ചൈനീസ് പ്രധാനമന്ത്രി ലി കെ ക്വിയാങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യ-ചൈന ബന്ധത്തിലുള്ള വിള്ളലുകള്‍ നികത്താനോ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉപാധികള്‍ മുന്നോട്ട് വയ്ക്കാനോ സാധ്യമായില്ല. അരുണാചല്‍, പാക്-അധീന കാശ്മീര്‍ എന്നിവ സംബന്ധിച്ച ചൈനയുടെ നിലപാട് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ നയതന്ത്ര തലത്തില്‍ പരിഹരിക്കാന്‍ സാധ്യമായില്ല എന്നത് യുപിഎ സര്‍ക്കാരിന്റെ കഴിവില്ലായ്മയ്ക്ക് അടിവരയിടുന്നു. ലി കെ ക്വിയാങ്ങ് അധികാരമേറ്റതിനുശേഷം ആദ്യ വിദേശ സന്ദര്‍ശനത്തിന് ഇന്ത്യ തെരഞ്ഞെടുത്തത് തര്‍ക്ക വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നുള്ള പ്രതീക്ഷ അസ്ഥാനത്താക്കി. ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം ഇന്ത്യ-ചൈന ബന്ധത്തെ വഷളാക്കുകയും ഇന്ത്യ-ചൈന ഭടന്മാര് മുഖാമുഖം എത്തിയേക്കാവുന്ന ഘട്ടംവരെ വരികയും ചെയ്തപ്പോള്‍ ഈ സന്ദര്‍ശനത്തിന് പ്രാധാന്യം ലഭിച്ചിരുന്നു. പക്ഷേ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയെങ്കിലും അതിര്‍ത്തിയില്‍ ചില പ്രശ്നങ്ങള്‍ നിലനില്ക്കുന്നുവെന്ന ചൈനയുടെ തിരിച്ചറിയലാണ് പുതിയ ചര്‍ച്ചകള്‍ ആകാമെന്ന നിലപാടിലേക്ക് ഇരുരാജ്യങ്ങളെയും എത്തിച്ചത്. വടക്കന്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമിതി രൂപീകരിക്കാമെന്ന ഉഭയസമ്മതം മാത്രമാണ് ഈ ചര്‍ച്ചയിലെ നേട്ടം.
അരുണാചലും പാക് അധീന കാശ്മീരും ലക്ഷ്യമിടുന്ന ചൈനയുടെ അധിനിവേശ ശ്രമങ്ങളെ ചെറുക്കാന്‍ കേന്ദ്രത്തിനാകുന്നില്ല എന്ന വസ്തുതയും ഇപ്പോള്‍ തെളിഞ്ഞു. ലഡാക്കിലെ ചൈനീസ് അധിനിവേശശ്രമവും ബ്രഹ്മപുത്ര നദിയിലെ ജലം മൂന്ന് ഡാമുകള്‍ കെട്ടി തടഞ്ഞതും എല്ലാം തര്‍ക്കവിഷയങ്ങളായി തുടരുകയാണ്. ചൈനീസ് താല്പ്പര്യങ്ങളില്നിന്നും കടുകിടപോലും വ്യതിചലിക്കാന്‍ ചൈന തയ്യാറായില്ല. ഇന്ത്യ-ചൈന ബന്ധം വഷളായത് ലഡാക്കിലെ ദൗലത്ത് ബാഗ് ഓള്‍ഡിയില്‍ ചൈനീസ് സൈനികര്‍ കടന്നുകയറിയ ശേഷമാണ്. ചൈനീസ് ഭടന്മാര് അവിടെ താവളമടിച്ചപ്പോള്‍ ഇന്ത്യന്‍ സൈനികരും അവര്‍ക്ക് അഭിമുഖമായി താവളമടിച്ചത് ഏറ്റുമുട്ടലിലേക്ക് വഴിതെളിക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ചൈനീസ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. പഴയ പ്രശ്നങ്ങള്‍ മാറ്റിവച്ച് പുതിയ ചര്‍ച്ചകള്‍ ആകാമെന്ന നിലപാടാണ് ചൈന ഇപ്പോള്‍ സ്വീകരിച്ചത് എന്നത് ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുണര്‍ത്തുന്നുണ്ട്. ബ്രഹ്മപുത്ര നദീജല തര്‍ക്ക പരിഹാരത്തിനായി സമിതി രൂപീകരിക്കുക, അതിര്‍ത്തിയിലെ സമാധാനം തുടരുക, മുതലായ വിഷയങ്ങളില്‍ സമവായം കണ്ടെത്തി. ഇന്ത്യ-ചൈന വ്യാപാരക്കരാര്‍ ഒപ്പുവെച്ച് വ്യാപാരരംഗത്ത് ചൈനീസ് സാന്നിധ്യം വര്‍ധിപ്പിക്കാനായിരുന്നു ചൈന ശ്രദ്ധ ഊന്നിയത്. കൃഷി, വാണിജ്യം, വ്യാപാരം ഈ മേഖലകളുമായി ബന്ധപ്പെട്ട കരാറാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. 2015ഓടെ 100 കോടി ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യം. പ്രതിരോധരംഗത്തെ സഹകരണത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി ചൈന സന്ദര്‍ശിക്കാനും തീരുമാനമായി. അടിസ്ഥാന സൗകര്യ-ഉല്‍പ്പാദന മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാനും ധാരണയായി.
എട്ട് കരാറുകളാണ് ഇന്ത്യയും ചൈനയും ഒപ്പിട്ടത്. അതിര്‍ത്തി തര്‍ക്ക പരിഹാരം, വ്യാപാര അസന്തുലിതാവസ്ഥാ മാറ്റം, ഔഷധ-ഐടി കയറ്റിറക്കുമതി വര്‍ധിപ്പിക്കല്‍, കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങുക മുതലായ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതാണ് ധാരണാപത്രം. മാലിന്യസംസ്ക്കരണരംഗത്ത് ചൈനീസ് വൈദഗ്ധ്യം പങ്കിടാനും കൃഷിക്കായുള്ള വെള്ളം ഫലപ്രദമായി ഉപയോഗിക്കാനും തീരുമാനമായി. ചൈന-ഇന്ത്യ തര്‍ക്കത്തിന്റെ അടിസ്ഥാന കാരണം ബ്രഹ്മപുത്ര ജലപ്രശ്നമാണല്ലോ. മറ്റൊരു ധാരണ വിസാചട്ടങ്ങള്‍ ലഘൂകരിക്കുന്നതിന് സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനുമാണ്. ആഗോളീകരണവും നവ ഉദാരീകരണവും ചര്‍ച്ചാവിധേയമായി. ടിബറ്റില്‍ നടക്കുന്ന ചൈനീസ് മനുഷ്യാവകാശലംഘനങ്ങളെപ്പറ്റി ഇന്ത്യ നിശബ്ദത പാലിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നിസ്സംഗതയ്ക്കും കഴിവുകേടിനും ഉദാഹരണമാണ്. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും ഉറപ്പുവരുത്താന്‍ ഇരുരാജ്യങ്ങളുടേയും സഹകരണം ആവശ്യമാണെന്ന് ചൈനീസ് പ്രധാനമന്ത്രി ലി കെ ക്വിയാങ്ങ് പറഞ്ഞു. പാക്കിസ്ഥാനുമായുള്ള ചൈനീസ് വ്യാപാരബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന് സന്ദര്‍ശിക്കുന്ന ചൈനീസ് പ്രധാനമന്ത്രി പാക് അധീന കാശ്മീരിലെ ചൈനീസ് താല്‍പ്പര്യ സംരക്ഷണത്തിനും ഊന്നല്‍ നല്‍കിയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: