ബംഗളൂരു: പുതിയ കര്‍ണാടക നിയമസഭയില്‍ 200 കോടിപതികള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എമാരായവരുടെ ശരാശരി ആസ്തി 23.57 കോടി രൂപയാണെന്ന് സര്‍ക്കാരേതര സംഘടനയായ കര്‍ണാടക ഇലക്ഷന് വാച്ച് ആണ് വെളിപ്പെടുത്തിയത്. 2008 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 135 ശതമാനത്തിന്റെ വര്‍ധനവാണ് എംഎല്‍എമാരുടെ ആസ്തിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ഈ സംഘടന പറയുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 218 എംഎല്‍എമാരില്‍ 203 പേരും കോടിപതികളാണെന്ന കര്‍ണാടക ഇലക്ഷന് വാച്ച് വിലയിരുത്തുന്നു. എംഎല്‍എമാരില്‍ 93 ശതമാനം വരും ഇത്. 2008 ല്‍ 63 ശതമാനമായിരുന്നു കോടിപതിമാരായ എംഎല്‍എമാര്‍. എംഎല്‍എമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സ്വത്ത് സംബന്ധിച്ച സത്യവാങ്മൂലം പരിശോധിച്ചാണ് തങ്ങള്‍ ഈ നിഗമനത്തിലെത്തിയതെന്ന് സംഘടന പറയുന്നു.
വീണ്ടും തെരഞ്ഞെടുക്കപ്പെട്ട 92 എംഎല്‍എമാരുടെ സ്വത്ത് വിവരങ്ങളും പരിശോധനക്ക് വിധേയമാക്കിയിരുന്നു. 2008 ല്‍ ശരാശരി 17.53 കോടിയായിരുന്ന ഇവരുടെ ആസ്തി ഇക്കുറി 72 ശതമാനം വര്‍ധിച്ച് 30.15 കോടിയായി.
കോണ്‍ഗ്രസ് എംഎല്‍എയായ ഡി.കെ. ശിവകുമാറാണ് എംഎല്‍എമാരില്‍ ഏറ്റവും വലിയ കോടീശ്വരന്. സത്യവാങ്മൂലമനുസരിച്ച് 179.9 കോടിയുടെ സ്വത്ത് വര്‍ധനവാണ് ശിവകുമാറിന് ഉണ്ടായിരിക്കുന്നത്. 2008 ല്‍ 75.5 കോടിയുടെ ആസ്തിയുണ്ടായിരുന്ന ശിവകുമാറിന്റെ 2013 ലെ ആസ്തി 251 കോടി രൂപയാണ്. കോണ്‍ഗ്രസ് എംഎല്‍എയായ പ്രിയാകൃഷ്ണയാണ് കോടിപതിമാരില്‍ അടുത്തയാള്‍. 143.36 കോടിയുടെ സ്വത്ത്വര്ധനവാണ് പ്രിയകൃഷ്ണക്കുണ്ടായിരിക്കുന്നത്. 767.6 കോടിയില്‍നിന്ന് 910.9 കോടിയായാണ് അഞ്ച് വര്‍ഷംകൊണ്ട് പ്രിയാകൃഷ്ണയുടെ സ്വത്ത് വര്‍ധിച്ചത്. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ സന്തോഷ് ലാദിന്റെ സ്വത്തില്‍ 124 കോടിയുടെ വര്‍ധനവാണുള്ളത്. 2008 ല്‍ 61.5 കോടി രൂപയുടെ സമ്പാദ്യമായിരുന്നു ലാദിന്റേത്. ഇപ്പോഴത് 186.4 കോടി രൂപയുടേതാണ്.
പുതിയ എംഎല്‍എമാരായ 218 പേരില്‍ 34 ശതമാനം വരുന്ന 74 പേര് ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും കര്‍ണാടക ഇലക്ഷന് വാച്ച് പറയുന്നു. കഴിഞ്ഞ നിയമസഭയില്‍ ഇത്തരക്കാര്‍ 20 ശതമാനമായിരുന്നു. ഇപ്പോഴത്തെ 39 എംഎല്‍എമാര്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊള്ള, സ്ത്രീകള്‍ക്കെതിരായ അക്രമം എന്നിങ്ങനെയുള്ള ഗുരുതരമായ കേസുകളാണ്. കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളാണെന്ന് അഞ്ച് എംഎല്‍എമാര്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 11 എംഎല്‍എമാര്‍ അഴിമതിക്കേസുകളില്‍ പ്രതികളാണ്.
പുതിയ നിയമസഭയില്‍ അഞ്ച് വനിതാ അംഗങ്ങള്‍ മാത്രമാണുള്ളത്. മൊത്തം അംഗസംഖ്യയുടെ രണ്ട് ശതമാനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: