ന്യൂദല്‍ഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ചൈനീസ് പ്രധാനമന്ത്രി ലീകെക്വിയാങ്ങിനോട് ലഡാക്കിലെ ചൈനീസ് കയ്യേറ്റം സംബന്ധിച്ച ഇന്ത്യന്‍ പ്രതിഷേധം പ്രധാനമന്ത്രി അറിയിച്ചതായി സൂചന. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള നയതന്ത്രതല ചര്‍ച്ചകള്‍ ഇന്ന് തുടരുമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. വൈകിട്ട് 3 മണിയോടെ ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ലികെക്വിയാങ്ങിനെ വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദിന്റെയും വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയുടേയും നേതൃത്വത്തില്‍ സ്വീകരിച്ചു.
ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വസതിയില്‍ ഇരു പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തി. തുടര്‍ന്നു നടന്ന അത്താഴവിരുന്നില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്,യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി,പ്രകാശ് കാരാട്ട്,മുലായംസിങ് യാദവ് എന്നിവരുള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുത്തു. അതേസമയം, ചൈനീസ് പ്രധാനമന്ത്രിയുടെ ദല്‍ഹി സന്ദര്‍ശനത്തില്‍ തിബറ്റ് പൗരന്മാര് പ്രതിഷേധിച്ചു. തലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ തിബറ്റ് പതാകയുമായി ഒറ്റപ്പെട്ട പ്രതിഷേധം നടത്തിയവരെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി.
ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കവും ബ്രഹ്മപുത്ര നദീജല പ്രശ്നവും പ്രധാനമായും ചര്‍ച്ചയാകുന്ന സന്ദര്‍ശനത്തില്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനും ചൈനീസ് പ്രധാനമന്ത്രി ഊന്നല്‍ നല്‍കുന്നുണ്ട്. ഇന്ത്യാ-ചൈന അതിര്‍ത്തി സഹകരണ കരാറിലുള്‍പ്പെടെ നിരവധി സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവെയ്ക്കുമെന്നറിയുന്നു.
ഇന്ന് രാവിലെ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ചൈനീസ് പ്രധാനമന്ത്രി രാജ്ഘട്ടില്‍ ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദുമായി നയതന്ത്രതല ചര്‍ച്ചകള്‍ നടത്തും. അതിര്‍ത്തിയിലെ പ്രതിരോധ സഹകരണത്തിനായി ചൈന മുന്നോട്ടുവെച്ച കരട് നിര്‍ദ്ദേശങ്ങളില്‍ ഇന്ത്യന്‍ നിലപാട് ഇന്ന് ചര്‍ച്ചയില്‍ വരും. വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദുമായി ചൈനീസ് പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ അതിര്‍ത്തി സഹകരണ കരാറിന്റെ അന്തിമരൂപമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന. ഏഷ്യന്‍ രാജ്യങ്ങളില്‍ ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ഇന്ത്യയും. വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഊന്നലുകള്‍ക്ക് പ്രാധാന്യം നല്കുന്ന സന്ദര്‍ശനത്തില്‍ ചൈനീസ് പ്രധാനമന്ത്രിക്കൊപ്പം ചൈനയില്‍നിന്നുള്ള വ്യവസായ പ്രമുഖരും പങ്കെടുക്കുന്നുണ്ട്.
ചര്‍ച്ചകള്‍ക്കു ശേഷം വിവിധ ഉഭയകക്ഷി കരാറുകളിലും ഇരുവരും ഒപ്പുവെയ്ക്കും. തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നല്കുന്ന ഉച്ചവിരുന്നിനു ശേഷം സുഷമാ സ്വരാജ്,സോണിയാഗാന്ധി,ഉപരാഷ്ട്രപതി ഹമീദ്അന്‍സാരി എന്നിവരുമായും ചൈനീസ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
നാളെ മുംബൈ സന്ദര്‍ശിക്കുന്ന ലികെക്വിയാങ്ങ് വ്യവസായികളുമായുള്ള യോഗത്തില്‍ പങ്കെടുക്കും. ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസ് സന്ദര്‍ശിക്കാനും ചൈനീസ് പ്രധാനമന്ത്രി പദ്ധതിയിടുന്നുണ്ട്. 1938ല്‍ ചൈനീസ്-ജപ്പാന് യുദ്ധകാലത്ത് ചൈനയില്‍ സേവനം ചെയ്ത ഡോക്ടര്‍ ദ്വാരകാനാഥ് ശാന്താറാം കോട്നിസിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനും ലികെക്വിയാങ്ങ് തയ്യാറാകുന്നുണ്ട്.
മാര്‍ച്ചില്‍ ചൈനീസ് പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം ലികെക്വിയാങ്ങിന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിന് ഇന്ത്യ തെരഞ്ഞെടുത്തത് ശ്രദ്ധേയമായിരുന്നു. ഇന്ത്യാ സന്ദര്‍ശനത്തിനുശേഷം പാക്കിസ്ഥാന്, സ്വിറ്റ്സര്‍ലന്റ്,ജര്‍മ്മനി എന്നീ രാജ്യങ്ങളും ലികെക്വിയാങ്ങ് സന്ദര്‍ശിക്കുന്നുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: