ആലപ്പുഴ: സംസ്ഥാനത്ത് മൂന്ന് വാഹനാപകടങ്ങളില്ഏഴ് മരണം. ആലപ്പുഴ ജില്ലയില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ദമ്പതികളും മക്കളുമടക്കം അഞ്ചുപേര്‍ മരിച്ചു. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി കാറിലിടിച്ചാണ് കാര്‍ യാത്രികരായ ദമ്പതികളും മക്കളും മരിച്ചത്. ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടിന് രാമങ്കരിക്ക് സമീപം പള്ളിക്കൂട്ടുമ്മയിലായിരുന്നു അപകടം. ദേശീയപാതയില്‍ പറവൂര്‍ തൂക്കുകുളത്തിന് സമീപം സ്കൂട്ടറില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രികനും മരിച്ചു. നിയന്ത്രണം വിട്ടെത്തിയ ടിപ്പര്‍ ലോറിയാണ് എ-സി റോഡില്‍ അപകടം വിതച്ചത്.
കാറിലുണ്ടായിരുന്ന കൊട്ടാരക്കര ഉമ്മണ്ണൂര്‍ പാനൂര്വിള വീട്ടില്‍ ബിജു തങ്കച്ചന് (43) ഭാര്യ പ്രിന്‍സി (35), മക്കളായ ആരോണ്‍ (16), ഷാരോണ്‍ (ഒന്‍പത്) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ജോയി (41)യെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുന്നപ്രയില്‍ നിന്നും ചങ്ങനാശേരിക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി കൊട്ടാരക്കരയില്‍ നിന്നും എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന കാറിലിടിക്കുകയായിരുന്നു. അമിത വേഗതയിലെത്തിയ ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കാര്‍ മറ്റൊരു പെട്ടിയോട്ടോയില്‍ ഇടിച്ചാണ് നിന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് വാഹനം വെട്ടിപ്പൊളിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു.
പറവൂര്‍ തൂക്കുകുളത്തുണ്ടായ അപകടത്തില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ചെമ്പകപ്പള്ളി സെയ്തു മുഹമ്മദിന്റെ മകന് സിയാദാ (52)ണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറില്‍ കാര്‍ തട്ടി റോഡിലേയ്ക്ക് വീണ സിയാദിന്റെ തലയിലൂടെ മറ്റൊരു ലോറി കയറിയിറങ്ങുകയായിരുന്നു. അമ്മ: നബീസ. ഭാര്യ: ഫാരിസ. മക്കള്‍: അലി, ആദിറ.
കോതമംഗലത്തിന് സമീപം കവളങ്ങാട് വാഹനാപകടത്തില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടകസംഘത്തിലെ രണ്ട് യുവാക്കള്‍ മരിച്ചു. തോപ്രാംകുടി കളപ്പുരയ്ക്കല്‍ ബിനീഷ് മാത്യു (30), ബിബിന്‍ മാത്യു (23) എന്നീ സഹോദരങ്ങളാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ കൊച്ചി-മധുര ദേശീയപാതയില്‍ കവളങ്ങാട് വെച്ചായിരുന്നു അപകടം. കുടുംബാംഗങ്ങള്‍ക്കൊപ്പം മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കമാന്‍ഡര്‍ ജീപ്പ്പ് എതിരെ മണല്‍ കയറ്റിവന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ്. ബിനീഷ് മാത്യു വിവാഹിതനാണ്. ഭാര്യ: ലാലി. മകള്‍: ബിന്‍ല. അച്ഛന്: മാത്യു. അമ്മ: മേരി. സഹോദരന്: ബിനു. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തോപ്രാംകുടി കത്തോലിക്ക പള്ളിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: