ന്യൂദല്‍ഹി: റെയില്‍വേ അഴിമതിക്കേസില്‍ പവന്‍കുമാര്‍ ബന്‍സലും 2ജി അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയ സംഭവത്തില്‍ നിയമമന്ത്രി അശ്വിനികുമാറും രാജിവെച്ചു. പവന്‍കുമാര്‍ ബന്‍സലിന്റെ രാജി പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനേ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉടലെടുത്ത അസംതൃപ്തിയാണ് ബന്‍സലിനു പിന്നാലെ അശ്വിനികുമാറിനും രാജി വയ്ക്കേണ്ടിവന്നത്.
റെയില്‍വേ നിയമനങ്ങള്‍ക്കായി കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയെത്തുടര്‍ന്നാണ് റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. കര്‍ണ്ണാടകയില്‍ വിമതസ്വരമുയര്‍ത്തി തലവേദന സൃഷ്ടിച്ച മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ പുതിയ റെയില്‍വേ മന്ത്രിയാക്കാനാണ് വാര്‍ത്ത.
ആരോപണ വിധേയരായ മന്ത്രിമാര്‍ തല്‍സ്ഥാനങ്ങളില്‍ തുടരുന്നതിനെതിരെ ഒരു വിഭാഗം മന്ത്രിമാര്‍ക്കുണ്ടായ അസംതൃപ്തിയുടെ പശ്ചാത്തലത്തില്‍ യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി ഇന്നലെ വൈകിട്ട് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ബന്‍സല്‍ രാജിവച്ചത്. ഇതോടെ പ്രധാനമന്ത്രിക്കുമേല്‍ അശ്വിനികുമാറിന്റെ രാജിയാവശ്യം ശക്തമാകുകയായിരുന്നു.
അനന്തരവന്റെ കൈക്കൂലികേസിലെ സിബിഐ അന്വേഷണം ബന്‍സലിന്റെ അറസ്റ്റിലേക്ക് എത്തിയതോടെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വവും. അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിനെ ശക്തമായി പിടിച്ചുകുലുക്കുന്നുണ്ടെന്നാണ് സോണിയാഗാന്ധിയുടെ വിശ്വസ്തനായ ബന്‍സലിന്റെ രാജി നല്കുന്ന സൂചന.
ബന്‍സലിനെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. ബന്‍സലിന്റെ പ്രൈവറ്റ് സെക്രട്ടറിയും പഞ്ചാബ് കേഡറിലെ 1997 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനുമായ രാഹുല്‍ ഭണ്ഡാരിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതില്‍നിന്നും ലഭിച്ച വിവരങ്ങളും അനന്തരവന് വിജയ് സിംഗ്ലയെ ചോദ്യം ചെയ്തതിന്റെ വിവരങ്ങളും വിലയിരുത്തിയ സിബിഐ ബന്‍സലിന്റെ അറസ്റ്റിലേക്ക് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജി പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
2012 ഒക്ടോബര്‍ 28നാണ് ബന്‍സാല്‍ റെയില്‍വെ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് റെയില്‍വെ വകുപ്പ് ഏറ്റെടുത്ത കോണ്‍ഗ്രസ് വകുപ്പ് ചുമതല ബന്‍സാലിന് നല്‍കുകയായിരുന്നു.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വിശ്വസ്തനായാണ് അശ്വിനികുമാര്കേന്ദ്രമന്ത്രിസഭയിലെത്തുന്നത്. 2ജി അഴിമതിക്കേസിലെ സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത വിവരം സിബിഐ സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയതാണ് അശ്വിനികുമാറിന് തിരിച്ചടിയായത്. റിപ്പോര്‍ട്ട് അശ്വിനികുമാര്‍ ഓഫീസില്‍ വിളിച്ചുവരുത്തി തിരുത്തിയതാണെന്ന് കാണിച്ച് സിബിഐ ഡയറക്ട്ര് രഞ്ജിത് സിന്‍ഹ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു.
കോടിക്കണക്കിന് രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന റെയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗം ബോര്‍ഡംഗമായി നിയമനം ലഭിക്കുന്നതിനായാണ് മഹേഷ്കുമാറില്നിന്നും വിജയ് സിംഗ്ല കൈക്കൂലി വാങ്ങിയത്. വിജയ് സിംഗ്ലയ്ക്കു പുറമേ റെയില്‍വേ ബോര്‍ഡംഗം മഹേഷ്കുമാര്‍, പണം കൈമാറിയ സംഘത്തിലുള്ള സന്ദീപ് ഗോയല്‍ ,ധര്‍മ്മേന്ദ്ര കുമാര്‍, വിവേക് കുമാര്‍ എന്നിവര്‍ സംഭവവുമായി ബന്ധപ്പെട്ട് സിബിഐ കസ്റ്റഡിയിലാണ്. ഇലക്ട്രിക്കല്‍ വിഭാഗത്തിലേക്ക് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിനായി 10 കോടി രൂപയാണ് വിജയ് സിംഗ്ല മുന്‍ പശ്ചിമ റെയില്‍വേ ജനറല്‍ മാനേജര്‍ മഹേഷ്കുമാറിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിലപേശലിനൊടുവില്‍ തുക 2 കോടിയായി ധാരണയായി. കൈക്കൂലി തുകയുടെ ആദ്യഗഡുവായ 90 ലക്ഷം നല്‍കുന്നതിനായി പണവുമായി സഞ്ചരിക്കുന്നതിനിടെയാണ് മഹേഷ്കുമാറിനെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
സ്ഥാനക്കയറ്റത്തിനായി കൈക്കൂലി നല്‍കുന്നതിനായാണ് പണം കൊണ്ടുപോയതെന്ന റെയില്‍വേ ബോര്‍ഡംഗം മഹേഷ് കുമാറിന്റെ മൊഴി പുറത്തുവന്നത് റെയില്‍വേ മന്ത്രി ബന്‍സലിന്റെ രാജിക്കായുള്ള മുറവിളി ഉയര്‍ത്തിയിരുന്നു. ഇതിനു പുറമേ ബന്‍സലിന്റെ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതിലൂടെ ഹവാലാപണം ഉപയോഗിച്ചെന്ന ഞെട്ടിക്കുന്ന ചില വിവരങ്ങളും സിബിഐക്ക് ലഭിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: