ലാഹോര്‍: പാക് ജയിലിലെ സഹതടവുകാരുടെ മര്‍ദ്ദനത്തില്‍ ഗുരുതരാവസ്ഥതിലായ സരബ്ജിത്ത്സിംഗിന്റെ സ്ഥിതി കൂടുതല്‍ വഷളായി. അബോധാവസ്ഥയിലുള്ള സരബ്ജിത്തിനെ രക്ഷപ്പെടുത്താനുള്ള സാധ്യത വിരളമായതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമാണ് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ലാഹോറിലെ ലഖ്പത് ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സരബ്ജിത്തിനെതിരെ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ രണ്ട് സഹതടവുകാര്‍ സരബ്ജിത്തിന്റെ തല അടിച്ചുതകര്‍ക്കുകയായിരുന്നു. സര്‍ജറി നടത്താന്‍ കഴിയാത്ത രീതിയില്‍ ഗുരുതരമാണ് അദ്ദേഹത്തിന്റെ സ്ഥിതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന് പറയുന്നു.
അതേസമയം സരബ്ജിത്തിന്റെ കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. സംഭവം വിവാദമായതോടെ കുടുംബാംഗങ്ങള്‍ക്ക് സരബ്ജിത്തിനെ സന്ദര്‍ശിക്കാന്‍ പാക്കിസ്ഥാന് വിസ അനുവദിക്കുകയായിരുന്നു. സരബ്ജിത്തിന്റെ ഭാര്യ സുഖ്പ്രീത് കൗര്‍, മക്കളായ സ്വപന്ദീപ് കൗര്‍, പൂനം എന്നിവരും സഹോദരി ദല്‍ബീര്‍ കൗറുമാണ് വാഗാ അതിര്‍ത്തിവഴി ലാഹോറിലെത്തിയത്. ഇന്ത്യന്‍ തടവുകാരന് രക്ഷപ്പെടാന്‍ സാധ്യത കുറവായതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്ക് വിസ അനുവദിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. സരബ്ജിത്തിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരി ദല്ബീര്സിംഗ് ഇതിനുമുമ്പും പാക്കിസ്ഥാനിലെത്തിയിട്ടുണ്ട്. എന്നാല്‍ സുഖ്പ്രീത് കൗറും മക്കളും ആദ്യമായാണ് അയല്‍രാജ്യത്തേക്ക് പോകുന്നത്.
അബോധാവസ്ഥയിലാണ് തന്റെ സഹോദരനെന്ന് സരബ്ജിത്തിനെ സന്ദര്‍ശിച്ചശേഷം ദല്‍ബീര്‍ കൗര്‍ പറഞ്ഞു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്നേഹവും പ്രാര്‍ത്ഥനയുമായാണ് താന്‍ അതിര്‍ത്തി കടന്ന് ഇവിടെയെത്തിയത്. സഹോദരനായി സുവര്‍ണക്ഷേത്രത്തില്‍ നിന്നും പ്രസാദവും ദല്‍ബീര്‍ കൊണ്ടുവന്നിരുന്നു. സരബ്ജിത്തിനെ സന്ദര്‍ശിക്കാന്‍ അവസരംനല്കിയ പാക് അധികൃതര്‍ക്കും ദല്‍ബീര്‍ നന്ദി പറഞ്ഞു. കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് അദ്ദേഹത്തിന്റെ കൂടെ ആശുപത്രിയില്‍ കഴിയാനുള്ള അനുവാദവും പാക്കിസ്ഥാന് നല്‍കിയിട്ടുണ്ട്. ലാഹോറില്‍ സരബ്ജിത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി ഇന്ത്യന്‍ ഹൈക്കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സരബ്ജിത്തിനെ സന്ദര്‍ശിക്കാന്‍ പാക്കിസ്ഥാന് അനുമതി നല്‍കിയിരുന്നു. ആശുപത്രിയില്‍ ഏതാനും മിനിറ്റുകള്‍ മാത്രം ചെലവഴിക്കാനായിരുന്നു അനുമതി ലഭിച്ചത്. ഇതിനുശേഷമാണ് കുടുംബാംഗങ്ങള്‍ പാക്കിസ്ഥാനിലേക്ക് പുറപ്പെട്ടത്. സംഭവത്തെക്കുറിച്ച് ഇന്ത്യ പാക്കിസ്ഥാനോട് വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സരബ്ജിത്തിന്റെ അഭിഭാഷകനായിരുന്ന അവെയ്ക്ക് ഷെയ്ഖിന് അധികൃതര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചു.
അതേസമയം സരബ്ജിത്ത് സിംഗിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് ആക്രമണം നടത്തിയയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജയിലിന്റെ ചുമതലയുള്ള ഇന്‍സ്പെക്ടര്‍ ജനറല്‍ മാലിക് മുബാഷിര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. അമര്‍ അഫ്താബ്, മുദാസര്‍ എന്നിവരാണ് സരബ്ജിത്തിനെ ആക്രമിച്ചത്. പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര മന്ത്രാലയത്തിന് മുബാഷിര്‍ തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സരബ്ജിത്ത് പ്രതിചേര്‍ക്കപ്പെട്ട ലാഹോര്‍ ബോംബ്സ്ഫോടനത്തിന് പ്രതികാരമായാണ് മര്‍ദ്ദനമെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: