കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നാറ്റോ ആക്രമണത്തിലും കാര്‍ബോംബ് സ്ഫോടനത്തിലും കുട്ടികളും സൈനികരും ഉള്‍പ്പടെ പതിനെട്ട് പേര് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. താലിബാന് ഭീകരരെ പിടികൂടുന്നതിനായി നാറ്റോ നടത്തിയ വ്യോമാക്രമണത്തിലാണ് പത്ത് കുട്ടികള്‍ ഉള്‍പ്പടെ പന്ത്രണ്ട് പേര് കൊല്ലപ്പെട്ടത്.
പാക്കിസ്ഥാനടുത്ത് കുനാര്‍ പ്രവിശ്യയിലെ ഷിഗാള് ജില്ലയില്‍ ശനിയാഴ്ചയായിരുന്നു നാറ്റോ അക്രമണം നടന്നത്. രണ്ട് പ്രധാന നേതാക്കളടക്കം ആറ് താലിബാന് ഭീകരരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവരെ ലക്ഷ്യം വച്ചായിരുന്നു വ്യോമാക്രമണമെന്നും നാറ്റോ വക്താവ് അറിയിച്ചു. അഫ്ഗാന്-നാറ്റോ സൈന്യങ്ങള്‍ സംയുക്തമായാണ് ആക്രമണം നടത്തിയതെന്ന് വക്താവ് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ഏതെങ്കിലും ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അറിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
കൊല്ലപ്പെട്ടവരിലേറേയും സ്വന്തം വീടുകളില്‍ ഉണ്ടായിരുന്നവരാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കുട്ടികള്‍ അധികവും മരിച്ചത് വീടുകള്‍ തകര്‍ന്നുവീണാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. നാറ്റോയും അഫ്ഗാന് ഭരണകൂടവും തമ്മിലുള്ള കരാര്‍ പ്രകാരം വ്യോമാക്രമണം നടത്താന്‍ പാടില്ലാത്ത ജനവാസ പ്രദേശത്താണ് ഇപ്പോള്‍ ആക്രമണമുണ്ടായിരിക്കുന്നത് എന്നത് രാജ്യത്ത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ആക്രമണത്തില്‍ അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി അനുശോചനം രേഖപ്പെടുത്തി. ഇതോടൊപ്പം ജനവാസ പ്രവിശ്യകളിലെ വ്യോമസേനാ വിന്യാസങ്ങള്‍ നിര്‍ത്തലാക്കാനും ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. നാറ്റോ സൈന്യത്തെ രാജ്യത്ത് നിന്നും പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അഫ്ഗാനില്‍ അക്രമണങ്ങള്‍ തുടര്‍കഥയാകുന്നത്.
അഫ്ഗാനിസ്താനിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തിലാണ് യുവനയതന്ത്രജ്ഞയും മൂന്ന് സൈനികരും ഉള്‍പ്പെടെ അഞ്ച് യു.എസ് പൗരന്മാര് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു. കിഴക്കന്‍മേഖലയിലുണ്ടായ ആക്രമണത്തിലാണ് മറ്റൊരു യു.എസ്. പൗരന് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: