ്വാസകോശ നാളത്തിലും ശ്വാസകോശത്തിലും ഈര്‍പ്പമുള്ളതിനാല്‍ കരിങ്കല്‍ പൊടിയിലെ ലയിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ലയിക്കുകയും വിഷയമാക്കുകയും ചെയ്യുന്നു. ശരീരത്തിലെ രാസാഗ്നികള്‍ കരിങ്കല്‍ പൊടിയെ രാസമാറ്റങ്ങള്‍ വരുത്തി ഇല്ലാതാക്കുവാന്‍ പരിശ്രമിക്കുമെങ്കിലും പലരിലും ഇത് പരാജയമാണ്. ശരീര പ്രകൃതിയനുസരിച്ച് പ്രശ്നങ്ങളുടെ രൂക്ഷത വര്‍ധിക്കുകയും കുറയുകയും ചെയ്യും. ചില ആളുകള്‍ക്ക് കരിങ്കല്‍ പൊടി മൂലം സ്ഥിരമായി അലര്‍ജിയും ആസ്മയും കണ്ടുവരുന്നുണ്ട്. രാത്രിയും പകലും പ്രവൃത്തിക്കുന്ന മെറ്റല്‍ ക്രഷറുകളും കരിങ്കല്‍ ക്വാറികളും ദിവസം മുഴുവന്‍ പൊടിപടലങ്ങള്‍ വഴിയുള്ളവായുമലിനീകരണത്തിന് വഴിവയ്ക്കുന്നു. പൊടി പ്രശ്നം സങ്കീര്‍ണമാക്കുന്നത് അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളിലാണ്. പ്രതിരോധശക്തി നേടിയിട്ടില്ലാത്ത കുഞ്ഞുങ്ങളില്‍ കരിങ്കല്‍ പൊടി മാരകായ അസുഖങ്ങള്‍ക്കും ശ്വാസതടസ്സത്തിനും കാരണമാകുന്നുണ്ട്. മിക്കവാറും മെറ്റല്‍ ക്രഷറുകളും ക്വാറികളും ഉയര്‍ന്ന സ്ഥലങ്ങളിലായതിനാല്‍ ഇവിടെനിന്നും നിരന്തരം ഉയര്‍ന്നുപൊങ്ങുന്ന പൊടിപടലങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ താഴ്ന്ന പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ പറന്നിറങ്ങുകയും ജനങ്ങള്‍ ശ്വസിക്കുന്നതിന് ഇടവരുത്തുകയും ചെയ്യുന്നു. വെറും മണ്ണിന്റെ പൊടി മൂക്കിലൂടെ വലിച്ചുകയറ്റുന്നതുപോലെയല്ല കരിങ്കല്‍ പൊടി ശ്വസിക്കുന്നതുകൊണ്ട് ഉണ്ടാകുക. മെറ്റല്‍ ക്രഷറുകള്‍ക്കും ക്വാറികള്‍ക്കും 150 മീറ്ററിലധികം ചുറ്റളവില്‍ വീടുകള്‍ പാടില്ലെന്ന നിയമമുണ്ടെങ്കിലും ഒരൊറ്റ ക്രഷര്‍ യൂണിറ്റും ഇത് പാലിക്കാറില്ല. അതുകൊണ്ട് തന്നെ ശബ്ദമലിനീകരണം മൂലവും പൊടിപടലങ്ങള്‍ മൂലമുള്ള മലിനീകരണം മൂലവും ക്രമാതീതമായ ടിപ്പര്‍ ലോറി ഗതാഗതം മൂലവും ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പൊടിയകറ്റുവാന് വെള്ളം സ്പ്രേ ചെയ്യണമെന്ന നിബന്ധനകളൊന്നും ക്രഷര്‍ വ്യവസായ യൂണിറ്റുകള്‍ കൃത്യമായി പാലിക്കാറില്ല.
സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ബാഹ്യമായി വരുത്തിത്തീര്‍ത്തിട്ടാണ് പലരും ക്രഷര്‍ യൂണിറ്റിന് കണ്‍സെന്റ് (അനുമതി) വാങ്ങിച്ചെടുക്കുക. ചെറിയ മോട്ടോറുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി വാങ്ങുകയും നൂറ് കണക്കിന് കുതിരശക്തി വര്‍ധിച്ച മോട്ടോറുകള്‍ സ്ഥാപിക്കുകയും ചെയ്യും. അനുമതി ലഭിച്ച ക്രഷര്‍ യൂണിറ്റുകള്‍ കൃത്യമായി നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നാണ് ചട്ടമെങ്കിലും ഒന്നും പാലിക്കാറില്ല. ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുത്ത് പണം പറ്റുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരാണ് പലപ്പോഴും പല പ്രശ്നങ്ങളിലും പ്രധാന കുറ്റവാളികള്‍. വേണ്ടത്ര അറിവില്ലാത്തവരും നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരും മലിനീകരണത്തിന്റെ ബാലപാഠമറിയാത്തവരുമായ ചില ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും മെറ്റല്‍ ക്രഷറുകളും ക്വാറികളും അഴിമതി നടത്തുവാനുള്ള ചാകരയാണ്. അനുമതി ലഭിക്കുമ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങളില്‍ വ്യത്യാസം വരുത്തുവാന്‍ ഒരൊറ്റ യൂണിറ്റിനും അനുവാദമില്ലെന്നിരിക്കെ മോട്ടോറിന്റെ സ്ഥാനവും മോട്ടോറിന്റെ കുതിരശക്തിയും മറ്റ് മാനദണ്ഡങ്ങളും ലംഘിക്കുന്നത് മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളുടേയും ക്വാറികളുടേയും പതിവാണ്. ഇതിലൊക്കെ ബുദ്ധിമുട്ടനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളും മിണ്ടാപ്രാണികളായ മൃഗങ്ങളുമാണ്. പൊടി പരിസരം മുഴുവന്‍ പരക്കുമ്പോള്‍ പുല്ലും നല്ല വെള്ളവും ലഭിക്കാതെ വരുന്നത് മൃഗങ്ങള്‍ക്കാണ്. നാട്ടില്‍ കന്നുകാലികള്‍ കൂടുതല്‍ ദുരിതമനുഭവിക്കുമ്പോള്‍ കാട്ടിലെ ക്വാറികള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത് വന്യമൃഗങ്ങളാണ്. ജനങ്ങളും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം സാധാരണയായി കണ്ടുവരുന്നത് കൂടുതല്‍ കരിങ്കല്‍ ക്വാറികളുള്ള വനപ്രദേശത്തിന് അടുത്തുള്ള പഞ്ചായത്തുകളിലും മറ്റ് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലുമാണ്.
പാറപൊട്ടിക്കലിന്റെ അസഹ്യമായ ശബ്ദവും യന്ത്രങ്ങളുടെ ഒച്ചയും പൊടിയും ഭൂമിയുടെ വിറയലും മറ്റും വന്യമൃഗങ്ങളെ ഭയവിഹ്വലരാക്കുകയാണ്. കാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വരുമ്പോള്‍ അവ നാട്ടിലിറങ്ങുന്നു. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് ക്രഷര്‍ യൂണിറ്റുകള്‍ക്കും ക്വാറി യൂണിറ്റുകള്‍ക്കും അരികെ സ്ഥിരമാണ്. യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കുന്നാകെ വിറച്ചുകൊണ്ടിരിക്കും. ഇത് നിര്‍മിതികള്‍ക്ക് പ്രത്യേകിച്ചും പാലം, വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വിള്ളല്‍ ഉണ്ടാക്കുന്നു കേടുണ്ടാക്കുന്നു. ഭൂഗര്‍ഭജലം കൂടുതല്‍ ആഴങ്ങളിലേയ്ക്ക് ഇറങ്ങിപ്പോകുന്നതിന് ഭൂമിയുടെ വിറയല്‍ കാരണമാകുന്നു.
കുതിരശക്തി കൂടിയ മോട്ടോറുകള്‍ പലപ്പോഴും ഭൂമിയാകെ ഇളക്കിക്കൊണ്ടിരിക്കും. ഇത് ജലസ്രോതസ്സുകളിലെ ജലത്തിന്റെ താഴോട്ടുള്ള ആഴ്ന്നിറങ്ങലിന് വഴിവയ്ക്കും. കിണറുകള്‍ വറ്റിവരളുന്നതിന് ഇത് ഇടയാക്കും. കുളങ്ങള്‍ വറ്റിപ്പോകും. ജലദൗര്‍ലഭ്യം രൂക്ഷമാക്കും. ഇത് കൂടാതെയാണ് പൊടിയകറ്റുന്നതിന്റെ പേരിലും ക്രഷര്‍ യൂണിറ്റും ക്വാറികളും പ്രവര്‍ത്തിപ്പിക്കുന്നതിന്റെ പേരിലുമുള്ള ജലത്തിന്റെ അനിയന്ത്രിതമായ ഉപയോഗം. മിക്കവാറും പാറമടകളിലും ക്വാറികളിലും നിര്‍മിച്ചിട്ടുള്ള കുഴല്‍ കിണറുകള്‍ ലക്ഷക്കണക്കിന് ലിറ്റര്‍ ജലം ഊറ്റുന്നവയാണ്. ഇത് പ്രാദേശികമായ കുടിവെള്ളക്ഷാമം രൂക്ഷമാക്കും. സാധാരണ ജനങ്ങള്‍ക്ക് വെള്ളത്തിനായി അലയേണ്ടിവരും. പ്ലാച്ചിമടയില്‍ കൊക്കൊകോള കമ്പനിയ്ക്കെതിരെ സമരം ചെയ്ത ആദിവാസി സ്ത്രീയെ മെയിലമ്മ ചോദിച്ച രണ്ട് കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ് ഒന്ന്. മഴ പെയ്ത് ലഭിക്കുന്ന ജലം ഊറ്റിയെടുത്ത് വില്ക്കുവാന് കൊക്കകോളയ്ക്കെന്തവകാശം? രണ്ട് കൊക്കക്കോള പ്ലാച്ചിമടയിലെ ജലം ഊറ്റിയെടുത്ത് സ്ഥലവിടും ജലമില്ലാത്ത പ്ലാച്ചിമടയില്‍ നാമെങ്ങിനെ ജീവിയ്ക്കും?
ക്വാറികളും മെറ്റല്‍ ക്രഷറുകളും പാറ തീര്‍ന്നാല്‍ സ്ഥലംവിടും ഒരു പ്രദേശമാകെ ജലക്ഷാമവും പൊടിമലിനീകരണവും അവര്‍ വരുത്തിത്തീര്ന്നാല് ആ നാട്ടിലെ ജനങ്ങള്‍ എവിടെ പോകുമെന്ന ചോദ്യം അവശേഷിക്കുന്നു. കാവേരിയുടെ തീരത്തെ ട്രിച്ചി, നാമക്കല്‍, കരൂര്‍ തുടങ്ങിയ തമിഴ്നാട്ടിലെ ജില്ലകളില്‍നിന്നും മണല്‍വാരല്‍ രൂക്ഷമായതോടെ കുടിവെള്ളം ലഭിക്കാതെ നാടുവിടേണ്ടിവന്ന അസംഖ്യം ആളുകളുടെ കാര്യം നാം ഓര്‍ക്കണം. പ്രകൃതി വിഭവങ്ങള്‍ അനിയന്ത്രിതമായി ഊറ്റിയെടുത്താല്‍ തിക്താനുഭവങ്ങള്‍ അനുഭവിയ്ക്കേണ്ടിവരുക പ്രാദേശിക സമൂഹങ്ങളിലെ പാവപ്പെട്ടവര്‍ക്കാണ്. അവരെ സംരക്ഷിക്കുവാനും പ്രകൃതിയെ കൊള്ളയടിക്കുന്നത് തടയുവാനും സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. പാറമടകളുടേയും മെറ്റല്‍ ക്രഷറുകളുടെയും പേരില്‍ ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന നാട്ടുകാര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകണം. നിയമങ്ങള്‍ നടപ്പാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നിയമങ്ങള്‍ പാലിക്കാതിരിക്കുന്ന യൂണിറ്റുകള്‍ അടച്ചുപൂട്ടണം. നിയമം നടപ്പാക്കുവാന്‍ അലസത കാണിയ്ക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
കേരള മൈനര്‍ മിനറല്‍ കണ്സെഷന് റൂള്‍ കാലോചിതമായി പരിഷ്ക്കരിക്കണം. ജലനിരപ്പിന് താഴെ ഖാനനം പാടില്ല. ഖാനിജ വിഭവങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രം എടുത്ത് വിതരണം നടത്തണം. നദികളുടേയും ജലസ്രോതസ്സുകളുടേയും സംരക്ഷണത്തിന് ഖാനനമുക്തമേഖലകള് നിര്‍ണയിക്കണം. കൃഷി, വനം, ജലവിഭവം, പരിസ്ഥിതി, വ്യവസായം എന്നീ വകുപ്പുകള്‍ സംയുക്തമായി മാത്രം ഖാനാനുമതി നല്‍കണം. ജനനിബിഡമായ പ്രദേശങ്ങളെ മെറ്റല്‍ ക്രഷര്‍ സ്ഥാപിക്കുന്നതില്‍നിന്നും പാറമട സ്ഥാപിക്കുന്നതില്‍നിന്നും ഒഴിവാക്കണം. സംസ്ഥാനത്തിന്റെ എം.സാന്റ്, പാറപൊടി, മെറ്റല്‍, കരിങ്കല്‍ ആവശ്യങ്ങള്‍ക്കായുള്ള നിര്‍മാണ ഉല്‍പ്പന്നങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍നിന്നോ ഇറക്കുമതി ചെയ്യുക. കേരളത്തിന്റെ പച്ചപ്പ് നിലനിര്‍ത്തുക. കുടിവെള്ള ലഭ്യത ഉറപ്പാക്കുക. പൊടിമലിനീകരണം നിയന്ത്രിക്കുക. നാടിനെ രൂപാന്തരം വരുത്തുന്നത് ഇനിയെങ്കിലും നിര്‍ത്തണം.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: