പാലക്കാട്: ജില്ലയില്‍ രണ്ടിടത്തുണ്ടായ വാഹനാപകടത്തില്‍ അഞ്ചു പേര് മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കഞ്ചേരി ദേശീയപാതയില്‍ വിദേശമദ്യ ഷോപ്പിനുസമീപം ലോറിയും മഹാരാഷ്ട്രയില്നിന്നുള്ളതീര്ഥാടകര് സഞ്ചരിച്ച ക്രൂസിയര്‍ ട്രാക്സും കൂട്ടിയിടിച്ച് തീര്‍ഥാടകസംഘത്തിലെ മൂന്നുപേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു സ്ത്രീകളുടെ നില അതീവഗുരുതരമാണ്.
പറളി ചന്തപ്പുരപാലത്തില് കോളേജ് ബസും മോപ്പഡും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കൂസിയര്‍ ട്രാക്സില്‍ സഞ്ചിരിച്ചിരുന്ന മഹാരാഷ്ട്ര ഉസ്മനാബാദില്നിന്നുള്ള വിലാസ് റാവു പട്ടേല്‍ (62), ഭഗവാന് ഗെയ്ക്വാദ് (60), ശശിമാല (58) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്. ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. വിലാസ്റാവു പട്ടേല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചും മറ്റു രണ്ടുപേര്‍ മെഡിക്കല്‍ കോളേജിലുമാണ് മരിച്ചത്. ഡ്രൈവര്‍ സന്തോഷ് ഡമാനെ ഉള്‍പ്പെടെ പതിനൊന്നുപേരാണ് ട്രാക്സിലുണ്ടായിരുന്നത്.
ഏഴുസ്ത്രീകളും നാലുപുരുഷന്മാരും വിവിധ തീര്‍ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് കന്യാകുമാരിയില്‍നിന്നും ഊട്ടിയിലേക്ക് പോകുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഘം തീര്‍ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി നാട്ടില്‍നിന്നും പുറപ്പെട്ടത്. ഇടിയുടെ ശക്തിയില്‍ ട്രാക്സിന്റെ ഡ്രൈവര്‍സീറ്റ് വരെയുള്ള ഭാഗം ലോറിയുടെ അടിയിലേക്ക് പാഞ്ഞുകയറി. വാഹനത്തില്‍ കുടുങ്ങി കിടന്നിരുന്ന യാത്രക്കാരെ വടക്കഞ്ചേരി ഫയര്‍ഫോഴ്സും പോലീസും മറ്റുവാഹനങ്ങളിലെ ജീവനക്കാരും ചേര്‍ന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
കൈകളും കാലുകളും അറ്റുവീഴാറായ നിലയിലായിരുന്നു മിക്കവരും. രക്തത്തില്‍ മുങ്ങി തിരിച്ചറിയാനാകാത്ത സ്ഥിതിയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാക്സിന്റെ മുന്‍ഭാഗം ചിന്നിച്ചിതറി.
തമിഴ്നാട്ടില്‍നിന്നും ആട്ടിന്കാഷ്ഠവുമായി തൃശൂരിലേക്കു പോകുകയായിരുന്നു ലോറി. ലോറി ഡ്രൈവര്‍ ദിണ്ടിക്കല്‍ സ്വദേശി പ്രഭാകര്‍, ലോറിയിലുണ്ടായിരുന്ന ദിണ്ടിക്കല്‍ സേവിയാര്‍ (40), ചിറ്റിലഞ്ചേരി കടമ്പിടി സ്വദേശി ശശി (48) എന്നിവര്‍ക്കും പരിക്കുണ്ട്.
ട്രാക്സ്ഡ്രൈവറായ സന്തോഷ് ഡമാനെ, കസ്തൂരിഭായ്, സുശീദ, ജയശ്രീ, ഭാഗ്യശ്രീ (20), ജ്യോതി, ശ്രീനന്ദ, പ്രതിഭ തുടങ്ങിയവരാണ് പരിക്കേറ്റ് തൃശൂരിലെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വടക്കഞ്ചേരി സി.ഐ സി.ആര്.രാജു, എസ്.ഐ എം.പി.സന്ദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും ഹൈവേ പോലീസും വടക്കഞ്ചേരി ഫയര്‍ഫോഴ്സും ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തോടനുബന്ധിച്ച് ലോറിഡ്രൈവര്‍ പ്രഭാകറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പറളി ദേശീയപാതയിലുണ്ടായ അപകടത്തില്‍ കിണാവല്ലൂര്‍ തലപ്പൊറ്റ കോഴിക്കല്പറമ്പ് സ്വദേശികളായ പൊന്മലയുടെ മകന് തങ്കപ്പന്(46), ചിന്നക്കുട്ടന്റെ മകന് കൃഷ്ണന്(45) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പ മുണ്ടായിരുന്ന ത്യാഗരാജന്റെ മകന് ഹരിദാസ്(35) ആണ് ചികിത്സയിലുള്ളത്. ഇന്നലെ വൈകീട്ട് 4.45നാണ് അപകടം.
പാമ്പാടിയില്‍ നിന്ന് വരികയായിരുന്ന നെഹ്റു കോളേജിന്റെ ബസും തലപ്പൊറ്റയിലേക്ക് പോകുകയായിരുന്ന മോപ്പഡുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു ബസിനെ മറികടക്കാനായി മോപ്പഡ് മുന്നോട്ടു കയറുമ്പോഴാണ് എതിരെ വന്ന് കോളേജ് ബസ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചോരവാര്‍ന്ന് ഇവര്‍ 20 മിനിറ്റോളം റോഡില്‍ കിടന്നു. അതുവഴി വന്ന വാഹനങ്ങളും സമീപത്തെ ഓട്ടോറിക്ഷകളോ ടാക്സിയോ ഒന്നും ഇവരെ ആശുപത്രിയിലാക്കാന്‍ രംഗത്തുവന്നില്ല. വിവരമറിഞ്ഞ് മങ്കര പോലീസ് സ്റ്റേഷനില്‍ നിന്ന് വന്ന ജീപ്പ്പിലാണ് റോഡില്‍ കിടന്നവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
തങ്കപ്പനാണ് മോപ്പഡ് ഓടിച്ചിരുന്നത്. തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ താമസിക്കുന്ന കൃഷ്ണന് അവിടെ ഹോട്ടല്‍ ജോലിക്കാരനാണ്. നാട്ടിലെ മാരിയമ്മന്പൂജയില് പങ്കെടുക്കാനായി എത്തിയതായിരുന്നു. കൃഷ്ണന്റെ അമ്മ: തങ്കമ്മ. ഭാര്യ: അംബിക. കൂലിപ്പണിക്കാരനായ തങ്കപ്പന്റെ അമ്മ തങ്കമ്മ. ഭാര്യ: ശാന്ത. മക്കള്‍: സന്തോഷ്, സജിത, അജിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: