അടുത്തയിടെ കത്തോലിക്കരുടെ വിവാഹമോചനം കാനോന്‍ നിയമത്തിന്‍പടി നടത്തണമെന്ന പള്ളിക്കോടതിയുടെ വിധി രാഷ്ട്രം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോ സുപ്രീംകോടതിയെ സമീപിച്ചു എന്ന പത്രവാര്‍ത്ത കണ്ടു. ഇന്ത്യന്‍ ഭരണഘടന 44-ാം വകുപ്പ് ഇങ്ങനെ പറയുന്നു. “പൗരന്മാര്ക്ക് ഭാരതത്തിന്റെ ഭൂപ്രദേശം ഒട്ടാകെ ഏകരൂപമായ ഒരു സിവില്‍ നിയമസംഹിത സംപ്രാപ്തമാക്കുവാന് രാഷ്ട്രം യത്നിക്കേണ്ടതാണ്.” ഇന്ത്യ സ്വതന്ത്രമായപ്പോള്‍ 558 നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഭരണാധികാരത്തിന് കീഴിലുള്ള ഭൂപ്രദേശവും വിവിധ മതനിയമങ്ങളും പ്രാദേശിക പാരമ്പര്യ നിയമങ്ങളും നിലവിലുണ്ടായിരുന്നു. ആ നിയമങ്ങളെയെല്ലാം ഏകരൂപമാക്കിത്തീര്ക്കുന്നതിനുള്ള പരിശ്രമമാണ് രാഷ്ട്രം ഇക്കാലമത്രയും നടത്തിപ്പോന്നത്. വിവിധ മതങ്ങള്‍ക്കും ജാതികള്‍ക്കും അവരവരുടേതായ വിവാഹ-വിവാഹമോചന നിയമങ്ങളുണ്ട്. അവയെ ഏകരൂപമാക്കുവാനുള്ള പരിശ്രമത്തിലാണ് രാഷ്ട്രം. ഇന്ത്യയിലാകെ ഭരണഘടനയ്ക്കനുസൃതമായി പൊതു സിവില്‍ കോഡ് നടപ്പിലാക്കുന്നതിനിടയിലാണ് കത്തോലിക്കര്‍ക്ക് അവരുടെ മത നിയമപ്രകാരമുള്ള വിവാഹമോചനത്തിന് ഗവണ്മെന്റ് അംഗീകാരം നല്‍കണമെന്ന ഈ ആവശ്യം.
ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകമാണ് വിവാഹം. വിവാഹബന്ധത്തിലൂടെയാണ് പൗരന്മാരുണ്ടാകുന്നതും ഒരു പ്രദേശം രാഷ്ട്രമായിത്തീരുന്നതും. ജനവാസമില്ലാത്ത സഹാറായെ ഒരു രാഷ്ട്രമാക്കുവാന്‍ സാധ്യമല്ല. കാരണം സഹാറായില്‍ പൗരന്മാരില്ല. അപ്പോള്‍ ഒരു രാഷ്ട്രം എന്ന ആശയത്തിന് പൗരന്മാരുടെ സംഘാതം എന്ന് വേണമെങ്കില്‍ വിളിക്കാം. പൗരന്മാരില്ലെങ്കില് രാഷ്ട്രമില്ല. രാഷ്ട്രത്തിന്റെ അടിത്തറയായ പൗരന്മാര് തമ്മിലുണ്ടാക്കുന്ന എല്ലാ കരാറുകളും രാഷ്ട്ര നിയമത്തിന് കീഴിലായിരിക്കണം. കാരണം കരാറുകള്‍ നടപ്പിലാക്കാനുള്ള രാഷ്ട്രീയാധികാരം രാഷ്ട്രത്തിനുമാത്രമേയുള്ളൂ. ഈ അധികാരം മറ്റാര്‍ക്കും കൊടുക്കാവുന്നതല്ല.
വിവാഹം പ്രഥമമായും ഒരു കരാറാണ്. സ്ത്രീയും പുരുഷനുംകൂടി ഒരുമിച്ചു ജീവിച്ചുകൊള്ളാമെന്നുള്ള ഒരു കരാര്‍. ഈ കരാറനുസരിച്ച് വിവാഹത്തിലേര്‍പ്പെടുന്ന ഓരോ വ്യക്തിക്കും ഇതര വ്യക്തിയുടെമേല്‍ ചില അവകാശങ്ങള്‍ ജനിക്കുന്നു. ഇന്നലെവരെ സ്വതന്ത്രമായ ഒരു സ്ത്രീ വിവാഹബന്ധത്തിലേര്‍പ്പെടുമ്പോള്‍ ആ പുരുഷന്റെ സ്വത്തില്‍ മൂന്നിലൊന്ന് അവകാശിയായിത്തീരും. അതുപോലെ മറിച്ചും. ഇവര്‍ മാത്രമല്ല ഇവരുടെ മക്കള്‍ക്കും നൈയാമികമായ ചില അവകാശങ്ങള്‍ പിതാവിന്റെയും മാതാവിന്റെയും സമ്പത്തിന്റെമേല്‍ ജനിക്കുന്നു.
വിവാഹത്തെ വിവിധ ജനതകള്‍ വിവിധ രീതിയിലാണ് കാണുന്നത്. രാഷ്ട്രത്തിന്റെ ദൃഷ്ടിയില് വിവാഹം ഒരു കരാറാണ്. അതുകൊണ്ടാണ് ഇപ്പോള്‍ എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണം എന്ന നിയമമുണ്ടായത്. ലോകത്തെമ്പാടും ഇതാണ് നില. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നില്ലെങ്കില്‍ ഒരു സ്ത്രീക്കും പുരുഷനും പരസ്പ്പരം നൈയാമികമായ അവകാശങ്ങള്‍ ഉണ്ടാകുകയില്ല. ഒരു സ്ത്രീയും പുരുഷനുംകൂടി ഒരുമിച്ചു താമസിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. പക്ഷേ ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിച്ച് കുട്ടികളുണ്ടായാല്‍ ആ കുട്ടികള്‍ക്ക് ജന്മം നല്കിയ പിതാവിന്റെ സ്വത്തിന് വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ യാതൊരു അവകാശവും കുട്ടികള്‍ക്ക് ഉണ്ടായിരിക്കുകയില്ല. ഓരോ മതങ്ങളും ജാതികളും പൗരസഞ്ചയത്തിനും വ്യത്യസ്തങ്ങളായ ആചാരമര്യാദകള്‍ വിവാഹത്തോടനുബന്ധിച്ചിട്ടുണ്ട്. പരസ്പ്പരം മോതിരം മാറുക, പരസ്പ്പരം മാല ചാര്‍ത്തുക, താലികെട്ടുക, പുടവ കൊടുക്കുക എന്നിങ്ങനെ ഓരോ വിഭാഗത്തിനും അവരവരുടേതായ ആചാരങ്ങളുണ്ട്. ഈ ആചാരങ്ങള്‍ നിറവേറ്റി എന്നതുകൊണ്ട് കരാര്‍ നൈയാമികമാകുകയില്ല. മറിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുക തന്നെ വേണം. അതുപോലെ തന്നെ ഈ കരാറില്‍നിന്നും പരസ്പ്പരം പിന്‍വാങ്ങുമ്പോള്‍ ഭാര്യാ ഭര്ത്താക്കന്മാര്ക്ക് അവരുടെ അവകാശങ്ങള്‍ നിയമം അനുസരിച്ച് ഇല്ലാതാവുകയില്ല. കാരണം കരാറുകള്‍ റദ്ദാക്കണമെങ്കില്‍ അതിന്റേതായ നടപടി ക്രമങ്ങള്‍ ആവശ്യമാണ്.
കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിവാഹം കേവലം കരാര്‍ മാത്രമല്ല, മറിച്ച് അത് ഒരു കൂദാശ കൂടിയാണ്. കൂദാശ എന്നാല്‍ ഈശ്വരാനുഗ്രഹദായകമായ ഒരു കര്‍മം. ഈ കര്‍മം നിര്‍വഹിക്കുന്നത് ഭാര്യയും ഭര്‍ത്താവും കൂടിയാണ്. അവരാണ് കാര്മികര്. പുരോഹിതന് കേവലം സാക്ഷിമാത്രമാണ്.കത്തോലിക്കാ സഭയ്ക്ക് ഇത് സംബന്ധമായി രണ്ടു നിയമസംഹിതകളുണ്ട്. 1) “കോഡ് ഓഫ് കാനോന്‍ ലോ”. ലോകത്തെമ്പാടുമുള്ള ലത്തീന്‍ ക്രിസ്ത്യന്‍ വിഭാഗത്തിനുവേണ്ടിയുള്ള നിയമം. 2) “പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള പൗരസ്ത്യ കാനോന്‍ നിയമം.” ഈ രണ്ടു കാനോന്‍ നിയമം അനുസരിച്ചും കത്തോലിക്കര്‍ക്ക് വിവാഹമോചനം അസാധ്യമാണ്.
പൗരസ്ത്യ സഭകളുടെ കാനോന്‍ നിയമം 853 ഇങ്ങനെ പറയുന്നു. “സംയോഗം വഴിയായി പൂര്‍ണത കൈവന്നിട്ടുള്ള കൗദാശികവിവാഹബന്ധം വേര്പെടുത്തുവാന് ഏതെങ്കിലും മാനുഷിക ശക്തിക്കോ, മരണത്തിനല്ലാതെ മറ്റേതെങ്കിലും കാരണത്തിനോ കഴിയില്ല.”
കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം സഭാനിയമം അനുസരിച്ച് കൂദാശാകര്മംകൊണ്ട് മാത്രം വിവാഹം പൂര്‍ണമാകുകയില്ല. പരസ്പ്പരം സമ്മതിച്ച് നടക്കുന്ന ആചാരപരമായ നടപടികള്‍ക്കുശേഷം ഭാര്യാഭര്ത്താക്കന്മാര് പരസ്പ്പരം ലൈംഗികമായി ബന്ധപ്പെടണം. ഈ ബന്ധത്തോടുകൂടി മാത്രമേ ഒരു കത്തോലിക്കാ വിവാഹം പൂര്‍ണമാകുകയുള്ളൂ. അങ്ങനെ പൂര്ണമാക്കപ്പെട്ട കരാര്‍ റദ്ദാക്കാന്‍ കത്തോലിക്കാ സഭാ നിയമം അനുസരിച്ച് ഒരു മാനുഷിക ശക്തിക്കും സാധ്യമല്ല. ആ നിലയ്ക്ക് കത്തോലിക്കാര്‍ക്ക് വിവാഹമോചനം ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ ഒരു വിവാഹം കത്തോലിക്കാ വിവാഹനിയമത്തിന് അനുസരിച്ചായിരുന്നില്ല എന്ന് തെളിയിക്കുമ്പോള്‍ മാത്രമാണ് കത്തോലിക്കാ സഭാധികാരം വിവാഹത്തിന്റെ സ്ഥിരതയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. കാനോന്‍ നിയമത്തില്‍ വിവാഹത്തിന് തടസമാകുന്ന കാര്യങ്ങള്‍ വിശദമായി എഴുതിയിട്ടുണ്ട്. വിവാഹാവസരത്തില്‍ ആ തടസ്സങ്ങള്‍ നിലനിന്നിരുന്നു എന്നു തെളിയിച്ചാല്‍ വിവാഹം നടന്നിട്ടേയില്ല എന്ന് സഭ പ്രഖ്യാപിക്കുന്നു. ഇവിടെ വിവാഹമോചനമല്ല നടക്കുന്നത്, വിവാഹമേ നടന്നിട്ടില്ല എന്നാണ്.
ഈ വ്യവസ്ഥ രാഷ്ട്രം അംഗീകരിക്കണമെന്നാണ് സഭയുടെ ആവശ്യം. വിവാഹസംബന്ധമായ എല്ലാകാര്യങ്ങളും നിശ്ചയം മുതല്‍ സ്ഥലത്തെ വികാരിയച്ചന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് നടക്കുന്നത്. വിവാഹത്തിനുള്ള തടസ്സങ്ങള്‍ ഏതെല്ലാമാണെന്ന് ഈ അവസരത്തില്‍ ഇരുകൂട്ടരേയും ബോധ്യപ്പെടുത്താന്‍ സഭയ്ക്ക് കഴിയണം; കഴിയുന്നുമുണ്ട്. മാത്രമല്ല ഇപ്പോള്‍ വിവാഹത്തിന് മുമ്പ് മൂന്ന് ദിവസത്തെ ധ്യാനവും പള്ളിയില്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അങ്ങനെ വിവാഹത്തെക്കുറിച്ച് പൂര്‍ണമായ അറിവുള്ള രണ്ടുപേര്‍ വിവാഹബന്ധത്തിലേര്‍പ്പെട്ടു കഴിഞ്ഞിട്ടും പിന്നെയും വിവാഹം അസാധുവാക്കുക എന്നത് തികച്ചും അസ്വീകാര്യമാണ്. വിവാഹം കഴിഞ്ഞ് കുട്ടികളും ജനിച്ചതിനുശേഷം മൂന്നോ നാലോ കൊല്ലങ്ങള്‍ക്കുമുമ്പ് നടന്ന വിവാഹം സാധുവല്ല എന്ന് പ്രഖ്യാപിച്ചു കഴിയുമ്പോള്‍ നിസ്സഹായയാകുന്നത് സ്ത്രീകളാണ്. കാരണം എന്റെ അറിവില്‍ പെട്ടിടത്തോളം കുട്ടികളുള്ള പലരും അവരുടെ സ്വാധീനം ഉപയോഗിച്ച് വിവാഹം അസ്ഥിരപ്പെടുത്തിയിട്ടുണ്ട്. വിവാഹം അസ്ഥിരപ്പെടുത്തുകയാണെങ്കില്‍ വിവാഹത്തില്‍ ജനിക്കുന്ന കുട്ടിക്ക് പിതാവിന്റെ സ്വത്തിന്മേല് ഒരു അവകാശവും ഉണ്ടാകുകയില്ല. വിവാഹം നടന്നില്ല എന്ന് സഭ പ്രഖ്യാപിക്കുമ്പോള്‍ അന്നുവരെ സ്ത്രീപുരുഷന്മാര് ലൈംഗികമായി ബന്ധപ്പെട്ടത് സഭയുടെ ദൃഷ്ടിയില് വ്യഭിചാരമായേ വരുകയുള്ളൂ. വിവാഹത്തോടനുബന്ധമായി സ്ത്രീക്കും മക്കള്‍ക്കും പുരുഷന്റെ സ്വത്തിന്മേല് ചില അവകാശങ്ങളുണ്ട്. വിവാഹം നടന്നില്ല എന്ന് സഭ പ്രഖ്യാപിക്കുന്നതോടെ ഈ അവകാശങ്ങളെല്ലാം നഷ്ടപ്പെടുകയും സ്ത്രീകളും കുട്ടികളും ഇതിന്റെ ദുര്‍ഫലം അനുഭവിക്കേണ്ടിവരുകയും ചെയ്യുന്നു. കോടതിവഴിയുള്ള വിവാഹമോചനം നടന്നാല്‍ സ്ത്രീക്കും കുട്ടികള്‍ക്കും പുരുഷന് ചെലവിനുള്ള പണം കൊടുക്കാന്‍ ബാധ്യസ്ഥനാണ്. വിവാഹത്തില്‍ ജനിച്ച കുട്ടികള്‍ക്ക് പിതാവിന്റെ സ്വത്തിന്മേല് അവകാശവും ഉണ്ടായിരിക്കും.
രാഷ്ട്രനിയമമാണോ മതനിയമമാണോ വിവാഹബന്ധത്തെ സംബന്ധിച്ച അവസാനവാക്ക് എന്നുള്ള അതിപ്രധാനമായ ഒരുചോദ്യം ഇവിടെ ഉദിച്ചിരിക്കുകയാണ്. രാഷ്ട്രനിയമത്തെ മതനിയമം മറികടക്കുകയോ? ഇത് അനുവദിച്ചുകൊടുത്താല്‍ എല്ലാ മതക്കാരും അവരവരുടേതായ മതനിയമം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി ആവശ്യപ്പെടുകയില്ലേ? ഭരണഘടനയുടെ 44-ാം വകുപ്പിന് കൊലക്കയര്‍ ആകുകയില്ലേ ഇത്? ഇന്ന് എല്ലാ വിവാഹങ്ങളും ഗവണ്മെന്റില് രജിസ്റ്റര്‍ ചെയ്യണമെന്ന് നിബന്ധനയുണ്ട്. മാത്രമല്ല വിവാഹത്തില്‍ ഏര്‍പ്പെടുന്ന ഇരുകക്ഷികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമവും ഉണ്ട്. ആ നിയമവ്യവസ്ഥതിക്ക് കത്തോലിക്കര്‍ പുറത്താണ് എന്നുവരുമ്പോള്‍ ഭരണഘടനയുടെ പരമാധികാരം കത്തോലിക്കരെ സംബന്ധിച്ചെങ്കിലും ഇല്ലെന്നാകുകയാണ്.
രാഷ്ട്രം മതകോടതിക്ക് വഴങ്ങിയാല്‍ ഇന്നലെവരെ ജാതിമത വര്‍ഗങ്ങളായി മാറ്റിനിര്‍ത്തിയിരുന്ന ജനതകളെയെല്ലാം ഒരേ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിനുള്ള പരിശ്രമത്തിന് തുരങ്കം വയ്ക്കലായിരിക്കും സാധ്യമാകുക. അത് ഒരു പരമാധികാര രാഷ്ട്രത്തിന് അംഗീകരിക്കാനാകുമോ?
ജോസഫ് പുലിക്കുന്നേല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: