ആത്മവിദ്യയുടെ നിറകുടവും വേദവേദാന്ത തത്ത്വങ്ങളെ സാധാരണ ജനങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവന്ന മഹാജ്ഞാനിയുമായിരുന്ന ഭഗവാന് ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ 131-ാമത് പൂരം ജന്മനക്ഷത്ര മഹോത്സവം 2013 ഏപ്രില്‍ 22-ാം തീയതി തിങ്കളാഴ്ച ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമത്തില്‍ ഭക്തിനിര്‍ഭരമായ പരിപാടികളോടുകൂടി സഹസ്രക്കണക്കിന് ഭക്തജനങ്ങളൊത്തുചേര്ന്ന് ആഘോഷിക്കുകയാണ്. ആഘോഷ പരിപാടികള്‍ക്ക് ആശ്രമാധിപതി ബ്രഹ്മശ്രീ സദാനന്ദസിദ്ധ ഗുരുദേവന് നേതൃത്വവും മുഖ്യകാര്‍മ്മികത്വവും വഹിക്കുന്നു. ആത്മബോധോദയ സംഘാംഗങ്ങള്‍ എവിടെയെല്ലാമുണ്ടോ അവരെല്ലാം തന്നെ ആശ്രമത്തില്‍ അന്നേ ദിവസം എത്തിച്ചേര്‍ന്ന് ഭഗവല്‍ പൂജയിലും പരിപാടികളിലും പങ്കെടുക്കും. സമ്പൂര്‍ണ്ണ ജ്ഞാനിയായിരുന്ന ഈ ആചാര്യ പുംഗവനെ ഇന്നും നമ്മുടെ നാട് വേണ്ടവിധം കണ്ടറിയുകയോ തന്റെ അതുല്യമായ ഉപദേശരത്നങ്ങള്‍ ഗ്രഹിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നുള്ള സത്യം ഒരു കുറവായിത്തന്നെ നമ്മുടെ സാംസ്കാരിക മണ്ഡലത്തില്‍ അവശേഷിക്കുന്നു. ഈ ചെറുലേഖനത്തില്ക്കൂടി ഒരു ഓട്ടപ്രദക്ഷിണം നടത്താന്‍ മാത്രമേ കഴിയുകയുള്ളൂ. ജന്മഭൂമി ദിനപ്പത്രം മുഖേന ശുഭാനന്ദ ഗുരുദേവന്റെ ആദര്‍ശ തിരുമൊഴികള്‍ കുറേ നാളായി പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. അതിന് ഭാരത സംസ്കാരത്തിന്റെ പതാകാ വാഹകരായി നിലകൊള്ളുന്ന ജന്മഭൂമിയുടെ പ്രവര്‍ത്തകരോട് ആത്മബോധോദയ സംഘത്തിനും ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമത്തിനുമുള്ള അളവില്ലാത്ത നന്ദി ഇത്തരുണത്തില്‍ ഹൃദയപൂര്‍വ്വം പ്രകാശിപ്പിച്ചുകൊള്ളട്ടെ.
131 വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ നാടിന്റെ ചരിത്രം കൂരിരുളില്‍ മുഴുകിയിരുന്നു. ജാതി വ്യത്യാസം തേര്‍വാഴ്ച നടത്തിയിരുന്ന ആ കാലഘട്ടങ്ങളില്‍ ഉടമ അടിമ സമ്പ്രദായമായിരുന്നു നിലവിലിരുന്നത്. ഉടമയ്ക്ക് അടിമയെ ദണ്ഡിക്കാനും അംഗഭംഗം വരുത്താനും കൊല്ലുന്നതിനുപോലും വിലക്കില്ലായിരുന്നു. പണിയെടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവരെന്നു കരുതിയിരുന്ന ആ വിഭാഗത്തിന് മൃഗങ്ങള്‍ക്ക് ഉണ്ടായിരുന്നത്ര അവകാശം പോലും നിഷേധിച്ചിരുന്നു. പൊതുവഴിയെ നടന്നുകൂടാ, മേല്‍ ജാതിക്കാരെ തീണ്ടിക്കൂടാ, പള്ളിക്കൂടത്തില്‍ കയറിക്കൂടാ എന്നു വേണ്ട സ്വന്തം കുഞ്ഞുങ്ങള്‍ക്ക് യഥാസമയം മുലപ്പാല്‍ കൊടുക്കാന്‍ പോലും സ്വതന്ത്ര്യമുണ്ടായിരുന്നില്ല. ശാശ്വത മൂല്യങ്ങളെന്നു കരുതിയിരുന്ന സത്യധര്മ്മാദികള് തകര്‍ന്ന് അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയപ്പോഴാണ് അടിമകളുടെ ചുടുകണ്ണീരും നിലവിളിയും കണ്ട് ഭഗവാന് ഈ പാരിടത്തിലേക്ക് ശുഭാനന്ദ നാമത്തില്‍ താണിറങ്ങി വന്നത്. ജാതിയില്‍ ഏറ്റവും താണ നിലയില്‍ കരുതിയിരുന്ന സാംബവ കുലത്തിലാണ് ശുഭാനന്ദ ഗുരുദേവന് അവതീര്‍ണ്ണനായത്. അനപത്യതാ ദുഃഖം കൊണ്ട് മനം നീറി ഭഗവല്‍ ഭജനം മാത്രം നെടുനാള്‍ നടത്തിയ കൊച്ചുനീലി-ഇട്ട്യാതി ദമ്പതികള്‍ക്ക് ഭഗവല്‍ പ്രസാദം കൊണ്ട് ഭഗവാന് തന്നെ പുത്രനായി പിറന്നതാണ് ശുഭാനന്ദ ഗുരുദേവന്. ഏതു വേഷം സ്വീകരിക്കാനും ഏതു കുലത്തില്‍ പിറക്കാനും ഭഗവാന് നിഷ്പ്രയാസം കഴിയും.
എങ്ങനെയായാലും അധര്‍മ്മത്തെ ഒതുക്കി ധര്‍മ്മത്തെ പുനഃസ്ഥാപിക്കുക എന്നതാണ് ഭഗവാന്റെ ലക്ഷ്യം.അപ്രകാരം കൊല്ലവര്‍ഷം 1057 മേടം 17 (28-4-1882) വെള്ളിയാഴ്ച പ്രഭാതത്തില്‍ പൂരം നക്ഷത്രത്തില്‍ ജനിച്ച ശിശുവാണ് ഭാവിയില്‍ കഠിന ത്യാഗത്തിലും തപസ്സിലും കൂടി ആത്മജ്ഞാനം പ്രാപിച്ച് ലോകോദ്ധാരണം നടത്തിയ ഭഗവാന് ശുഭാനന്ദ ഗുരുദേവന് എന്ന് വളരെ ചുരുക്കമായി പ്രസ്താവിക്കാനേ ഇപ്പോള്‍ തരമുള്ളൂ.
പറയകുലത്തില്‍ ജനിക്കയാല് ശുഭാനന്ദ ഗുരുദേവനെ അന്നത്തെ ഹൈന്ദവ സമൂഹം അംഗീകരിച്ചില്ല. ജാതിനാമാദികള്‍ക്കല്ല ഗുണഗണഭേദമെന്നത്രേ ബുധന്മാരുടെ മതം എന്ന് ഉള്ളുണര്‍ന്ന മഹാപണ്ഡിതന്മാര് അറിയിച്ചിരുന്നെങ്കിലും മായത്തിമിരം കൊണ്ട് അന്ധരായവരും കൊല്ലും കൊലയും കുലാധികാരമായി കരുതിയിരുന്നവരുമായ മേല്‍ത്തട്ടുകാര്‍ ആത്മജ്ഞാനിയെങ്കിലും ശുഭാനന്ദ ഗുരുദേവനേയും തീണ്ടല് ജാതിക്കാരനായി തന്നെ പുറത്തു നിര്‍ത്തി. തനിക്ക് ഭൗതികമായി യാതൊരു വിദ്യാഭ്യാസ യോഗ്യതയുമുണ്ടായിരുന്നില്ല. എങ്കില്‍പ്പോലും മഹാതാപസനായ തന്റെ തിരുനാവില്‍ നിന്നുതിര്‍ന്ന തേന്മൊഴികളെല്ലാം കറയറ്റ വേദതത്ത്വങ്ങളായിരുന്നു. തന്നേ അംഗീകരിച്ചില്ലന്നെതോ പോകട്ടെ. സ്വസ്ഥതയും സമാധാനവും കൊടുക്കാതെ ദ്രോഹിക്കുകയും ചെയ്തു. പന്ത്രണ്ടു വര്‍ഷക്കാലം ഞാന്‍ സൂര്യനെ കണ്ടിട്ടില്ലെന്ന് അക്കാലത്തെപ്പറ്റി ഗുരുനാഥന് പ്രസ്താവിച്ചിട്ടുണ്ട്. എത്ര നിഷ്ഠുരവും കഠോരവുമായ ഉപദ്രവം തന്റെ രക്തത്തിനും ജീവനും വേണ്ടി അങ്കക്കലിപൂണ്ട അജ്ഞാനലോകം ശുഭാനന്ദ ഗുരുദേവനെതിരെ ആയുധമുയര്‍ത്താന്‍ പോലും മടിച്ചിരുന്നില്ല. രാത്രികാലങ്ങളില്‍ അടിമകളുടെ ഭവനങ്ങളില്‍ കടന്നു ചെന്ന് അവരോടൊപ്പം ചെറ്റക്കുടിലില്‍ കീറപ്പായിലിരുന്നുകൊണ്ട് അവരെ ഉപദേശിച്ചു. നല്ലകാര്യങ്ങള്‍ ഗ്രഹിക്കാന്‍ തുടങ്ങിയപ്പോള്‍ തങ്ങളും മനുഷ്യരാണെന്നുള്ള ബോധം അടിമജനതയില്‍ ഉത്ഭവിച്ചു.
ഭഗവാന് ശുഭാനന്ദ ഗുരുദേവന് അവരെ വൃത്തിയും വെടിപ്പുമുള്ളവരാക്കിത്തീര്ത്തു. മാടവും പരിസരവും ശുദ്ധി ചെയ്ത് വിളക്കു വച്ച് രണ്ടു നേരവും പ്രാര്‍ത്ഥിക്കാന്‍ അവരെ പഠിപ്പിച്ചു. ദൈവമേ കൈതൊഴുന്നേന്‍ കാരുണ്യമൂര്‍ത്തേ ദൈവമേ കൈതൊഴുന്നേന്‍ എന്ന് പച്ച മലയാളത്തില്‍ അവര്‍ക്കു പാടിക്കൊടുത്തു. തന്റെ അത്ഭുത സിദ്ധികളാല്‍ പാവങ്ങള്‍ക്ക് രോഗശാന്തിയും ഭൂതശാന്തിയും പാപശാന്തിയും സര്‍വ്വോപരി ആത്മശാന്തിയും നല്കി. പ്രാര്‍ത്ഥനയ്ക്കു ഫലം കണ്ടുതുടങ്ങിയപ്പോള്‍ ജാതിഭേദം മറന്ന് മനുഷ്യര്‍ ഗുരുനാഥനോടടുത്തു. അവര്‍ക്കെല്ലാം ശാന്തിയും ലഭിച്ചു. പ്രചാരം വര്‍ദ്ധിച്ചതിനനുസരിച്ച് എതിര്‍പ്പും വര്‍ദ്ധിച്ചു. എന്നാല്‍ എതിര്‍പ്പുകള്‍ക്കു മുമ്പില്‍ ശുഭാനന്ദ ഗുരുദേവന് മുട്ടു മടക്കിയില്ല. സമൂഹത്തിലെ ഉന്നത കുല ജാതരില്‍ പലരും ഗുരുദേവന്റെ ശിഷ്യത്വം സ്വീകരിക്കുകയും ഗുരുദേവനെ സഹായിക്കാന്‍ മുന്നോട്ടു വരികയും ചെയ്തിട്ടുണ്ട്. മാവേലിക്കര കൊട്ടാരത്തിലെ ആര്‍ട്ടിസ്റ്റ് രാമവര്‍മ്മരാജാ, ശ്രീനാരായണ ഗുരുദേവന്, ആലുംമൂട്ടില്‍ ഗോവിന്ദദാസ് തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്. ഗുരുദേവന്റെ ആദ്യകാല ആരാധകരേയും ഭക്തജനങ്ങളേയും സംഘടിപ്പിച്ച് താന്‍ ആത്മബോധോദയ സംഘം എന്ന സംഘടന രജിസ്റ്റര്‍ ചെയ്യിച്ചു. ഈ സംഘടനയുടെ ആത്മീയ ഗുരുസ്ഥാനം നല്‍കിയിരിക്കുന്നത് ശ്രീനാരായണ ഗുരുദേവനാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന തത്ത്വം അക്ഷരാര്‍ത്ഥത്തില്‍ ഇന്നും പുലര്‍ത്തുന്നത് ശുഭാനന്ദ ഗുരുദേവന്റെ ശിഷ്യഗണങ്ങള്‍ മാത്രമാണ്. അവര്‍ക്ക് ജാതിയില്ല, മതവിദ്വേഷമില്ല. ഏവരും ഏകദൈവത്തിന്റെ സന്തതികള്‍ എന്ന നിലയില്‍ ഈ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു സംഘടനയാണ് ആത്മബോധോദയ സംഘം.
ശുഭാനന്ദ ഗുരുദേവന്റെ ആദര്‍ശമാണ് ആത്മബോധോദയം. ഈ സംഘടനയില്‍ ജാതിമതഭേദമെന്യേ ഇന്ന് അനേകായിരം ജനങ്ങള്‍ വിശ്വാസികളായി പ്രവര്‍ത്തിച്ചു വരുന്നു.
അദ്വൈത സിദ്ധാന്തത്തിന്റെ പ്രവാചകനും പ്രചാരകനുമായിരുന്നു ശുഭാനന്ദ ഗുരുദേവന്. അടിമപ്പെടുത്തിയതും അടിമപ്പെട്ടതും അജ്ഞാനം കൊണ്ടാണെന്നും അജ്ഞാനം മാറി വിജ്ഞാനിയായിത്തീരുമ്പോള് എല്ലാ ഭേദബുദ്ധികളും ഇല്ലാതെയാകുമെന്നും മനുഷ്യര്‍ ഏകോദര സഹോദരന്മാരെപ്പോലെ കഴിയുമെന്നും ശുഭാനന്ദ ഗുരുദേവന് പഠിപ്പിക്കുകയും തന്റെ ജീവിത കാലം മുഴുവന്‍ ഈ സിദ്ധാന്തം പ്രചരിപ്പിക്കുവാന്‍ കഠിനത്യാഗം ചെയ്യുകയുമുണ്ടായി. ശുഭാനന്ദ ഗുരുദേവന് കൈവച്ചിട്ടില്ലാത്ത ഒരു വിഷയവും ആത്മവിദ്യയിലില്ല.
ലോകോല്പത്തിക്കു മുമ്പുള്ള അവസ്ഥ, സൃഷ്ടിയാരംഭം, മണ്‍ശരീരം, ആത്മസ്വരൂപം, ആത്മനാഥനാകുന്ന ജഗദീശ്വരന്റെ സൃഷ്ടിസ്ഥിതിസംഹാര കര്‍മ്മങ്ങള്‍, ജനനം മരണം, മോക്ഷം തുടങ്ങി എല്ലാ വിഷയങ്ങളും ശുഭാനന്ദ ഗുരുദേവന് കീര്ത്തനങ്ങളില്ക്കൂടിയും തന്റെ ആദര്‍ശ തിരുമൊഴികളില്ക്കൂടിയും വ്യക്തമാക്കിയിട്ടുണ്ട്. അവയില്‍ ചിലതെല്ലാം ഗ്രന്ഥരൂപേണ ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിലേക്കും സത്യാന്വേഷികളുടെയും തത്ത്വജ്ഞാനികളുടെയും ശ്രദ്ധ സവിനയം ക്ഷണിച്ചുകൊള്ളട്ടെ.
കേരളത്തിലെ നവോത്ഥാന നായകന്മാരില് ശുഭാനന്ദ ഗുരുദേവന് മുന്നണിയില്‍ നില്ക്കുന്നു. നമ്മുടെ നാടിനെ സ്വാമി വിവേകാനന്ദന് ഭ്രാന്താലയം എന്നു വിളിച്ച കാലഘട്ടങ്ങളിലാണ് ശുഭാനന്ദ ഗുരുദേവന് ജനിച്ചതും പ്രവര്‍ത്തിച്ചതും. ജാതിമതഭേദങ്ങള്ക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ ധീരനായ പോരാളിയായിരുന്നു ശുഭാനന്ദ ഗുരുദേവന്. ആത്മീയതയിലൂന്നിയ ഭൗതികതയ്ക്കാണ് ഗുരുനാഥന് സ്ഥാനം നല്‍കിയത്. ആത്മാവിനെ രക്ഷിക്കൂ. ആത്മനാഥനാകുന്ന ദൈവം മേറ്റ്ല്ലാം തന്നുകൊള്ളുമെന്ന് ഉറച്ചു വിശ്വസിക്കുകയും ഏകദൈവ വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് മറ്റു മതങ്ങളെയെല്ലാം തുറന്ന മനസ്സോടെ സ്നേഹിക്കുകയും ചെയ്ത വിശ്വമാനവനായിരുന്നു ശുഭാനന്ദ ഗുരുദേവന്. മദ്യത്തിനും മയക്കുമരുന്നിനുമെതിരായി ശുഭാനന്ദ ഗുരുദേവന് പ്രഖ്യാപിച്ച തീവ്രസമരം ഇന്നും ശുഭാനന്ദ വിശ്വാസികള്‍ ഒരു ജീവിതവ്രതമായി അംഗീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. മാനവരാശിയെ ഒന്നായി കണ്ട് ജാതിഭേദവും മതദ്വേഷവുമില്ലാത്ത പണ്ഡിതപാമര ഭേദമില്ലാത്ത നന്മയുടെ വഴിയില്‍ സ്ത്രീപുരുഷ ഭേദം പോലും ഗണിക്കാതെ എല്ലാം ഒന്നായ് കാണുക, ഏവരും ഏകോപിക്ക, അന്യമായി കാണുന്നെങ്കില്‍ അജ്ഞാനക്കണ്ണാകുന്നു എന്ന് ലോകവാസികളോടു വിളിച്ചു പറഞ്ഞ ഈ മഹാചാര്യന്റെ ചരിതം വെളിപ്പെടണം.
തന്റെ ശിഷ്യഗണങ്ങളെ നയിച്ചുകൊണ്ട് കവടിയാര്‍ കൊട്ടാരത്തിലെത്തി ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ആവശ്യകതയെപ്പറ്റി ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് തിരുമേനിയെ നേരിട്ടുണര്ത്തിയ ഈ ചരിത്രപുരുഷന് ജീവിതകാലത്ത് നേടാന്‍ കഴിയാതെ പോയ അംഗീകാരം നേടിയെടുക്കാന്‍ നമുക്കൊത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കാം. കാലത്തിന്റെ വിസ്മൃതിയില്‍ ഒളിഞ്ഞു കിടക്കുന്ന ശുഭാനന്ദ ചരിത്ര സത്യങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ വെളിപ്പെടുക തന്നെ ചെയ്യും. ശുഭാനന്ദ ഗുരുദേവന്റെ തൊട്ടനന്തരഗാമിയായിരുന്ന ആത്മജ്ഞാനത്തിന്റെ ആള്‍രൂപമായിരുന്ന ആനന്ദജീ ഗുരുദേവനും ഗുരുപ്രസാദ് ഗുരുദേവനും ഇന്ന് ആശ്രമാധിപതിയായി വാഴുന്ന സദാനന്ദസിദ്ധ ഗുരുദേവനും ശുഭാനന്ദാദര്ശം ലോകരംഗത്ത് ഉയര്‍ത്തിപ്പിടിക്കാന്‍ അക്ഷീണ പരിശ്രമം ചെയ്തിരുന്നു. ഇന്നും ആ പരിശ്രമം തുടരുന്നു. സത്തുക്കള്‍ക്കും സല്ബുദ്ധികള്ക്കും തത്ത്വചിന്തകന്മാര്‍ക്കും സത്യാന്വേഷികള്‍ക്കുമായി ശുഭാനന്ദാദര്ശത്തിന്റെ വിസ്തൃതമായ വാതായനം മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. ഏവര്‍ക്കും സ്വാഗതം. കടന്നു വരിക, അറിയുക, പ്രവര്‍ത്തിക്കുക, വിശ്വസിക്കുക, ആശ്വാസം പ്രാപിക്കുക.
സ്വാമി ധര്‍മ്മതീര്‍ത്ഥര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: