ന്യൂദല്‍ഹി: മെഡിക്കല്‍,ദന്തല്‍ പി.ജി പ്രവേശനം ഇത്തവണകൂടി പഴയപടി തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സ്വാശ്രയ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാമെന്നും ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ ഒരു ലക്ഷത്തോളം വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിലെ അനിശ്ചിതത്വം ഒഴിവായെങ്കിലും മാനേജ്മെന്റുകളുടെ വിദ്യാഭ്യാസ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് വിധിയെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.
സ്വാശ്രയ മാനേജ്മെന്റുകള്‍ക്കും സര്‍ക്കാരിനും മെഡിക്കല്‍ പ്രവേശന നടപടികള്‍ മുന്‍വര്‍ഷത്തേതുപോലെ തുടരാം. ഇരുകൂട്ടരും നടത്തിയ പ്രവേശന പരീക്ഷകളുടെ ഫലവും പ്രസിദ്ധീകരിക്കാം. പ്രവേശന പരീക്ഷ നടത്താത്ത മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ നടത്തിയ പൊതു പ്രവേശന പരീക്ഷയുടെ ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്താവുന്നതാണ്. ഏകീകൃത പൊതുപ്രവേശന പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) സംബന്ധിച്ച അന്തിമ ഉത്തരവ് ജൂലൈ രണ്ടാംവാരം പുറപ്പെടുവിക്കും, സുപ്രീം കോടതി വ്യക്തമാക്കി.
പൊതു പ്രവേശനപരീക്ഷയ്ക്കെതിരെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള വിവിധ കോളേജുകള്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി പുതിയ നിര്‍ദ്ദേശം നല്‍കിയത്. ഏകീകൃത പ്രവേശന പരീക്ഷയുടെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടാണ് മാനേജ്്മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഏകീകൃത പ്രവേശന പരീക്ഷ കൂടാതെ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് പ്രത്യേക പ്രവേശന പരീക്ഷ നടത്താമെന്ന് സുപ്രീം കോടതിഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ മാനേജ്മെന്റുകള്‍ നടത്തുന്ന പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്താന്‍ പാടില്ലെന്നായിരുന്നു നേരത്തെ കോടതിയുടെ നിര്‍ദേശം. സ്വകാര്യ കോളേജുകളുടെ കണ്‍സോര്‍ഷ്യം നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന താത്കാലിക വിലക്ക് സുപ്രീംകോടതി നീക്കിയിട്ടുണ്ട്.
2013-14 അക്കാദമിക വര്‍ഷം മുതല്‍ ഏകീകൃത പൊതു പ്രവേശന പരീക്ഷ നടത്തി വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനമുണ്ട്. എന്നാല്‍ ജൂലൈയില്‍ കേസ് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി പുറപ്പെടുവിക്കുന്ന ഉത്തരവാണ് പൊതുപ്രവേശന പരീക്ഷയുടെ വിധി നിര്‍ണ്ണയിക്കുക. പൊതു പ്രവേശന പരീക്ഷയെ സ്വകാര്യ മാനേജ്മെന്റുകള്‍ ശക്തമായാണ് എതിര്‍ക്കുന്നത്. ഭരണഘടനയുടെ മുപ്പതാം അനുച്ഛേദപ്രകാരം സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് ഏകീകൃത പൊതുപ്രവേശന പരീക്ഷയെന്നായിരുന്ന സുപ്രീംകോടതിയെ സമീപിച്ച ന്യൂനപക്ഷ മാനേജ്മെന്റ് കോളേജുകളുടെ വാദം.
വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കരുതെന്ന മുന്‍ഗണനയില്‍ സുപ്രീംകോടതി നല്കിയ പുതിയ ഉത്തരവ് പ്രവേശനത്തിന് വന്‍തുക കോഴപ്പണം വാങ്ങുന്നതിനായി മാനേജ്മെന്റുകള്‍ ഉപയോഗിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ചീഫ്ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, അനില്‍ ദവെ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ നാലു മാസമായി കേസിന്റെ വാദം കേള്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: