കറാച്ചി: പ്രസംഗപരമ്പരയ്ക്കെന്ന പേരില്‍ വിദേശത്തേക്കു കടന്നുകളഞ്ഞ മുന്‍ പാക്കിസ്ഥാന് പ്രസിഡന്റ് പര്‍വേശ് മുഷാറഫ് ഇന്നലെ നാല് വര്‍ഷത്തിനുശേഷം പാക്കിസ്ഥാനില്‍ തിരിച്ചെത്തി. മനസില്‍ വീണ്ടും ഭരണമോഹവും ഹൃദയമിടിപ്പില്‍ ജീവഭയവും കയ്യില്‍ മുന്‍കൂര്‍ ജാമ്യവുമായാണ് മുഷറഫിന്റെ വരവ്.
അധികാരത്തില്‍നിന്നു ഭ്രഷ്ടനായ ശേഷം 2009 ഏപ്രില്‍ 19-ന് മുഷാറഫ് വിദേശത്തേക്കു വിമാനം കയറുമ്പോള്‍ മുന്‍ പ്രസിഡന്റ് ബേനസീര്‍ ഭൂട്ടോയുടെയും ബലൂച് നേതാവ് അക്ബര്‍ ബുഗ്ടിയുടെയും കൊലപാതക കേസുകളില്‍ മുഷാറഫ് പ്രതിയായിരുന്നു. രാജ്യം കടക്കാന്‍ പറഞ്ഞ നുണ, താന്‍ പ്രസംഗ പരമ്പരക്കായി പോകുന്നുവെന്നാണ്. ഇപ്പോള്‍, നാലു വര്‍ഷത്തിനു ശേഷം മുഹമ്മദാലി ജിന്നാ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ എത്തിയ മുഷാറഫ് അറസ്റ്റിനേക്കാള്‍ ഭയക്കുന്നത് ജീവാപായത്തെയാണ്.
മുഷാറഫ് പാക്കിസ്ഥാനില്‍ കാലുകുത്തിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത് താലിബാനാണ്. അവരുടെ പ്രീതി നേടാന്‍ ഇന്‍ഡ്യക്കെതിരേ താന്‍ നടത്തിയ കാര്‍ഗില്‍ സാഹസവും ഇന്‍ഡ്യന്‍ മണ്ണില്‍ രഹസ്യമായി താമസിച്ചുവെന്ന വീമ്പിളക്കലൊന്നും പോരായെന്നു മുഷാറഫിനു മനസിലായി. അതുകൊണ്ടുതന്നെ മുഷാറഫ് പാക്കിസ്ഥാന് സര്‍ക്കാരിനോട് സുരക്ഷയും ആവശ്യപ്പെട്ടിരുന്നു. മുന്‍ സൈനിക മേധാവിക്ക് സുരക്ഷ നല്‍കണമെന്ന് സൈന്യം ആഭ്യന്തര വകുപ്പിനോടാവശ്യപ്പെട്ടു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അതു സാധ്യമല്ലെന്നായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്. ഇന്നലെ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ താന്‍ ഓള് പാക്കിസ്ഥാന് മുസ്ലീം ലീഗ് പാര്‍ട്ടിയംഗങ്ങളെ അഭിസംബോധന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സുരക്ഷാ വിഭാഗത്തിന്റെ വിലക്ക് മൂലം റദ്ദാക്കി. എങ്കിലും പൊലീസ്, അര്‍ദ്ധ സൈനിക വിഭാഗം തുടങ്ങി വന്‍ സുരക്ഷാ സന്നാഹമായിരുന്നു വിമാനത്താവളത്തില്‍.
മുഷാറഫാകട്ടെ തന്റെ മടങ്ങിവരവിനു പരമാവധി പ്രചാരണം ലഭിക്കാന്‍ ട്വിറ്ററിലും ഫേസ് ബുക്കിലുമൊക്കെയായി യാത്രയുടെ തത്സമയ വിവരണങ്ങളും ഫോട്ടോകളും പോസ്റ്റ് ചെയ്തിരുന്നു.
നൂറ്റമ്പതോളം പാര്‍ട്ടി പ്രവര്‍ത്തകരുമായി വിമാനത്താവളത്തില്‍ ചര്‍ച്ചകള്‍ നടത്തിയ മുഷാറഫ് നിര്‍ദ്ദിഷ്ട പത്രസമ്മേളനവും റദ്ദാക്കി. കേസില്‍ പ്രതിയായ തന്നെ അറസ്റ്റു ചെയ്യാതിരിക്കാന്‍ സിന്ധ് ഹൈക്കോടതിയില്‍നിന്ന് മുഷാറഫ് മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുണ്ട്.
താന്‍ ഏറെ ഗൃഹാതുരത്വം അനുഭവിക്കുന്നുവെന്നു പറഞ്ഞ മുഷാറഫ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു, “ഞാന്‍ പാക്കിസ്ഥാനെ സ്നേഹിക്കുന്നു, ജനങ്ങള്‍ എന്താഗ്രഹിക്കുന്നോ, അതു സംഭവിക്കുകതന്നെ ചെയ്യും.” ” എനിക്കറിയാം എന്റെ ജീവിതത്തിനു സുരക്ഷാ ഭീഷണിയുണ്ടെന്ന്, പക്ഷേ ജീവിതത്തില്‍ സാഹസങ്ങള്‍ വേണം, എന്റെ മടങ്ങിവരവ് ഏറെ കണക്കുകൂട്ടിയുള്ളതാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: