ഇസ്ലാമാബാദ്: മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അറസ്റ്റുചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. വിധി വന്ന ഉടന്‍തന്നെ കോടതി പരിസരത്തുനിന്നും മുഷറഫ് രക്ഷപ്പെട്ടു. 2007 ല്‍ ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കി എന്ന കേസില്‍ അനുവദിക്കപ്പെട്ട താല്‍ക്കാലിക ജാമ്യം കോടതി റദ്ദുചെയ്തതോടെയാണ് മുഷറഫിന്റെ അറസ്റ്റിന് കളമൊരുങ്ങിയത്. അദ്ദേഹം താമസിക്കുന്ന ഫാംഹൗസ് പോലീസ് വളഞ്ഞിരിക്കുകയാണ്.
തന്റെ ജാമ്യം നീട്ടിക്കിട്ടുന്നതിനായി സുരക്ഷാഗാര്ഡുകളോടൊപ്പമാണ് മുഷറഫ് കോടതിയിലെത്തിയത്. എന്നാല്‍ മുഷറഫിന്റെ ആവശ്യം തള്ളിയ കോടതി പോലീസിന് അദ്ദേഹത്തെ അറസ്റ്റുചെയ്യാവുന്നതാണെന്ന് ഉത്തരവിട്ടു. ഇതോടെ സുരക്ഷാഗാര്‍ഡുകളുടെ സഹായത്തോടെ മുന്‍ പാക് പ്രസിഡന്റ് കോടതിയില്‍നിന്ന് മുങ്ങുകയായിരുന്നു.
ജാമ്യം റദ്ദായതോടെ സ്വന്തം നാട്ടില്‍തന്നെ മുഷറഫ് സാങ്കേതികമായി തടവിലാക്കപ്പെട്ടു. അദ്ദേഹം വീട്ടുതടങ്കലിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അറസ്റ്റ് ഭയന്ന് മുഷറഫ് കോടതിയില്‍നിന്നും മുങ്ങിയെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ സുഹൃത്തായ റാസാ ബൊഖാരി നിഷേധിച്ചിട്ടുണ്ട്.
പാര്‍ലമെന്റിലേക്ക് മത്സരിക്കാനായാണ് മുഷറഫ് പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയത്. എന്നാല്‍ ഈ മോഹവും പൊലിഞ്ഞു. മെയ് 11 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാക് തലസ്ഥാനത്തുനിന്നും മുഷറഫിന് മത്സരിക്കാനാവില്ലെന്ന് ട്രിബ്യൂണല്‍ കൂടി ഉത്തരവിട്ടതോടെ അദ്ദേഹം വെട്ടിലായിരുന്നു.
താല്കാലിക ജാമ്യം റദ്ദായതോടെ മുഷറഫ് ഏത്നിമിഷവും അറസ്റ്റുചെയ്യപ്പെടാം എന്ന സ്ഥിതിയാണ് നിലവിലുള്ളത്. കോടതിയില്‍നിന്നും ചക്ഷഹസാദിലുള്ള ഫാംഹൗസിലേക്കാണ് മുഷറഫ് പോയത്. ഹൈക്കോടതി വിധിക്കെതിരെ മുഷറഫിന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാവുന്നതാണെന്ന് നിയമവിദഗ്ധര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: