തിരുവനന്തപുരം: തിരുവന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും ഇന്നലെ സൂര്യാഘാതത്തില്‍ നാല്പേര്‍ക്ക് പൊള്ളലേറ്റു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അലി അക്ബര്‍ഷാ (62), കൊല്ലം പള്ളിത്തോട്ടം അഞ്ജലി നഗര്‍-21-ല്‍ റെയ്നോള്‍ഡ്-സിന്ധു ദമ്പതിമാരുടെ മകള്‍ ആഷ്ണി(4) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അലിഅക്ബര്‍ ഷാ യുടെ ഇടതുതോള്‍ ഭാഗത്താണ് പൊള്ളലേറ്റത്. വീട്ടിലെ ആവശ്യത്തിനായി വാങ്ങിയ മല്‍സ്യം വീടിന്റെ ടെറസ്സില്‍ ഉണക്കാനിടുമ്പോഴാണ് സൂര്യാഘാതമേറ്റത്. താഴെയിറങ്ങിയ ഇദ്ദേഹത്തിന്റെ തോള്‍ഭാഗം ആദ്യം മരവിപ്പും പിന്നീട് നീറ്റലും അനുഭവപ്പെട്ടു. കുറച്ച് തണുത്തവെള്ളമെടുത്ത് കഴുകി നോക്കിയെങ്കിലും ഒരു മണിക്കൂര്‍ കഴിയുന്നതിനുമുമ്പുതന്നെ വെയിലേറ്റ ഭാഗം പൊള്ളയതായി മനസ്സിലായി. ആശുപത്രിയില്‍ പോയി പരിശോധിക്കുകയും പ്രാഥമിക ചികില്‍സ ലഭിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞ സമീപവാസികള്‍ ആശങ്കയിലാണ്.
പള്ളിത്തോട്ടത്തെ അംഗന്‍വാടിക്ക് മുമ്പില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ആഷ്ണിക്ക് സൂര്യാഘാതം ഏറ്റത്. രണ്ടുദിവസം മുന്‍പ് പെണ്‍കുട്ടിയുടെ ദേഹത്ത് അസഹ്യമായ ചൊറിച്ചില്‍ ഉണ്ടായി. ഇന്നലെ ദേഹത്ത് കുമിളകള്‍ രൂപപ്പെടുകയും തൊലി പൊട്ടുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആഷ്ണിയ്ക്ക് സൂര്യാഘാതം മൂലമുണ്ടായ പൊള്ളലാണ് ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ആലപ്പുഴ ജില്ലയില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റു. മണ്ണഞ്ചേരിയില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കും പുന്നപ്ര സ്വദേശിയായ മേസ്തിരി തൊഴിലാളിക്കുമാണ് സൂര്യാഘാതമേറ്റത്.പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം വാര്‍ഡ് പൂന്താനിശേരില് ഫ്രാന്‍സിസി (46)നാണ് സൂര്യാഘാതമേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.30ന് ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപമാണ് സൂര്യാഘാതമേറ്റത്. വലതു കൈത്തണ്ടയില്‍ സാരമായി പൊള്ളലേറ്റു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനാല്‍ ജോലിക്ക് പോകാന്‍ കഴിയുന്നില്ലെന്നും ഫ്രാന്‍സിസ് പറഞ്ഞു. മണ്ണഞ്ചേരി പൊന്നാട് സിയാ മന്‍സിലില്‍ ഹമീദിന്റെ മകന് ഹാരിസി (24)നാണ് ഇന്നലെ സൂര്യാഘാതമേറ്റത്. ടിപ്പര്‍ ലോറി ഡ്രൈവറായ ഇയാള്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് വാഹനം റോഡരികില്‍ ഒതുക്കി പുറത്തിറങ്ങി നില്ക്കുമ്പോള് ദേഹമാസകലം പൊള്ളലേറ്റ് കുമിളകള്‍ രൂപപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: