കാസര്‍കോട്: ബേക്കല്‍ ടൂറിസത്തിന്റെ മറവില്‍ റിസോര്‍ട്ട് മാഫിയകള്‍ നടത്തുന്ന പകല്‍ക്കൊള്ള സംബന്ധിച്ച ജന്മഭൂമി വാര്‍ത്ത ശരിവെച്ച് റവന്യുവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ‘ജന്മഭൂമി’ വാര്‍ത്തയെ തുടര്‍ന്ന് ഈ മാസം 11നാണ് ഡെപ്യൂട്ടി കലക്ടര്‍ എന്‍.ദേവീദാസിന്റെ നേതൃത്വത്തില്‍ റവന്യൂ വിഭാഗം അന്വേഷണം ആരംഭിച്ചത്. ഉദുമ പഞ്ചായത്തിലെ ലളിത് ബേവൂരി, വിവാന്ത താജ് റിസോര്‍ട്ടുകള്‍ പുഴ കയ്യേറിയതായും തീരദേശ നിയന്ത്രണ നിയമം ലംഘിച്ചതായും ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
റിസോര്‍ട്ടുകള്‍ പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലം അനധികൃതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കയ്യേറ്റത്തിന്റെ തോത് നിര്‍ണയിക്കാന്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഡെപ്യൂട്ടി കലക്ടറുടെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. റിസോര്‍ട്ടുകള്‍ കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷനും (ബിആര്‍ഡിസി) വ്യക്തമാക്കി. ഏഴ് കോടിയില്‍പ്പരം ലഭിക്കാനുണ്ടെന്നാണ് ഇതുസംബന്ധിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ബിആര്‍ഡിസി മറുപടി നല്‍കിയിരിക്കുന്നത്.
റിപ്പോര്‍ട്ട് പരിശോധിച്ചു വരികയാണെന്നും നിയമലംഘനം നടത്തിയ റിസോര്‍ട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ പറഞ്ഞു. ഹോസ്ദുര്‍ഗ്ഗ് അഡീഷണല്‍ തഹസില്‍ദാര്‍ ബി.രാഘവന്, ഉദുമ വില്ലേജ് അസിസ്റ്റന്റ് ജയകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.
ടൂറിസം വികസനത്തിന്റെ പേരില്‍ തീരപ്രദേശങ്ങളില്‍ വന്‍കിട റിസോര്‍ട്ടുകള്‍ അധികൃതരുടെ ഒത്താശയോടെ നടത്തുന്ന നിയമലംഘനങ്ങളുടെ ആഴം വ്യക്തമാക്കുന്നതാണ് റവന്യു വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് ആറ് പഞ്ചനക്ഷത്ര റിസോര്‍ട്ടുകളാണ് ബേക്കലിലും പരിസര പ്രദേശങ്ങളിലുമായി ഉയരുന്നത്. ഇതില്‍ ലളിത്, താജ് റിസോര്‍ട്ടുകള്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. 21.57 ഏക്കറില്‍ സ്ഥിതിചെയ്യുന്ന താജ് റിസോര്‍ട്ട് പള്ളിക്കര വില്ലേജിലെ റീ സര്‍വ്വേ നമ്പര്‍ 138-ല്‍ പുഴ കയ്യേറി കോണ്‍ക്രീറ്റ് പാലം നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നിര്‍മ്മാണത്തിന് പഞ്ചായത്ത് അനുമതി ലഭിച്ചിട്ടില്ല. മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിയുണ്ടെന്ന് റിസോര്‍ട്ട് അധികൃതര്‍ അവകാശപ്പെട്ടെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. ഉദുമ, കളനാട് വില്ലേജുകളിലായി 25.56 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ലളിത് റിസോര്‍ട്ടും അനധികൃതമായി പാലം നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. റിസോര്‍ട്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് റീസര്‍വ്വേ ഒന്നില്‍ പഞ്ചായത്തിന്റേയൊ മറ്റുബന്ധപ്പെട്ട വകുപ്പുകളുടേയോ അനുമതിയില്ലാതെ തീരദേശ നിയന്ത്രണ നിയമം ലംഘിച്ചാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് കൂട്ട് നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.
നിരവധി തവണ ഇതുസംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിട്ടും നടപടിയെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായിട്ടില്ല. നേരത്തെ ജില്ലാ വികസന സമിതിയുടെ നിര്‍ദ്ദേശ പ്രകാരം സ്വകാര്യ റിസോര്‍ട്ടുകള്‍ക്കെതിരെ റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തില്‍ താജ് റിസോര്‍ട്ട് അനധികൃത നിര്‍മ്മാണം നടത്തിയതായി വ്യക്തമായിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ലളിത് റിസോര്‍ട്ട് കയ്യേറ്റം നടത്തിയിട്ടില്ലെന്നായിരുന്നു അന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ബിആര്‍ഡിസി സ്ഥലം കയ്യേറിയെന്ന് ചൂണ്ടിക്കാട്ടി ഉദുമ സ്വദേശിനിയായ വീട്ടമ്മ കളനാട് വില്ലേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. റിസോര്‍ട്ടിലേക്ക് റോഡിനായി ഏറ്റെടുത്ത സ്ഥലത്തേക്കാള്‍ കൂടുതല്‍ ഉപയോഗിച്ചുവെന്നാണ് പരാതി. ബിയര്‍ ആന്റ് വൈന്‍ ലൈസന്‍സിന്റെ മറവില്‍ അനധികൃതമായി ബാര്‍ നടത്തി ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തുന്ന സംഭവത്തില്‍ ലളിത് റിസോര്‍ട്ടിനെതിരെ എക്സൈസ് വകുപ്പ് അന്വേഷണം ആരംഭിക്കാനിരിക്കുകയാണ്.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: