അനാഥാലയവും സംഗീതവും തമ്മിലെത്രയകലമു ണ്ടെന്നാര്ക്കു പറയാം. ദാരിദ്ര്യവും രോഗങ്ങളും വേട്ടയാടുമ്പോള്‍ ജീവിതത്തില്‍ സംഗീതത്തിന്റെ സപ്ത സ്വരങ്ങള്ക്കെങ്ങനെ ഈണം തെറ്റാതെ താളം പിടിക്കാന്‍ പറ്റും. സംഗീതം സ്വരങ്ങളുടെ ആരോഹണവും അവരോഹണവും ചേര്‍ന്നതാകുമ്പോള്‍, അതു ദിവ്യ സംഗീതമാകുമ്പോള്‍ ഇതെല്ലാം സാധ്യമാകും. ആശ്രമത്തിലെ ഭജനപ്പുരയില്‍ മൂളിയ പാട്ടില്‍ കസ്തൂരിയുണ്ടെന്നു കണ്ടെത്തിയതു അര്‍ജ്ജുനനിലെ സംഗീത സവ്യസാചിയുടെ വെളിപ്പെടലായിരുന്നു.
കൊച്ചി അമരാവതിയിലെ കൊച്ചു കുഞ്ഞിന്റെയും പാര്‍വതിയുടെയും 14-ാമത്തെ മകനായി അര്ജ്ജുനന് പിറന്നു. അതിനകം ഒമ്പതു സഹോദരങ്ങള്‍ പലവിധ രോഗങ്ങളാല്‍ ഈ ലോകത്തുനിന്നും വിടപറഞ്ഞിരുന്നു. ദാരിദ്ര്യം മാത്രം കൂട്ട്. കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും നല്കാന് കഴിവില്ലാതെ അച്ഛനമ്മമാര്‍ വിഷമിക്കുന്ന കാലം.അര്ജ്ജുനന് ആറുമാസം പ്രായമുള്ളപ്പോള്‍ അച്ഛനും മരിച്ചു. ഒടുവില്‍ അയല്‍വാസിയായ രാമന് വൈദ്യന് രക്ഷകനായെത്തി. കൂട്ടത്തില്‍ രണ്ടുകുട്ടികളെ പഴനിയിലെ അനാഥമന്ദിരത്തില്‍ താമസിപ്പിക്കുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാമെന്ന് രാമന് വൈദ്യന് പറഞ്ഞു. മറ്റുവഴികളൊന്നും മുന്നിലില്ലാത്തതിനാല്‍ മനസ്സില്ലാമനസ്സോടെ അമ്മ അതിനു സമ്മതിച്ചു.
അര്‍ജ്ജുനനും ജ്യേഷ്ഠന് പ്രഭാകരനും രാമന് വൈദ്യരുടെ സഹായിയായിരുന്ന നാരായണഗുരുവിനൊപ്പം പഴനിയിലേക്ക് യാത്രയായി. വഴിമദ്ധ്യ പ്രഭാകരന് ചിക്കന്‍ പോക്സ് പിടിപെട്ടു. പാലക്കാട്ട് പരിചയകാരനായ ഒരാളുടെ വീട്ടില്‍ കുട്ടികളെ ഏല്‍പ്പിച്ച് നാരായണഗുരു പഴനിയിലേക്ക് പോയി. ഏഴു വയസ്സുകാരന് അര്ജ്ജുന്, ജേഷ്ഠനെ ശുശ്രൂഷിച്ചു. രോഗം മാറി, മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാരായണഗുരു കുട്ടികളെ പഴനിയിലേക്ക് കൂട്ടിക്കെണ്ടു പോയി. പഴനിയിലെ ജീവകാരുണ്യം ആനന്ദാശ്രമം അര്‍ജ്ജുനന്റെ ജീവിതം വഴിതിരിച്ചുവിട്ടു.
ആശ്രമത്തില്‍ വെച്ച് കുഞ്ഞര്ജുനന് ഒരു മൂളിപ്പാട്ട് പാടിയത് അന്തേവാസികളുടെ ഹൃദയത്തില്‍തട്ടി. ആശ്രമത്തില്‍ നടക്കുന്ന ഭജനകളില്‍ അര്ജ്ജുനന് പ്രധാനപാട്ടുകാരനായി. കുട്ടികള്‍ക്ക് സംഗീതം പഠിക്കുവാന്‍ സംഗീതജ്ഞന് കുമാരയ്യപിള്ളയെ നിയോഗിച്ചു. നാരായണഗുരുസ്വാമിയാണ് അതിനു മുന്‍കൈയെടുത്തത്. അതോടൊപ്പം തമിഴ്മീഡിയത്തില് പഠനം.
അക്കാലത്തു ആശ്രമം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ആറു വര്‍ഷം സംഗീതം പഠിച്ച അര്ജ്ജുനന് മാഷിനു ആശ്രമം വിടേണ്ടിവന്നു. -നീ സംഗീതം കൊണ്ടുണ്ണും- എന്നാണ് ഗുരുനാഥന് അനുഗ്രഹിച്ചതും. നാട്ടില്‍ തിരിച്ചെത്തിയ അര്ജുനന് കൊച്ചിയിലെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ട്സില്‍ പ്രൊഫ: രാഘവമേനോന്‍, വിജയന് മാസ്റ്റര്‍ എന്നിവരില്‍ നിന്നും സംഗീതം പഠിച്ചു. ഒപ്പം ഹാര്‍മോണിയവും. അങ്ങനെ വയറുവിശക്കുമ്പോഴും സംഗീതത്തെ അളവറ്റ് സ്നേഹിച്ച അര്ജ്ജുനന് സംഗീതലോകത്ത് ഇടംതേടി. ഇതൊരു സിനിമയുടെ കഥയല്ല, ഒരാള്‍ സിനിമയിലെത്തിയ വിവരണമാണ്. അതെ, സിനിമയില്‍ സംഗീതത്തിന്റെ പുതുവഴിയൊരുക്കിയ അര്ജ്ജുനന് മാസ്റ്ററുടെ ജീവിത കഥ.
കസ്തൂരിയുടെ സുഗന്ധവും നറുതേനിന്റെ മധുരവുമാണ് അര്ജ്ജുനന് മാസ്റ്ററുടെ പാട്ടുകള്‍ക്ക്. ആ മാസ്മരിക സംഗീതം ഒരിക്കല്‍ കേട്ടാല്‍, ഹൃദയത്തിന്റെ കോണിലെവിടെയെങ്കിലും അത് തങ്ങിനില്ക്കും. ഓര്‍ത്തിരിക്കാത്ത നേരത്ത് അറിയാതെ ആ ഗീതികള്‍ ചുണ്ടിലേക്ക് ഒഴുകിയെത്തും. കാലത്തെ അതിജീവിക്കുന്ന സംഗീതമാണത്. തലമുറകളെ മോഹിപ്പിക്കുന്ന മധുരസംഗീതം.
നാലുപതിറ്റാണ്ടുമുമ്പ് അര്ജ്ജുനന് മാഷിന്റെ ഹാര്‍മോണിയത്തില്‍ വിരിഞ്ഞ കസ്തൂരി മണക്കുന്നൊരു പാട്ട്, കാറ്റില്‍ വീണ്ടുമൊഴുകിയെത്തി. ന്യൂജനറേഷന്റെ ഹൃദയത്തിലാണ് അത് വന്ന് പതിച്ചത്. അര്ജ്ജുനന് മാഷിപ്പോള്‍ പുതിയ തലമുറയുടേയും ഇഷ്ടസംഗീതക്കാരനാണ്. കസ്തൂരിമണക്കുന്ന ഒരൊറ്റ പാട്ടിലൂടെ മാഷ് മൂന്നാം തലമുറയേയും വശീകരിക്കുന്നു. പിക്നിക് എന്ന ചിത്രത്തിലെ ‘കസ്തൂരി മണക്കുന്നല്ലോ’ എന്ന പാട്ട് കഴിഞ്ഞ തലമുറയുടേയും മനസ്സിളക്കിയ പ്രേമഗാനമാണ്. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘കറുത്ത പൗര്‍ണമി’ എന്ന ചിത്രത്തിലൂടെയാണ് അര്ജ്ജുനന് മാസ്റ്റര്‍ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. പി.ഭാസ്ക്കരന്റെ വരികളില്‍ അദ്ദേഹം സംഗീതത്തിന്റെ മധുരം പുരട്ടിയപ്പോള്‍ മലയാളിക്ക് അത് ഹൃദ്യമായ ഒരനുഭവമായി.
‘മാനത്തിന് മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടും’ എന്ന ആ പാട്ട്, മലയാള ചലച്ചിത്ര ഗാനശാഖയില്‍ വേറിട്ടൊരു വഴി തുറന്നിട്ടു. പിന്നീടുവന്നത് അര്ജുനന് മാഷിന്റെ കാലമായിരുന്നു പാടാത്ത വീണയും പാടിയ കാലം. നിന്മണിയറയിലെ…. സുഖമൊരു ബിന്ദു… രവിവര്‍മ്മ ചിത്രത്തിന്……കുയിലിന്റെ മണിനാദം കേട്ടു…., തളിര്‍വലയോ….താമരവലയോ….., പാലരുവിക്കരയില്‍…, തിരുവോണപ്പുലരി തന്., ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം.., നീലനിശീഥിനി…., മല്ലികപ്പൂവിന് മധുരഗന്ധം…., മല്ലി…സായക, പൂന്തുറയില്‍ അരയന്റെ …തുടങ്ങി എത്രയെത്ര പാട്ടുകള്‍.. 1979 ല്‍ മാത്രം 23 ചിത്രങ്ങള്‍ക്ക് മാഷ് പാട്ടൊരുക്കി. സിനിമയിലെത്തുംമുമ്പ്, അര്ജ്ജുനന് മാസ്റ്റര്‍ നാടക, സംഗീത ലോകത്തെ തിളങ്ങുന്ന താരമായിരുന്നു.
പിന്നെയും പിന്നോട്ട്…അന്നു സംഗീതപഠനത്തിനുശേഷം നാടകലോകത്തേക്കാണ് അര്ജ്ജുനന് മാഷ് നടന്നത്. മലയാളികള്‍ നാടകത്തെ സ്നേഹിച്ചിരുന്ന കാലം. കൊച്ചിയിലെ നാടക സമിതികളില്‍ ഹാര്‍മോണിസ്റ്റായി അര്ജ്ജുനന് മാസ്റ്റര്‍ എത്തി. ചില സമിതികള്‍ക്കായി പാട്ടുകള്‍ ചിട്ടപ്പെടുത്തി.
ഡെമോക്രാറ്റിക് തീയേറ്റേഴ്സിനുവേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ ആലപ്പുഴയിലെത്തിയ അദ്ദേഹത്തെ എല്‍പിആര്‍ വര്‍മ്മ പരിചയപ്പെട്ടു. ഫോര്‍ട്ടുകൊച്ചിയിലെ നാടകകൃത്ത് നെല്‍സണ്‍ രചിച്ച് സി.ഒ.ആന്റോ പാടിയ ‘ദേവാലയ മണികള്‍ മുഴങ്ങി’ എന്ന പാട്ട് ശ്രദ്ധേയമായി. വിവിധ നാടകസമിതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടെയാണ് കൊല്ലം കാളിദാസ കലാകേന്ദ്രത്തിലെ ക്ലാരനറ്റ് വായനക്കാരനായ ടി.ടി.ആന്റണിയെ പരിചയപ്പെട്ടത്. ഇതിനിടയില്‍ നടന് മണവാളന് ജോസഫ് അര്‍ജ്ജുനനെക്കുറിച്ച് ഒ.മാധവനോട് പറഞ്ഞു. ഒ.മാധവനും ഒഎന്‍വിയും ദേവരാജന്‍ മാസ്റ്ററും ചേര്‍ന്ന് കാളിദാസ കലാകേന്ദ്രം പ്രവര്‍ത്തിപ്പിച്ചിരുന്ന കാലമായിരുന്നു. ടി.ടി.ആന്റണി അര്‍ജ്ജുനന്‍മാസ്റ്ററെ കാളിദാസയിലേക്ക് കൊണ്ടുപോയി.
1961 -ലാണ് അര്ജ്ജുനന് മാസ്റ്റര്‍ കാളിദാസ കലാകേന്ദ്രത്തിലെത്തിയത്. അത് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായെന്ന് മാസ്റ്റര്‍. അര്ജ്ജുനന് മാസ്റ്ററെ ദേവരാജന്‍ മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തിയത് ക്ലാരനറ്റ് ആന്റണിയാണ്. പേരു കേട്ടപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ പതിവ് ശൈലിയില്‍ പറഞ്ഞു.
‘അര്‍ജ്ജുനനായാലും വില്ലാളിയായാലും എനിക്ക് പറ്റാത്ത ആളാണെങ്കില്‍ പറഞ്ഞുവിടും.’ ആ വാക്കുകള്‍ ഇപ്പോഴും മാഷിന്റെ കാതുകളില്‍ മുഴങ്ങുന്നു. വൈക്കം ചന്ദ്രശേഖരന് നായരുടെ ഡോക്ടര്‍ നാടകത്തിലെ പാട്ടുകളാണ് അപ്പോള്‍ ചിട്ടപ്പെടുത്തിയത്. ആദ്യ പാട്ടില്‍ തന്നെ അര്ജ്ജുനന് മാസ്റ്ററെ ദേവരാജന്‍ മാസ്റ്റര്‍ക്ക് ഇഷ്ടപ്പെട്ടു. തുടര്‍ന്ന് അള്‍ത്താര, കാക്കപ്പൊന്ന്, കടല്‍പ്പാലം, മുത്തുചിപ്പി, ജനനീ ജന്മഭൂമി തുടങ്ങിയ നാടകങ്ങളില്‍ സഹായിയായി. ദേവരാജന്‍ മാസ്റ്റര്‍ സിനിമയിലേക്ക് വഴി മാറിയപ്പോള്‍, കാളിദാസയുടെ സംഗീത ചുമതല അര്ജ്ജുനന് മാസ്റ്ററെയാണ് ഏല്‍പ്പിച്ചത്. ഇതിനിടയില്‍ കേരളത്തിലെ പ്രശസ്തരായ നാടകസംഘങ്ങളെല്ലാം അര്ജ്ജുനന് മാസ്റ്ററെ അന്വേഷിച്ചെത്തി. 1968 ലാണ് അദ്ദേഹം സിനിമയിലെത്തിയത്. സിനിമയില്‍ തിരക്കായപ്പോഴും നാടകപാട്ടിന് സംഗീതം പകരാന്‍ അദ്ദേഹം സമയം കണ്ടെത്തി. മുന്നൂറോളം നാടകങ്ങളിലായി ആയിരത്തിലേറെ പാട്ടുകള്‍ക്ക് അദ്ദേഹം സംഗീതം നല്കി.
ലാളിത്യമാണ് അര്ജ്ജുനന് മാസ്റ്ററുടെ മുഖമുദ്ര. നാടക-സിനിമാലോകത്ത് നിന്ന് ധാരാളം ദുരനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. പല നാടകസംഘങ്ങളുമായും അദ്ദേഹത്തിന് പിണങ്ങേണ്ടി വന്നു; പക്ഷേ ആരെക്കുറിച്ചും ദോഷം പറയാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നുമില്ല. ~ഒട്ടേറെ അവാര്‍ഡുകള്‍ കിട്ടി; പല അംഗീകാരങ്ങള്‍ക്കും പരിഗണിക്കപ്പെട്ടില്ല. പക്ഷേ മാസ്റ്റര്‍ക്ക് ആരോടും പരാതിയില്ല. ഇടയ്ക്കുണ്ടായ വാഹനാപകടം ജീവിതവഴി വീണ്ടും തിരിച്ചുവിട്ടു. 1982 ലായിരുന്നു അത്. ആലപ്പുഴയില്‍ റോഡരുകിലൂടെ നടക്കുമ്പോള്‍ ഒരു കാറിടിച്ച് വീഴ്ത്തി.
രണ്ട് വര്‍ഷത്തോളം പൂര്‍ണ്ണവിശ്രമം. ഈ അപകടം ഒരുപാട് നഷ്ടമുണ്ടാക്കി. സിനിമാരംഗം നന്ദികേട് കാട്ടി. സാമ്പത്തിക പ്രശ്നം രൂക്ഷമായി. ഈ ദുരിത കാലത്ത് ചില നാടകക്കാര് സഹായഹസ്തം നീട്ടിയ കാര്യം മാഷ് മറക്കുന്നില്ല. പക്ഷേ ഇതൊന്നും ഒരു പരാതിയായി പറയുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. കഷ്ടപ്പാടുകളുടെ നടുവില്‍ പിടിച്ചു നിന്ന് ദുരന്തത്തിന്റെ മുനമ്പില്‍ മുട്ടി മടങ്ങിപ്പോന്ന ജീവിതമാണിത്. ഒടുവില്‍ മലയാളിയുടെ മനസ് നിറയ്ക്കുന്ന പാട്ടുകാരനായപ്പോഴും സ്വയം മറന്നില്ല, കടന്നുപോന്ന വഴി മറന്നില്ല അര്ജ്ജുനന് മാസ്റ്റര്‍. ചലച്ചിത്രലോകത്തിന്റെ അവഗണനയും ശാരീരികാവശതയും സഹിച്ച് സംഗീതോപാസകനായി ഭാര്യ ഭാരതിയോടൊപ്പം പള്ളുരുത്തി പാര്‍വ്വതി മന്ദിരത്തിലാണ് എം.കെ.അര്ജ്ജുനന് മാസ്റ്റര്‍. പക്ഷേ ആ പാട്ടിന്റെ കസ്തൂരി ഗന്ധം പാരാകെ പരക്കുന്നുണ്ട്….
കെ.കെ.റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: