ഡോ. യാമിനി തങ്കച്ചിയാണ് പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്ന സ്ത്രീ രത്നം. പുരുഷാധിപത്യ പ്രവണതകള്‍ക്കെതിരെ കാടും മേടുമിളക്കി പ്രകടനം നടത്തുന്നവര്‍ ഈ ധീരവനിതയുടെ ചിത്രങ്ങളേന്തണം, അവര്‍ക്ക് സിന്ദാബാദ് വിളിക്കണം. ഒരു പുരുഷനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കാന്‍ സിനിമാനടനും മന്ത്രിയും സര്‍വോപരി യാമിനി തങ്കച്ചിയുടെ ഭര്‍ത്താവുമായ ഗണേശകുമാരന് നല്കിയ വിവാഹമോചന ഹര്‍ജി ഒന്നു വായിച്ചുനോക്കണം. പീഡകന്മാരായ പുരുഷന്മാരെ നേരിടാന്‍ കൊതിക്കുന്ന ഏത് കുടുംബിനികള്‍ക്കും വായിച്ച് കോള്മയിര് കൊള്ളാനുള്ള വകയുണ്ട് പ്രസ്തുത ഹര്‍ജിയില്‍.
രണ്ടുവര്‍ഷമായി യുഡിഎഫ് മന്ത്രിസഭയില്‍ നിന്ന് ഒന്നെങ്കിലും വീഴുമോ എന്നെങ്കിലും നോക്കി കവണയില്‍ കല്ലുമായി നടന്നവരെയെല്ലാം ഞെട്ടിക്കുന്നതായിരുന്നു ഡോ. തങ്കച്ചിയുടെ പ്രകടനം. ക്രിക്കറ്റ് ഭാഷയില്‍ പറഞ്ഞാല്‍ അതായിരുന്നു ടൈമിംഗ്. വിവാഹമോചന ഹര്‍ജി കൊടുത്ത് മാന്യനാകാന്‍ പുറപ്പെട്ട ഗണേശന്റെ മുഖം തങ്കച്ചി മാന്തിക്കീറി. കരഞ്ഞും പിഴിഞ്ഞും മുഖ്യമന്ത്രിയെ വരെ പ്രതിക്കൂട്ടിലാക്കിയും ഡോക്ടര്‍ മുന്നേറി. തങ്കച്ചി സ്ക്രീനില്‍ നിന്നുമായുമ്പോള്‍ കാണുന്നത് പാവം റിജോയെയാണ്. സാറിനെ മാഡം മര്‍ദ്ദിക്കുന്നത് ഓഫീസുമുറിയുടെ താക്കോല്‍ദ്വാരത്തിലൂടെ ഒളിഞ്ഞുനോക്കിക്കണ്ടതിന്റെ ദൃക്സാക്ഷി വിവരണം. ‘കഴുത്തില്‍ കുത്തിപ്പിടിച്ചു, നെഞ്ചത്ത് ചവിട്ടി…….. എന്റെ സാര്‍ നിലവിളിച്ചു…….’ എന്നൊക്കെ പോകുന്നു ഗണേശഭൃത്യന്റെ വിലാപം.
പിന്നാലെ വന്നത് സാക്ഷാല്‍ ഗണേശന് തന്നെ. പണ്ടും തന്റെ ശരീരമെല്ലാം ഈ തങ്കച്ചി മാന്തിക്കീറാറുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. രാജിയില്ല, ഗൂഢാലോചന എന്നൊക്കെ വേറെയും ചിലത്. രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടിലായിരുന്നു പിന്നെ തങ്കച്ചി. നേരെ മുഖ്യമന്ത്രിക്ക് പരാതി, പിന്നെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍. രാത്രി പന്ത്രണ്ടേന്നടിക്കും മുമ്പ് ഗണേശമന്ത്രി രാജിയെഴുതി. അതാണ് തങ്കച്ചി.
ബാലകൃഷ്ണപിള്ളയദ്ദേഹം മകന് നല്കിയ മുത്താണ് യാമിനിയെന്നും നല്ലൊരു ഡോക്ടറെത്തന്നെ അദ്ദേഹം ഭാര്യയായി നല്‍കിയെന്നുമാണ് മുമ്പ് വെള്ളാപ്പള്ളി പറഞ്ഞത്. നല്ല ഡോക്ടര്‍ എന്നത് ഏത് രോഗത്തിനാണ് എന്ന് ഇപ്പോഴാണ് കേരളം അറിയുന്നത്. കീഴൂട്ട് രാമന്‍പിള്ളയുടെ മകന് ബാലന്‍പിള്ളയ്ക്കും ബാലന്‍പിള്ളയുടെ മകന് ഗണേശന് പിള്ളയ്ക്കും പൊതുവായുള്ള സ്വത്തു വിവരങ്ങള്‍ ഇപ്പോള്‍ അങ്ങാടിപ്പാട്ടാണ്. യാമിനിയൊന്നുപോരാ ഗണേശന്ന് എന്ന് ഭാഷാവൃത്തത്തിന്റെ ലക്ഷണം പഠിപ്പിക്കുന്ന ലാഘവത്തില്‍ പിള്ളയെ ചാരത്തിരുത്തി വെള്ളാപ്പള്ളി പറഞ്ഞതും നമ്മള് കേട്ടതാണ്.
ഗണേശന് ഒരു സിനിമാക്കാരന് മാത്രമായിരുന്നെങ്കില്‍ യാമിനി എപ്പിസോഡിന് ഈ ഗ്ലാമര്‍ ഉണ്ടാകുമായിരുന്നില്ല. സിനിസ്റ്റാറല്ലാത്തതിനാല്‍ യാമിനിയുടെ പേരും പടവും പോലും പത്രത്തില്‍ വരാനുമിടയില്ല. പല സിനിമാക്കാരുടെയും കാര്യത്തിലെന്നപോലെ ഒരു വിവാഹമോചന വാര്‍ത്ത. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലല്ലോ. കൂട്ടത്തില്‍ കേമനായ മന്ത്രി. എല്ലാവരും ഖദറിട്ടപ്പോള്‍ കളര്‍ മാത്രമണിഞ്ഞ ചുള്ളന്. വയസ് അമ്പതോടടുക്കുമ്പോഴും മുപ്പതിന്റെ ചുറുചുറുക്കില്‍ നെല്ലിയാമ്പതി കയറിയ യുവകേസരി. ഉമ്മന്‍ചാണ്ടിയുടെ ‘പ്രിയപുത്രന്’. ‘ഉമ്മന്‍ചാണ്ടിയാണല്ലൊ അവന് അച്ഛനേക്കാളും അച്ഛന്’ എന്ന് ബയോളജിക്കല്‍ ടിപ്പണി കൂടാതെ പിള്ള ചാനല്‍വട്ടത്തില്‍ തട്ടുന്നത് നമ്മള് കേട്ടതാണ്. അങ്ങനെയുള്ള ഗണേശന്റെ ഭാര്യയാകുമ്പോള്‍ യാമിനിക്ക് ഗ്ലാമര്‍ കൂടും. ആരാധകരേറും.
22കോടിയാണ് യാമിനി ചോദിച്ചത്. മധ്യസ്ഥ ചര്‍ച്ചകള്‍ പലവഴിക്ക്. കൊടുത്താല്‍ ഗണേശന് ശേഷിക്കുന്ന മാനം ഭദ്രം, ഇനിയെന്തെങ്കിലും ശേഷിക്കുന്നുവെങ്കില്‍ മാത്രം. ദയനീയമാണ് യാമിനീ പീഡനകഥ വിളമ്പുന്ന സിനിമാമന്ത്രിയുടെ ഹര്‍ജി. ആണെന്നുപറയാന്‍ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതും തകര്‍ന്നു എന്നാണ് ഗണേശന്റെ വിലാപം. ഒപ്പം ഭാര്യ മാന്തിക്കീറിയ മുഖത്തിന്റെ മൂന്നുനാലു ക്ലോസപ് ചിത്രങ്ങളും. ഡോ.യാമിനി പക്ഷേ പ്രസിദ്ധീകരണത്തിന് നല്‍കിയത് നീണ്ട പതിനാറാണ്ടത്തെ പീഡനകഥയാണ്. അതും മകനെക്കൊണ്ട് ഷൂട്ട് ചെയ്യിച്ച് സിഡിയിലുമാക്കി. തെളിവുകളായി അവ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാരിവിതറി. ഇപ്പറഞ്ഞതിനൊക്കെയാണ് തറവാട്ടുഗുണം എന്നൊക്കെ പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്. ഗണേശന് കാളകളിച്ച് നടന്നിരുന്ന കാലത്ത് കൊട്ടാരക്കരക്കാര് പറഞ്ഞിരുന്നത് ‘അച്ഛന്റെയല്ലേ മോന്’ എന്നാണ്.
ഗണേശന് ആദ്യം മന്ത്രിയായ 2001ലും തങ്കച്ചി പീഡനകഥകളുമായി വന്നിരുന്നു. വേര്‍പിരിയലും ഒത്തുചേരലുമൊക്കെയായി അന്നുമുണ്ടായി കഥകള്‍. പക്ഷേ അന്ന് ഇന്നത്തെപ്പോലെ പിന്നാമ്പുറത്ത് അധികം പേരുണ്ടായിരുന്നതായി കേട്ടിട്ടില്ല. ആകെയുള്ളൊരച്ഛന്‍ പുത്രവാത്സല്യം കൊണ്ട് ചെയ്യുന്ന ചെറിയ ചെറിയ പണികള്‍ എന്നേ അതിന് വ്യാഖ്യാനമുണ്ടായിരുന്നുള്ളു. പത്തൊന്‍പത് കൊല്ലത്തെ ദാമ്പത്യം അടിച്ചും പിരിഞ്ഞും ജീവിതം. മൂന്നുകൊല്ലത്തെ പിണക്കത്തിനൊടുവില്‍ 2001 നവംബര്‍ 17ന് ഒരു ഒത്തുചേരല്‍. അതും വാത്സല്യനിധിയായ അച്ഛന്റെ ആഗ്രഹം. അങ്ങനെ പിള്ള ആഗ്രഹിച്ചപ്പോഴെല്ലാം യാമിനി ഇടഞ്ഞു. പിന്നെ ഒത്തുചേര്‍ന്നു. കയ്യിലിരിപ്പ് നന്നല്ലാത്തതിനാല്‍ ഗണേശന് മിണ്ടാട്ടമുണ്ടായില്ല. ആരൊക്കെ വിയോജിച്ചാലും പിള്ളയെങ്കിലും പറയും വെറുതെ ആയില്ല തങ്കച്ചി എന്ന്.
1985ല്‍ ഇരകളിലാണ് ഗണേശന്റെ ഇരപിടിത്തത്തിന്റെ തുടക്കം. ഇപ്പോള്‍ ഇരയാരാണെന്ന അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് എസ്പി ഉമാ ബെഹ്റ. പഞ്ചാബു മോഡലിലും ഇടമലയാറിലുമൊക്കെ കുടുങ്ങി പിള്ള സ്വയം ചീത്തയാക്കിയ ആ പേര് ഒന്നു നന്നാക്കാന്‍ മകന് കച്ചകെട്ടിയിറങ്ങിയതോടെയാണ് കൊട്ടാരക്കരക്കാര്‍ക്കും മഹാഗണപതിക്കും മാത്രമറിയുമായിരുന്ന ഇരകളുടെ കുടുംബകഥ മിനിസ്ക്രീനില്‍ നിറഞ്ഞാടാന്‍ തുടങ്ങിയത്. ഗണേശന് ഒരു കൊച്ചുമിടുക്കനാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ സാക്ഷ്യപത്രം. മിടുക്ക് പാരമ്പര്യ ഗുണമാണെന്ന് അച്ഛനെയും മകനെയുമറിയുന്നവര്‍ തലകുലുക്കി സമ്മതിക്കും. ഗണേശന്റെ മിടുക്കിന് ഇരകളായ 22 കുടുംബിനികളുടെ പേരും വിലാസവും പോക്കറ്റിലിട്ടാണ് ചീഫ് വിപ്പിന്റെ വെല്ലുവിളി. കൂട്ടത്തില്‍ കൂടുതല്‍ ചരിത്രം നാട്ടുകാരറിയുമെന്ന് താക്കീതും. എങ്കിലും വകുപ്പ് ഭരണത്തില്‍ ഗണേശന് പുലിയായിരുന്നുവെന്ന് ഒരടക്കം പറച്ചിലുണ്ട്. ഭരണത്തിരക്കിന്റെ ഇടവേളകളിലായിരുന്നു അദ്ദേഹം യാമിനീ മര്‍ദ്ദനത്തിന് സമയം കണ്ടെത്തിയിരുന്നതത്രെ. എന്തായാലും ഇപ്പോള്‍ പടിയിറക്കമാണ്.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: