മണര്‍കാട്: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മണര്‍കാട് പോലീസ് സ്റ്റേഷനില്‍ ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് ബിഎംഎസ് തൊഴിലാളി മരിച്ചു. ശനിയാഴ്ച വൈകുന്നേരം വാഹന പരിശോധനക്കിടെ മതിയായ രേഖകളില്ല എന്ന പേരില്‍ കസ്റ്റഡിയിലെടുത്ത മണര്‍കാട് കാരക്കാട്ട് വീട്ടില്‍ കുര്യന് ചാക്കോ (43) ആണ് മര്‍ദ്ദത്തെ തുടര്‍ന്ന് മരിച്ചത്. വാഹനത്തിന്റെ രേഖകള്‍ പേരു മാറ്റുന്നതിനായി ആര്‍ടിഒ ഓഫീസില്‍ ഏല്പ്പിച്ചിരുന്നതിനാലാണ് രേഖകള്‍ കൈവശമുണ്ടായിരുന്നില്ല. എന്നാല്‍ ഇതൊന്നും ചെവിക്കൊളളാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ജോസഫ്, കുര്യനെ അറസ്റ്റ് ചെയ്യുകയും, സ്റ്റേഷനില്‍ കൊണ്ടു പോയി മര്‍ദ്ദിക്കുകയുമാണുണ്ടായത്.
സന്ധ്യയോടെ അറസ്റ്റ് ചെയ്ത കുര്യനെ ഒരു മണിക്കൂറിനകം ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. വാഹനം ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ കുര്യന് സഹപ്രവര്‍ത്തകരോട് എസ്.ഐയുടെ ക്രൂരമര്‍ദ്ദനത്തെക്കുറിച്ച് പറഞ്ഞിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുര്യന് ക്ഷീണം കൊണ്ട് തളര്‍ന്നുറങ്ങുകയും ഇന്നലെ വെളുപ്പിന് രക്തം ഛര്‍ദ്ദിച്ച് മരിക്കുകയുമാണുണ്ടായത്.
ഇന്നലെ രാവിലെ 8.30ന് മരണ വിവരം മണര്‍കാട് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും ഒന്നര കിലോമീറ്റര്‍ ദൂരത്തെത്താന്‍ രണ്ടു മണിക്കൂര്‍ എടുത്തിരുന്നു. മൃതശരീരം മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം ഇന്‍ക്വസ്റ്റ് തയ്യാറാക്കാന്‍ എത്തിയ എസ്ഐയെ ബന്ധുക്കളും നാട്ടുകാരും തടഞ്ഞു, തുടര്‍ന്ന് അവധിയിലായിരുന്ന സി.ഐ സാജു വര്‍ഗ്ഗീസും പാമ്പാടി എസ്.ഐ യു.ശ്രീജിത്തും ചേര്‍ന്നാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. ഉച്ചക്ക് 1.30ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ മൃതശരീരം വൈകുന്നേരം 4 മണിയായിട്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍ തയ്യാറായില്ല. പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം എടുത്ത ഉടനെ അയര്‍ക്കുന്നം എസ്ഐ ജയന് പോലീസ് സര്‍ജനെ രഹസ്യമായി കാണുകയും ആര്‍ഡിഒയുടെ സാന്നിധ്യത്തിലേ പോസ്റ്റുമോര്‍ട്ടം ചെയ്യാവൂ എന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ഡോക്ടര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ഇതില്‍ ക്ഷുഭിതരായ ബന്ധുക്കളും നാട്ടുകാരും, ബിജെപി, ബിഎംഎസ് പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിയ ഡപ്യൂട്ടി തഹസീല്‍ദാര്‍ രാജനെ തടഞ്ഞുവച്ചു. വൈകുന്നേരം 6 മണിയോടുകൂടി കോട്ടയം ഡിവൈഎസ്പി അജിത്തിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ലിസിയാണ് ഭാര്യ. മക്കള്‍: സനു കുര്യന്, സുനി കുര്യന്.
മണര്‍കാട് പോലീസ് സ്റ്റേഷനില്‍ ഭരണം നടത്തുന്നത് വിരമിക്കാറായ അഡീഷണല്‍ എസ്.ഐ ജോസഫാണെന്നും സ്റ്റേഷന് എസ്.ഐ ജയന് വെറും നോക്കുകുത്തി മാത്രമാണെന്നും പരക്കെ ആക്ഷേപമുണ്ട്. സംഘപരിവാര്‍ പ്രവര്‍ത്തകരെ നോക്കിയിരുന്ന് പിടിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നതും മണര്‍കാട് സ്റ്റേഷനിലെ സ്ഥിരം പ്രവൃത്തിയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: