കേരളം ഇന്ന് ദൈവത്തിെന്റ സ്വന്തം നാടല്ല, പിശാചിന്റെയും പീഡനങ്ങളുടെയും സ്വന്തം നാടാണ്. സുപ്രീംകോടതി പോലും പറയുന്നത് സ്വാതന്ത്ര്യം കിട്ടി 65 കൊല്ലം കഴിഞ്ഞിട്ടും സ്ത്രീകള്‍ ഇന്നും ഇരകളാണ് എന്നാണല്ലോ. ഇങ്ങനെ പറയാന്‍ കാരണം രണ്ട് പോലീസുകാര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തെ പരാമര്‍ശിച്ചാണ്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ പറഞ്ഞത് രണ്ട് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 26032 സ്ത്രീപീഡനക്കേസുകളാണെന്നാണ്. 2012 ല്‍ 12919 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവങ്ങളും ഉള്‍പ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ന് ബലാല്‍സംഗം പുരുഷന്മാരിലെ അന്തര്സ്ഥായിയായ വികാരമായി മാറി എന്നുകൂടി തോന്നിപ്പിക്കുന്ന പ്രകാരമാണ് സ്ത്രീ-ബാലികാ പീഡനം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ 2011 ല്‍ 705 കേസുകളും 2012 ല്‍ 1104 കേസുകളും രജിസ്റ്റര്‍ ചെയ്തതില്‍ കാണുന്ന വസ്തുത ഈ പീഡനഗ്രാഫ് ഉയരുന്നു എന്നതാണ്. 2013 മാര്‍ച്ച് 10 വരെ 3149 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 306 കേസുകള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെയാണ്. ചൊവ്വാഴ്ചത്തെ പത്രത്തിലും ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതില്‍ ഒരാള്‍ അറസ്റ്റ്ചെയ്യപ്പെട്ടിരുന്നു.
ഇന്ന് സ്ത്രീപീഡനം രാഷ്ട്രീയ ഉന്നതരിലും എത്തിനില്‍ക്കുന്നു. സൂര്യനെല്ലി കേസ് പുനര്‍വിചാരണക്ക് വരുമ്പോള്‍ മുഖ്യപ്രതി ധര്‍മ്മരാജന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനും സൂര്യനെല്ലി കേസില്‍ പ്രതിയാകുമെന്ന് കരുതാം. കേരളത്തില്‍ ഇതുവരെ അഞ്ച് മന്ത്രിമാരാണ് പെണ്‍വിഷയത്തില്‍ സ്ഥാനം ത്യജിക്കാന്‍ നിര്‍ബന്ധിതരായത്. പി.ടി. ചാക്കോ ഒരു സ്ത്രീയോടൊപ്പം സഞ്ചരിച്ചതിന്, നീലലോഹിതദാസന്‍ നാടാര്‍ നളിനി നെറ്റോവിനെ ജോലിസ്ഥലത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്, മന്ത്രി കുഞ്ഞാലിക്കുട്ടി ഐസ്ക്രീം കേസില്‍ ഉള്‍പ്പെട്ടതിന്, പി.ജെ. ജോസഫ് വിമാനത്തില്‍ സഹയാത്രികയെ പീഡിപ്പിച്ചതിന്.
ഇപ്പോള്‍ വനം-സ്പോര്‍ട്സ്മന്ത്രി ഗണേഷ് കുമാറും ഭാര്യയെ പീഡിപ്പിച്ചതിനും മര്‍ദ്ദിച്ചതിനും രാജിവെക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. പക്ഷെ ഗണേഷ്കുമാറിന്റെ കാര്യത്തില്‍ ഭാര്യ യാമിനി തങ്കച്ചി ഭര്‍ത്താവിനെ മര്‍ദ്ദിച്ച് തന്റെ മുഖം ക്രൂരമായി വികൃതമാക്കിയ ദൃശ്യങ്ങളാണ് ഒരു ചാനല്‍ പുറത്തുവിട്ടത്. അദ്ദേഹത്തെ അടിച്ചുവീഴ്ത്തി മുഖത്ത് ചുടുചായ ഒഴിച്ച്, നെഞ്ചില്‍ ചവിട്ടുന്നത് താന്‍ കണ്ടു എന്ന് അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഭാര്യയുടെ അടി കൊള്ളുന്നവന് ആണും പെണ്ണും കെട്ടവനാണെന്ന് പണ്ട് ഗ്രാമീണര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന കേരളത്തില്‍ ഭാര്യയെ അടുക്കളയില്‍ സഹായിക്കുന്നത് പൗരുഷരാഹിത്യമാണെന്ന് കരുതുന്ന, വാഷിംഗ് മെഷീനില്‍ തിരുമ്മി എടുക്കുന്ന തുണി വെയിലത്തിട്ടാല്‍ അയല്പക്കത്തെ സ്ത്രീ പെണ്‍കോന്തനെന്ന് വിളിക്കുമെന്ന് ആശങ്കപ്പെടുന്ന ആണുങ്ങളുള്ള നാട്ടില്‍ ഒരു മന്ത്രിപുംഗവന് ഭാര്യ മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങളുമായി കുടുംബകോടതിയില്‍ എത്തിയിരിക്കുകയാണ്. കണ്ടാല്‍ ഞെട്ടിപ്പിക്കുന്ന ക്രൂരദൃശ്യങ്ങള്‍ ഒരു സ്ത്രീക്ക് ചെയ്യാന്‍ സാധിക്കുമോ എന്ന് പോലും സംശയിക്കും.
കുടുംബകോടതികളില് ഗാര്‍ഹികപീഡനം ആരോപിച്ചുവരുന്ന കേസുകളില്‍ നല്ലൊരു ശതമാനം വ്യാജമാണെന്ന് കുടുംബകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന വനിതാ വക്കീലന്മാര്- ബിന്ദുകൃഷ്ണ ഉള്‍പ്പെടെ- സാക്ഷ്യപ്പെടുത്തുന്നു. വിവാഹേതരബന്ധം ഇന്ന് സ്ത്രീകള്‍ക്ക് അന്യമല്ല. ഭര്‍ത്താവിനെ ഒഴിവാക്കാന്‍ പരസ്ത്രീബന്ധം ആരോപിക്കുന്ന ഭാര്യമാര്‍ ഇന്ന് ധാരാളമാണ്. ഈ നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള ജാഗ്രതാസമിതി ഈ കേസ് അന്വേഷിക്കും.
പക്ഷേ മന്ത്രി ഗണേഷ്കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി അടിപൊളിയായി വസ്ത്രധാരണം ചെയ്ത് മാധ്യമങ്ങളുടെ മുന്നിലെത്തി തന്റെ 15 വയസായ മകന് പകര്‍ത്തിയ ഭര്‍തൃപീഡന ദൃശ്യങ്ങളുടെ സിഡി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ കുടുംബപ്രശ്നം കുടുംബത്തിലോ കോടതിയിലോ ഒതുങ്ങാതെ മാധ്യമവാര്‍ത്തയാകുന്നു. ഉദ്വേഗജനകമായ വാര്‍ത്തകളോടുള്ള ആഭിമുഖ്യം ഈ ദൃശ്യങ്ങള്‍ക്കും പ്രൈടൈം ശ്രദ്ധ നേടിക്കൊടുത്തു. യാമിനി തങ്കച്ചി ഭര്‍ത്താവ് മുറിവേല്‍പ്പിച്ച, ബാന്‍ഡേജ് കെട്ടിയ വലതുകൈ സുഗമമായി ഉപയോഗിച്ച് ആംഗ്യം കാണിച്ച് നടത്തി ആരോപിച്ചതുതന്നെ ആ ബാന്‍ഡേജ് വ്യാജമല്ലേ എന്ന പ്രതീതിയാണ് ഉയര്‍ത്തിയത്. പക്ഷേ ഡോക്ടര്‍മാരുടെ പരിശോധനയില്‍ ഡോ. യാമിനി തങ്കച്ചി മര്‍ദ്ദനത്തിനിരയായതായി സ്ഥിരീകരിക്കുന്നുണ്ട്.
തന്നെ ഭാര്യ ആക്രമിക്കുന്നത് അധികവും തന്റെ മുഖത്താണെന്നും അത് തന്റെ സിനിമാഭിനയത്തിനെതിരെയുള്ള രോഷപ്രകടനമാണെന്നും പല സ്ത്രീകളോടൊത്തും അഭിനയിക്കേണ്ടിവരുന്നത് സംശയത്തോടെയാണ് ഭാര്യ കാണുന്നതെന്നും ഗണേഷ്കുമാര് വിശദീകരിക്കുന്നു. സംശയരോഗം ഒരു ശപിക്കപ്പെട്ട രോഗംതന്നെയാണ്. വിദേശത്ത് ജോലിചെയ്യുന്ന പല പുരുഷന്മാര്ക്കും പാശ്ചാത്യസ്ത്രീകളോടുള്ള അടുത്ത ഇടപഴകല്‍ ഭാര്യമാരില്‍ സംശയരോഗം ഉളവാക്കി വിവാഹമോചനത്തില്‍ കലാശിച്ചതായി എനിക്കറിയാം.
പത്തൊന്‍പത് വര്‍ഷം മുമ്പ് വിവാഹിതയായ താന്‍ ഇത്രയും കാലം ഈ പീഡനം സഹിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ മകന്റെ സഹപാഠിയുടെ അമ്മയുമായുള്ള അവിഹിതബന്ധമാണ് ഈ പരസ്യപൊട്ടിത്തെറിക്ക് കാരണമായതെന്നും യാമിനി വിശദീകരിക്കുന്നു. പക്ഷെ ഗണേഷ്കുമാര് പറയുന്നത് തന്റെ ഭാര്യ വിവാഹദിവസം മുതല്‍ തന്നെ പീഡിപ്പിക്കുന്നു എന്നാണ്. അതിന്റെ ദൃശ്യങ്ങളും ചാനലുകള്‍ പ്രദര്‍ശിപ്പിക്കുന്നു. സിനിമാനടന്റെ വികൃതമായ മുഖം.
വിവാഹമോചനത്തിന് യാമിനി തങ്കച്ചി ആവശ്യപ്പെടുന്നത് കടുത്ത വിലയാണ്. തന്റെ പത്തനംതിട്ടയിലുള്ള വീടും ചെന്നൈയിലെ വീട് വിറ്റ പണവും 75 ലക്ഷം രൂപയും കുട്ടികളുടെ പേരില്‍ ഫിക്സഡ് ഡിപ്പോസിറ്റ് ഇടാമെന്ന ഗണേഷിന്റെ വാഗ്ദാനം നിരസിച്ച് യാമിനി ആവശ്യപ്പെടുന്നത് ആ തുക വ്യവസ്ഥകളില്ലാതെ തന്റെ കയ്യില്‍തന്നെ തരണമെന്നാണ്. അതില്‍ പ്രകടമാകുന്നത് ധനാര്‍ത്തിയാണ്. കുട്ടികളുടെ പേരില്‍ എഫ്ഡിയില് ഇട്ടാല്‍ പലിശകൊണ്ട് കുട്ടികളുടെ ആവശ്യം നിറവേറ്റാമെന്നിരിക്കെ യാമിനിക്ക് കൊടുത്താല്‍ യാമിനി പുനര്‍വിവാഹം ചെയ്യുകയാണെങ്കില്‍ അത് മറ്റൊരാളുടേതാകും.
ഗാര്‍ഹിക പീഡന നിയമം സ്ത്രീസംരക്ഷണത്തിന് വേണ്ടിയുള്ള നിയമമാണ്. കേരളത്തിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം ഗാര്‍ഹിക പീഡനം നടക്കുന്നതെന്നും അത് അഭ്യസ്തവിദ്യരായിട്ടും കേരള സ്ത്രീകള്‍ ഉള്‍ക്കൊള്ളുന്ന പുരുഷവിധേയത്വ മനസ്ഥിതിയാണെന്നും സ്ത്രീപക്ഷവാദികള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. തന്റെ ഭര്‍ത്താവ് പീഡിപ്പിക്കുന്നു എന്ന് ഒരിക്കല്‍ ഫോണില്‍ എന്നോട് പറഞ്ഞ സ്ത്രീയോട് എന്തുകൊണ്ട് നിയമസഹായം തേടുന്നില്ല എന്ന് ചോദിച്ചപ്പോള്‍ അത് കഴിഞ്ഞും ഞാന്‍ അയാളുടെ വീട്ടിലേക്ക് തന്നെ വരണ്ടേ എന്നവര്‍ തിരിച്ച് ചോദിക്കുകയുണ്ടായി. തന്റെ ഭര്‍ത്താവ് വര്‍ക്ക്ഷോപ്പില്‍ മറ്റൊരു സ്ത്രീയുമായി അവിഹിതം തുടരുന്നു എന്ന് പരാതിപ്പെട്ട വീട്ടമ്മയും പറഞ്ഞത് തന്റെ മകള്‍ക്ക് അച്ഛന് വേണ്ടേ എന്നായിരുന്നു. വീട്ടില്‍നിന്നും ഇറങ്ങിയാല്‍ സ്വത്ത് നഷ്ടമാകുമെന്ന ആശങ്കയും ഇവര്‍ പുലര്‍ത്തുന്നു. സ്ത്രീകളുടെ വിവാഹേതര ബന്ധങ്ങള്‍ കണ്ടുപിടിക്കപ്പെട്ടാല്‍ അവിഹിതബന്ധം തുടരാന്‍ പുരുഷന് ശ്രമിക്കാറില്ല.
ഇതെല്ലാം സാധാരണക്കാരുടെ വിഷയങ്ങള്‍. പക്ഷെ പ്രതിപക്ഷനേതാവ് പറയുന്നപോലെ “ഭാര്യയെ തല്ലുന്ന മന്ത്രിയെ വെച്ചുപൊറുപ്പിക്കാമോ?” എന്ന ചോദ്യം പല അധരങ്ങളിലും ഉയരുന്നുണ്ടാകാം. പക്ഷെ ഈ കേസില്‍ ആര് ആരെയാണ് പീഡിപ്പിക്കുന്നതും ആക്രമിക്കുന്നതും? മുഖം മുഴുവന്‍ കീറി മുറിഞ്ഞ ഗണേഷ്കുമാറോ കയ്യില്‍ ബാന്‍ഡേജ് കെട്ടിയ, ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ പാടുകള്‍ പ്രദര്‍ശിപ്പിച്ച യാമിനി തങ്കച്ചിയെയോ? ഈ പടം എടുത്ത മകന്റെ മാനസികാവസ്ഥ എന്തായിരിക്കും?
ഗാര്‍ഹിക പീഡനത്തിന് കേസില്‍പ്പെടുത്തിയപ്പോള്‍ ഗണേഷ്കുമാര് രാജിവെച്ചുകഴിഞ്ഞു. വിവാഹബന്ധം വേര്‍പെടുത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം കുടുംബകോടതിയെ സമീപിക്കുകയും ചെയ്തു. ഇനി യാമിനി തങ്കച്ചിയുടെ ധനനിബന്ധനകള് പാലിക്കാന്‍ തയ്യാറായാല്‍ മാത്രമേ വിവാഹമോചനം സുഗമമാകൂ. അതോടെ ഏഴാന ഉണ്ടായിരുന്ന കീഴൂട്ട് തറവാടിനും കാര്യമായ ധനനഷ്ടം നേരിടേണ്ടിവന്നേക്കാം.
പക്ഷെ ഈ സംഭവവികാസത്തില്‍ യാമിനി തങ്കച്ചിയേക്കാള് ആഹ്ലാദിക്കുന്നത് കൊട്ടാരക്കര പെരുന്തച്ചന്തന്നെയാണ്. മന്ത്രിപദം മാത്രമല്ലേ പോയൊള്ളൂ, എംഎല്‍എ പദവി നിലനില്ക്കുന്നല്ലോ എന്നാണ് പുത്രന്റെ രാജിയില്‍ ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കില്ലെന്ന് വീരവാദം മുഴക്കുന്ന പെരുന്തച്ചന്റെ ഖേദം!
ബഹുജനം പലവിധം എന്ന പഴഞ്ചൊല്ല് എത്ര യാഥാര്‍ത്ഥ്യമാണ്. ഭര്‍ത്താവിനെ മര്‍ദ്ദിച്ചാലും ഗാര്‍ഹികപീഡന നിയമം സ്ത്രീപക്ഷ നിയമമായതിനാല്‍ ഭാര്യ സംരക്ഷിക്കപ്പെടും. ഭര്‍തൃപീഡനം തടയാന്‍ നിയമമില്ലല്ലോ. ഭാരതനാരി സങ്കല്‍പ്പം ഉണ്ടായ ഭാരതത്തില്‍ ഭര്‍തൃപീഡനമോ? ശാന്തം! പാപം!
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: