ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) ചെയര്മാന് സ്ഥാനത്തുനിന്നും പി.സി ചാക്കോയെ മാറ്റണമെന്ന് ആവശ്യം. 30 അംഗ ജെപിസിയിലെ 15 പേരാണ് സ്പീക്കര്‍ മീരാകുമാറിനെ കണ്ട് തല്‍സ്ഥാനത്തുനിന്നും പി.സി ചാക്കോയെ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇന്നലെ നടക്കേണ്ടിയിരുന്ന നിര്‍ണ്ണായക ജെപിസി യോഗം ലോക്സഭാംഗം അംബികാ ബാനര്‍ജിയുടെ മരണത്തേ തുടര്‍ന്ന് മാറ്റിവച്ചതോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍മാനില്‍ അവിശ്വാസം രേഖപ്പെടുത്തി പരസ്യമായി രംഗത്തെത്തിയത്.
പ്രധാനമന്ത്രിയേയും ധനമന്ത്രി പി.ചിദംബരത്തേയും രക്ഷിക്കുന്നതിനായി പക്ഷപാതപരമായും മുന്‍വിധിയോടും കൂടിയാണ് പി.സി ചാക്കോ പ്രവര്‍ത്തിക്കുന്നതെന്ന് ജെപിസിയിലെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറോട് പറഞ്ഞു. എന്‍ഡിഎ അംഗങ്ങളായ ബിജെപിയും ജെഡിയുവിനും പുറമേ എഐഎഡിഎംകെ, ഡിഎംകെ, സിപിഎം, സിപിഐ, ടിഎംസി, ബിജെഡി എന്നീ കക്ഷികളിലെയും അംഗങ്ങളും ചെയര്മാന് സ്ഥാനത്തുനിന്നുള്ള പി.സി.ചാക്കോയുടെ രാജി ആവശ്യപ്പെട്ടു. ജെപിസി കരടു റിപ്പോര്‍ട്ട് ചോര്‍ന്നത് പി.സി ചാക്കോയുടെ വിശ്വാസ്യതയെ ഇല്ലാതാക്കിയെന്നും അംഗങ്ങള്‍ പറഞ്ഞു.
സ്പെക്ട്രം അഴിമതിയെപ്പറ്റിയുള്ള കരടു റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനായി ഇന്നലെ ഉച്ചയ്ക്ക് 3 മണിക്കാണ് ജെപിസി യോഗം തീരുമാനിച്ചിരുന്നത്. എന്നാല്‍ ബംഗാളിലെ ഹൗറയില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അംഗം അംബികാ ബാനര്‍ജി ഇന്നലെ പുലര്‍ച്ചെ അന്തരിച്ചിരുന്നു. ഇതേതുടര്‍ന്ന് പാര്‍ലമെന്റിലെ ഇരു സഭകളും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു. സഭയുമായി ബന്ധപ്പെട്ട മറ്റു യോഗങ്ങളും ഒഴിവാക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസ് പറഞ്ഞതോടെ ജെപിസി യോഗവും മാറ്റി വയ്ക്കുകയായിരുന്നു.
ജെപിസിയില്‍ ഭൂരിപക്ഷം നഷ്ടമായ കോണ്‍ഗ്രസ് അപ്രതീക്ഷിതമായി ലഭിച്ച കാരണം ഉപയോഗിച്ച് താല്‍ക്കാലിക രക്ഷ തേടിയെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറെ കണ്ട് ചെയര്‍മാനെ മാറ്റണമെന്ന ആവശ്യമുന്നയിച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.
കരടു റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും വോട്ടെടുപ്പ് നടത്തണമെന്നും ബിജെപിയുടെ നേതൃത്വത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സഭാസമിതികളില്‍ വോട്ടെടുപ്പെന്ന കീഴ്വഴക്കമില്ലെന്നും അംഗങ്ങള്‍ക്ക് വേണമെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്താമെന്നുമാണ് ചെയര്മാന് പി.സി ചാക്കോയുടെ നിലപാട്. ജെപിസിയില്‍ ഭൂരിപക്ഷമില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് റിപ്പോര്‍ട്ടുമായി മുന്നോട്ടു പോകാനാണ് പി.സി ചാക്കോയുടെ തീരുമാനം. 30 അംഗ ജെപിസിയില്‍ 11 കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പുറമേ എന്‍സിപിയുടെ ഒരു അംഗം കൂടി മാത്രമേ പ്രധാനമന്ത്രിയെ കുറ്റവിമുക്തനാക്കിയ കരടു റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നുള്ളു.
ബിഎസ്പിയുടെ രണ്ട് അംഗങ്ങളും എസ്.പിയുടെ ഒരു അംഗവും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എസ്.പിയുടെ പിന്തുണ വ്യക്തമാകാതെ വന്നതോടെയാണ് യോഗം മാറ്റുന്നതിനായി തീരുമാനമുണ്ടായത്. എസ്പി-ബിഎസ്പി അംഗങ്ങളെ ഏതുവിധേനയും സ്വാധീനിക്കാനാണ് അപ്രതീക്ഷിതമായി ലഭിച്ച ഈ സാവകാശം കോണ്‍ഗ്രസ് വിനിയോഗിക്കുകയെന്നുറപ്പാണ്.
ജെപിസിയില്‍ തുല്യവോട്ടുനില വരികയാണെങ്കില്‍ അധ്യക്ഷന്‍ രണ്ട് വോട്ടു ചെയ്യാം. സമിതിയംഗമെന്ന നിലയിലുള്ള വോട്ടിനു പുറമേ അദ്ധ്യക്ഷനെന്ന നിലയില്‍ കാസ്റ്റിങ് വോട്ടിനും പി.സി ചാക്കോയ്ക്ക് അവകാശമുണ്ടെന്ന് ലോക്സഭാ ചട്ടങ്ങളുടെ 261, 262 വകുപ്പുകളില്‍ പറയുന്നുണ്ട്. എന്നാല്‍ ആ സാധ്യത പ്രയോജനപ്പെടുത്തണമെങ്കില്‍ ആദ്യം 15 പേരുടെ പിന്തുണ ഉറപ്പാക്കുകയെന്ന കടമ്പ കടക്കേണ്ടതുണ്ട്.
അടുത്ത ആഴ്ചത്തേക്ക് ജെപിസി യോഗം മാറ്റിയെന്നാണ് ചെയര്മാന് പി.സി ചാക്കോ അറിയിച്ചത്. തിങ്കളാഴ്ച തന്നെ യോഗം നടക്കാനുള്ള സാധ്യത പ്രതിപക്ഷ അംഗങ്ങള്‍ പ്രകടിപ്പിച്ചു. പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നലെ രാവിലെ ചേര്‍ന്ന് അംബികാ ബാനര്‍ജിക്കു അനുശോചനം രേഖപ്പെടുത്തി പിരിയുകയായിരുന്നു.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: