ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാന് റോയല്‍സിന്റെ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന് എന്നിവരുള്‍പ്പെടെ പതിനാല് പേരെ ദല്‍ഹി പോലീസിലെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത് മെയ് പതിനാറിന് പുലര്‍ച്ചെ ആറ് മണിക്കാണ്. മുഖം കറുത്ത തുണികൊണ്ട് മറച്ച് കൊടും ക്രിമിനലുകളെയെന്നപോലെയാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയത്.
ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് പിടിയിലാവുന്നവരെ ഇരുപത്തിനാല് മണിക്കൂറിനകം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പിടിയിലായവരുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്താറുണ്ട്. എന്നാല്‍ ശ്രീശാന്തിനേയും മറ്റും മുംബൈയിലെ വിവിധയിടങ്ങളില്‍നിന്ന് പിടികൂടിയ ദല്‍ഹി പോലീസ് അവരെ ആദ്യം ഹാജരാക്കിയത് മാധ്യമങ്ങള്‍ക്ക് മുന്നിലാണ്. മുന്‍കൂട്ടി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സര്‍വസന്നാഹങ്ങളുമായി കാത്തുനിന്ന ദല്‍ഹിയിലെ മാധ്യമപ്പട വലിയ ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ ‘പ്രതികളുടെ’മേല്‍ ചാടി വീണു. ദല്‍ഹി പോലീസ് നല്കിയ ‘നടുക്കുന്ന വിവരങ്ങള്‍’ പിടിയിലായവരുടെ വിവിധ ആങ്കിളുകളിലുള്ള ചിത്രങ്ങള്‍ ആവര്ത്തിച്ചുകാണിച്ചും പ്രതിയോഗികളെ ഒരു ട്വന്റി20 മത്സരത്തിന്റെ ആവേശത്തോടെ കൊത്തിപ്പറിക്കുകയായിരുന്നു മാധ്യമപ്പട.
ശ്രീശാന്തിനെയും മറ്റും ദല്‍ഹി പോലീസ് പിടികൂടുന്നതിന് ഒരു ദിവസം മുമ്പ് ദല്‍ഹിയില്‍ രാജ്യത്തിന്റെ ഭാവിയെയും ജനജീവിതത്തെയും അതീവ ഗുരുതരമായി ബാധിക്കുന്ന മറ്റൊരു സംഭവം നടക്കുകയുണ്ടായി. രണ്ടാം യുപിഎ സര്‍ക്കാരില്‍ മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രിയായി തുടങ്ങുകയും 2ജി അഴിമതിയില്‍പ്പെട്ട് എ.രാജ പുറത്തുപോയതോടെ ടെലികോം വകുപ്പിലെത്തുകയും ഏറ്റവുമൊടുവില്‍ കല്‍ക്കരി കുംഭകോണക്കേസില്‍പ്പെട്ട് അശ്വിനികുമാര്‍ രാജിവെച്ച ഒഴിവില്‍ നിയമമന്ത്രാലയത്തിന്റെ ചുമതല ലഭിക്കുകയും ചെയ്ത കപില്‍ സിബലിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളായ അരവിന്ദ് കേജ്രിവാളും പ്രശാന്ത് ഭൂഷണും ചേര്‍ന്ന് 11,200 കോടി രൂപയുടെ അഴമിതിയാരോപണം ഉന്നയിച്ചതാണിത്. 2007 ല്‍ ഇന്ത്യന്‍ കമ്പനിയായ ഹച്ച് ഏറ്റെടുക്കുക വഴി ബ്രിട്ടീഷ് മൊബെയില്‍ നെറ്റ്വര്‍ക്ക് കമ്പനിയായ വോഡഫോണ്‍ അടയ്ക്കാനുള്ള നികുതിയാണ് ഈ 11,200 കോടി രൂപ. “നിയമമന്ത്രാലയത്തിലെത്തി ഇരുപത്തിനാല് മണിക്കൂറിനകം കപില്‍ സിബല്‍ അഴിമതി നടത്താന്‍ തുടങ്ങി. മുന്‍ഗാമിയായ അശ്വിനി കുമാറിന്റെ തീരുമാനം മാറ്റി വന്‍ നികുതിവെട്ടിപ്പുകാരായ വോഡഫോണുമായുള്ള ചര്‍ച്ചയ്ക്ക് സിബല്‍ നിര്‍ദ്ദേശം നല്കി. നികുതി വെട്ടിപ്പുമായും ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ബോര്‍ഡിന്റെ നിയമ വ്യവസ്ഥകള്‍ ലംഘിച്ചതുമായും ബന്ധപ്പെട്ട് നിരവധി കേസുകളില്‍ വോഡഫോണിനുവേണ്ടി കോടതിയില്‍ ഹാജരായത് കപില്‍ സിബലിന്റെ മകന് അമിത് സിബലാണ്. കപില്‍ സിബലും ചിദംബരവും (അറ്റോര്‍ണി ജനറല്‍)വഹന്വതിയുമടങ്ങുന്ന സംഘം വോഡഫോണിനെ രക്ഷിക്കാനുള്ള ഈ വന്‍ അഴിമതിയില്‍ പങ്കാളികളാണ്” എന്നാണ് പ്രശാന്ത് ഭൂഷണും അരവിന്ദ് കേജ്രിവാളും തെളിവു സഹിതം ആരോപിച്ചത്. 1,76,000 കോടി രൂപയുടെ 2 ജി അഴിമതിയുടെയും രണ്ട്ലക്ഷം കോടി രൂപയുടെ ഐഎസ്ആര്‍ഒ-ദേവാസ് കരാര്‍ അഴിമതിയുടെയും 1.86ലക്ഷം കോടി രൂപയുടെ കല്‍ക്കരിപ്പാട അഴിമതിയുടേയും 70,000 കോടി രൂപയുടെ കോമണല്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെയും പരമ്പരയില്‍ വരുന്നതാണ് കപില്‍ സിബലിനെതിരെ ഉയര്‍ന്ന 11,200 കോടിയുടെ വോഡഫോണ്‍ അഴിമതി ആരോപണവും. 2ജി കേസില്‍ എ.രാജയ്ക്കും കോമണ്‍വെല്‍ത്ത് കേസില്‍ സുരേഷ് കല്‍മാഡിക്കും കല്‍ക്കരി കുംഭകോണക്കേസില്‍ അശ്വിനി കുമാറിനും രാജിവെക്കേണ്ടി വന്നു. വോഡഫോണ്‍ അഴിമതിയുമായി ബന്ധപ്പെട്ട് കപില്‍ സിബലിന്റെ രാജിയും അനിവാര്യമാകുമായിരുന്നു. ആ നിലയ്ക്ക് മാധ്യമങ്ങള്‍ക്ക് ആഴ്ചകളോളം ചര്‍ച്ച ചെയ്യാനുള്ള വക ഇതിലുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അതിനുള്ള അവസരം ലഭിച്ചില്ല എന്ന് പറയുന്നതാവും ശരി. കപില്‍ സിബലിനെതിരായ ഞെട്ടിക്കുന്ന അഴിമതിയാരോപണം പുറത്തുവന്നതിനെത്തുടര്‍ന്ന് മാധ്യമങ്ങള്‍ ഇടതടവില്ലാതെ ചര്‍ച്ച ചെയ്തത് ശ്രീശാന്തിന്റേയും മറ്റും ഐപിഎല്ലിലെ തത്സമയ ഒത്തുകളിയെക്കുറിച്ചാണ്.
ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് 45,000 കോടി മറിയുന്നുണ്ടെന്നാണ് ചില കണക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. ശ്രീശാന്തും കൂട്ടരും കൈപ്പറ്റി എന്നുപറയുന്നത് ഒരുകോടി രൂപയാണ്. അവശേഷിക്കുന്ന തുക ആര്‍ക്കൊക്കെ ലഭിച്ചു എന്ന് കണ്ടെത്താന്‍ മൂന്നുമാസം നീണ്ട ദല്‍ഹി പോലീസിന്റെ ഓപ്പറേഷന് യു ടേണിന് കഴിഞ്ഞിട്ടില്ല. കാരണം വ്യക്തമാണ്. വമ്പന്‍ സ്രാവുകള്‍ക്ക് പിന്നാലെ പോയാല്‍ ദല്‍ഹി പോലീസിന്റെ ഏത് വലയും അവര്‍ പൊളിക്കും.
ഇത് സ്വാഭാവികമായി സംഭവിച്ചതാണോ? അധികാരമുപയോഗിച്ച് ദുര്‍ഭരണത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ഏതറ്റംവരെ പോകാനും മടിക്കാത്ത മന്മോഹന്-സോണിയ സര്‍ക്കാരിന്റെ രീതി കണക്കിലെടുക്കുമ്പോള്‍ അങ്ങനെ കരുതാനാവില്ല. ഇതിനുമുമ്പും ഇത്തരം തന്ത്രങ്ങള്‍ യുപിഎ സര്‍ക്കാര്‍ പയറ്റിയിട്ടുണ്ട്. ബസ്സില്‍വെച്ച് കൂട്ടബലാത്സംഗത്തിനിരയായി ദല്‍ഹി പെണ്‍കുട്ടി മരണത്തോട് മല്ലടിച്ചു കഴിയുമ്പോള്‍ സര്‍ക്കാരിനെതിരെ രാജ്യതലസ്ഥാനത്ത് ഉയര്‍ന്നത് സമാനതകളില്ലാത്ത പ്രതിഷേധമായിരുന്നു. സച്ചിന് ടെണ്ടുല്‍ക്കറിന് രാജ്യസഭാംഗത്വം നല്‍കിയാണ് സര്‍ക്കാര്‍ ഇതില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചത്. കപില്‍ സിബലിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ തുക എത്ര തുച്ചമാണെന്ന് ആര്‍ക്കാണ് അറിയാത്തത്? അധികാരത്തിന്റെയും പണത്തിന്റെയും സ്വാധീനം വെച്ചുനോക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പരല്മീനുകള് മാത്രമായ ശ്രീശാന്തിനെപ്പോലുള്ളവരെ യുദ്ധകാലാടിസ്ഥാനത്തില്‍ കേസില്‍പ്പെടുത്തിയ ദല്‍ഹി പോലീസ് മുകളില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയായിരുന്നില്ലേ?
ശ്രീശാന്തിനേയും കൂട്ടരെയും മെയ് പതിനാറിന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എന്നായിരുന്നു ദല്‍ഹി പോലീസ് അവകാശപ്പെട്ടത്. അങ്ങനെയെങ്കില്‍ ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ ഒത്തുകളിയെക്കുറിച്ചറിയാന് മൂന്നുമാസമെടുത്ത് നടത്തിയ ‘ഓപ്പറേഷന് യു ടേണ്‍’ എന്തിനായിരുന്നു? ഈ അന്വേഷണത്തില്‍നിന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്യാന്‍ മതിയായ വിവരങ്ങളൊന്നും ലഭിക്കാതിരുന്നതാണോ ഏതൊ ഒരു രഹസ്യവിവരത്തിനായി ദല്‍ഹി പോലീസ് കാത്തുനിന്നത്? ശ്രീശാന്തിനെയും മറ്റുള്ളവരെയും അവരുടെ സുഹൃത്തുക്കളുടെ വസതികളില്‍നിന്ന് അറസ്റ്റ് ചെയ്തുവെന്നായിരുന്നു ആദ്യം പറഞ്ഞത്. ഇതില്‍ ചില പൊരുത്തക്കേടുകളുണ്ടെന്ന് വന്നപ്പോള്‍ അറസ്റ്റ് റോഡില്നിന്നാണെന്ന് തിരുത്തി. ശ്രീശാന്ത് മദ്യപിച്ചിരുന്നുവെന്നും ഒപ്പം ചില സ്ത്രീകളുണ്ടായിരുന്നുവെന്നും തുടര്‍ന്ന് ദല്‍ഹി പോലീസിന്റെ അറിയിപ്പുണ്ടായി. ശ്രീശാന്തിനെതിരെ ശക്തമായ തെളിവുകളുണ്ട് എന്ന് പറയുമ്പോള്‍ തന്നെ തെളിവുകളുണ്ടാക്കാന്‍ ദല്‍ഹി പോലീസ് പരക്കം പായുന്നതാണ് പിന്നീട് കണ്ടത്. ശ്രീശാന്തിന്റെ വസതി റെയ്ഡ് ചെയ്യേണ്ട ആവശ്യം ഇപ്പോഴില്ല എന്ന് പറഞ്ഞ് നാവെടുക്കുന്നതിന് മുമ്പുതന്നെ മുംബൈയില്‍ ശ്രീശാന്ത് തങ്ങിയ ഹോട്ടലില്‍ റെയ്ഡ് നടത്തി ലാപ്ടോപ്പും മറ്റും പിടിച്ചെടുത്തു. ശ്രീശാന്ത് കൂട്ടുകാരിയ്ക്ക് 43000 രൂപയുടെ ബ്ലാക്ബ്ലെറി ഫോണ്‍ സമ്മാനിച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ വസ്ത്രം വാങ്ങി എന്നൊക്കെയുടെ വെളിപ്പെടുത്തലുകളും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഒത്തുകളിയില്യില്നിന്ന് ലഭിച്ച തുക ശ്രീശാന്ത് ചെലവഴിച്ചതിന്റെ കണക്കൊപ്പിക്കാനായിരിക്കാം ഈ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ തുക ഇന്ത്യയിലെ പല ക്രിക്കറ്റ് താരങ്ങളുടെയും പോക്കറ്റ് മണി പോലുമല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ടെന്നീസ് താരമായ മരിയ ഷറപ്പോവ ധരിക്കുന്ന ഒരു ടീഷര്‍ട്ടിന് മാത്രം ലക്ഷങ്ങള്‍ വിലമതിക്കുമായിരുന്നുവെന്ന് അറിയാവുന്ന സ്പോര്‍ട്ട്സ് പ്രേമികള്‍ക്കിടയിലാണ് ദല്‍ഹി പോലീസ് ശ്രീശാന്തിന്റെ ‘ധൂര്‍ത്ത്’ വിറ്റഴിക്കാന്‍ ശ്രമിച്ചത്.
കളിനിയമങ്ങളിലെ അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശ്രീശാന്തിനുണ്ട്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഒത്തുകളി വിവാദത്തില്‍ ശ്രീശാന്ത് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. എന്നാല്‍ ശ്രീശാന്തിനെ എങ്ങനെയെങ്കിലും ശിക്ഷിച്ചേ മതിയാകൂ എന്ന സമീപനം ദല്‍ഹി പോലീസ് സ്വീകരിക്കുന്നുവെന്ന സംശയം ഓരോ ദിവസം ചെല്ലുന്തോറും ദൃഢമാകുകയാണ്. ഇതിന് മുമ്പ് അസ്റുദ്ദീന് ഉള്‍പ്പെട്ട ഒത്തുകളി വിവാദവും കേസുമൊക്കെ വന്‍ കോളിളക്കമുണ്ടാക്കിയതാണ്. അപ്പോള്‍ പ്രതികളെ മുഖംമൂടി ധരിപ്പിച്ച് പരസ്യ-മാധ്യമ വിചാരണക്ക് ആരും വിട്ടുകൊടുത്തിരുന്നില്ല. ശ്രീശാന്തിന്റെ കാര്യത്തില്‍ ദല്‍ഹി പോലീസ് കാണിക്കുന്ന അമിത താല്‍പ്പര്യത്തിന് പിന്നില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്ന് വ്യക്തമാണ്.
രാജ്യതലസ്ഥാനമായ ദല്‍ഹിയെ ബലാത്സംഗത്തിന്റെ തലസ്ഥാനമാക്കിയതിന്റെ ‘ബഹുമതി’ കേന്ദ്രസര്‍ക്കാരിനെപ്പോലെ ദല്‍ഹി പോലീസിനും അവകാശപ്പെട്ടതാണ്. ദല്‍ഹി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് മരണത്തിലേക്ക് വലിച്ചെറിഞ്ഞ മനുഷ്യമൃഗങ്ങള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരെ തല്ലിച്ചതക്കാനാണ് ദല്‍ഹി പോലീസ് ഉത്സാഹിച്ചത്. അഞ്ച് വയസായ പെണ്‍കുഞ്ഞ് ബലാത്സംഗം ചെയ്യപ്പെട്ടതിനെതിരെ പരാതിയുമായി ചെന്നവരെ പണം കൊടുത്ത് തിരിച്ചയക്കാന്‍ ശ്രമിച്ചതും ദല്‍ഹി പോലീസാണ്. ഏറ്റവുമൊടുവില്‍ താന്‍ രാജിവെച്ചതുകൊണ്ട് ബലാത്സംഗങ്ങള്‍ അവസാനിക്കില്ലെന്ന പ്രഖ്യാപനവും ദല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ നടത്തി. ഇതേ പോലീസ് മേധാവിയാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാരുടെ ഒത്തുകളി വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളമ്പി വാചാലനായത്. കപില്‍ സിബലിനെതിരെ ഉയര്‍ന്നിരിക്കുന്ന വൊഡാഫോണ്‍ അഴിമതിക്ക് മറയിടുന്നതിനൊപ്പം ദല്‍ഹി പോലീസിന്റെ വികൃതമായ മുഖം മിനുക്കിയെടുക്കാനും ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരെ ഇരയാക്കിയെന്നത് സത്യം മാത്രമാണ്. ശ്രീശാന്ത് നാളെ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ഈ സത്യം സത്യമായിത്തന്നെ അവശേഷിക്കും.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: