ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1984 ല്‍ സിഖുകാരായ സ്വന്തം അംഗരക്ഷകരാല്‍ വധിക്കപ്പെട്ട ശേഷം ദല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലുമുണ്ടായ കലാപത്തില്‍ മൂവായിരത്തിലേറെ സിഖുകാര്‍ ക്രൂരമായി വധിക്കപ്പെടുകയും സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുകയും സിഖുകാരുടെ കടകള്‍ തീവെച്ച് നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സിഖ്വിരുദ്ധ കലാപത്തിന് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്ലറും സജ്ജന്കുമാറുമൊക്കെയായിരുന്നു. ഇപ്പോള്‍ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയില്‍ പ്രതിഷേധിച്ച് സിഖ് സംഘടനാ പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിലാണ്. നൂറുകണക്കിന് സിഖ് സംഘടനാ പ്രവര്‍ത്തകര്‍ ദല്‍ഹിയിലെ മാന്‍സിംഗ് റോഡില്‍നിന്ന് പ്രതിഷേധവുമായി വന്ന് സോണിയാഗാന്ധിയുടെ വീടിന് മുന്നിലുള്ള ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ പോലീസുമായി ഏറ്റുമുട്ടുകയും സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ‘സജ്ജന്‍കുമാറിനെ ശിക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായാണ് ജന്‍പഥ് പത്തിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. കോണ്‍ഗ്രസിനും സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിക്കുകയും സോണിയാഗാന്ധിയുടെയും സജ്ജന്‍കുമാറിന്റെയും കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധമാര്‍ച്ചില്‍ വിവിധ സിഖ് ഗ്രൂപ്പുകാര്‍ പങ്കെടുത്തു.
സജ്ജന്‍കുമാറിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി എന്ന വാര്‍ത്ത പരന്നതോടെ സിഖ് ഗ്രൂപ്പുകള്‍ പ്രതിഷേധം ആരംഭിക്കുകയും മെട്രോ സ്റ്റേഷനുകള്‍ കയ്യേറി ഗതാഗതം സ്തംഭിപ്പിക്കുകയുംചെയ്തു. കലാപവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിലാണ് സജ്ജന്‍കുമാറിനെ പ്രതിയാക്കിയിരിക്കുന്നത്. ഇതില്‍ ഒരു കേസിലാണ് കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
സിഖ് കലാപത്തില്‍ സജ്ജന്‍കുമാറിനെ ശിക്ഷിക്കാനുതകുന്ന തെളിവുകള്‍ നല്‍കുന്നവര്‍ക്ക് അമേരിക്കയിലെ ഒരു സിഖ് സംഘടന സമ്മാനം വാഗ്ദാനം ചെയ്തിരിക്കുകയാണ്. പത്തുലക്ഷം ഡോളറാണ് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന വാഗ്ദാനം ചെയ്തിരിക്കുന്നത്. കുറ്റവിമുക്തനാക്കപ്പെട്ട സജ്ജന്കുമാറിനെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് മുതിര്‍ന്ന അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനുശേഷം സിഖ്വിരുദ്ധ വിദ്വേഷം ആളിക്കത്തിയപ്പോള്‍ ദല്‍ഹിയില്‍ കൊല്ലപ്പെട്ടത് മൂവായിരത്തിലധികം പേരായിരുന്നു. ഇതിന് സാക്ഷിയായിരുന്നയാള്ക്കെതിരെയും കോണ്‍ഗ്രസ് അക്രമം അഴിച്ചുവിട്ടിരുന്നു. ഈ കൊടും ക്രൂരതക്കെതിരെ നിസ്സംഗത പാലിച്ച് ഇന്ദിരാ വധത്തിന് ശേഷം പ്രധാനമന്ത്രിപദത്തിലെത്തിയ രാജീവ്ഗാന്ധിയുടെ മനുഷ്യത്വരഹിതമായ പ്രതികരണം ‘ഒരു വന്മരം വീണാല്‍ ഭൂമി കുലുങ്ങും’ എന്നായിരുന്നല്ലോ. കൊല്ലപ്പെട്ട സിഖുകാരും അവരുടെ കുടുംബങ്ങള്‍ക്ക് വന്മരംതന്നെയായിരുന്നു എന്ന സത്യം വിസ്മരിച്ച് കോണ്‍ഗ്രസ് ചെയ്യുന്നതെല്ലാം ന്യായമാണെന്ന മനുഷ്യത്വരഹിതമായ നിലപാടിനാണ് ഈ പ്രസ്താവന അടിവരയിടുന്നത്. സജ്ജന്‍കുമാറിന്റെ സാക്ഷികള്‍ നല്കിയ മൊഴികളും പരാതിക്കാരിയായ ജഗദീഷ് കൗറിന്റെ തെളിവുകളും പൊരുത്തപ്പെടാത്തതിനാലാണത്രെ സംശയത്തിന്റെ ആനുകൂല്യം നല്കി സജ്ജന്‍കുമാറിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഈ സാഹചര്യത്തിലാണ് അമേരിക്കയിലെ എസ്എഫ്ജെ പുതിയ തെളിവുകള്‍ സജ്ജന്കുമാറിനെതിരെ ഹാജരാക്കും എന്ന് പ്രസ്താവിച്ചിരിക്കുന്നത്.
ഗുജറാത്തില്‍ ഗോധ്ര കൂട്ടക്കൊലയെത്തുടര്‍ന്ന് സ്വാഭാവികമായുണ്ടായ കലാപം വംശഹത്യയായി ചിത്രീകരിക്കുന്ന കോണ്‍ഗ്രസുകാര്‍ ദല്‍ഹിയില്‍ നടത്തിയ വംശഹത്യയില്‍ ആയിരക്കണക്കിന് പേര് കൊല്ലപ്പെട്ടു എന്നു മാത്രമല്ല ഒരു സ്ത്രീയെ അവരുടെ മകന്റെ മുമ്പില്‍വെച്ച് കൂട്ടബലാല്‍സംഗം ചെയ്തശേഷം അയാളെ തീവെച്ച് കൊല്ലുകയും ചെയ്തിരുന്നു. ഈ നരഹത്യകള്‍ക്ക് ദല്‍ഹി പോലീസിന്റെ സഹായവും കേന്ദ്രത്തിന്റെ പിന്തുണയുമുണ്ടായിരുന്നു എന്ന് അന്ന് സിബിഐ പറഞ്ഞിരുന്നു. ഇന്ദിരാഗാന്ധിയോടുള്ള വിരോധം ഖാലിസ്ഥാനുവേണ്ടി നടത്തിയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സുവര്‍ണക്ഷേത്രത്തിലും സൈന്യത്തെ നിയോഗിച്ചു എന്നതായിരുന്നു. ആ ‘ഓപ്പറേഷന് ബ്ലൂസ്റ്റാറി’ലും നിരവധി സിഖുകാര്‍ കൊലചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സ്വാഭാവികമായും സിഖുകാര്‍ സജ്ജന്‍കുമാറിന്റെ മോചനത്തിനെതിരെ പ്രതിഷേധിച്ച് ദല്‍ഹി മെട്രോ പോലും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മുപ്പത് കൊല്ലത്തിനുശേഷവും സിഖുകാര്‍ക്ക് നീതി ലഭിച്ചിട്ടില്ല എന്ന് പ്രക്ഷോഭകര്‍ ആവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ കണക്കുപ്രകാരംതന്നെ അന്ന് മരിച്ചത് 2700 പേരാണ്. ആയിരത്തിലധികംപേര്‍ ഭവനരഹിതരായി. സിഖ് പ്രക്ഷോഭകര്‍ പ്രക്ഷോഭം നയിക്കുന്നത് സിഖുകാരനായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ സര്‍ക്കാരിനെതിരെയാണെന്നത് വിരോധാഭാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: