ഇന്ത്യക്കാരടക്കം ലക്ഷക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയില്‍ സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി നിതാഖാത്ത് നിയമം നടപ്പാക്കാനുള്ള തീരുമാനം കേരളീയര്‍ക്ക് കനത്ത ആഘാതമാണ് നല്‍കിയത്. രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും പത്ത് ശതമാനം അവിടത്തുകാര്‍ വേണം എന്ന വ്യവസ്ഥയാണ് നിതാഖാത്ത് നിയമത്തിനുള്ളത്. ഈ വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി തൊഴില്‍ സംരംഭകര്‍ രാജ്യം വിടണമെന്നായിരുന്നു രാജകല്പ്പന. നിരവധിപേര്‍ തൊഴില്‍രഹിതരായി നാട്ടിലേയ്ക്ക് മടങ്ങി എത്തുകയും ചെയ്തിരുന്നു. കഴിഞ്ഞമാസം 30 നാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഇതേത്തുടര്‍ന്ന് രാത്രിയിലും പകലും റെയ്ഡ് നടത്തിവരുകയായിരുന്നു. സൗദിയില്‍ നിതാഖാത് മാനദണ്ഡങ്ങളുടെ പൂര്‍ത്തീകരണ പരിശോധന മൂന്ന് മാസത്തേയ്ക്ക് നിര്‍ത്തി വെയ്ക്കാന്‍ അബ്ദുല്ല രാജാവ് ഉത്തരവിറക്കി. പക്ഷെ ഈ സമയപരിധിക്കുള്ളില്‍ അനധികൃത കുടിയേറ്റക്കാര്‍ തൊഴില്‍ സംബന്ധമായ രേഖകള്‍ കാണിക്കേണ്ട നിശ്ചിത സ്പോണ്‍സര്‍മാരുടെ കീഴില്‍ വ്യക്തമായ രേഖകളോടെ ജോലി ചെയ്യാം. അല്ലാത്തവര്‍ രാജ്യം വിടണം.
നിതാഖാത് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ പത്തില്‍ താഴെ ആളുകള്‍ ജോലി ചെയ്യുന്ന വിദേശികളുടെ സ്ഥാപനങ്ങളില്‍ മാര്‍ച്ച് 27 ന് മുന്‍പ് സ്വദേശികളെക്കൂടി നിയോഗിച്ചിരിക്കണം എന്നാണ് വ്യവസ്ഥ. ഇവിടെ പരിശോധന ശക്തമാക്കാനും തീരുമാനമെടുത്തിരുന്നു. ഈ പരിശോധന കര്‍ശനമായതോടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ മടങ്ങി. പെട്ടെന്നുള്ള വിദേശികളുടെ പിന്‍വാങ്ങല്‍ ജിദ്ദ പോര്‍ട്ടിലെ ചരക്കുനീക്കം സ്തംഭനാവസ്ഥയിലാക്കുകയും ജിദ്ദ വിമാനത്താവള പ്രവര്‍ത്തനത്തിനെ മന്ദഗതിയിലാക്കുകയും മറ്റും ചെയ്തതോടെയാണ് സൗദി രാജാവിനെ പുനര്‍വിചിന്തനത്തിന് വിധേയനാക്കി കാലാവധി മൂന്നുമാസത്തേയ്ക്ക് നീട്ടാന്‍ പ്രേരിപ്പിച്ചത്.
രേഖകള്‍ മാറ്റാന്‍ അനുവദിച്ച സമയം തികയില്ല എന്ന പരാതിയിന്മേലാണ് സമയം നീട്ടിയത്. പക്ഷെ നിതാഖാത് നിയമം നടപ്പാക്കുന്ന കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും സൗദി സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷെ അനധികൃത കുടിയേറ്റവും സ്വദേശിവല്‍ക്കരണവും രണ്ടായി കാണാന്‍ തയ്യാറാണെന്ന് പ്രവാസി മന്ത്രി വയലാര്‍ രവിയുമായുള്ള ചര്‍ച്ചയില്‍ സൗദി സര്‍ക്കാര്‍ വ്യക്തമാക്കി.
മതിയായ രേഖകളില്ലാതെ സൗദിയില്‍ കഴിയുന്നവര്‍ക്ക് രേഖകള്‍ സമ്പാദിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി ഇ.അഹമ്മദും പറയുന്നു. സ്പോണ്‍സര്‍ഷിപ്പ് മാറ്റല്‍, ഇക്കാമ പുതുക്കല്‍ തുടങ്ങിയവയ്ക്ക് ചെലവ് അരലക്ഷം രൂപയാണ്. തുച്ഛ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് താങ്ങാനാകാത്തതാണ്. പണം ഇല്ലാത്തവര്‍ക്ക് നാട്ടിലേക്ക് മടങ്ങുകയല്ലാതെ വേറെ മാര്‍ഗമില്ല. അല്ലാത്തപക്ഷം തടവുശിക്ഷയും ആയിരം റിയാല്‍ മുതല്‍ 50,000 രൂപ വരെ നിയമലംഘനത്തിന് പിഴയും നല്‍കേണ്ടിവരും. രേഖകളില്ലാത്തവരെ തുടരാന്‍ അനുവദിക്കില്ലെന്ന് സൗദി അംബാസഡര്‍ വയലാര്‍ രവിയോട് വ്യക്തമാക്കുകയും ചെയ്തു. 3475 ഇന്ത്യക്കാരാണ് സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മന്ത്രിതല സംഘം സൗദി സന്ദര്‍ശിക്കാന്‍ തയ്യാറാണെങ്കിലും സൗദി തൊഴില്‍ മന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ യാത്ര നീട്ടിവെയ്ക്കുകയായിരുന്നു. ഈ മാസം 27 ന് കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തില്‍ മന്ത്രിതല സംഘം സൗദി സന്ദര്‍ശിക്കുമെന്നാണ് ഇപ്പോള്‍ കേന്ദ്രം അറിയിക്കുന്നത്.
സൗദി അറേബ്യ നിതാഖാത്ത് നിയമം നടപ്പാക്കുന്ന കാര്യം ഉറപ്പായിരുന്നിട്ടും കേന്ദ്രം നിഷ്ക്രിയമായിരുന്നു. സൗദിയുമായി ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതിരുന്ന കേന്ദ്രം ഇപ്പോള്‍ അവകാശപ്പെടുന്നത് നിതാഖാത് നിയമം നടപ്പാക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചത് കേന്ദ്ര ഇടപെടല്‍ മൂലമാണെന്നായിരുന്നു. പക്ഷെ ഈ കള്ളവാദം പൊളിച്ചു സൗദി അംബാസഡര്‍ വയലാര്‍ രവിയെ സന്ദര്‍ശിച്ച് വ്യക്തമാക്കിയത് നിതാഖാത് നിയമം നടപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്നാണ്. ഈ നിയമം നടപ്പാക്കിയാല്‍ ഇന്ത്യക്കാര്‍ക്ക് പകരം ജോലി ചെയ്യുന്നത് മ്യാന്‍മര്‍കാരായ രോഹിംഗ്യ മുസ്ലീംകളായിരിക്കുമത്രെ. സൗദിയില്‍ ആറുലക്ഷം രോഹിംഗ്യ മുസ്ലീങ്ങള്‍ ഉണ്ടെന്നാണ് സൗദി ഗസറ്റ് വെളിപ്പെടുത്തിയത്. വിദേശികള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാകുന്ന ജോലികളുടെ ഒഴിവിലേയ്ക്ക് സൗദിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭയാര്‍ത്ഥികളായെത്തിയ രോഹിംഗ്യ മുസ്ലീങ്ങളെ നിയമിക്കാന്‍ സാധ്യതയുണ്ട്. ഈ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം കൊടുക്കാന്‍ തീരുമാനമായതാണ്. തൊഴിലില്ലായ്മയില്‍ വലയുന്ന കേരളത്തിന് സൗദിയില്‍നിന്ന് മടങ്ങിവരുന്ന മലയാളികള്‍ പ്രശ്നമാകുമെന്നുറപ്പാണ്. സൗദി മലയാളികളുടെ വരുമാനം നഷ്ടമാകുന്നു എന്നുമാത്രമല്ല, ഇവര്‍ തൊഴിലില്ലായ്മയില്‍ വലയുന്നവരുടെ കൂടെ അണിചേരുകയും ചെയ്യും. നിരവധി കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലാകാന്‍ പോകുന്നത്. സൗദി അറേബ്യ കനിഞ്ഞുതന്ന നിതാഖാത് അവധി നീട്ടല്‍ സമയത്തിനുള്ളില്‍ ഇവര്‍ക്ക് പുതിയ സ്പോണ്‍സര്‍മാരെ കണ്ടെത്താനും ജോലിയില്‍ തുടരാനും സാധിക്കട്ടെ എന്നാണ് കേരളത്തിന്റെ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: