തിരുവനന്തപുരം: ഡീസല്‍ സബ്സിഡി എടുത്തുകളഞ്ഞതിനെ തുടര്‍ന്നു കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ നീങ്ങുന്ന കെഎസ്ആര്‍ടിസി ചരിത്രത്തിലെ ഏറ്റവുംവലിയ നഷ്ടത്തിലേക്ക്. കോര്‍പ്പറേഷന്റെ വരവും ചെലവും തമ്മിലുള്ള അന്തരം കുതിച്ചുയരുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍മാത്രം കോര്പ്പറേഷന് 152.89 കോടിയുടെനഷ്ടം. ഫെബ്രുവരിയെ അപേക്ഷിച്ചു 25.5 കോടിയുടെ അധികനഷ്ടമാണുണ്ടായത്. ഡീസല്‍ വില വര്‍ധനമൂലം സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയുടെ നിലനില്പുതന്നെ ഇതോടെ അപകടത്തിലായി.
അതേസമയം, കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ്വരുമാനം മാര്‍ച്ചില്‍ വര്‍ധിച്ചു. ഫെബ്രുവരിയില്‍ 123.73 കോടി രൂപയായിരുന്നു വരുമാനമെങ്കില്‍ മാര്‍ച്ചില്‍ അത് 141.46 കോടി രൂപയായി. 17.73 കോടി രൂപയുടെ വര്‍ധന. എന്നാല്‍ അതിനൊപ്പം ചെലവും കൂടിയതോടെ നഷ്ടവും കൂടി. മാര്‍ച്ചില്‍ ഡീസല്വാങ്ങാന്മാത്രം കെഎസ്ആര്‍ടിസിക്ക് 72.37 കോടി ചെലവായി. പ്രതിമാസശമ്പളത്തിനു 39.47 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്. പെന്ഷന്വേണ്ടതു 33.53കോടിരൂപ. ഹഡ്കോയില്‍ നിന്നും കെടിഡിഎഫ്സിയില്‍ നിന്നും എടുത്തിട്ടുള്ള വായ്പ തിരിച്ചടയ്ക്കാന്‍ 36 കോടി രൂപ വേറെ വേണം. മൊത്തത്തിലുള്ള ചെലവു 294 കോടി രൂപയായി ഉയര്‍ന്നിരിക്കുകയാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ടുതവണ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ ഡീസല്‍ വിലവര്‍ധന യാത്രാനിരക്കുവര്ധനയുടെ പ്രയോജനമില്ലാതാക്കി. നിര ക്കുവര്ധനയുടെ പ്രയോജനം സ്വകാര്യ ബസുടമകള്‍ക്കു മാത്രമായി പരിമിതപ്പെട്ടു. 2011 ഓഗസ്റ്റ് എട്ടിന് വരുത്തിയ നിരക്കുവര്‍ധനവിലൂടെ കോര്‍പ്പറേഷന്റെ വരുമാനത്തില്‍ 14ശതമാനവും വര്‍ധനവുണ്ടായി. 2012 നവംബറിലെ വര്‍ധനവിലൂടെ 11.14 ശതമാനവും വരുമാനമുയര്‍ന്നു. എന്നാല്‍ ഡീസല്‍ സബ്സിഡി എടുത്തുകളഞ്ഞതിലൂടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിന്റെ പ്രയോജനം പാടെനഷ്ടമായി എന്നു മാത്രമല്ല, നഷ്ടം കുതിച്ചുയരുകയും ചെയ്തു.
നാടെങ്ങും വിഷു ആഘോഷിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാര്‍ ദാരിദ്ര്യത്തിലാണ്. പ്രതിസന്ധി രൂക്ഷമായതോടെ ഈ മാസം വിതരണം ചെയ്യേണ്ട മാര്‍ച്ചിലെ പെന്‍ഷനും മുടങ്ങി. കോര്പ്പറേഷന് രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിട്ട മാര്‍ച്ചില്‍ പെന്ഷന് വിതരണം നടന്നില്ല. മാര്‍ച്ചിലെ പെന്ഷന് ഏപ്രില്‍ മൂന്നിനാണു നല്‍കിയത്. ഫെബ്രുവരിയിലെ പെന്ഷന് വിതരണം രണ്ടുഘട്ടങ്ങളിലായിട്ടായിരുന്നു. 18,000 കുടുംബ പെന്‍ഷന്‍കാര്‍ക്ക് ഫെബ്രുവരിആറിന് വിതരണം ചെയ്തപ്പോള്‍ 22,000 സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പെന്ഷന്ലഭിച്ചത് ഫെബ്രുവരി 14നായിരുന്നു. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍കാര്‍ ഏപ്രില്‍ 16മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണ്. പെന്ഷന് ലഭിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് സെക്രട്ടറി വഞ്ചിയൂര്‍ ഗോപാലകൃഷ്ണന് അറിയിച്ചു.
കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ എങ്ങുമെത്താത്ത് കോര്‍പ്പറേഷന്റെ വര്‍ധിച്ചുവരുന്ന നഷ്ടം മൂലമാണ്. 2001-06 വരെ 826 കോടിയാണ് സര്‍ക്കാര്‍ കോര്പ്പറേഷന് വായ്പയായി നല്‍കിയത്. ഈ തുക സര്‍ക്കാര്‍ 2007ല്‍ എഴുതിത്തള്ളി. 2007 മുതല്‍ 2012വരെ 584.5 കോടി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് വായ്പ നല്‍കിയിരുന്നു. 2011-12ല്‍ ഇതുകൂടാതെ 32 കോടിയും ഗ്രാന്റായി അനുവദിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആകെ 616.5 കോടിയാണ് സര്‍ക്കാരില്‍ നിന്നും കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. ചുരുക്കത്തില്‍ സര്‍ക്കാരില്‍ നിന്നു ലഭിച്ച 1443 കോടി കെഎസ്ആര്‍ടിസിക്ക് തിരിച്ചടയ്ക്കാനായില്ലെന്നു മാത്രമല്ല, കോര്‍പ്പറേഷനെ ഒരു ചുവടെങ്കിലും പുരോഗതിയിലെത്തിക്കാനും കഴിഞ്ഞില്ല. ഇതിനു പുറമേയാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള 548 കോടിയുടെ വായ്പ. കോര്‍പ്പറേഷന്റെ മുഴുവന്‍ ബസുകള്‍ ജപ്തി ചെയ്താലും കോര്‍പ്പറേഷന്റെ കടബാധ്യത തീരില്ല. 5870 സര്‍വീസുകളാണ് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: