കേരളത്തിലെ നവോത്ഥാന നായകരെക്കുറിച്ചും ചരിത്രപുരുഷന്മാരെക്കുറിച്ചും നിരവധി കലാരൂപങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ നാടകവും സിനിമയുമൊക്കെ ഏറെ ജനപ്രിയമാകുകയും ചെയ്തിട്ടുണ്ട്. ശ്രീശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും ജീവിതം സിനിമയ്ക്കു വിഷയമായി. അവരുടെ ജീവിതത്തെയും അവര്‍ സമൂഹത്തിനുവേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങളും അടുത്തറിയാന്‍ സിനിമ കാരണമായിട്ടുണ്ട്. സിനിമ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതായതിനാല്‍ വെള്ളിത്തിരയിലൂടെ ആ മഹാന്മാരെ അടുത്തറിയാന്‍ ഇന്നത്തെ തലമുറയ്ക്ക് കഴിഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ആര്.സുകുമാരന്‍ സംവിധാനം ചെയ്ത ‘യുഗപുരുഷന്’ എന്ന ചലച്ചിത്രം ഗുരുദേവന് ജീവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചുള്ള അറിവുകൂടി പകര്‍ന്നു നല്‍കുന്നതായിരുന്നു. ഗുരുദേവന് ജിവിച്ചിരുന്ന കാലത്ത് സാമൂഹ്യനവോത്ഥാന രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അയ്യങ്കാളിയെപ്പോലുള്ള മഹാത്മാക്കളും ആ ചലച്ചിത്രത്തില്‍ ചെറുതായി പ്രത്യക്ഷപ്പെട്ടിരുന്നു. അക്കാലത്തെ സാമൂഹ്യാന്തരീക്ഷത്തില്‍ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയായിരുന്നു ഈ ചരിത്രപുരുഷന്മാരെല്ലാം തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ചത്. അക്കൂട്ടത്തില്‍ ഗുരുദേവനെപ്പോലെ തന്നെ പ്രാധാന്യമുള്ള പ്രവര്‍ത്തനവും ജീവിതവുമായിരുന്നു മഹാത്മാ അയ്യങ്കാളിയുടേതും.
യുഗപുരുഷന് എന്ന പേരില്‍ ഗുരുവിന്റെ ജീവിതം സിനിമയായതുപോലെ അയ്യങ്കാളിയുടെ ജീവിതവും സിനിമയ്ക്കു വിഷയമായിരിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് അയ്യങ്കാളിയെ അടുത്തറിയാനും വേഗത്തിലറിയാനും ഈ സിനിമ സഹായകരമാകുമെന്നതില് സംശയമില്ല. അത്തരമൊരു സംരംഭത്തിന് എല്ലാവിധ പിന്തുണയും സഹായവും നല്കാന് എല്ലാപേര്‍ക്കും ബാധ്യതയുമുണ്ട്. എന്നാല്‍ സംഭവിച്ചത് മറിച്ചാണെന്നതാണ് ദുഃഖകരം. അയ്യങ്കാളിയെക്കുറിച്ചുണ്ടായ ‘മഹാത്മാ അയ്യങ്കാളി’ എന്ന ചലച്ചിത്രത്തിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെന്നു മാത്രമല്ല, അവഗണിക്കുകയും ചെയ്തു. അയ്യങ്കാളിയെപ്പോലൊരു മഹാത്മാവിന്റെ ജീവിതത്തോട് ആദരവുകാട്ടുന്ന തരത്തിലായിരുന്നില്ല സര്‍ക്കാരും സിനിമയെ സമീപിച്ചതെന്ന് സിനിമയുടെ സംവിധായകനായ സൂര്യദേവ ആരോപിച്ചിരിക്കുന്നു. കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ സംവിധായകന്റെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് ബോധ്യപ്പെടുന്നത്.
സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി സാഹസികമായി ജീവിക്കാന്‍ ഒരു സമൂഹത്തെ പഠിപ്പിച്ച അപൂര്‍വ്വം കേരളീയ സാമൂഹ്യനവോത്ഥാന നായകരില്‍ മുന്നില്‍ നില്‍ക്കുന്നയാളാണ് മഹാത്മ അയ്യങ്കാളി. അസ്പൃശ്യതയുടെ പേരില്‍ പൊതുനിരത്തിലൂടെ സഞ്ചാരം നിഷേധിക്കപ്പെട്ട അധ:കൃത സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും ജന്മിത്ത മേധാവിത്തത്തെ വെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനം നടത്തിയത്. കേരളത്തില്‍ ഒരു കാലത്ത് പുലയ, പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തില്‍ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാന്‍ ജന്മിമാര്‍ക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ, പറയ സമുദായത്തെ കണ്ടിരുന്നത്. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിക്കാനും വിദ്യ നേടുന്നതിനും ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് അയ്യങ്കാളിയുടെ ജനനം.
1863 ഓഗസ്റ് 28 ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യങ്കാളി ജനിച്ചത്. പുലയസമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905 ല്‍ സാധുജനപരിപാലയോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായിത്തീര്‍ന്നു. അധ:സ്ഥിതര്‍ക്ക് വഴിനടക്കാനും തുണിയുടുക്കാനും അക്ഷരം പഠിയ്ക്കാനുമുള്ള അവകാശം നേടിയെടുക്കാന്‍ ഒട്ടേറെ സമരങ്ങള്‍ക്ക് അയ്യങ്കാളി നേതൃത്വം നല്കി. 1904ല്‍ അദ്ദേഹം മുന്‍കയ്യെടുത്ത് അധ:സ്ഥിതര്‍ക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട് സര്‍ക്കാര്‍ തന്നെ 1908ല്‍ ദളിതര്‍ക്കായി വെങ്ങാനൂര്‍ പുതുവല്‍വിളാകം എന്ന പേരില്‍ ഒന്നും രണ്ടും ക്ലാസുകളുള്ള സ്കൂള്‍ അനുവദിച്ചു. പക്ഷെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും അധ:സ്ഥിതര്‍ക്ക് പ്രവേശനം നല്‍കണമെന്ന് അയ്യങ്കാളി വാദിച്ചു. എന്നാല്‍ സവര്ണ്ണജന്മിത്തം ഇതിന് എതിരു നിന്നു. ഇതിന്റെ പേരില്‍ വിവിധ സ്കൂളുകളില്‍ സംഘട്ടനങ്ങള്‍ നടന്നു. തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശിപ്പിക്കുന്നതു വരെ നാഞ്ചിനാട്ടിലെ വയലുകളില്‍ പുല്ലുമുളപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യ കര്‍ഷകത്തൊഴിലാളി സമരത്തിന് അയ്യങ്കാളി നേതൃത്വം നല്കി. 1914ല്‍ ആരംഭിച്ച സമരം മാസങ്ങളോളം നീണ്ടുനിന്നു. ജന്മിമാരുടെ ഭീഷണിയ്ക്ക് മുന്നില്‍ ആരും വഴങ്ങിയില്ല. ഒടുവില്‍ അധ:സ്ഥിതരുടെ മക്കള്‍ക്ക് വിദ്യാലയപ്രവേശം നല്കാന് സര്‍ക്കാര്‍ സമ്മതിച്ചു. തിരുവിതാംകൂറില്‍ കര്‍ഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയാണ്.
1910 ല്‍ ശ്രീമൂലം രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 25 വര്‍ഷം അംഗത്വം തുടര്‍ന്നു. ഹരിജന ബാലകര്‍ക്ക് വിദ്യാലയപ്രവേശനം, സൗജന്യ ഉച്ചഭക്ഷണം, സൗജന്യ നിയമസഹായം എന്നിവയ്ക്കു വേണ്ടി സഭയില്‍ ഫലപ്രദമായി അദ്ദേഹം വാദിച്ചു. അയ്യങ്കാളിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്റെ ഭാഗമാണ്. ദളിതരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി 1893ല്‍ അയ്യങ്കാളി നടത്തിയ സമരം ശ്രദ്ധേയമാണ്. മണികെട്ടിയ രണ്ട് കാളകള്‍ വലിച്ച വില്ലുവണ്ടിയില്‍ അദ്ദേഹം ബാലരാമപുരത്തെ പൊതുവഴിയിലൂടെ യാത്ര ചെയ്തു. അന്ന് അയിത്തജാതിക്കാര്‍ക്ക് ഈ പാതയിലൂടെ യാത്രചെയ്യാന്‍ അവകാശമുണ്ടായിരുന്നില്ല. 1941 ജൂണ്‍ 18ന് സാമൂഹ്യനവോത്ഥാനത്തിന് ഊര്‍ജം പകര്‍ന്ന കര്‍മ്മയോഗി അന്തരിച്ചു. പക്ഷെ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതാന്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന അവകാശപ്പോരാട്ടങ്ങളെ പിന്നീട് കേരളത്തിന്റെ ചരിത്രമെഴുതിയ പലരും പുലയലഹള എന്ന് വിളിച്ച് തരംതാഴ്ത്തി. പക്ഷെ ഇത്തരം തരംതാഴ്ത്തലുകളില്‍ ഇല്ലാതാവുന്ന ഒന്നായിരുന്നില്ല അയ്യങ്കാളി ഉയര്‍ത്തിയ പോരാട്ട വീര്യം.
അയ്യങ്കാളിക്കു നേരെ അത്തരം ഇകഴ്ത്തലുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് മഹാത്മാ അയ്യങ്കാളി എന്ന സിനിമയ്ക്കുണ്ടായ ദുരനുഭവം വ്യക്തമാക്കുന്നത്. അയ്യന്‍കാളിയുടെ ജീവിത ദര്‍ശനം സമൂഹത്തിനു മുന്‍പിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തില്‍ നിര്‍മിച്ച ചിത്രം മാര്‍ച്ച് ഒന്നിനു തിയേറ്ററുകളിലേക്ക് എത്തിയപ്പോള്‍ വിരലിലെണ്ണാവുന്ന തീയറ്റര്‍ ഉടമകള്‍ മാത്രമാണ് പ്രദര്‍ശനം നടത്താന്‍ തയാറായത്. മുന്‍പ് അനുമതി നല്കിയവരും സമയമായപ്പോള്‍ ചിലരുടെയൊക്കെ നിര്‍ബന്ധത്തിനു വഴങ്ങി പിന്മാറുകയായിരുന്നു. ചിത്രത്തിന് കളക്ഷന്‍ ഉണ്ടാവില്ലെന്ന് തിയേറ്റര്‍ ഉടമകളെ മുന്‍കൂട്ടി ചിലര്‍ ഭയപ്പെടുത്തുകയായിരുന്നു. കേരള ഫിലിം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും പ്രതികൂല സമീപനമാണ് ഉണ്ടായതെന്നും സംവിധായകന് പറയുന്നു.
കേരള സര്‍ക്കാരിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ നിള, ചിത്രാഞ്ജലി തിയേറ്ററുകളില്‍ രണ്ടു പ്രദര്‍ശനങ്ങള്‍ മാത്രം നല്കി ചിത്രത്തെ ഒഴിവാക്കുകയായിരുന്നു. ചില ദളിത് സംഘടനകളും ഈ സിനിമയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏറെ രസകരം. സര്‍ക്കാരിന്റെ തീയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കണമെന്ന സംവിധായകന്റെ വളരെ നേരത്തെ തന്നെയുള്ള ആവശ്യം പാടെ നിരാകരിക്കുകയായിരുന്നു. വിനോദ നികുതിയില്‍ നിന്നൊഴിവാക്കണമെന്നതും പരിഗണിച്ചില്ല. കച്ചവട സിനിമകളെ വരെ വിനോദനികുതിയില്‍ നിന്നൊഴിവാക്കുമ്പോഴാണ് അയ്യങ്കാളി സിനിമയോട് ഈ അവഗണന. കല്യാണമണ്ഡപങ്ങള്‍ വാടകയ്ക്കെടുത്ത് സിനിമ പ്രദര്‍ശിപ്പിക്കാനാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.
ബജറ്റില്‍ പട്ടികവിഭാഗങ്ങള്‍ക്കായി നീക്കിവച്ച തുകയില്‍ നാല്പതു ശതമാനം മാത്രം ചെലവിടുകയും ബാക്കി തുക മദ്രസ അധ്യാപകക്ഷേമത്തിന് വകമാറ്റുകയും ചെയ്യുന്ന കാലത്ത് അയ്യങ്കാളിക്ക് അവഗണന നേരിട്ടില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ എന്നാണ് സിനിമയുടെ സംവിധായകന് സൂര്യദേവ അഭിപ്രായപ്പെടുന്നത്. ഈ അവഗണനയ്ക്കെതിരെ സമൂഹം ഒന്നടങ്കം സമരരംഗത്തിറങ്ങാതിരിക്കുന്നതും അയ്യങ്കാളിയെ അവഹേളിക്കല്‍ തന്നെയാണ്.
കുഞ്ഞുണ്ണി സ്മാരകത്തിന്
അഞ്ചുസെന്റ് മാത്രം
കഴിഞ്ഞ ആഴ്ച ‘വെള്ളിവെളിച്ച’ത്തില്‍ കുഞ്ഞുണ്ണിമാഷിന്റെ വലപ്പാട്ടെ സ്മാരകത്തിന് വീട്ടുകാര്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കിയെന്നത് തെറ്റായ വിവരമായിരുന്നു. അഞ്ച് സെന്റ് സ്ഥലമാണ് നല്‍കിയത്. കുഞ്ഞുണ്ണിമാഷിന്റെ അന്‍പതോളം പുസ്തകങ്ങള്‍ എന്നതിനു പകരം ഒന്‍പതോളം പുസ്തകങ്ങള്‍ എന്നാണ് ചേര്‍ത്തിരുന്നത്. തെറ്റു വന്നതില്‍ ഖേദിക്കുന്നു.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: