തിരുവനന്തപുരം: ഗണേഷ്-യാമിനി വിഷയത്തില്‍ അടിയന്തപ്രമേയത്തിന് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഗണേഷ്-യാമിനി പ്രശ്നം ചര്‍ച്ച ചെയ്ത് സമയം കളയാനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
യാമിനിക്കെതിരെ കോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന ഗണേഷിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐയിലെ വി.എസ്. സുനില്‍ കുമാറാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. പരാതിക്കാരിയായ യാമിനി തങ്കച്ചിയെ മുഖ്യമന്ത്രി വഞ്ചിച്ചെന്നു സുനില്‍ കുമാര്‍ ആരോപിച്ചു.
മന്ത്രിസഭയെ രക്ഷിക്കാനായി മുഖ്യമന്ത്രി പദം ഉമ്മന്‍ചാണ്ടി ദുരുപയോഗം ചെയ്തു. ഒരംഗത്തെ രക്ഷിക്കാന്‍ സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
തന്റെ നിര്‍ദേശ പ്രകാരമല്ല മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കോടതിയെ സമീപിച്ചതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയെ അറിയിച്ചു.
കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലും ഗണേഷ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ അറിവോടെയാണു ഗണേഷ് കോടതിയെ സമീപിച്ചെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരേ പ്രശ്നം ഒന്നിലധികം തവണ നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതു ചട്ടലംഘനമാണെന്നു സ്പീക്കര്‍ ജി. കാര്ത്തികേയന് റൂളിങ് നല്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നു പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഗാര്‍ഹിക പീഡനത്തെ കുടുംബപ്രശ്നമായി ഒതുക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ഇറങ്ങിപ്പോകുന്നതിന് മുമ്പ് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: