ഇന്ത്യയെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങള്‍ പുറത്തുവിട്ട ജൂലിയന്‍ അസാഞ്ചിന്റെ വിക്കിലീക്സ് വെബ് സൈറ്റ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെക്കുറിച്ച് നടത്തിയ ഒരു വെളിപ്പെടുത്തല്‍ വിവാദമാവേണ്ടതായിരുന്നെങ്കിലും എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചില്ല. “വായാടിയായ സോണിയാ ഗാന്ധി മരിയ ഷ്റിവറിനോട് മനസ്സ് തുറക്കുന്നു” എന്ന തലക്കെട്ടില്‍ ഇന്ത്യയിലെ യുഎസ് എംബസി അയച്ച രഹസ്യരേഖയുടെ ഉള്ളടക്കം കാലിഫോര്‍ണിയന്‍ ഗവര്‍ണറുടെ ഭാര്യ മരിയ ഷ്റിവറും സോണിയാഗാന്ധിയും തമ്മില്‍ നടന്ന ഒരു മണിക്കൂര്‍ നീണ്ട സംഭാഷണമാണ്. 2006 ആഗസ്റ്റ് മൂന്നിന് നടന്ന ഈ സംഭാഷണ വിവരം 2010 ഡിസംബറിലാണ് വിക്കിലീക്സ് വെളിപ്പെടുത്തിയത്. “മറ്റുള്ളവര്‍ക്ക് മുന്നില്‍ ജാഗ്രതയോടെ പ്രത്യക്ഷപ്പെടുന്നത് ഇന്ത്യക്കാരിയെപ്പോലെയാണെങ്കിലും അടിസ്ഥാനപരമായ ഇറ്റാലിയന്‍ വ്യക്തിത്വം അവരുടെ ചേഷ്ടകളിലും പ്രസംഗത്തിലും താല്‍പ്പര്യങ്ങളിലും പ്രകടമാണ്”- എന്നവിലയിരുത്തലാണ് സോണിയയെക്കുറിച്ച് വിക്കിലീക്സ് രേഖയിലുള്ളത്.
താന്‍ ഒരു ഇന്ത്യക്കാരിയാണെന്നും ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുമ്പോഴും സോണിയയുടെ ഇറ്റാലിയന്‍ വ്യക്തിത്വവും ഇറ്റലിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അവരുടെ വ്യഗ്രതയും ഇപ്പോള്‍ ഒരിയ്ക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യക്കാരായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികര്‍ സുപ്രീംകോടതിയുടെ അനുമതിയോടെ നാട്ടില്പ്പോയശേഷം അവരെ ഇന്ത്യയ്ക്ക് വിട്ടുതരില്ലെന്ന് ആ രാജ്യം പ്രഖ്യാപിച്ചപ്പോള്‍ സോണിയാഗാന്ധി നടത്തിയ അസാധാരണമായ ഒരു പ്രസ്താവനയാണ് ഇതിനിടയാക്കിയത്.
“രണ്ട് നാവികരുടെ കാര്യത്തിലുള്ള ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ധിക്കാരവും നമ്മുടെ സുപ്രീംകോടതിയ്ക്ക് നല്കിയ ഉറപ്പിന്മേലുള്ള വഞ്ചനയും അംഗീകരിക്കാനാവില്ല. ഇന്ത്യയെ ലാഘവബുദ്ധിയോടെ കാണാന്‍ ഒരു രാജ്യത്തെയും അനുവദിക്കുന്ന പ്രശ്നമില്ല. ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ ഉറപ്പ് പാലിക്കപ്പെടാന്‍ എല്ലാ വഴികളും സ്വീകരിക്കണം” എന്നാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എഴുതിവായിച്ച നാല് പേജ് വരുന്ന പ്രസംഗത്തില്‍ സോണിയ വ്യക്തമാക്കിയത്.
സ്വന്തം നാവികരെ വിചാരണയ്ക്കായി ഇന്ത്യയിലേക്കയക്കില്ലെന്ന ഇറ്റലിയുടെ നിലപാടില്‍ അസ്വാഭാവികമായി യാതൊന്നുമില്ല. രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തുടക്കം മുതല്‍ ഇറ്റലി നിഷേധാത്മക നിലപാടാണ് എടുത്തിട്ടുള്ളത്. വെടിയുതിര്‍ത്ത കപ്പലായ എന്റിക ലെക്സി പരിശോധിക്കുന്നതില്‍ ഇറ്റലി എതിര്‍പ്പ് പ്രകടിപ്പിച്ചു. പ്രതികളായ നാവികരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ശഠിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പണം നല്കി നിയമവ്യവസ്ഥയ്ക്ക് പുറത്ത് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നു. പ്രശ്നം പരിഹരിക്കേണ്ടത് നിയമപരമായല്ല, നയതന്ത്രപരമായാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇറ്റലിയുടെ ഇത്തരം നിഷേധാത്മക നിലപാടുകള്‍ക്ക് അനുസൃതമായ നിലപാടുകളാണ് സോണിയ സമ്പൂര്‍ണമായി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിന്റെ പരമാവധിയായിരുന്നു എംബസി വഴി വോട്ട് ചെയ്യാമായിരുന്നിട്ടും അതിനായി കൊലക്കേസ് പ്രതികളായ നാവികരെ ഇറ്റലിയിലേയ്ക്ക് അയയ്ക്കണമെന്ന ആ രാജ്യത്തിന്റെ വാദത്തെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ എതിര്‍ക്കാതിരുന്നത്.
2012 ഫെബ്രുവരി പതിനഞ്ചിനാണ് കേരളീയരായരണ്ട് മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയേറ്റ് മരിച്ചത്. 2013 ഫെബ്രുവരി 22 നാണ് സുപ്രീംകോടതി പ്രതികളായ നാവികരെ ഇറ്റാലിയന്‍ സ്ഥാനപതിയുടെ ഉറപ്പോടെ രാജ്യം വിടാന്‍ അനുവദിച്ചത്. രണ്ട് സംഭവങ്ങള്‍ക്കുമിടെ ഒരുവര്‍ഷത്തിന്റെ കാലദൈര്ഘ്യമുണ്ടായിരുന്നു. എന്നാല്‍ പല കോണുകളില്‍നിന്ന് ചോദ്യമുയര്‍ന്നിട്ടും ഒരിയ്ക്കല്‍പ്പോലും സോണിയ ഈ സംഭവത്തോട് പ്രതികരിച്ചില്ല. എതിര്‍ക്കേണ്ടത് ഇറ്റലിയെയാണ് എന്നതിനാലായിരുന്നു ഈ മൗനം. 2013 മാര്‍ച്ച് പതിനൊന്നിന് നാവികര്‍ മടങ്ങിയെത്തില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചു. ഇതിനുശേഷമാണ് സോണിയയ്ക്ക് ‘രാജ്യസ്നേഹം’ ഉണര്‍ന്നതും ഇന്ത്യയ്ക്ക് വേണ്ടി വാദിക്കാനുള്ള വെളിപാടുണ്ടായതും.
എന്നാല്‍ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ പ്രഖ്യാപനവും ഇന്ത്യയെ ലാഘവബുദ്ധിയോടെ കാണരുതെന്ന് സോണിയ മുന്നറിയിപ്പ് നല്കിയതും സുപ്രീംകോടതിയെ ഇരുട്ടില്നിര്ത്തിക്കൊണ്ട് ഇറ്റാലിയന്‍ ഭരണാധികാരികളും സോണിയയും തമ്മിലുള്ള ഒരു ഒത്തുകളിയുടെ ഭാഗമായിരുന്നു. ഇതറിയണമെങ്കില്‍ നാവികരെ ഇന്ത്യയ്ക്ക് വിട്ടുനല്‍കിയതിനെക്കുറിച്ച് ഇറ്റാലിയന്‍ പത്രമായ ‘ലാ റിപ്പബ്ലിക്ക’യ്ക്ക് ഇറ്റലിയുടെ വിദേശകാര്യമന്ത്രി ഗിലിയോ ടെര്‍സി നല്കിയ അഭിമുഖം കാണണം.
“ഇറ്റാലിയന്‍ നാവികരെ മടക്കിയയക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യം വെച്ചുനോക്കുമ്പോള്‍ ഇന്ത്യയുമായി നയതന്ത്രപരമായ ഏറ്റുമുട്ടലിന് മുതിര്‍ന്നത് ഗുണകരമായിരുന്നോ?” എന്നാണ് ഗിലിയോ ടെര്സിയോട് പത്രപ്രതിനിധി ഫാബിയോ ബോഗോ ചോദിച്ചത്. ഇറ്റാലിയന്‍ മന്ത്രി ഇതിന് നല്കുന്ന മറുപടി വ്യക്തമാണ്.” അത് (നയതന്ത്രപരമായ ഏറ്റുമുട്ടല്‍) തീര്‍ച്ചയായും വേണ്ടിയിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരമൊരു ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഇടപെടാനാവില്ല. ഇന്ത്യയില്‍ അവര്‍ക്ക് (നാവികര്‍ക്ക്) മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കുമെന്നും ആരോപിക്കപ്പെട്ടിട്ടുള്ള പരമാവധി കുറ്റമായ വധശിക്ഷ നല്‍കില്ലെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നമുക്ക് യാതൊരു ആശങ്കയുമില്ല.”
സ്ഥിതിഗതികള്‍ സാധാരണനിലയിലേയ്ക്ക് തിരിച്ചെത്തുകയാണെന്നും നമ്മുടെ സൈനികരെ അപകടത്തിലേക്കോ അജ്ഞാതമായ വിധിയിലേയ്ക്കോ തള്ളിവിടുകയില്ലെന്നും വധശിക്ഷ എന്ന അപകടാവസ്ഥയിലല്ല അവരെന്നും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ആവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പരമാധികാരത്തെയും നിയമസംവിധാനത്തേയും മറികടന്നുകൊണ്ടുള്ള ഒരു ഉറപ്പ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിയ്ക്കാന്‍ ഇറ്റലി ബോധപൂര്‍വം ആസൂത്രണം ചെയ്ത ഒരു നയതന്ത്ര നാടകമായിരുന്നു പ്രതികളായ നാവികരെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കില്ലെന്ന പ്രഖ്യാപനം എന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്.
ഇറ്റാലിയന്‍ വംശജയായ സോണിയാഗാന്ധിയുടെ ഇന്ത്യയോടുള്ള കൂറ് സംശയിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ ഭാര്യയായി എത്തിയിട്ടും പതിനഞ്ച് വര്‍ഷക്കാലം ഇന്ത്യന്‍ പൗരത്വമെടുക്കാതിരുന്നത്, (കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് സോണിയ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിനെക്കുറിച്ച് വാചാലമാവുന്നവര്‍ ഇക്കാര്യം ബോധപൂര്‍വം വിസ്മരിക്കുകയാണ്) അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍ അറസ്റ്റ് ഭയന്ന് ദല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ ഭര്‍ത്താവും മക്കളുമൊത്ത് ഓടിയൊളിച്ചത്, ബോഫോഴ്സ് കേസിലെ പ്രതിയായ കുടുംബ സുഹൃത്ത് ഒട്ടാവിയോ ക്വത്റോച്ചിയെ നരസിംഹറാവുവിന്റെ ഭരണകാലത്ത് രഹസ്യമായി ഇന്ത്യ വിടാന്‍ അനുവദിച്ചത്, ലണ്ടന്‍ ബാങ്കിലെ ക്വത്റോച്ചിയുടെ അക്കൗണ്ട് മരവിപ്പിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ നടപടി ആദ്യ യുപിഎ സര്‍ക്കാര്‍ റദ്ദാക്കിയത്, ഇന്റര്‍പോളിന്റെ റെഡ് അലര്‍ട്ട് പ്രകാരം അര്‍ജന്റീനയില്‍ പിടിയിലായ ക്വത്റോച്ചിയെ രക്ഷപ്പെടാന്‍ അനുവദിച്ചത്, ബോഫോഴ്സ് ഇടപാടില്‍ സോണിയയെ ചോദ്യംചെയ്യണമെന്ന് സ്വീഡിഷ് അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കിയത് എന്നീ സംഭവങ്ങള്‍ സോണിയയുടെ കൂറ് ഇറ്റലിയോടാണെന്ന സംശയം ബലപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഇതുവരെ യാതൊരുതരത്തിലും പ്രതികരിക്കാത്ത സോണിയ കേസില്‍ പ്രതികളായ നാവികരെ ഇന്ത്യയിലേയ്ക്ക് മടക്കി അയക്കില്ലെന്ന് ഇറ്റലി പ്രഖ്യാപിച്ചപ്പോള്‍ മാത്രം പ്രതികരണവുമായി രംഗത്തെത്തിയത് ഇറ്റലിയുടെ താല്‍പ്പര്യം രക്ഷിക്കാനായിരുന്നുവെന്ന് വ്യക്തം.
ഇന്ത്യയെ ലാഘവബുദ്ധിയോടെ കാണാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് പറഞ്ഞ സോണിയ ഇന്ത്യന്‍ ജനതയെ ക്രൂരമായി വഞ്ചിക്കുകയായിരുന്നു. ഇറ്റലിയെ ഒഴിവാക്കിയാണ് അവര്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് തെളിയിക്കുന്നതാണ് കേസില്‍ പ്രതികളായ നാവികരെ അറസ്റ്റ് ചെയ്യില്ലെന്നും വധശിക്ഷ നല്‍കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കൊടുത്ത ഉറപ്പ്. ഇത്തരമൊരു ഉറപ്പ് നല്‍കിയെന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുര ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് പ്രഖ്യാപിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ ഇത്തരമൊരു ഉറപ്പ് നല്കാന് കേന്ദ്രസര്‍ക്കാരിന് നയതന്ത്രപരമായ എന്ത് അധികാരമാണുള്ളതെന്ന് ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ പരമാധികാരംപോലും അടിയറവെയ്ക്കുന്ന വിധത്തില്‍ ഒരു വിദേശ രാജ്യത്തിന്റെ താല്‍പ്പര്യത്തിന് വഴങ്ങിയിട്ട് അത് വലിയൊരു വിജയമായി കൊട്ടിഘോഷിക്കുന്ന അസംബന്ധ നാടകമാണ് ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ അരങ്ങേറിയത്. രാജ്യത്ത് നിലവിലുള്ള ഏത് നിയമമനുസരിച്ചാണ് യുപിഎ സര്‍ക്കാര്‍ ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നതെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. അത് പറയാനുള്ള ബാധ്യത പാര്‍ലമെന്റില്‍ ഇറ്റലിക്ക് ‘മുന്നറിയിപ്പ്’ നല്കിയ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനുണ്ട്.
സര്‍ക്കാരിനെക്കൊണ്ട് ഇത് പറയിപ്പിക്കാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷത്തിനുമുണ്ട്. ഇതൊന്നും സംഭവിക്കാതിരിക്കുമ്പോള്‍ സോണിയാഗാന്ധി ഇപ്പോഴും ഇറ്റലിക്കാരിതന്നെയാണെന്നും യുപിഎ സര്‍ക്കാരിന്റെ മറവില്‍ ഇന്ത്യയില്‍ നടക്കുന്നത് ഇറ്റലിയുടെ ഭരണമാണെന്നും കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല.
വധശിക്ഷ നല്‍കില്ലെന്ന ഉറപ്പിന്മേല് നാവികരെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ഇറ്റലിയുമായി ധാരണയിലെത്തിയതിനുശേഷമാണ് സോണിയ പ്രതികരിക്കാന്‍ തയ്യാറായതെന്ന് വേണം ഊഹിയ്ക്കാന്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് പ്രഖ്യാപിച്ചശേഷം നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന ഉറപ്പ് ഇറ്റലിയ്ക്ക് നല്കിയിട്ടുള്ളതായി വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് തന്നെയാണ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. കേസ് പരിഗണിക്കുന്ന പരമോന്നത നീതിപീഠത്തിന്റെ പോലും അധികാരം കവര്‍ന്നെടുത്തുകൊണ്ടുള്ള ഇത്തരം ഒരു ഉറപ്പ് നല്‍കിയവിവരം പുറത്തുവരുമ്പോഴുണ്ടാകാവുന്ന പ്രത്യാഘാതം മുന്‍നിര്‍ത്തിയാവണം സോണി യയുടെ പ്രതികരണം. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ പരമാധികാരം അംഗീകരിക്കാത്ത ഒരു ‘ശത്രുരാജ്യ’വുമായി ഒത്തുകളിക്കുകയെന്ന അതീവഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തിരിക്കുന്നത്. ഇറ്റലിയുമായി ഒത്തുകളിക്കുമ്പോള്‍ തന്നെ സോണിയക്ക് സര്‍ക്കാരിന്റെ മുഖം രക്ഷിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വേണം. ഇത്തരമൊരു ആലോചനയില്‍നിന്നാണ് അവരുടെ പ്രതികരണം മുളപൊട്ടിയത്. സര്‍ക്കാരും സോണിയയും ഇറ്റലിക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടിന്റെ ഫലമായാണ് നാവികര്‍ തിരിച്ചെത്തിയതെന്ന് വരുത്തിത്തീര്‍ക്കാനും ഇറ്റലിയുടെ അവിഹിതമായ താല്‍പ്പര്യം സംരക്ഷിക്കാനും ഒരേസമയം കഴിയുന്നുവെന്നതാണ് ഇതിലെ തന്ത്രം. ചോറ് ഇന്ത്യയിലാണെങ്കിലും സോണിയയ്ക്ക് കൂറ് ഇപ്പോഴും ഇറ്റലിയോടുതന്നെയാണെന്ന് ഇതുവഴി ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: