ലാഹോര്‍:: പാക്കിസ്ഥാന് ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കോമയില്‍ കഴിയുന്ന സരബ്ജിത് സിംഗിനെ കാണാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. ഇതിനുള്ള കാരണം വ്യക്തമല്ല. ഇന്നലെ കോണ്‍സുലേറ്റ് അംഗങ്ങള്‍ സരബ്ജിത്തിനെ കണ്ടിരുന്നു.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ രണ്ട് അംഗങ്ങളെ സരബിനെ സന്ദര്‍ശിക്കാന്‍ അനുവദിച്ചതെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിയിലെത്തിയ ഉദ്യോഗസ്ഥര്‍ സരബിനെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കുകയും അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
അതേസമയം സരബ്ജിത് സിംഗിനെ കാണാന്‍ കുടുംബാംഗങ്ങള്‍ ഇന്ന് പാകിസ്ഥനിലേക്ക് പോകും. ഇന്ന് ഇവര്‍ ലാഹോര്‍ വഴി അട്ടാരി ചെക്ക്പോസ്റ്റിലെത്തും. കഴിഞ്ഞ ദിവസം ഇവര്‍ക്ക് പാക്കിസ്ഥാന് വിസ അനുവദിച്ചിരുന്നു. നാല് വിസകളാണ് അനുവദിച്ചത്. സരബിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂര്‍ കഴിയാതെ സരബിന്റെ ആരോഗ്യനിലയെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
അറുപതു ശതമാനത്തോളം പരിക്കേറ്റ സരബ്ജിത്തിന് ആന്തരിക രക്തസ്രാവവുമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ചയാണു സരബ്ജിത്തിനെ ജയിലില്‍ ക്രൂരമായി ആക്രമിച്ചത്. കോട് ലാഖ്പതിലെ ജയിലില്‍ കഴിയുന്ന സരബ്ജിത്തിനെ ഒരു സെല്ലില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റുമ്പോഴായിരുന്നു സഹതടവുകാര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ രണ്ട് സഹതടവുകാര്‍ക്കെതിരെ കേസെടുത്തു.
സഹതടവുകാര്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് സരബ്ജിത്ത് നേരത്തെ തന്നെ പരാതി പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 1990ല്‍ 14 പേര് കൊല്ലപ്പെട്ട ബോംബാക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു പാക് കോടതി സരബ്ജിത്തിന് വധശിക്ഷ വിധിച്ചത്. സരബ്ജിത്തിന്റെ ദയാഹര്‍ജി പാക് കോടതിയും മുന്‍ പ്രസിഡന്റ് പര്‍വ്വേസ് മുഷറഫും തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: