തിരുവനന്തപുരം: തന്റെ ചോരയ്ക്കായി ദാഹിക്കുന്നവര്‍ ഗൂഢാലോചന നടത്തുന്നതായി കെ ബി ഗണേഷ് കുമാര്‍. ഈ കറുത്ത ശക്തികള്‍ ആരെന്നത് ഒരുനാള്‍ വ്യക്തമാകും. താന്‍ ദൈവവിശ്വാസിയാണ്. രാജി വെച്ചത് നീതിപൂര്‍വ്വകമായ അന്വേഷണത്തിന് തടസ്സമുണ്ടാവാതിരിക്കാനാണ്. ധാര്‍മികതയുടെ പേരിലാണ് രാജിയെന്നും ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.
നേരത്തെ നിയമസഭയിലേക്ക്പോകുന്നതിനു മുന്‍പ് താനാണ് പാര്‍ട്ടിയെന്ന് ഗണേഷ്കുമാര് പറഞ്ഞിരുന്നു. ജനങ്ങളുടെ പിന്തുണയുള്ള ആളാണ് പാര്‍ട്ടി. പ്രതിബദ്ധതയുള്ളതിനാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് എന്തുതന്നെയായാലും പ്രശ്നമല്ലെന്നും ഞാന്‍ തന്നെയാണ് പാര്‍ട്ടിയെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഗണേഷ് കുമാര്‍ എം.എല്‍.എ ആയി തുടരുന്നത് അധാര്‍മ്മികമെന്ന് ആര് ബാലകൃഷ്ണപ്പിള്ള പറഞ്ഞു. എന്നാല്‍ കൂറുമാറ്റ നിയമ പ്രകാരം എം.എല്‍.എയെ പുറത്താക്കാന്‍ കേരള കോണ്‍ഗ്രസ് ബി ഒരുങ്ങുന്നില്ല. ഗണേഷ് എം.എല്‍.എ സ്ഥാനത്ത് തുടരുന്നത് ദു:ഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷിന്റെ രാജിയെ സംബന്ധിച്ച് പാര്‍ട്ടിയെ ആരും അറിയിച്ചിട്ടില്ലെന്നും പിള്ള പറഞ്ഞു, പാര്‍ട്ടിയെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച ആളാണ് ഗണേഷ്കുമാര്. മന്ത്രിയായപ്പോള്‍ ഗണേഷ് പാര്‍ട്ടിയെ താഴെയിടുകയാണ് ചെയ്തത്. ഗണേഷുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഭാവിയില്‍ ഇനി അതുണ്ടാകാനും പോകുന്നില്ലെന്ന് പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: