മരട്: പാചകവാതക സിലിണ്ടര്‍ സ്റ്റൗവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. കുണ്ടന്നൂര്‍ മണലോടി മുകുന്ദന്(65) ഭാര്യ സുഭാഷിണി(52) ഗ്യാസ് ഏജന്റ് രാജേഷ്(36) എന്നിവര്‍ക്കാണ് തീപ്പൊള്ളലേറ്റത്. ഇതില്‍ രാജേഷിന്റെ നില ഗുരുതരമാണ്. 70 ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വീടിന്റെ അടുക്കളയില്‍ വച്ച് ഗ്യാസ് സിലിണ്ടര്‍ സ്റ്റൗവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് നിഗമനം. രണ്ടു ദിവസം മുമ്പാണ് വീട്ടില്‍ പുതിയ സിലിണ്ടര്‍ തൃപ്പൂണിത്തുറയിലെ ഏജന്‍സിയില്‍ നിന്നും എത്തിച്ചത്. വീട്ടുകാര്‍ സിലിണ്ടര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ വാതകം ചോരുന്നതായി ശ്രദ്ധയില്‍പ്പെട്ടു.
ഇതേത്തുടര്‍ന്നാണ് ഇന്നലെ ഏജന്‍സിയില്‍ നിന്നും ജീവനക്കാരനെത്തിയത്. സ്റ്റൗ കത്തിച്ചപ്പോഴാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്ഫോടന ശബ്ദം കേട്ട് സമീപവാസികളും ബന്ധുക്കളും സംഭവം നടന്ന വീട്ടിലേക്ക് ഓടിയെത്തി അടുക്കളയില്‍ പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ട കുടുംബനാഥനേയും,ഭാര്യയേയും,ഗ്യാസ് ഏജന്‍സി ജീവനക്കാരനേയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പരിക്ക് സാരമായതിനാല്‍ ഇവരെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സ്ഫോടനത്തില്‍ വീടിന്റെ ജനല്പാളികളും മുന്‍വശത്തെ വാതിലും കട്ടളയും തകര്‍ന്നു. അടുക്കളയിലെ വീട്ടുപകരണങ്ങളില്‍ ചിലതും കത്തിനശിച്ചു. സ്ഫോടന ശബ്ദം ഒരുകിലോ മീറ്റര്‍ ദൂരം വരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. വിവരം ലഭിച്ച് കടവന്ത്രയില്‍ നിന്നും ഫയര്‍ഫോഴ്സും,മരട് പോലീസും സ്ഥലത്തെത്തിയിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: