മനസാക്ഷിയെ ഇപ്പോഴും ഞെട്ടിപ്പിക്കുന്ന ഒന്നാണ് 1993 മാര്‍ച്ച് 12ന് ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ അരങ്ങേറിയ ഡി- കമ്പനി സ്പോണ്സര് ചെയ്ത 12 ഭീകര സ്ഫോടനങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ട സ്ഫോടനം.
സ്ഫോടനത്തിന്റെ നിത്യശേഷിപ്പായി അതില്‍ കൂടുതല്‍ പേര്. രാജ്യത്ത് ആദ്യമായി ആര്‍ഡിഎക്സ് ഉപയോഗിച്ച് പാക്കിസ്ഥാന് നടത്തിയ ഭീകര തേര്‍വാഴ്ച്ച. യാക്കൂബ് മേമന് പ്രധാന പ്രതിയായ കേസിന്റെ 20 വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷമുള്ള സുപ്രീംകോടതി വിധി, സ്ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് ആശ്വാസകരമല്ലെന്ന വാര്‍ത്തയാണ് മുംബൈയില്‍ നിന്നും വന്നത്. പാതി തളര്‍ന്ന ശരീരവും, അവയവങ്ങളില്ലാതെ വികൃതമായും പരസഹായമില്ലാതെയുമുള്ള ജീവിതങ്ങള്‍ക്ക് നീതിക്കായി 20 വര്‍ഷം.
ഇതിനേക്കാള്‍ ഭയാനകവും ഞെട്ടലുള്ളവാക്കുന്നതുമാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്കായി ഉയരുന്ന അപ്പീലുകള്‍. ബോളിവുഡ് താരമായതു കൊണ്ടു മാത്രം. ചേര്‍ക്കപ്പെട്ട പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന അപ്പീലുകള്‍. ഇന്ത്യയുടെ അവസ്ഥയെ കുറിച്ചുള്ള ചിന്തയ്ക്ക് ഇതും തുടക്കമിടുന്നില്ലേ??
കേസില്‍ പ്രധാന പങ്കുപറ്റിയ ബോളിവുഡ് താരം സഞ്ജയ് ദത്തിന് സുപ്രീം കോടതി 5 വര്‍ഷം തടവ്ശിക്ഷ വിധിച്ചു. ബോളിവുഡിന്റെ വിവിധ കോണുകളില്‍ ഒളിച്ചിരുന്ന നിര്‍മ്മാതാക്കള്‍ മുതല്‍ റാണിമാരില്‍ ഇപ്പോള്‍ മുന്‍പന്തിയിലുള്ള കത്രീന കൈഫ് വരെ ദത്തിന് വേണ്ടി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇതൊന്നും പോരാഞ്ഞ് മലയാളത്തിന്റെ മോഹന്‍ ലാലും ദത്തിന് വേണ്ടി സോഷ്യല്‍ വെബ്സൈറ്റിലെഴുതി.
പ്രതികരണം കൊണ്ടാകും. ലാലിനു പിന്നാലെ പോകാന്‍ ആരും തയ്യാറായില്ല. ട്വിറ്ററും ഫെയ്സ്ബുക്കും സ്വകാര്യ ബ്ലോഗുകളും ദത്തിനു വേണ്ടി നിലകൊണ്ടു. സുപ്രീംകോടതിയുടെ വിമര്‍ശനം വരെയെത്തി കാര്യങ്ങള്‍. അപ്പോഴിതാ പുതിയൊരു വിവാദം. നടിയും സമാജ് വാദി പാര്‍ട്ടി എംപിയുമായ ജയാ ബച്ചനും പ്രസ് കൗണ്‍സില്‍ അദ്ധ്യക്ഷന്‍ മാര്‍ഖണ്ഡേയ കട്ജുവും ദത്തിനെതിരെയുള്ള കുറ്റം റദ്ദ്ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണറെ സമീപിക്കാനൊരുങ്ങുന്നു. എന്തു വികാരമാണ് ഇവരെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.
സഞ്ജയ് ദത്ത് എന്ന അതുല്യ പ്രതിഭയോടുള്ള സ്നേഹവും ആരാധനയുമൊക്കെയാകാം കാരണങ്ങള്‍. എന്നാല്‍ എത്ര വലിയ പ്രതിഭയായാലും ദത്തിനെതിരെയുള്ള ആരോപണങ്ങളുടെ ഗൗരവം നാടിന്റെ സുരക്ഷയെ ബാധിക്കുന്നതാണെന്ന ചിന്ത അത്യാവശ്യമാണ്. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് വ്യക്തമായതും സത്യസന്ധമെന്ന് വിലയിരുത്തപ്പെട്ടതുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സഞ്ജയ് ദത്തിനെ സുപ്രീം കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചത്. 1993 മാര്‍ച്ച് 12ന് മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ നിര്‍മ്മിച്ച എ കെ 56 റൈഫിളിനും 9 എം എം പിസ്റ്റളിനും പുറമേ 20 ഗ്രനേഡുകളും 450 കാര്ട്രിഡ്ജുകളും 9 മാഗസീനുകളും ദത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. അതും, പാക്കിസ്ഥാനില്‍ നിന്ന് കടല്‍ മാര്‍ഗം മുംബൈയില്‍ എത്തിക്കുന്നതിന് പ്രധാന പങ്കുവഹിച്ച ഹനീഫ് ലക്കഡവാലയില്‍ നിന്ന് വാങ്ങിയ വെടിക്കോപ്പുകള്‍. ഇതിനൊക്കെ പുറമേ ഭീകരാക്രമണം നടക്കുമെന്ന് വ്യക്തമായ അറിവുണ്ടായിട്ടും കൂട്ടുനിന്നുവെന്ന മറ്റൊരു കുറ്റംകൂടി ദത്തിനു മേലുണ്ട്. ഹനീഫുമായുള്ള ദത്തിന്റെ സൗഹൃദം മുംബൈക്കാര്‍ക്കിടയില്‍ പാട്ടായിരുന്നു. ദാവൂദുമായുള്ള ദത്തിന്റെ കൂടിക്കാഴ്ച്ചകളെ കുറിച്ചറിയാത്തവരും വിരളം.
മുംബൈ ഭീകരാക്രമണത്തിന് മുന്നോടിയായി പലയിടങ്ങളില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളുടെ ബാക്കി പത്രമാണ് മാര്‍ച്ച് 12 സ്ഫോടനം. വര്‍ഗ്ഗീയ കലാപങ്ങളില്‍ ഹിന്ദു-മുസ്ലീം മതവിഭാഗങ്ങളില്‍പ്പെട്ട 900 പേര് കൊല്ലപ്പെട്ടുവെന്നും 2000-ത്തോളം പേര്‍ക്ക് പരുക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ട്. ഇതേ കാലയളവില്‍ മുസ്ലീം കലാപകാരികള്‍ക്ക് അധോലോക നായകന് ദാവൂദ് ഇബ്രാഹിം വച്ചു നീട്ടിയ ആയുധങ്ങളിലെ ഒരു ഭാഗമാണ് സഞ്ജയ് ദത്തിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. ദാവൂദിന്റെ ഡി കമ്പനി പാക്കിസ്ഥാനില്‍ നിന്നും കലാപത്തിനും സ്ഫോടനങ്ങള്‍ക്കുമായി കള്ളക്കടത്ത് വഴി ഇറക്കുമതി ചെയ്ത ആയുധങ്ങള്‍. കസ്റ്റംസ്, പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഇത്. ദത്തിന് ഇവ നല്‍കിയത് ദാവൂദിന്റെ സഹോദരന് അനീസ് ഇബ്രാഹിം വഴിയാണെന്നും ഇവ എത്തിച്ചു കൊടുത്തത് ഹനീഫയാണെന്നും തെളിഞ്ഞു. പാക്കിസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന ആയുധങ്ങളില്‍ നിന്ന് ദത്ത് തനിക്കാവശ്യമായത് വാങ്ങിയതാണോ അതോ ഭീകരാക്രമണത്തിന് ഉപയോഗിക്കാനായി സ്ഫോടനത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമിന്റെ നിര്‍ദ്ദേശ പ്രകാരം ഇവ ദത്തിന്റെ വീട്ടില്‍ സൂക്ഷിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതേ ആയുധങ്ങള്‍ക്കൊപ്പമാണ് മുംബൈയുടെ 12 ഇടങ്ങളെ ചുട്ടുചാമ്പലാക്കിയ ആര്.ഡി.എക്സിന്റെ കടത്ത് നടന്നത്. ഏപ്രിലില്‍ നടക്കുന്ന ശിവ ജയന്തി ആഘോഷമായിരുന്നു സ്ഫോടനങ്ങള്‍ക്കായി കണ്ടെത്തിയ ദിവസം. എന്നാല്‍ മുംബൈയിലുണ്ടായ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം വഹിച്ച ഗുല്‍ മുഹമ്മദിന്റെ അറസ്റ്റാണ് സ്ഫോടനം നേരത്തെയാക്കാന്‍ ഡി കമ്പനിയെ പ്രേരിപ്പിച്ചത്. 1993 ഫെബ്രുവരിയില്‍ ദുബായ് വഴി പാക്കിസ്ഥാനിലേക്ക് കടന്ന് പരിശീലനം ലഭിച്ച് തിരിച്ചെത്തിയതായിരുന്നു ഗുല്‍. ഗുല്ലിനൊപ്പം സ്ഫോടനത്തില്‍ പ്രധാന പങ്കു വഹിച്ച് മേമ്മന്‍ സഹോദരങ്ങളിലെ ടൈഗര്‍ മേമ്മനും പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് പോയിരുന്നു. 1993 മാര്‍ച്ച് നാലിന് തിരിച്ചെത്തിയ ഗുല്‍ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ വിവരം പോലീസ് അറിയുന്നതിനു മുമ്പ് സ്ഫോടനം ഒരു മാസം നേരത്തെയാക്കുകയായിരുന്നു.
സ്ഫോടന സമയത്ത് മൗറീഷ്യസില്‍ ഷൂട്ടിലായിരുന്നു സഞ്ജയ് ദത്ത്. തനിക്ക് ആയുധങ്ങള്‍ കൈമാറിയ ഹനീഫ് ലക്കഡവാലയെ പോലീസ് അറസ്റ്റ് ചെയ്തെന്ന് മനസ്സിലാക്കിയ ദത്ത് ഉടനെ മുംബൈയിലേക്ക് വിളിച്ച് തന്റെ വീട്ടില്‍ സൂക്ഷിച്ച ആയുധങ്ങള്‍ കത്തിച്ചു കളയാന്‍ അനുയായികളോട് ആവശ്യപ്പെട്ടു. ചിലത് നശിപ്പിച്ച് കളയാന്‍ സഞ്ജയ് ദത്തിനായി. തുടര്‍ന്ന് പോലീസ് കമ്മീഷണറെ വിളിച്ച് തന്റെ നിരപരാധിത്വം വിവരിക്കുകയും ചെയ്തു. എന്നാല്‍ പണവും സ്വാധീനവുമുള്ളവര്‍ ആയുധങ്ങള്‍ വാങ്ങി വയ്ക്കുന്നത് നിത്യ സംഭവമാണെന്നും അത് ഓര്‍ത്ത് പേടിക്കണ്ടയെന്നുമുള്ള ഉപദേശമാണ് കമ്മീഷണറില്‍ നിന്ന് ദത്തിന് ലഭിച്ചത്. പിന്നീട് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയതോടെ കമ്മീഷണറും ദത്തിനെ സഹായിക്കാതെയായി.
ഏപ്രില്‍ 19ന് മടങ്ങിയെത്തിയ ദത്തിനെ പോലീസ് വിമാനത്താവളത്തില്‍ നിന്നു തന്നെ അറസ്റ്റ് ചെയ്തു. അച്ഛന് സുനില്‍ ദത്താണ് പോലീസിനെ വിളിച്ച് മകന് വരുന്നുണ്ടെന്ന കാര്യം അറിയിച്ചത്. മേയില്‍ ജാമ്യം ലഭിച്ച ശേഷം ജുലൈയില്‍ വീണ്ടും അറസ്റ്റിലായി.
1995 ഒക്ടോബര്‍ 16ന് ആര്‍തര്‍ റോഡ് ജയിലിലെ 16 മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ദത്ത് പുറത്തിറങ്ങി. നവംബര്‍ 28ന് തീവ്രവാദ കേസുകള്‍ വിചാരണ ചെയുന്ന പ്രത്യേക കോടതിയായ ടാഡാ കോടതി അദ്ദേഹത്തെ കുറ്റക്കാരനായി പ്രഖ്യാപിച്ച് ആറു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പൂനെയിലെ യേര്‍വാഡ ജയിലിലേക്ക് കൊണ്ടു പോയി. 2007 ഓഗസ്റ്റ് 20ന് സുപ്രീംകോടതിയില്‍ നിന്ന് ദത്ത് ജാമ്യം നേടി.
പിന്നെ 20 വര്‍ഷം നീണ്ട നിയമ യുദ്ധം. 2013 മാര്‍ച്ചില്‍ അദ്ദേഹത്തെ വീണ്ടും 5 വര്‍ഷം തടവിന് ശിക്ഷിച്ചു. സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന് നിരത്തിയ പല തെളിവുകളും കെട്ടിച്ചമച്ചതാണെന്നും പിസ്റ്റള്‍ മാത്രമേ തന്റെ വീട്ടില്‍ നിന്ന് കിട്ടിയിട്ടുള്ളുവെന്നും ദത്ത് വാദിച്ചിരുന്നു. ദാവൂദ് ഇബ്രഹാമിനെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളുവെന്ന വാദം കോടതി അംഗീകരിച്ചിരുന്നില്ല. കേസ് അന്വേഷിച്ച സിബിഐ സഞ്ജയ് ദത്തിന്റെ വാദങ്ങളെ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നില്ല. എന്നിട്ടും ദത്തിനെ കോടതി ശിക്ഷിച്ചത് സ്ഫോടനങ്ങളില്‍ ദത്തിന്റെ പങ്ക് നിരുപാധികം തെളിയിക്കപ്പെട്ടതു കൊണ്ടാണ്.
2007 ല്‍ ജാമ്യം നേടിയ ശേഷം കഴുത്തില്‍ രുദ്രാക്ഷ മാലയും നെറ്റിയില്‍ കുങ്കുമവും അണിഞ്ഞ് സദാ പ്രത്യക്ഷപ്പെട്ട ദത്ത് താന്‍ മുസ്ലീം തീവ്രവാദിയല്ലെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലായിരുന്നു. ഇതിനായി അമ്മ നര്‍ഗീസിന്റെ മതം തുടര്‍ന്ന് പോന്ന ദത്ത് വീട്ട് പരിസരത്ത് ഒരു ക്ഷേത്രവും പണിതു. 2008ലായിരുന്നു ദത്തിന്റെ മൂന്നാമത്തെ വിവാഹം. രണ്ടു വര്‍ഷത്തോളം കാമുകയിയായിരുന്ന ദില്‍നവാസ് ഷെയ്ഖിനെയാണ് (മാന്യത) ദത്ത് വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഷഹറാന്‍, ഇക്കറ എന്ന ഇരട്ടകുട്ടികളാണുള്ളത്.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭീകരബന്ധമുള്ള പാര്‍ട്ടിയായി വിശേഷിപ്പിക്കപ്പെട്ട സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ മല്‍സരിക്കാനുള്ള ശ്രമം ദത്ത് നടത്തിയെങ്കിലും സുപ്രീം കോടതി തടഞ്ഞിരുന്നു. തരംഗം ഉറപ്പാക്കിയിരുന്ന എസ്.പിയുടെ ടിക്കറ്റില്‍ വിജയിച്ച് കയറി കോണ്‍ഗ്രസ് ബന്ധമുപയോഗിച്ച് കേസില്‍ നിന്ന് തലയൂരാമെന്നും ദത്ത് കരുതിയിരുന്നു. ബ്ലാക്മെയില്‍ രാഷ്ട്രീയത്തില്‍ പേരുകേട്ട മുലായം സിങ്ങിന്റെ പാര്‍ട്ടിയെ കൂട്ടുപിടിച്ചതും അതിനായിരുന്നു.
ലോകോത്തര പ്രതിഭയാണ് സഞ്ജയ് ദത്ത്…എന്നാല്‍ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ അദ്ദേഹം അനുഭവിക്കുക തന്നെ വേണം. ജീവിച്ചിരിക്കുന്ന രക്തസാക്ഷികളേക്കാളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വേദനയേക്കാളും വലുതല്ല ദത്തിന്റെ മാസ്മരിക ലോകവും. ആഡംബര ജീവിതവും. മനസ്സില്‍ അല്പമെങ്കിലും കുറ്റബോധമുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കാന്‍ ദത്ത് തയ്യാറാവുകയാണ് വേണ്ടത്. പുനപരിശോധനാ ഹര്‍ജിയുടെ പാതയിലാണ് ദത്തും കുടുംബവും. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന സഞ്ഞജയ് ദത്തിനു വേണ്ടിയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് കൂട്ടായ്മ കേസിനെ സ്വാധീനിക്കാതിരിക്കട്ടെ.
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: