ജനസംഖ്യാവര്‍ദ്ധന കേരളത്തില്‍ സൃഷ്ടിക്കുന്ന ചതിക്കുഴികള്‍ ആപത്കരമാംവിധം സാമൂഹ്യ സന്തുലിതാവസ്ഥയെ അട്ടിമറിക്കുകയാണ്. ബഹുമത സമൂഹമായ മലയാള മണ്ണില്‍ ഒരു മതത്തിന്റെ ക്രമം തെറ്റിയുള്ള വര്‍ദ്ധനവ് നമ്മുടെ സാമൂഹിക സങ്കല്പങ്ങളെതന്നെ തകിടംമറിക്കുമെന്നുറപ്പാണ്. മാധ്യമങ്ങള്‍ വഴി പുറത്തുവന്ന കണക്കനുസരിച്ച് 2011 ലെ ജനസംഖ്യാ വര്ദ്ധനാനിരക്ക് 4.91 ശതമാനമാണ്. എന്നാല്‍ ജനസംഖ്യാവര്ദ്ധനനിരക്കില് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന മലപ്പുറത്ത് സംസ്ഥാന വളര്‍ച്ചാനിരക്കിന്റെ മൂന്നിരട്ടി കൂടുതലാണ്. മലപ്പുറം ജില്ലയിലെ ജനസംഖ്യാ വര്ദ്ധനനിരക്കിപ്പോള് 13.45 ശതമാനമാണ്. ഇടുക്കി, പത്തനംതിട്ട തുടങ്ങി മധ്യതിരുവിതാംകൂറിലെ നാല് ജില്ലകളില്‍ ജനസംഖ്യ കുറയുകയാണുണ്ടായിട്ടുള്ളത്.
2001 ലെ കനേഷുകുമാരിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ മുസ്ലീം ജനസംഖ്യയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. ഏറ്റവും കൂടുതല്‍ ജനസംഖ്യാ വര്‍ദ്ധനവ് കാട്ടുന്ന ജില്ല മലപ്പുറമാണ്. മുസ്ലിം ജനസംഖ്യാവളര്‍ച്ച നോക്കിയാല്‍ ഒരു കേവല വര്‍ദ്ധനവോ ആകസ്മികവര്ദ്ധനവോ അല്ല ഇപ്പോഴത്തെ വര്‍ദ്ധനവിലൂടെ വിളിച്ചോതുന്നത്. ദേശീയ നയമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കുടുംബാസൂത്രണത്തിനെതിരായ മതശക്തികളുടെ നിലപാടുകളും അതിനെ അംഗീകരിച്ചുകൊടുക്കുന്ന മതേതര കക്ഷികളുടെ കുറ്റകരമായ നിശബ്ദതയുമാണ് ഇവിടെ അധിക്ഷേപാര്ഹമായിട്ടുള്ളത്.
2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ഒട്ടാകെ 12 അസംബ്ലി നിയോജകമണ്ഡലങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ജനസംഖ്യ ക്രമാതീതമായി കൂടിയതിന്റെ അടിസ്ഥാനത്തില്‍ നാല് നിയമസഭാ മണ്ഡലങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുകയും ഒട്ടാകെ മലപ്പുറം ജില്ലയില്‍ നിയമസഭാ മണ്ഡലങ്ങള്‍ 16 ആകുകയും ചെയ്തു. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മിക്കതിലും നിയമസഭാ സീറ്റുകള്‍ കുറയുകയാണുണ്ടായത്. ഈ ക്രമം തെറ്റിയ വളര്‍ച്ച പലരും കണ്ടില്ലെന്നു നടിച്ചു.
ഇത് സൃഷ്ടിച്ചേക്കാവുന്ന സാമൂഹികാഘാതങ്ങള്‍ വിലയിരുത്താനോ സാമൂഹിക സന്തുലിതാവസ്ഥയെ അതെങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാനോ ഇവിടെ ആരുമുണ്ടായില്ല. മതേതരത്വം എന്ന പദത്തെ ആവശ്യത്തിനനുസരിച്ച് വസ്ത്രാക്ഷേപം ചെയ്ത് ആസ്വദിക്കുന്ന സിപിഎം- കോണ്‍ഗ്രസ്സ് കക്ഷികള്‍ ജനസംഖ്യാ പ്രശ്നത്തില്‍ കാട്ടിയ മൗനം കുറ്റകരമെന്നുമാത്രമല്ല ആപത്കരവും കൂടിയാണ്. കേരളത്തില്‍ ഹിന്ദു-കൃസ്ത്യന്‍ ജനസംഖ്യ കുറഞ്ഞുവരുന്നു എന്ന സത്യത്തിലേക്കാണ് 2001-ലെയും 2011 ലെയും കണക്കെടുപ്പുകള്‍ വിരല്‍ ചൂണ്ടുന്നത്.
കുടുംബാസൂത്രണത്തിനെതിരായ ആസൂത്രിത എതിര്‍പ്പും മതാധിഷ്ഠിത എതിര് പ്രചാരണങ്ങളും നാടിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായിട്ടുള്ളതാണ്. സന്താനനിയന്ത്രണം നെഹ്റുവിയന്‍ കോണ്‍ഗ്രസ്സ് അംഗീകരിച്ച തത്വമാണ്. സാമൂഹിക ശാസ്ത്രജ്ഞന്മാരുടെയും സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് ദേശീയ കുടുംബാസൂത്രണ പദ്ധതികള്‍ രാജ്യം സ്വീകരിച്ചത്. ആഴത്തിലുള്ള പഠനങ്ങളും ആസൂത്രണകമ്മീഷന്റെയും മറ്റും ശുപാര്‍ശകളും അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ കുടുംബാസൂത്രണ നിലപാട് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. ഏറെക്കാലം ഇന്ദ്രപ്രസ്ഥത്തിലെ ഭരണയന്ത്രത്തിന് ഊടുംപാവും നല്കിയ കോണ്‍ഗ്രസ്സിന്റെ കുടുംബാസൂത്രണ നടപ്പാക്കലിലുള്ള പങ്ക് സുവ്യക്തമാണ്. എന്നാല്‍ ഇസ്ലാമിക മതമേധാവികള്‍ പരസ്യമായി ദേശീയ നയത്തെ അട്ടിമറിക്കുകയും ഭരണകൂടത്തെ നോക്കുകുത്തിയാക്കുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വം ചവിട്ടുന്ന കാലുകളെ ചുംബിക്കുകയാണിവിടെ! 1998-99 ലെ കണക്ക് വെച്ചുനോക്കുമ്പോള്‍ അഖിലേന്ത്യാ തലത്തില്‍ മുസ്ലീം ജനസംഖ്യാവര്‍ദ്ധനവ് 3.6 ശതമാനം മാത്രമാണെന്ന് ചില മുസ്ലീം നേതാക്കളുടെ ലേഖനങ്ങളില്‍ കാണുന്നു. അപ്പോള്‍ ദേശീയ മുസ്ലിം ജനസംഖ്യാവര്ദ്ധനവിനേക്കാള് നാലിരട്ടി കൂടുതലാണ് കേരളത്തിലെ മുസ്ലീംവളര്ച്ചയെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇതിനുള്ള കാരണങ്ങള്‍ സാമൂഹിക വിശകലനത്തിന്റെ ഭാഗമാക്കി വിചിന്തനത്തിന് വിധേയമാക്കാന്‍ കേരളത്തിലെ യുഡിഎഫ്- എല്‍ഡിഎഫ് സംവിധാനങ്ങള്‍ക്ക് ബാധ്യതയില്ലേ?
സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ രാഷ്ട്രതാല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവരാണ്.അസംഘടിത ഹിന്ദു സമൂഹത്തിന്റെ അടിസ്ഥാന ശൈഥില്യങ്ങള് രാഷ്ട്രത്തിന്റെ അടിത്തറയേത്തന്നെ തകര്‍ക്കുമെന്ന് കണ്ടെത്തി കാര്യകാരണസഹിതം അവ ഹിന്ദുക്കളെ ബോദ്ധ്യപ്പെടുത്തി സംഘടിക്കുവാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. കേരളത്തില്ഹിന്ദു ജനസംഖ്യകുറഞ്ഞ് ക്രമേണ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്ന് വസ്തുനിഷ്ഠമായ പഠനങ്ങളും ആധികാരികമായ കണക്കുകളും ഉദ്ധരിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആര്‍എസ്എസിന് കഴിഞ്ഞിട്ടുണ്ട്. കപടമതേതര വാദികളുടെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിന്റെ കുപ്രചാരണങ്ങള്‍ ആര്‍എസ്എസിന്റെ യുക്തിഭദ്രമായ വെളിപ്പെടുത്തലുകളെ പലപ്പോഴും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണപരത്തും വിധം വികലമാക്കി അവതരിപ്പിക്കുന്നുണ്ട്. എങ്കിലും വരാന്‍ പോകുന്ന വിപത്തിനെകുറിച്ച് അപകടമണിമുഴക്കാന് കേരളത്തിലെ സംഘപ്രസ്ഥാനങ്ങള്ക്കായിട്ടുണ്ട്. പാളം തെറ്റിയുള്ള ജനസംഖ്യാവര്‍ദ്ധനയും അതിന്റെ പ്രയാണവും അതുവഴി സാമൂഹിക സന്തുലിതാവസ്ഥയ്ക്കുണ്ടാകുന്ന അട്ടിമറികളും ചര്‍ച്ചചെയ്യാന്‍ ഇനിയും കേരളീയര്‍ അമാന്തിച്ചുകൂടാ. ഇസ്ലാമിക ജനസംഖ്യാ വര്‍ദ്ധനവിന്റെ ക്രമാതീതത്വം ചൂണ്ടിക്കാട്ടി അപകടമണിമുഴക്കിയ സംഘ പ്രസ്ഥാനങ്ങള്‍ക്കുനേരെ കല്ലെറിയാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ ഒട്ടനവധിയാണ്.ഇടതുപക്ഷഎഴുത്തുകാരും ബുദ്ധിജീവികളും കോണ്‍ഗ്രസ്സ്-കമ്യൂണിസ്റ്റ് നേതാക്കളുമൊക്കെ അക്കൂട്ടത്തില്‍പ്പെടുന്നു. തീവ്രവാദം എങ്ങനെയാണ് അപകടമാകുന്നതെന്ന് ചോദിക്കുന്ന എഴുത്തുകാരും ബുദ്ധിജീവികളും രാഷ്ട്രീയക്കാരും കേരളത്തിലൊട്ടനവധിയുണ്ട്.ഇത്തരം ആളുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കാനാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് താല്‍പ്പര്യം.എന്നാല്‍ ഇത്തരമൊരു വിപത്തിനെകുറിച്ച് ശക്തമായ അഭിപ്രായ പ്രകടനത്തിലൂടെ ആഞ്ഞടിച്ച കര്‍ദിനാല്‍ വര്‍ക്കി വിതയത്തിലിന്റെയും മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെയും നിലപാടുകളെക്കുറിച്ച് ഈ കപടമതേതരക്കാര്‍ക്ക് എന്താണ് പറയാനുള്ളത്? ജനസംഖ്യാ വര്‍ദ്ധനവുവഴി കേരളം നേരിടുന്ന ഗുരുതരമായ വിപത്തിന്റെ ആഴവും പരപ്പും ഇവരുടെ സുപ്രധാന പ്രഖ്യാപനങ്ങളില്‍ മുഴച്ചു നില്‍ക്കുകയാണ്. ജസ്റ്റിസ് കൃഷ്ണയ്യരുടെ നിയമ പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഇപ്പോഴും നടപ്പാക്കിയിട്ടില്ല.
2006 ജൂലൈ മാസത്തില്‍ ‘ലൈഫ് സൈറ്റ് ന്യൂസ്’ റിപ്പോര്‍ട്ടര്‍മാര്‍ പ്രസിദ്ധീകരിച്ച സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ അഭിമുഖത്തില്‍ ‘കേരളം 20 വര്‍ഷത്തിനുള്ളില്‍ ഇസ്ലാമികരാജ്യമാകും’ എന്ന് കാര്യകാരണസഹിതം അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പ്രസ്തുത അഭിമുഖം മലയാള പത്രങ്ങള്‍ വിവാദമാക്കിയിട്ടും സഭാദ്ധ്യക്ഷന് അത് പിന്‍വലിക്കാനോ തള്ളിപ്പറയാനോ തയ്യാറായില്ല. ഇസ്ലാമിന്റെ കേരളത്തിലെ അപകടകരമായ വളര്‍ച്ചയില്‍ സഭാനേതാക്കള്‍ക്ക് കടുത്ത പ്രയാസമുണ്ടെന്ന് പ്രസ്തുത അഭിമുഖം നടത്തിയ സ്റ്റീവ്, ജാല്സവക്ക് എന്നീ രണ്ട് വിദേശ പത്രപ്രവര്‍ത്തകര്‍ ഉറപ്പിച്ചുപറയുകയും ചെയ്തിരുന്നു. ജനസംഖ്യാ വര്‍ദ്ധനവിന്റെ അസന്തുലിതാവസ്ഥയെ നേരിടാന്‍ 2006 ആഗസ്റ്റില്‍ കത്തോലിക്കാ സഭ കുടുംബാസൂത്രണത്തിനെതിരായ ഇടയലേഖനമിറക്കാന്‍ മുന്നോട്ടു വരിയകയും ചെയ്തു. എന്തിനുമേതിനും വായ്ത്താരിയും അലമുറയുമായി ചാടിയിറങ്ങുന്ന കേരളത്തിലെ ഇടതു-വലതു കക്ഷി നേതാക്കള്‍ ഇക്കാര്യത്തില്‍ ഇപ്പോഴും മൗനത്തിന്റെ വല്മീകത്തിലാണുള്ളത്.
ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ ആവശ്യാര്‍ത്ഥം തയ്യാറാക്കി സമര്‍പ്പിച്ച വിമന്‍സ് കോഡ്ബില്ലില് ജനസംഖ്യയുടെ ലക്കുംലഗാനവുമില്ലാത്ത വളര്‍ച്ചയില്‍ അപകടം കണ്ടെത്തിയിരുന്നു. കൂടുതല്‍ കുട്ടികള്‍ക്കായി മതം, ജാതി, വംശം, പ്രാദേശികത എന്നിവ ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ ശുപാര്‍ശകളില്‍ വ്യക്തമാക്കുന്നുണ്ട്. വിമന്‍സ്കോഡ് ബില്ലിലെ പരാമര്‍ശങ്ങള്‍ യാതൊരു കാരണവശാലും പിന്‍വലിക്കില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ജ. കൃഷ്ണയ്യര്‍ പിന്നീട് വ്യക്തമാക്കുകയുംചെയ്തു. കാവിക്കാരുടെ ജനസംഖ്യാ ശാസ്ത്രത്തെ കല്ലെറിയും മുമ്പ് ജനസംഖ്യയുടെ വഴിവിട്ട വളര്‍ച്ചയ്ക്കുപിന്നിലെ ഇസ്ലാമിക മതശക്തികളുടെ പങ്ക് കണ്ടെത്തി ചെറുക്കാനാണ് ‘മതേതരക്കാര്‍’ ശ്രമിക്കേണ്ടത്. മുസ്ലീം സംഘടനകള്‍ അസന്തുലിതജനസംഖ്യാ വളര്‍ച്ചയെക്കുറിച്ച് പൊതു ചര്‍ച്ചയ്ക്ക് തയ്യാറാവണം.
ജനസംഖ്യ ബാധ്യതയല്ല, ആസ്തിയാണെന്നുള്ള വാദം ലോകമെമ്പാടും ഇപ്പോള്‍ ശക്തമാണ്. മനുഷ്യനാണ് ഏറ്റവും വലിയ സമ്പത്തെന്നും അതിനു പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ലെന്നുള്ള തിരിച്ചറിവിലേക്ക് ലോകമെത്തികൊണ്ടിരിക്കുന്നു എന്നതും ഒരുപച്ചപരമാര്ത്ഥമാണ്. മലയാളികളല്ലാത്ത ഏകദേശം 35 ലക്ഷത്തോളം പേര് ജോലി ചെയ്യുന്ന കേരളത്തില്‍ മനുഷ്യശക്തിയുടെ അഭാവം പ്രകടമാണെന്നും ചിലര്‍ വാദിക്കുന്നു. ജനസംഖ്യാ നിയന്ത്രണം പാടില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാടെങ്കില്‍ അത് തുറന്ന് പറയുകയും എല്ലാവര്ക്കും അത് ബാധകമാക്കുകയുമല്ലേ വേണ്ടത്? മുസ്ലീം ജനസംഖ്യ റോക്കറ്റുവേഗത്തില്കുതിക്കുകയും മറ്റു മതക്കാര്‍ അതിവേഗം താഴോട്ട് നിപതിക്കുകയും ചെയ്യുന്ന ദുരവസ്ഥ സാമൂഹ്യ സന്തുലിതാവസ്ഥയുടെ ശവക്കുഴി തോണ്ടലിലേക്കായിരിക്കും കാര്യങ്ങളെ കൊണ്ടെത്തിക്കുക.
ജനിക്കുന്ന കുട്ടിക്ക് ഒരു വായ് മാത്രമല്ല രണ്ട് കൈകളുമുണ്ടെന്ന് ചൂണ്ടികാണിച്ചുകൊണ്ടുള്ള മാല്‍ത്തൂസിന്റെ സിദ്ധാന്തത്തെ കമ്മ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞന്മാര് എക്കാലത്തും എതിര്‍ത്തിട്ടുണ്ട്. സന്താന നിയന്ത്രണത്തിന് കര്‍ക്കശമായ നടപടികള്‍ സ്വീകരിച്ചിരുന്ന ലോകരാജ്യം ചൈനയായിരുന്നു. മാവോയുടെ കാലത്ത് ഭാര്യയേയും ഭര്‍ത്താവിനെയും വ്യത്യസ്ത ലേബര്‍ ക്യാമ്പുകളില്‍ ദീര്‍ഘകാലം താമസിപ്പിച്ച് പണിയെടുപ്പിക്കുകയും കുട്ടികളെ ജനിപ്പിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു. പണ്ഡിറ്റ് നെഹ്റുവിന്റെ കാലത്തുതന്നെ സന്താനനിയന്ത്രണം ഇന്ത്യ സ്വീകരിച്ചിരുന്നതാണ്. കേരളത്തില്‍ കുടുംബാസൂത്രണനയത്തെ പരസ്യമായി ചെറുത്തുതോല്‍പ്പിക്കുകയും ഇസ്ലാമിക ജനസംഖ്യ മാത്രം ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുന്ന അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: